Friday, November 8, 2013

ചില നേരങ്ങളെ അലക്കി വെളുപ്പിക്കാവുന്നതേയുളളൂ

നീ ഉടലിനെ ഉയിര്‍പ്പിച്ച് ഉടയാടകളില്‍
കയറിയിറങ്ങിയപ്പോയ നാള്‍ മുതല്‍
എന്നൊടൊപ്പം ഉണരാതുറങ്ങിയ നിന്റെ
ചുളിവുകളില്‍ ചൂണ്ട് വിരലിലെ കൂര്‍ത്ത
നഖം കൊണ്ട് ഞാന്‍ മറവി എന്ന വാക്ക്
ആവര്‍ത്തിച്ചെഴുതുകയായിരുന്നു.

നിഴലുകളില്‍ ചോര പൊടിയില്ലെന്ന്
ഒരുപാടറിഞ്ഞിരുന്നിട്ടും
നിന്നെക്കുറിച്ച് ഞാന്‍ ഉള്ളില്‍
വരഞ്ഞ് പൂമാലിയിട്ടിരുന്ന
ഒരു പുഞ്ചിരിയുടെ ഇടത്തേക്കോണില്‍
ഒരു തുള്ളി ചോര പൊടിഞ്ഞു.


പച്ചയായ പുല്‍പ്പരപ്പിനപ്പുറം
നിന്നില്‍നിന്നടര്‍ന്നു പോയ
പ്രണയസന്ദേശങ്ങളെല്ലാം
ആര്‍ത്തിരമ്പുന്ന ഗാലറിയില്‍
നിന്നെന്ന പോലെ കൈകളാഞ്ഞു വീശി
ആരവങ്ങളുടെ കുട ചൂടി നിന്നു.

ഇഷ്ടനായകാ കൊച്ചുകള്ളനായി
നഷ്ടമാക്കിന്നോ നിന്‍ വിചാരം.
നിനക്ക് മുന്നേയെന്ന കള്ളച്ചിരിയും
കാത്തുവച്ചുവെന്നുരഞ്ഞത്
കള്ളമെന്നുറക്കെയൊരൊച്ചയും
തൊണ്ടയില്‍ കുടുങ്ങി മരിക്കുന്നല്ലോ.

പ്രണയച്ചുവട്ടിലുറങ്ങിയതും
ചൂടേറ്റ് തുടുത്തതും ചുരന്നതും
നിന്നിലലിഞ്ഞോയെന്ന സന്ദേഹവും
എനിക്കിപ്പോള്‍ മുതല്‍
അലക്കിവെളുപ്പിച്ചെടുക്കാനുള്ള
ഒരു കറുത്ത കറമാത്രമാണ്.


No comments: