Thursday, September 16, 2010

'കരച്ചില്‍ ഒരു ചെടിയാണ്'


"ദേ അവനൊരു കവിതയെഴുതിയെന്ന്." ആരോ ട്രെയിനിനു മുന്നില്‍ ചാടിയെന്നു പറയുന്ന പോലെ ഒരന്ധാളിപ്പ്! പക്ഷെ ഇതങ്ങനെയല്ല. അവര്‍ മൂന്ന് പേരുണ്ട്, വാക്കിന്റെ ചില്ലയില്‍ കവിതയുടെ നാരു കൊണ്ട് കൂടു കൂട്ടിയ മൂന്നു കൂട്ടുകാര്‍. അവരുടെ ഒറ്റപ്പുസ്തകം 'കരച്ചില്‍ ഒരു ചെടിയാണ്' ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് തലയോലപ്പറമ്പ് യു.പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. പ്രശസ്ത കവിയും നിരൂപകനും അദ്ധ്യാപകനുമായ മനോജ് കുറൂര്‍ നോവലിസ്റ്റ് അന്‍വര്‍ അബ്ദുള്ളയ്ക്ക് നല്‍കിയാണ് മൂന്ന് കവികളുടെ ഒറ്റ സമാഹാരം പുറത്തിറക്കിയത്. അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ നൂറ്റമ്പതിലധികം അളുകള്‍ ഇരുന്നും നിന്നും കണ്ട ഒരു പുസ്ത പ്രകാശനച്ചടങ്ങ്. തലയോലപ്പറമ്പ് പോലെ ഒരു സ്ഥലത്ത് ഒരു കവിതാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന് ഇത്രയും ആളുകളെ കണ്ടതിന്റെ അത്ഭുതം ചടങ്ങിനെത്തിയ വിശ്ഷ്ടാതിഥികളും മറച്ചു വെച്ചില്ല. ഉദ്ഘാടനം മുതല്‍ നന്ദിപ്രകാശനം വരെ എല്ലാവരും കാത്തു നിന്നു. ഒരിക്കല്‍ കൂടി യുവകവികളെ അഭിനന്ദിച്ച് നാട്ടുകാരും സുഹൃത്തുക്കളും മടങ്ങി. തലയോലപ്പറമ്പ് ഡി.ബി കോളേജിലെ സഹപാഠികളാണ് ജയകുമാര്‍ കെ. പവിത്രനും സിബു സി.എമ്മും ടി സാജുവും. വര്‍ഷങ്ങള്‍ക്കു കലാലയത്തില്‍ നിന്ന് പിരിയാന്‍ നേരം ഓര്‍മക്കുറിപ്പില്‍ അവരും പതിവു തെറ്റിക്കാതെ ആത്മനൊമ്പരത്തിന്റെ വരികളെഴുതി അടിയൊലൊപ്പിട്ട് പിരിഞ്ഞു. നാളേറെക്കഴിഞ്ഞിട്ടും അതിലെ താളുകളില്‍ നിറം മങ്ങാതെ അക്ഷരങ്ങള്‍ മായാതെ നിന്നു. അവര്‍ക്കിടയില്‍ കവിതയുടെ നൂലിഴകളുണ്ടായിരുന്നു. വീണ്ടും ഒരുമിക്കുമ്പോള്‍ ഒറ്റക്കെട്ടാകാന്‍. അങ്ങനെയാണ് മൂന്നു യുവകവികളുടെ ഒറ്റപ്പുസ്തകം പിറക്കുന്നത്. ആലോചകളും ആശങ്കകളുമായി കാലം കടന്നു പോകാന്‍ കാത്തിരുന്നില്ല. മനോജ് മുളവുകാടെന്ന യുവ പ്രസാധകന്‍ അവരുടെ കവിതയെ അച്ചടിച്ചു പുസ്തമാക്കി. മൂന്നു പേരുടെ സ്വപ്നം ഒരു മരമായപ്പോള്‍ അവരതിന് കരച്ചില്‍ ഒരു ചെടിയെന്ന് പേരിട്ടു. കെട്ടിലും മട്ടിലും പുതുമയും വ്യത്യസ്തതയുമുള്ള ഒരു കവിതാ സമാഹാരം. ഉള്ളടക്കവും ഗംഭീരമെന്ന് അവതാരികയെഴുെതിയ പ്രശസ്ത കവി എസ്. ജോസഫ്.