Wednesday, November 13, 2013

കൗ ബോയ്‌സ് ഫോര്‍ എയ്ഞ്ചല്‍സ്

സിംഗപ്പൂരുകാരി ചരക്ക് കപ്പല്‍
ക്യൂന്‍ വെര്‍ജീനിയ
മറൈന്‍ഡ്രൈവില്‍ മേഞ്ഞ് നടന്ന
രണ്ട് ഒട്ടകങ്ങളെ നോക്കി
ഉച്ചത്തിലൊന്നു കൂവി.
മഴവില്‍പാലത്തിന് താഴെ
നേരമന്നേരം സന്ധ്യയോടൊപ്പം
ചുവന്നു തുടുത്തു.

ഈന്തപ്പഴം മണക്കുന്ന
വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍
കായല്‍ കണ്ടിരിക്കുമ്പോഴാണ്
നോറയെത്തേടി തൃഷ്ണകള്‍
പെണ്ണുടുപ്പുകളിലേറി വരുന്നത്.

അവള്‍ നോറാ ലൂക്ക,
വിനിമയം ഡോളര്‍നിരക്കില്‍ മാത്രം.
ഉദ്ദിഷ്ടമോഹങ്ങളുടെ ഉത്തമോപകാരി.
അംഗനമാര്‍ക്ക് സ്വയംവരിക്കാം
വേണമെന്ന ഒറ്റവാക്കിന് മുന്നില്‍
അടിമകളെപ്പോലെ നിരന്ന് നില്‍ക്കും
നോറയുടെ ആണുടലുകള്‍.

മുക്കാല്‍ കാലുറയില്‍ അരക്കെട്ടിന്
മീതേ വെണ്ണക്കല്ലിലെഴുതിയ
ഇറ്റാലിയന്‍ നീലക്കണ്ണന്‍.
കവിത തുളുമ്പും കരീബിയന്‍
കാളപ്പോരിന്റെ കരുത്തില്‍
രഥവേഗമറിയുന്ന എസ്പാനിയോള്‍
കരിമ്പിന്‍കാട്ടിലാനയാകും കാട്ടറബി
കാറ്റിന്റെ വേഗമുള്ള ചീനക്കാരന്‍
ജപ്പാന്‍ പറന്ന് വെട്ടും
ഏകാന്തതേ, നിനക്ക് പറ്റും കൊളംബിയന്‍.
പ്രണയം വഴിഞ്ഞൊഴുകും ലെബനന്‍
വോഡ്കയുടെ നീറ്റലില്‍ റഷ്യന്‍
ജിപ്‌സികളുടെ നിരാശ പേറും റൊമാനിയന്‍
അടിമയെപ്പോലെ ആഫ്രിക്കന്‍
സൂര്യനുദിക്കും വരെ വാഴും ബ്രട്ടീഷ്
കാവല്‍ക്കാരനെ പോലമേരിക്കന്‍
സങ്കടങ്ങള്‍ക്ക് കൂട്ട് നല്ലതിന്ത്യന്‍
പ്രകൃതിയോടിണങ്ങും ലങ്കന്‍
വികൃതികള്‍ക്ക് മെക്‌സിക്കന്‍.
കാട്ടിലേക്കൊരു കൂട്ടിന്
ഇലയുടുത്ത് വരും കൊലുമ്പന്‍.
കൈലാസത്തിലെത്തിക്കും നേപ്പാളി ഷെര്‍പ്പ.
കുടിയേറ്റത്തിന് ഫിലിെപ്പയ്ന്‍

ഇതിലൊന്നുമല്ല കാര്യം,
കണ്ടില്ലേ നോറയുടെ മധുരക്കനിയെ
ഇപ്പോള്‍ പറിച്ചെടുത്ത പോലൊരാപ്പിള്‍.
കണ്ടില്ലേ, നാണം കൊണ്ട് വിരല്‍
കടിക്കുന്ന പതിനാറുകാരന്‍.
കിതപ്പുകളൊടുങ്ങുമ്പോള്‍
നഖമുനയാല്‍ നിന്റെ ചെറിയ പിഴയെന്ന്
കിളുന്ത് മേനിയില്‍ പലവുരുവെഴുതാം.

ഇങ്ങനെയൊക്കെയാണേലും
പതിവുകാരിഷ്ടക്കാരോട് മാത്രം 
നോറയ്‌ക്കൊരടക്കം പറയാനുണ്ട്,
ഒളിപ്പോരിന് ബെസ്റ്റ് മലയാളി തന്നെ.


Friday, November 8, 2013

ചില നേരങ്ങളെ അലക്കി വെളുപ്പിക്കാവുന്നതേയുളളൂ

നീ ഉടലിനെ ഉയിര്‍പ്പിച്ച് ഉടയാടകളില്‍
കയറിയിറങ്ങിയപ്പോയ നാള്‍ മുതല്‍
എന്നൊടൊപ്പം ഉണരാതുറങ്ങിയ നിന്റെ
ചുളിവുകളില്‍ ചൂണ്ട് വിരലിലെ കൂര്‍ത്ത
നഖം കൊണ്ട് ഞാന്‍ മറവി എന്ന വാക്ക്
ആവര്‍ത്തിച്ചെഴുതുകയായിരുന്നു.

നിഴലുകളില്‍ ചോര പൊടിയില്ലെന്ന്
ഒരുപാടറിഞ്ഞിരുന്നിട്ടും
നിന്നെക്കുറിച്ച് ഞാന്‍ ഉള്ളില്‍
വരഞ്ഞ് പൂമാലിയിട്ടിരുന്ന
ഒരു പുഞ്ചിരിയുടെ ഇടത്തേക്കോണില്‍
ഒരു തുള്ളി ചോര പൊടിഞ്ഞു.


പച്ചയായ പുല്‍പ്പരപ്പിനപ്പുറം
നിന്നില്‍നിന്നടര്‍ന്നു പോയ
പ്രണയസന്ദേശങ്ങളെല്ലാം
ആര്‍ത്തിരമ്പുന്ന ഗാലറിയില്‍
നിന്നെന്ന പോലെ കൈകളാഞ്ഞു വീശി
ആരവങ്ങളുടെ കുട ചൂടി നിന്നു.

ഇഷ്ടനായകാ കൊച്ചുകള്ളനായി
നഷ്ടമാക്കിന്നോ നിന്‍ വിചാരം.
നിനക്ക് മുന്നേയെന്ന കള്ളച്ചിരിയും
കാത്തുവച്ചുവെന്നുരഞ്ഞത്
കള്ളമെന്നുറക്കെയൊരൊച്ചയും
തൊണ്ടയില്‍ കുടുങ്ങി മരിക്കുന്നല്ലോ.

പ്രണയച്ചുവട്ടിലുറങ്ങിയതും
ചൂടേറ്റ് തുടുത്തതും ചുരന്നതും
നിന്നിലലിഞ്ഞോയെന്ന സന്ദേഹവും
എനിക്കിപ്പോള്‍ മുതല്‍
അലക്കിവെളുപ്പിച്ചെടുക്കാനുള്ള
ഒരു കറുത്ത കറമാത്രമാണ്.


Wednesday, October 30, 2013

കടല്‍പ്പാലം ഒരു തിരിച്ചുവരവല്ല

അപ്പോള്‍ മുതല്‍ കണ്ണാടിയില്‍
കപ്പല്‍ച്ചേതം വന്ന ഒരു നാവികന്റെ
മുഖമായിരുന്നെനിക്ക്.

കാറ്റ് പിണങ്ങിയ പായ്മരങ്ങളും
ദിക്ക് തെറ്റിയ ദിശാസൂചികളും
കരയിലേക്കുള്ള ഭൂപടങ്ങളില്‍
പലകുറി തിരുത്തി വരഞ്ഞു.

വഴിക്കൂട്ടിനുണ്ടാവുമെന്ന് പറഞ്ഞ്
നീ വിരല്‍ച്ചൂണ്ടിക്കാണിച്ചു തന്ന
വിളക്ക് അന്നൊരുവട്ടം പോലും
ആകാശമുറ്റത്തേക്കിറങ്ങിയില്ല.

അത്രമേല്‍ നിനവുകള്‍ കൂട്ടിത്തുന്നിയ
പൊന്‍വല വീശിയല്ലേ നിനക്കായി
ഞാനാഴിയാഴങ്ങളില്‍ തിരഞ്ഞത്.

നിന്റെ മിഴിക്കോണുകളില്‍
തീരത്തോടെന്ന പോലെയും
കൊലുസിട്ട് കണങ്കാലുകളില്‍
ഇക്കിളിപോലെയും
പഞ്ചാരക്കവിളില്‍ പെരുവിരലെന്റെ
പേരെഴുതും നേരമൊരു കള്ളിത്തിര
വന്ന് മായ്ച്ചു പോകുന്നതും
കനിവില്‍ക്കണ്ടത്രനാള്‍
കാത്തിരുന്നല്ലേ കരയോടണഞ്ഞത്.

എന്നിട്ടുമെന്തേ പെണ്ണേ ഇപ്പോള്‍
ഞാന്‍ നിന്റെ കണ്ണിലൊളിപ്പിച്ച
കടലിത്രയ്ക്ക് തുളുമ്പാന്‍.
അത്രമേല്‍ അലതല്ലിയെന്നോ
അഴലിനാഴങ്ങള്‍ അലയാഴി പോലെ.


Thursday, October 24, 2013

ഹൈക്കു കവിതകൾ

(1) ഒരോടക്കുഴല്‍ കൂട്ട് വെട്ടുന്നു
-------------------------------------

നിന്നധരത്തോട് ചേരുമ്പോള്‍ മാത്രം
എന്തേ കണ്ണാ, മുളങ്കാടുലഞ്ഞ പോലെ
പതിനാറായിരത്തെട്ട് രാഗങ്ങള്‍.

(2) വേനല്‍
------------

കാത്തിരുന്നേറെക്കഴിഞ്ഞിട്ടും
നിന്റെ കുടത്തില്‍ നിറയ്ക്കാന്‍
ഈ പുഴയ്‌ക്കൊരു തേങ്ങലേയുള്ളൂ.

(3) കാറ്റേ കാറ്റേ
---------------------

ഒരൊറ്റക്കമ്പി നമുക്കിടയില്‍
വലിഞ്ഞു മുറുകിയിട്ടും
മീട്ടുവാന്‍ മറന്നില്ലേ, ഗായത്രിവീണ.

(4) പിന്നില്‍
---------------

കാണാതെ പോയെന്നോ,
ഞാനൊരുപാട് പെയ്തിരുന്നു
നീ ചൂടിയ ചേമ്പിലമുകളില്‍.

(5) കല്ലുപെന്‍സിലെഴുതുന്നു
--------------------------------

മാഞ്ഞു പോയതൊരു
മഴയായിരുന്നെന്ന്
മഷിത്തണ്ടിന്റെ വിലാപം.

(6) പൂവിളി
-----------

തെച്ചിയും ചെമ്പകവും
ഓര്‍മകളുടെ ഫ്രെയിമില്‍
മുറ്റത്ത് ഒറ്റയ്‌ക്കൊരു തുമ്പ

(7) ഏദന്‍ താഴ്‌വരയില്‍
-----------------------

ഹവ്വാ, വിലക്കിന്റെ വള്ളി പൊട്ടിയ
നിമിഷത്തിലോ നിന്റെ ചുണ്ടില്‍
ആപ്പിള്‍ മധുരം ചുരത്തിയത്

(8) മീന്‍കാരി
----------

പെണ്ണേ, മുക്കുത്തിയില്‍ തട്ടി
നിന്റെ കണ്ണിലേക്ക്
കാല്‍ തെറ്റി വീണതോ കടല്‍

(9) മുല്ലപ്പൂങ്കല്ല്
--------------

ഇത്രനാള്‍ പഞ്ചാര മണലിന്‍
നെഞ്ചിലുറങ്ങിയിട്ടും
കടലേ നിനക്കിത്ര കയ്‌പ്പോ

(10) കണ്ണാടിയില്‍
---------------------

അത്രമേല്‍ നാണിച്ചിട്ടോ
ഗുല്‍മോഹര്‍,
നിനക്കിത്ര ചുവപ്പ്

(11) കുടയോട്
------------------

മഴ കൊണ്ട് പാതി മാത്രം
മുഴുനീളമുടല്‍ നനയാന്‍
നീ തന്നെ പെയ്യണം

(12) തിര
------------------------

കടലേ, കരിങ്കല്‍ച്ചുമരില്‍ നിന്റെ
രൗദ്രഭാവം പോലല്ല, ആര്‍ദ്രം അഗാധ
മാണമ്മ തന്‍ കണ്ണിലെ വേലിയേറ്റം.

(13) കൊച്ചിയില്‍
---------------------------

റാഫിയും സൈഗളും താളം പിടിക്കുമ്പോള്‍
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.

(14) ആമേന്‍
------------------

ഇന്ന് മരിച്ചവരുടെ ഓര്‍മ ദിവസമായിരുന്നു
മഴക്കാറു മൂടിയ പ്രാര്‍ഥനകളില്‍
കുടയില്ലാതെ വന്നതിന്റെ പരിഭ്രമം.

(15) പൂങ്കിനാവ്
-----------------------

വെയില്‍ ഉണക്കിയെടുത്ത അമ്മയുടെ നീലസാരിയില്‍
ഞാന്‍ കണ്ടത്രയുമുണ്ടോ, നീ നട്ടുനനച്ചതില്‍
പൂവിരിഞ്ഞതും പൂമ്പാറ്റ വന്നതും.


Friday, October 18, 2013

വര

വളഞ്ഞിട്ടാവണം
പുഴപോലെ.
മഴവില്ല് പോലെ
മായാതിരിക്കണം.
മഴയെ
കുടത്തിനുള്ളില്‍
വരയ്‌ക്കണം.
പണ്ട് വിഴുങ്ങിയ
ചോപ്പ് ഗുളിക
പനിയായി
വരയ്‌ക്കണം.
പേടിച്ചതെല്ലാം
മൂങ്ങയുടെ
മുഖം പോലെ.
ഓര്‍മ്മകള്‍
മുത്തശ്ശിയുടെ
ചിരിപോലെ.
കടല്‍
അമ്മയുടെ
കണ്ണുപോലെ.
ആനയെ
വാലില്‍
തുടങ്ങണം.
അമ്പിളി
പാതിയില്‍
നിര്‍ത്തണം.
രാത്രികളെ
നേരം
വെളുപ്പിക്കണം.
വര
നേരെയെങ്കില്‍
ശരിയാകുന്നത്
തിരുത്തി
വരയ്‌ക്കണം.


Monday, September 30, 2013

കടലിന്റെ കിനാവ് കാറ്റിനോട്

വെള്ളിയാഴ്ച, ഉച്ചവെയില്‍
കൂട്ട് വെട്ടുന്ന നേരം
കൊച്ചീക്കടലിന്റെ അങ്ങേയറ്റം
നാണം കൊണ്ട് ചുവന്ന് തുടുക്കും.
ഒരൊറ്റത്തോര്‍ത്തു പോലുമുടുക്കാതെ
സൂര്യന്‍ കടലിലേക്കെടുത്തു
ചാടാനൊരുങ്ങി നിക്കണ്.

പഞ്ചാരമണപ്പുറത്ത്
പട്ടങ്ങളാകാശത്തേക്ക്
കെട്ടുപൊട്ടിച്ചോടാന്‍
നൂലറ്റങ്ങളുടെ തുഞ്ചത്ത്
മദംപൊട്ടി നില്‍ക്കുന്നു.

പറന്നു പൊങ്ങിയ പട്ടങ്ങള്‍ക്ക്
താഴെ നങ്കൂരമിട്ടു പല നാടുകള്‍.
പട്ടം വെട്ടിത്തുന്നിയ പോലൊരു
പാവാടയിട്ട മുസരിപ്പെണ്ണ്.
പടക്കപ്പലിന്‍ നായകന്റെ
തലപ്പാവഴിഞ്ഞുലഞ്ഞ പോലെ
പഞ്ചാബി സാല്‍വാര്‍.
മുക്കാല്‍ കാലുറയിലൊരു ചീനക്കാരി
ചുണ്ടില്‍ തേനുള്ള പരന്ത്രീസ്
കാളപ്പോരിന്റെ കരുത്തുള്ള പറങ്കി
അരക്കെട്ടിലിത്തിരി നിക്കറിലമേരിക്കന്‍.
പര്‍ദകളും പരിവാരങ്ങളുമുണ്ട്
വാരിച്ചുറ്റിയ സാരിക്കോലങ്ങളുണ്ട്.
തോവാളയൊന്നാകെ തലയില്‍ ചൂടി
തമിഴ് പേശും തലൈവികളുണ്ട്.
കെട്ടഴിഞ്ഞ മട്ടാഞ്ചേരിയും
മൊഞ്ചത്തി മഞ്ചേരിയും
കൊഞ്ചിക്കുഴയുന്നു.

കാറ്റ് പിടിക്കുന്ന മരച്ചോട്ടിലെ
ചാരുബെഞ്ചിനപ്പുറം
റാഫിയും സൈഗളും താളം പിടിക്കുന്നു.
ചീനവലകളുടെ തുമ്പിക്കൈകള്‍
കടലുപ്പിന്റെ രുചി നോക്കുന്നു.
പുറംകടലില്‍ കപ്പല്‍ കൂവുന്നുണ്ട്,
കരയില്‍ കപ്പലണ്ടിക്കാരനും.
കടല്‍ കണ്ട് നടക്കുമ്പോ കടിച്ച്
കണ്ണടയ്ക്കാന്‍ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും.

കടലിനക്കരെ ഒരുത്തി ചോപ്പുടുപ്പ് മാറ്റി
രാവാടയുടുക്കാനൊരുങ്ങിത്തുടങ്ങി.
പട്ടം വില്‍ക്കുന്ന കുട്ടി
പള്ളിക്കൂടം കഴിഞ്ഞ് വന്നിട്ടേയുള്ളൂ.
ഇന്നു വരേക്കും പറന്നിട്ടില്ലൊരു
പട്ടം പോലും അവന്റെ ആശകള്‍ക്ക് മീതെ.
കരയില്‍ കാറ്റ് തന്നെ തുണയ്ക്കണം പക്ഷേ,
കട്ടമരത്തിലേറി ഉപ്പ പുറംകടലിലാണ്.
ഉമ്മയുടെ കണ്ണിലെന്നും
കടല്‍ വേലിയിറങ്ങുന്നുണ്ട്
പട്ടം വില്‍ക്കുന്ന കുട്ടി
കാറ്റിനോടെന്ത് പ്രാര്‍ഥിക്കും.

അപ്പോള്‍ മാത്രം സീഗള്‍ ബാറില്‍ നിന്നും
നിലവെളിച്ചത്തിലേക്കിറങ്ങിയ ഒരു ഗസല്‍
അമരാവതിയുടെ വീഥിയളന്ന്
നാലുകാലില്‍ നീങ്ങുമ്പോളിങ്ങനെ പാടി.
ഇത്ര നാള്‍ പഞ്ചാരമണലിന്‍
നെഞ്ചിലുറങ്ങിയിട്ടും അത്രമേല്‍ സങ്കടം
കണ്ട് കണ്ടോ കടലേ നിനക്കിത്ര കണ്ണീരുപ്പ്.


Thursday, September 26, 2013

കല്ലലമാരയിലെ ചില്ലുഭരണികളില്‍

കടല്‍ കണ്ട്
കൈക്കുമ്പിളില്‍
കണ്ണീരു നിറച്ച്
കരയിലൊരു പിടി
കരിമണ്ണു കുഴച്ച്
കരിനിഴലാലൊരു
കുടപിടിച്ചു.

കണ്ടപ്പോഴൊരു
കറുത്ത കഥ പറഞ്ഞു.
കനലായെരിഞ്ഞതും
കടലായുറഞ്ഞതും
ഉപ്പിലുറച്ചതും
ഉലയില്‍ വെന്തതും
ഉടല്‍ പിരിഞ്ഞതും
ഉണരാന്‍ വൈകിയതും
ഉയിരറ്റു പോയതും.

തിരയിലലിഞ്ഞതും
തിരനോക്കി മറഞ്ഞതും
തിരിയെ വരില്ലെന്നുറപ്പിച്ചു.

ഹാ, കടലമ്മേ
കള്ളീ കണ്ടോ
ഇനി ഞാന്‍
വന്നു പോകുമ്പോള്‍
വലയിട്ടു കൊണ്ടു പോരും
നീ കട്ടെടുത്തിട്ട്
ഉപ്പിലിട്ടു
വച്ചതൊക്കെയും.



അക്കല്‍ദാമയില്‍ നിന്ന് ഒരു കുപ്പായം

കുഴപ്പങ്ങളുടെ
കൂടാരമാണ്
ഈ വെള്ള ഷര്‍ട്ട്.
ഒന്നേ ഇടാനൊക്കൂ
പെട്ടെന്ന് മുഷിയും.
ഉള്ളിലെ
വിയര്‍പ്പൊഴുക്കങ്ങള്‍
ഉളുപ്പില്ലാതെ പുറത്തേക്ക്
കാണിക്കും.

കൈയ്യില്ലാത്ത ബനിയന്‍
നാണമില്ലാതെ
നിഴല്‍പാടായി
ഒളിഞ്ഞു നോക്കും.
അലക്കി വെളുപ്പിച്ചാല്‍
എനിക്കും നിനക്കും
ഇടയിലൊരു
വിരല്‍പ്പാടകലമുണ്ടാക്കും.

പെണ്ണുടുപ്പുകളുടെ
അരികത്തായി
അയകളില്‍
ആടിയുലഞ്ഞതും
അഴിഞ്ഞാടിയതും
നിളയില്‍ നീരാടിയതും
നീലയില്‍ മുങ്ങിയതും
നൂലിഴകളിലൂടെ
തോര്‍ന്നു പോകും

ചെറിയൊരു മഴ മതി
പോക്കറ്റിലെ പൊട്ടിയ
വളകളും പണയച്ചീട്ടും
തെളിഞ്ഞു വരും.
ഈ വെള്ള ഷര്‍ട്ടിനൊരു
കുഴപ്പമുണ്ട്
ഒരുമ്മ പോലും
ഒളിച്ചു വയ്ക്കാനറിയില്ല.
കൂടെക്കിടന്നാല്‍
കെട്ടിപ്പിടിച്ചാല്‍
വീട്ടില്‍ ചെന്ന്
പറഞ്ഞു കൊടുക്കും.


പാതി മാഞ്ഞ പാട്ടു നീ

പുറത്തേക്ക് മാത്രം
തുറക്കുന്ന ഒരു ജനാല.
കാറ്റാടി കുടഞ്ഞെറിഞ്ഞ
ചരടുപൊട്ടിയ കാറ്റിനെ
ചുരുട്ടി അകത്തേക്കിട്ടു.
കൈത പൂത്തതും
ശവം നാറിയതും
കുളിമുറി വിട്ടു
പുറത്തു ചാടിയ
ചന്ദ്രികാ മണവും
മൂളിപ്പറന്നു വന്ന പാട്ടും
മുറിയില്‍ കിടന്നു
വട്ടം ചുറ്റിച്ചുറ്റി
മുക്കുത്തിക്കല്ലില്‍
കാല്‍തട്ടി വീണ്
മുഖം മുറിഞ്ഞു.

എത്ര പതുക്കെയായാലും
തുറക്കുമ്പോള്‍
ഉച്ചത്തില്‍ കരഞ്ഞു.
ഇരുട്ട് വീഴുമ്പോള്‍
വിളിക്കാതെ വരുന്ന
മൂങ്ങാപ്പേടിക്കു മുന്നില്‍
കൊട്ടിയടച്ചു.
നില തെറ്റിയ
നിലവിളിയും
പാതിരാപ്പൂമണവും
പനിച്ചൂടും
വെള്ളിടി വെട്ടവും
കമ്പിളി പുതച്ച്
കാത്ത് കാത്തിരുന്ന്
കളിചിരി പറഞ്ഞ്
നേരം വെളുപ്പിച്ചു.

പ്രായം തികഞ്ഞെന്ന്
പറഞ്ഞാ കേക്കൂല
ഒന്നു കൂവുമ്പോളേക്കും
കുറ്റിയും കൊളുത്തും
തെറിപ്പിച്ച്
മലക്കെ തുറക്കാന്‍
തെറിച്ചു നിക്കുവാ
പതിനേഴു കഴിഞ്ഞിട്ടും
പാവാടയിടാത്ത
ഈ തൊട്ടാവാടി.

ഒക്കത്തിരുന്നു
മടുത്തപ്പോള്‍
പിണക്കം പറഞ്ഞ്
താഴെയിറങ്ങി
ഇപ്പോഴും പാട്ടു
കേട്ടുറങ്ങുന്നുണ്ട്.


കൊച്ചിക്കായലിലെ ടൈറ്റാനിക് അഥവാ പൊന്നാനിയില്‍ ഒരു താജ്മഹല്‍

-------------------------------------------------------------------------------
(ഒത്തിരി മൊഹബത്ത് തോന്നിയ ഒരു സിനിമയെ കെട്ടിപ്പിടിച്ചൊരുമ്മ)
--------------------------------------------------------------------------------

റസൂലേ,
നീ ഇപ്പോഴും
കടലാഴങ്ങളില്‍
കണ്ണുതുറന്ന്
അന്നയെ തെരയുവാണോ
മുങ്ങാങ്കുഴിക്കിടയില്‍
ഒരു വെള്ളിമീന്‍ പോലെ
അവള്‍ തെളിഞ്ഞു
വരുമെന്നാണോ
ഇത്രനാളും
ഒരു ചൂണ്ടക്കൊളുത്തിലും
കുരുങ്ങാതെ
നെഞ്ചിലേക്ക് പിന്നെയും
തല ചായ്ക്കുമെന്നാണോ
കുളിച്ചു മടങ്ങും വഴി
ആപ്പിള്‍ കവിളിലിനിയുമൊരുമ്മ
ബാക്കിയെന്നാണോ.

റസൂലേ,
പൊന്നാനിക്കടപ്പുറത്ത്
കരളു പറിഞ്ഞ്
പാട്ടു പാടാനൊരൊഴിവുണ്ട്
പെരുമീനുദിക്കണ നേരം വരെ
ചുമ്മാ നെഞ്ചു പൊട്ടി തേങ്ങിയാ മതി
അല്ലെങ്കി നീ കൊച്ചീലോട്ട് വാ
ക്വട്ടേഷന് ആളെക്കൂട്ടുന്നുണ്ട്
ക്‌ളോസ് റേഞ്ചില്‍
ഇരയുടെ പിടച്ചില്‍ കണ്ട്
കൈ നിറയെ കാശു വാരാം

റസൂലേ, എന്റെ മുത്തേ
എന്നിട്ടും നീയെന്തിനാ
ഈ ചാകരക്കോളു മാത്രം
കിനാവ് കാണുന്നവര്‍ക്കൊപ്പം
ഒരു അന്നയെ മാത്രം
തിരഞ്ഞ് ഇങ്ങനെ.


Friday, September 20, 2013

ഗാഗുല്‍ത്താ മുകളില്‍ നിന്നും

ഗാഗുല്‍ത്താ മുകളില്‍ നിന്നും
-------------------------------------

മുട്ടിപ്പായും മുട്ടിലിരുന്നും
മെഴുതിരി കത്തിച്ചും
കണ്ണീരൊഴുക്കിയും ഞങ്ങള്‍
പ്രാര്‍ഥിച്ച് പ്രാര്‍ത്ഥിച്ചല്ലേ
നീയിങ്ങനെ പനപോലെ വളന്നത്.
തോളത്ത് കേറ്റിയും നടുവ് കുനിച്ചും
ശ്വാസം മുട്ടിയും ഞങ്ങളിങ്ങനെ
ചൊമന്ന് ചൊമന്നല്ലേ
നീയങ്ങനെ നിവര്‍ന്നു നിക്കണത്.
കാല്‍ച്ചോട്ടിലെ കാണിക്കപ്പെട്ടീല്
ഞങ്ങളങ്ങനെ എണ്ണിയെണ്ണിയിട്ടല്ലേ
നീയിങ്ങനെ തടിച്ച് വീര്‍ത്തത്.
ഗാഗുല്‍ത്തായില് കെടന്ന്
നെന്റെ ബാക്കിയുള്ളോര് കല്ലും മുള്ളും
ചവിട്ടണ്ടാന്ന് കരുതിയല്ലേ
ഞങ്ങള് കൊണ്ടോന്ന് നാലാള്
കൂടുന്നിടത്തും നടുക്കവലേലും
നാലുകാലോലയ്ക്ക് നടുവില്‍ നാട്ടിയത്.
കെട്ടു പൊട്ടിച്ചോടി പോവാണ്ടിരിക്കാന്‍
കുടുക്കിട്ട് കഴുത്തിലും തൂക്കിയില്ലേ.
ആണിപ്പാടഞ്ചെണ്ണം അടയാളം പോലും
കാണിക്കാതെ മായിച്ചു കളഞ്ഞില്ലേ.
ചോര പൊടിഞ്ഞോടുത്തൊക്കെ
വച്ചു കെട്ടി പൊന്നു പൊതിഞ്ഞ്
ചില്ലു കൂട്ടിലിരുത്തീലേ.
ആണ്ടോടാണ്ട് മേളപ്പെരുക്കത്തിനൊപ്പം
മുത്തുക്കൊട ചൂടിച്ച് മൂവന്തി നേരത്ത്
തോളത്തെടുത്ത് നഗരി കാണിച്ചില്ലേ.
ഇതുകൊണ്ടൊന്നും പുന്നാരം പോരാഞ്ഞ്
പെറ്റ തള്ളേനേം പെണ്ണുമ്പിള്ളേനേം അവളു
പെറ്റതുങ്ങളേം നെന്റെ പേരിട്ടു വിളിച്ചില്ലേ.
എന്നിട്ടിപ്പോഴും നെന്റെ കണ്ണ് മാനത്ത്
മൂന്നാംനാളിട്ടേച്ച് പോയവനേം
നോക്കിത്തന്നെയാണല്ലേ.
അതുകൊണ്ടൊക്കെയാരിക്കും
അന്ന് കപ്യാരങ്ങനെ പ്രാര്‍ഥിച്ചത്.
കര്‍ത്താവേ കട്ടിലേലാരുന്നേ
പെട്ടു പോയേനേന്ന് !


