Thursday, September 26, 2013

പാതി മാഞ്ഞ പാട്ടു നീ

പുറത്തേക്ക് മാത്രം
തുറക്കുന്ന ഒരു ജനാല.
കാറ്റാടി കുടഞ്ഞെറിഞ്ഞ
ചരടുപൊട്ടിയ കാറ്റിനെ
ചുരുട്ടി അകത്തേക്കിട്ടു.
കൈത പൂത്തതും
ശവം നാറിയതും
കുളിമുറി വിട്ടു
പുറത്തു ചാടിയ
ചന്ദ്രികാ മണവും
മൂളിപ്പറന്നു വന്ന പാട്ടും
മുറിയില്‍ കിടന്നു
വട്ടം ചുറ്റിച്ചുറ്റി
മുക്കുത്തിക്കല്ലില്‍
കാല്‍തട്ടി വീണ്
മുഖം മുറിഞ്ഞു.

എത്ര പതുക്കെയായാലും
തുറക്കുമ്പോള്‍
ഉച്ചത്തില്‍ കരഞ്ഞു.
ഇരുട്ട് വീഴുമ്പോള്‍
വിളിക്കാതെ വരുന്ന
മൂങ്ങാപ്പേടിക്കു മുന്നില്‍
കൊട്ടിയടച്ചു.
നില തെറ്റിയ
നിലവിളിയും
പാതിരാപ്പൂമണവും
പനിച്ചൂടും
വെള്ളിടി വെട്ടവും
കമ്പിളി പുതച്ച്
കാത്ത് കാത്തിരുന്ന്
കളിചിരി പറഞ്ഞ്
നേരം വെളുപ്പിച്ചു.

പ്രായം തികഞ്ഞെന്ന്
പറഞ്ഞാ കേക്കൂല
ഒന്നു കൂവുമ്പോളേക്കും
കുറ്റിയും കൊളുത്തും
തെറിപ്പിച്ച്
മലക്കെ തുറക്കാന്‍
തെറിച്ചു നിക്കുവാ
പതിനേഴു കഴിഞ്ഞിട്ടും
പാവാടയിടാത്ത
ഈ തൊട്ടാവാടി.

ഒക്കത്തിരുന്നു
മടുത്തപ്പോള്‍
പിണക്കം പറഞ്ഞ്
താഴെയിറങ്ങി
ഇപ്പോഴും പാട്ടു
കേട്ടുറങ്ങുന്നുണ്ട്.


No comments: