Wednesday, November 13, 2013

കൗ ബോയ്‌സ് ഫോര്‍ എയ്ഞ്ചല്‍സ്

സിംഗപ്പൂരുകാരി ചരക്ക് കപ്പല്‍
ക്യൂന്‍ വെര്‍ജീനിയ
മറൈന്‍ഡ്രൈവില്‍ മേഞ്ഞ് നടന്ന
രണ്ട് ഒട്ടകങ്ങളെ നോക്കി
ഉച്ചത്തിലൊന്നു കൂവി.
മഴവില്‍പാലത്തിന് താഴെ
നേരമന്നേരം സന്ധ്യയോടൊപ്പം
ചുവന്നു തുടുത്തു.

ഈന്തപ്പഴം മണക്കുന്ന
വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍
കായല്‍ കണ്ടിരിക്കുമ്പോഴാണ്
നോറയെത്തേടി തൃഷ്ണകള്‍
പെണ്ണുടുപ്പുകളിലേറി വരുന്നത്.

അവള്‍ നോറാ ലൂക്ക,
വിനിമയം ഡോളര്‍നിരക്കില്‍ മാത്രം.
ഉദ്ദിഷ്ടമോഹങ്ങളുടെ ഉത്തമോപകാരി.
അംഗനമാര്‍ക്ക് സ്വയംവരിക്കാം
വേണമെന്ന ഒറ്റവാക്കിന് മുന്നില്‍
അടിമകളെപ്പോലെ നിരന്ന് നില്‍ക്കും
നോറയുടെ ആണുടലുകള്‍.

മുക്കാല്‍ കാലുറയില്‍ അരക്കെട്ടിന്
മീതേ വെണ്ണക്കല്ലിലെഴുതിയ
ഇറ്റാലിയന്‍ നീലക്കണ്ണന്‍.
കവിത തുളുമ്പും കരീബിയന്‍
കാളപ്പോരിന്റെ കരുത്തില്‍
രഥവേഗമറിയുന്ന എസ്പാനിയോള്‍
കരിമ്പിന്‍കാട്ടിലാനയാകും കാട്ടറബി
കാറ്റിന്റെ വേഗമുള്ള ചീനക്കാരന്‍
ജപ്പാന്‍ പറന്ന് വെട്ടും
ഏകാന്തതേ, നിനക്ക് പറ്റും കൊളംബിയന്‍.
പ്രണയം വഴിഞ്ഞൊഴുകും ലെബനന്‍
വോഡ്കയുടെ നീറ്റലില്‍ റഷ്യന്‍
ജിപ്‌സികളുടെ നിരാശ പേറും റൊമാനിയന്‍
അടിമയെപ്പോലെ ആഫ്രിക്കന്‍
സൂര്യനുദിക്കും വരെ വാഴും ബ്രട്ടീഷ്
കാവല്‍ക്കാരനെ പോലമേരിക്കന്‍
സങ്കടങ്ങള്‍ക്ക് കൂട്ട് നല്ലതിന്ത്യന്‍
പ്രകൃതിയോടിണങ്ങും ലങ്കന്‍
വികൃതികള്‍ക്ക് മെക്‌സിക്കന്‍.
കാട്ടിലേക്കൊരു കൂട്ടിന്
ഇലയുടുത്ത് വരും കൊലുമ്പന്‍.
കൈലാസത്തിലെത്തിക്കും നേപ്പാളി ഷെര്‍പ്പ.
കുടിയേറ്റത്തിന് ഫിലിെപ്പയ്ന്‍

ഇതിലൊന്നുമല്ല കാര്യം,
കണ്ടില്ലേ നോറയുടെ മധുരക്കനിയെ
ഇപ്പോള്‍ പറിച്ചെടുത്ത പോലൊരാപ്പിള്‍.
കണ്ടില്ലേ, നാണം കൊണ്ട് വിരല്‍
കടിക്കുന്ന പതിനാറുകാരന്‍.
കിതപ്പുകളൊടുങ്ങുമ്പോള്‍
നഖമുനയാല്‍ നിന്റെ ചെറിയ പിഴയെന്ന്
കിളുന്ത് മേനിയില്‍ പലവുരുവെഴുതാം.

ഇങ്ങനെയൊക്കെയാണേലും
പതിവുകാരിഷ്ടക്കാരോട് മാത്രം 
നോറയ്‌ക്കൊരടക്കം പറയാനുണ്ട്,
ഒളിപ്പോരിന് ബെസ്റ്റ് മലയാളി തന്നെ.


Friday, November 8, 2013

ചില നേരങ്ങളെ അലക്കി വെളുപ്പിക്കാവുന്നതേയുളളൂ

നീ ഉടലിനെ ഉയിര്‍പ്പിച്ച് ഉടയാടകളില്‍
കയറിയിറങ്ങിയപ്പോയ നാള്‍ മുതല്‍
എന്നൊടൊപ്പം ഉണരാതുറങ്ങിയ നിന്റെ
ചുളിവുകളില്‍ ചൂണ്ട് വിരലിലെ കൂര്‍ത്ത
നഖം കൊണ്ട് ഞാന്‍ മറവി എന്ന വാക്ക്
ആവര്‍ത്തിച്ചെഴുതുകയായിരുന്നു.

നിഴലുകളില്‍ ചോര പൊടിയില്ലെന്ന്
ഒരുപാടറിഞ്ഞിരുന്നിട്ടും
നിന്നെക്കുറിച്ച് ഞാന്‍ ഉള്ളില്‍
വരഞ്ഞ് പൂമാലിയിട്ടിരുന്ന
ഒരു പുഞ്ചിരിയുടെ ഇടത്തേക്കോണില്‍
ഒരു തുള്ളി ചോര പൊടിഞ്ഞു.


പച്ചയായ പുല്‍പ്പരപ്പിനപ്പുറം
നിന്നില്‍നിന്നടര്‍ന്നു പോയ
പ്രണയസന്ദേശങ്ങളെല്ലാം
ആര്‍ത്തിരമ്പുന്ന ഗാലറിയില്‍
നിന്നെന്ന പോലെ കൈകളാഞ്ഞു വീശി
ആരവങ്ങളുടെ കുട ചൂടി നിന്നു.

ഇഷ്ടനായകാ കൊച്ചുകള്ളനായി
നഷ്ടമാക്കിന്നോ നിന്‍ വിചാരം.
നിനക്ക് മുന്നേയെന്ന കള്ളച്ചിരിയും
കാത്തുവച്ചുവെന്നുരഞ്ഞത്
കള്ളമെന്നുറക്കെയൊരൊച്ചയും
തൊണ്ടയില്‍ കുടുങ്ങി മരിക്കുന്നല്ലോ.

പ്രണയച്ചുവട്ടിലുറങ്ങിയതും
ചൂടേറ്റ് തുടുത്തതും ചുരന്നതും
നിന്നിലലിഞ്ഞോയെന്ന സന്ദേഹവും
എനിക്കിപ്പോള്‍ മുതല്‍
അലക്കിവെളുപ്പിച്ചെടുക്കാനുള്ള
ഒരു കറുത്ത കറമാത്രമാണ്.