Monday, May 27, 2013

പുഴയെന്ന തുറന്ന പുസ്തകത്തില്‍ മഴയുടെ കലണ്ടര്‍

പുഴയെന്ന തുറന്ന പുസ്തകത്തില്‍
മഴയുടെ കലണ്ടര്‍



മഴയുടെ തീയതികളില്‍
ജലമുറഞ്ഞതിലും നീരാവിയുടെ
മുകള്‍ സഞ്ചാരങ്ങളിലും മാത്രം
വിശ്വസിച്ച് പഴയ സമവാക്യങ്ങളെ
പുണര്‍ന്ന് നില്‍ക്കുന്നവരോട്.
മഴയുടെ ചോദ്യങ്ങള്‍ക്ക് മേലെ
കുട നിവര്‍ത്തുന്ന ശീലങ്ങളോട്.
മഴയെന്നെഴുതിയതും
നനഞ്ഞു കുതിര്‍ന്ന്
പ്രണയസന്ദേശങ്ങളടര്‍ന്ന് പോയ
താമരയിലകളോടും
കണ്ണീര് കാണാതെ തണ്ണീരില്‍
അഴലിനെയൊഴുക്കിയ മീനുകളോടും*
അരയിലരഞ്ഞാണം കെട്ടിയ
ഒരു പുഴ ഇപ്പോള്‍ പറയുന്നു,
മഴ നീളമുള്ള വിരലുകള്‍ കൊണ്ടാരാള്‍
കടലാഴങ്ങളില്‍ തൊട്ട് വരഞ്ഞ
സ്ഫടിക ചിത്രമെന്ന്.

ചിലപ്പോഴൊക്കെ
ആകാശച്ചെരിവുകളിലും
തുറന്നിട്ട ജാലകങ്ങളിലും
ഇടവഴിയിലും ഇലച്ചാര്‍ത്തുകളിലും
കണ്ടു പോയതൊക്കെ വെറും
പകര്‍ത്തിയെഴുത്തുകളാണെന്ന്
ഇതു വരെ പെയ്തതിലൊന്നും
വെറുതെ നനഞ്ഞുവെന്നല്ലാതെ
മനസിനും മരങ്ങള്‍ക്കും
ഒരു പങ്കുമില്ലെന്ന്.

അടഞ്ഞ വാതിലുകള്‍ക്കപ്പുറം
രാത്രിമഴയെ കേട്ടിരുന്നതും
ചോര്‍ച്ചപ്പുരയിലൂടെ അമ്മയുടെ
ഓട്ടപ്പാത്രങ്ങളില്‍ നിറഞ്ഞതും
പിന്നെ പകല്‍ ഇറച്ചാര്‍ത്തുകളില്‍
അടരാന്‍ മടിച്ചുനില്‍ക്കെ
കണ്ണിലുടക്കിയതും
വായിച്ചു മറക്കാന്‍
കടലാസുതോണിയിലെഴുതി
ഒഴുക്കിവിട്ട കഥകളത്രേ.

ഇനിയെങ്കിലും മാറ്റിക്കൂടെ
പുഴ കടലില്‍ കൊണ്ടിട്ടെന്നും
പിന്നെ കാര്‍മേഘങ്ങള്‍
കവര്‍ന്നെടുത്തെന്നും
പറഞ്ഞു പറഞ്ഞുറഞ്ഞു പോയ
ആ പഴയ ശിലാലിഖിതത്തെ.



Monday, May 20, 2013

പുനരധിവാസം ഒരിടത്തരം ഉത്തരാധുനികതയാണ്


പുനരധിവാസം  

ഒരിടത്തരം ഉത്തരാധുനികതയാണ്

1

ആശാനും ഗോപിയുമടക്കം
ഒരുപാടു പേരുണ്ട്
അരങ്ങിലല്ല, നിരത്തില്‍.
ചുട്ടി കുത്താതെ ചായം തേക്കാതെ
പക്കമേളങ്ങളുടെ അകമ്പടിയില്ലാതെ
കത്തി വേഷങ്ങളിലേക്കോടിക്കയറിയവര്‍.
ആണികളിളകിയ കുളമ്പുകള്‍
കുടഞ്ഞെറിഞ്ഞ് കടിഞ്ഞാണ്‍ പൊട്ടി
ദിക്കും ദിശയുമില്ലാതെ സമയസൂചികളുടെ
കറക്കത്തിനച്ചുതണ്ടാവാതെ
ചേക്കേറുവാനൊരു ചില്ലയുടെ ഭാരമില്ലാതെ
എല്ലാ പകലിരവുകളിലും
ഉത്സവഘോഷങ്ങള്‍ക്ക് കൊടിയേറ്റിയവര്‍.

2

കുരിശടിക്കു താഴെ ഒരു പകല്‍ മുഴുവന്‍
മെഴുതിരി പോലെ തോമാസുകുട്ടി.
പണ്ടൊരു പെരുന്നാളോര്‍മ്മയില്‍
തുരുമ്പിച്ച ക്‌ളാരിനെറ്റിന്റെ അറ്റത്ത് അലോഷി.
ഇടത്തും വലത്തും പറഞ്ഞ് പണ്ട് കാടിറങ്ങിയ
ഓര്‍മകളിലെ തോട്ടിയും വടിയും കൈവിടാതെ
ആനത്തഴമ്പ് തഴുകി പാപ്പാനച്യുതന്‍.
പിന്നൊരാള്‍ സി.ഐ.ഡി, മറ്റൊരാള്‍ ഭായി.
പാണ്ടിലോറികളുടെ പാച്ചിലിരമ്പങ്ങളില്‍
കാതു പൊത്തിയും വഴിയൊഴിഞ്ഞും
ഒറ്റക്കീറിലുടുമുണ്ടുടുത്തും
ജഡ താടികളില്‍ കാലം
കടന്നല്‍ക്കൂട് കെട്ടിയും
എങ്ങോട്ടേക്കെന്നില്ലാതെ പുറപ്പെട്ട്
പിറ്റേന്ന് പകലും ഇവിടെ നിന്ന്
തന്നെ പുറപ്പെടാനൊരുങ്ങിയും
കാരുണ്യച്ചായകള്‍ക്കും കനിവ് കത്തിച്ച
ബീഡികള്‍ക്കും കൈ കൂപ്പി നിന്നവര്‍,
നാടിന്റെ ഉന്‍മാദപ്പെരുക്കങ്ങള്‍.
വെയിലും മഴയുമേറ്റ് ഒരു തെരുവിനെ
ഉറക്കത്തിലേക്കാണ്ടു പോകാതെ
കൈ പിടിച്ചു നടത്തിയവര്‍.

3

പൊടുന്നനെ ഒരു നാള്‍
പുനരധിവാസമെന്ന പുറംകടലില്‍
ഒറ്റപ്പെട്ടു പോകുന്നു.
കണ്ടാലുടനെ വണ്ടിയില്‍ കയറ്റുന്നു
ജട താടികളില്‍ മുണ്ഡനപര്‍വ്വം
പൈപ്പ് വെള്ളത്തിലെ കുളി കഴിഞ്ഞ്
പാകമാകാത്ത ഒരു കാരുണ്യക്കുപ്പായം
നിരതെറ്റിയ ബട്ടണുകളില്‍ അയഞ്ഞു തൂങ്ങും.
മരുന്ന് കഴിക്കും മരവിച്ചിരിക്കും.

4

പിന്നെയുമെത്ര വണ്ടികളങ്ങോട്ടുമിങ്ങോട്ടും.
ഇപ്പഴീ നിരത്തുകളുറങ്ങിയ പോലെ
അതികാലേ ആറരയ്ക്കുള്ള ഫാസ്റ്റിന്
കാത്തു നിക്കുമ്പം കാണാം
കൈകളാഞ്ഞു വീശി
കുട്ടിബനിയനുള്ളില്‍ കുടവയര്‍ കുലുക്കി
പ്രമേഹ സമ്മര്‍ദ്ദങ്ങളെ വിയര്‍പ്പിലൊഴുക്കി
വെള്ളഷൂസിനുള്ളിലേറിവരും പുലര്‍കാല നടത്തക്കാര്‍.
ഓര്‍മിപ്പിക്കുന്നുണ്ട് പുഞ്ചിരിയോടെ
ആ പഴയ കത്തിവേഷക്കാരെ.



Sunday, March 31, 2013

നിതാഖത്ത് * നീ പണ്ടായിരുന്നെങ്കില്‍....




നിതാഖത്ത്,
ഇക്കുറിയെങ്കിലും
നീ കുഞ്ഞാമിനയുടെ
ഉപ്പയെ
കാട്ടിക്കൊടുക്കുമോ.
ഉമ്മച്ചിയുടെ
നിറകണ്ണുകളില്‍
വിറയ്ക്കുന്ന
കൈകളിലെ എഴുത്തിലെ
വരികള്‍ക്കിടയില്‍
ശ്വാസം മുട്ടുന്ന ഉപ്പയെ
അവള്‍ കിനാവിലെ
കണ്ടിട്ടുള്ളൂ.
ഉമ്മൂമ്മ കരളുരുകി
പറഞ്ഞതു തന്നെ
പിന്നെയും പിന്നെയും
പറഞ്ഞ് പറഞ്ഞ്
മുകളിലേക്കിരന്ന്
കണ്ണു തുടയ്ക്കുമ്പോള്‍
കുഞ്ഞാമിനയുടെ
മനസില്‍ ഉപ്പ
ഒരു വിശ്വാസം
മാത്രമായി.
നിക്കാഹ് വീടുകളില്‍
അമ്മായിമാരുടെ മൂക്കത്തെ
കഷ്ടം വെക്കലായി
അവള്‍ക്കുപ്പ.
പള്ളിക്കൂട വഴിയില്‍
അമ്പിളിക്കൂട്ടുകാരിയോട്
കിന്നാരം പറഞ്ഞപ്പോ
പാവക്കവിളത്തെ
ഉമ്മകളായിരുന്നു ഉപ്പ.

നിതാഖത്ത്,
ഒത്തിരി കരഞ്ഞിട്ടും
സുല്‍ഫത്തിന്
ഉപ്പിലിടാത്ത
ഈന്തപ്പഴമായിരുന്നു
കുഞ്ഞാമിനയുടെ ഉപ്പ.
കുപ്പിവളകിലുക്കങ്ങള്‍ക്ക്
തലയണയില്‍ മുഖമമര്‍ത്തി
ഒച്ചയില്ലാതെ കരഞ്ഞ
രാവുകളില്‍
നിലാവത്തുദിച്ച പുതിയാപ്‌ള.
അത്തറമണക്കുന്ന
കാറ്റുവീശുമ്പോഴെല്ലാം
ജനാലകള്‍ മലര്‍ക്കെ
തുറന്നിട്ട്
ആദ്യ സ്പര്‍ശങ്ങളെ
നെഞ്ചോട് ചേര്‍ത്ത
പുന്നാര ബീവി.
അടുക്കള കോലായില്‍
അമ്മായിടെ മോന്റെ
അര്‍ഥം വച്ച നോട്ടങ്ങള്‍ക്ക്
നേരെ ഷെഹര്‍സാദിന്റെ
ഉടവാളെടുത്ത്
കണ്ണില്‍ തീപ്പൊരി
ചിതറിച്ചവള്‍
കുഞ്ഞാമിനയുടെ
കുഞ്ഞുടുപ്പുകള്‍
പാകമാകാതെ വരുമ്പോള്‍
മാത്രം നെടുവീര്‍പ്പുകള്‍
മറന്ന് ദുവാ ഇരന്നു

നിതാഖത്ത്,
ഇപ്പോള്‍
കുഞ്ഞാമിനയുടെ ഉപ്പ
മണല്‍ക്കുന്നുകള്‍ക്കിടയില്‍
ഉദിച്ച ആയിരം
പെരുമീനുകളുടെ നടുവിലാണ്.
ഒട്ടകച്ചൂരു മറന്ന്
ജന്നത്തുല്‍ ഫിര്‍ദൗസ്
മണക്കുന്ന പിന്‍കഴുത്തിലേക്ക്
മടങ്ങാനൊരുങ്ങി
പെട്ടികളടുക്കുകയാണ്.
മൊഞ്ചുള്ള പാവക്കുട്ടിയെ
നെഞ്ചോടു ചേര്‍ത്ത്
ഉമ്മവയ്ക്കുന്നുണ്ട്.
ഉമ്മയ്ക്കുള്ള കമ്പിളിയില്‍
നിറകണ്ണ് തുടയ്ക്കുന്നുണ്ട്
അവൂക്കറിനുള്ള
റിക്കാഡ് പെട്ടി
ഉണ്ടെന്നുറപ്പിക്കുന്നുണ്ട്.
കല്ലായിപ്പുഴയില്‍
മുങ്ങാംകുഴിയിട്ട്
മണലുവാരിയതും
മോന്തിക്ക് മീങ്കൂട്ടാന്‍
കൂട്ടിയതും, കെട്ടിപ്പിടിച്ചതും
ഒട്ടിക്കിടന്നതുമെല്ലാം
ഉള്ളില്‍ നിറയ്ക്കുന്നുണ്ട്
നിന്നെ നോക്കിച്ചിരിക്കുന്നുമുണ്ട്.

നിതാഖത്ത്,
കുഞ്ഞാമിനക്കൊരുപാട്
നന്ദിയുണ്ട്.
ഉപ്പവിരലില്‍ തൂങ്ങി
ഉമ്മച്ചിരിയില്‍ കുതിര്‍ന്ന്
ഓത്തുപള്ളിയിലേക്കോടുമ്പം
അവള്‍
കൈ വീശിക്കാണിക്കുന്നത്

നിന്നെത്തന്നെയാണ്.


Monday, March 4, 2013

പാവകളുടെ ആശുപത്രി





പണ്ട്,
പനിക്ക് മരുന്നു തന്നപ്പോള്‍
കയ്ച്ചിട്ടിറക്കാതെ
തുപ്പിയതിന്
ഒരു രാത്രിമുഴുവന്‍
നിന്നോട്
പിണങ്ങിക്കിടന്നിട്ടുണ്ട്.

പിന്നെയും പിണങ്ങി,
ഉടുപ്പിടീക്കുമ്പം
കൈ പൊക്കാഞ്ഞിട്ട്
ഉണ്ണാനൊപ്പമിരുത്തുമ്പം
കാലു വളയ്ക്കാതെ
നീണ്ട് നിവര്‍ന്ന് കിടന്നിട്ട്
കൂടെക്കിടക്കുമ്പോള്‍
കെട്ടിപ്പിടിക്കാഞ്ഞിട്ട്
അമ്മൂമ്മക്കഥ കേട്ട്
തലയാട്ടാതിരുന്നിട്ട്
കണ്ണന്‍ ചിരട്ടയിലെ
മണ്ണപ്പം തിന്നാഞ്ഞിട്ട്
കണ്ണുപൊത്തിക്കളിക്ക്
അലമാരയിലൊളിക്കാഞ്ഞിട്ട്
കൂട്ട് വെട്ടിന് മറിച്ചു വെട്ടാഞ്ഞിട്ട്
കൂട്ടു കൂടുമ്പം
കുലുങ്ങിച്ചിരിക്കാഞ്ഞിട്ട്

എന്നിട്ടും
ഉണ്ണിപ്പിറന്നാളിന്
കൂട്ടമായി കിട്ടിയ
ഉമ്മകളിലൊരെണ്ണം
ആരും കാണാതെ
ചുണ്ടത്ത് തന്നതല്ലേ.
പിന്നെ ഒട്ടു വളര്‍ന്നപ്പോ
ഒപ്പം വളരാതിരുന്നിട്ടല്ലേ
പെട്ടന്നങ്ങ് മറന്നു കളഞ്ഞത്.

ഇപ്പോഴീ വരാന്തയില്‍
ഉഷ്ണരാത്രികളിലെ
ഓര്‍മകളില്‍
നീയെന്റെ ആദ്യത്തെ
ഉമ്മക്കവിള്‍
കിതയ്ക്കാത്ത,
വിയര്‍ക്കാത്ത പെണ്ണുടല്‍.
അവസാന പുകയെക്കാള്‍
മധുരിച്ച ആദ്യ ചുംബനം
നിന്റെ പൂക്കളുടപ്പ് പൊക്കിയല്ലേ
എന്റെ ആദ്യത്തെ നാണം.

ഒരിക്കല്‍ മാത്രം
നിന്റെ നീണ്ട മൗനങ്ങളുടെ
ആഴത്തിലേക്ക്
പൊക്കിള്‍കൊടിയോളം വണ്ണമുള്ള
ഒരു വൈക്കോല്‍ത്തുരുമ്പ്
തിരിച്ചു വിളിച്ചിരുന്നു
പിണക്കങ്ങളുടെ
പെരുക്കപ്പട്ടികയ്ക്കും
പ്‌ളാവിലപ്പാത്രത്തില്‍
പാല്‍ കുറുക്കാനും.

ഇന്ന്
ഓര്‍മകളുടെ ചുവരില്‍
നീ വെറുമൊരു
സങ്കട സ്റ്റാറ്റസ്.