തലയോലപ്പറമ്പ് സ്വദേശിയാണ് സിബു. പാരലല്‍ കോളജ് അദ്ധ്യാപനത്തിനും ഏറെ നാളത്തെ പി.എസ്.സി പരീക്ഷണങ്ങള്‍ക്കും ശേഷം ഇപ്പോള്‍ മാഞ്ഞൂര്‍ പഞ്ചായത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍. കോതനെല്ലൂര്‍ സ്വദേശിയാണ് സാജു. എം.ജിയൂണിവേഴ്സിറ്റി സ്കൂള്‍ ലെറ്റേര്‍സില്‍ എം.ഫിലിനു ശേഷം ഇപ്പോള്‍ ബി.എഡ് ചെയ്യുന്നു. വടയാര്‍ തുറുവേലിക്കുന്ന് സ്വദേശിയായ ജയകുമാര്‍ ഇപ്പോള്‍ പി.എസ്.സി പരീക്ഷണങ്ങളോടൊപ്പം പെയിന്റിംഗ് തൊഴിലാളിയാണ്. ഡി.ബി കോളജിലെ പഠനകാലത്ത് മൂവരും കവിതയിലും നാടകത്തില്‍ രാഷ്ട്രീയത്തിലും സജീവമായിരുന്നു. ജയകുമാര്‍ എം.ജി യൂണിവേഴ്സിറ്റി നാടകോത്സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാജു യൂണിവേഴ്സിറ്റി തലത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. മൂവരുടെയും കവിതകള്‍ മൂന്നു ഭാഗങ്ങളിലായാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രനാളും നടത്തിയ സൂക്ഷ്മനിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെ നനവും മണവുമുള്ള ജീവിതഗന്ധിയായ കവിതകള്‍. ഒറ്റപ്പുസ്തകത്തിനുള്ളിലും ഈ കവികള്‍ വ്യത്യസ്ത ശൈലികള്‍ കൊണ്ട് വേറിട്ടു നില്‍ക്കുന്നു. കൊത്തങ്കല്ലുകളില്‍ നിന്ന് ഇറങ്ങി റേഷന്‍ കടയിലേക്കു പോയ ഒരുത്തി സാജുവിന്റെയും ഓട്ടോ ഒരു ഷെല്‍ഫും കുഞ്ഞുങ്ങള്‍ കുത്തി നിറച്ച പുസ്തകങ്ങളാവുന്ന സിബുവിന്റെയും പ്രണയത്തെക്കുറിച്ചു ചോദിച്ചാല്‍ ഉത്തരമില്ലാത്ത ഗൂഗിള്‍ ജയകുമാറിന്റെയും നിരീക്ഷണങ്ങളുടെയും അവതരണത്തിന്റെയും വ്യത്യസ്തതകലെ ചൂണ്ടിക്കാട്ടുന്നു. പ്രകാശനം കഴിഞ്ഞിട്ടും അവര്‍ മൂവരും ഈ പുസ്തകത്തെക്കുറിച്ച് ഗൌരവമായ ചര്‍ച്ചയിലാണ്. കവിതയുടെ വിപണനസാധ്യതയെക്കുറിച്ചോ വിമര്‍ശന ശരങ്ങളുടെ മൂര്‍ച്ചയെക്കുറിച്ചോ അല്ല, സ്വപ്നങ്ങള്‍ അച്ചടിമഷി പുരളാന്‍കടം വാങ്ങിയ കാശ് മടക്കി നല്‍കുന്നതിനെക്കുറിച്ച്.