പകല്‍ പറയാന്‍ മറന്നതെല്ലാം
രാത്രിയുടെ മണല്‍ക്കാറ്റ് മൂടിപ്പോയി
ഓര്‍ത്തെടുക്കുവാനാഞ്ഞപ്പോഴൊക്കെ
ഒരു പാതിരാക്കോഴിയുടെ കൂവല്‍
കറുത്ത നിഴലായി അടയാളങ്ങളെ
മായ്ച്ചു കൊണ്ടിരുന്നു.
ദിക്കറിയാതലഞ്ഞവരുടെയെല്ലാം
ചെരിപ്പടികളില്‍ കണ്ണിയിളകിപ്പോയ
വാക്കുകള്‍ വക്കൊടിഞ്ഞ്
തേഞ്ഞു തേഞ്ഞില്ലാതായി.
ശേഷംതുരുമ്പിച്ച വാക്കിന്‍ കഷണങ്ങള്‍
തീര്‍ഥാടകരുടെ നഗ്‌നപാദങ്ങളില്‍
ഉണങ്ങാത്ത മുറിവായി.
ഒടുവില്‍ അവസാന വാക്ക്
കല്ലില്‍ തട്ടി മുള്ളിലുരഞ്ഞ്
മരുഭൂ വിഴുങ്ങിയ പുഴ തേടിയിറങ്ങി