Monday, March 4, 2013

പാവകളുടെ ആശുപത്രി





പണ്ട്,
പനിക്ക് മരുന്നു തന്നപ്പോള്‍
കയ്ച്ചിട്ടിറക്കാതെ
തുപ്പിയതിന്
ഒരു രാത്രിമുഴുവന്‍
നിന്നോട്
പിണങ്ങിക്കിടന്നിട്ടുണ്ട്.

പിന്നെയും പിണങ്ങി,
ഉടുപ്പിടീക്കുമ്പം
കൈ പൊക്കാഞ്ഞിട്ട്
ഉണ്ണാനൊപ്പമിരുത്തുമ്പം
കാലു വളയ്ക്കാതെ
നീണ്ട് നിവര്‍ന്ന് കിടന്നിട്ട്
കൂടെക്കിടക്കുമ്പോള്‍
കെട്ടിപ്പിടിക്കാഞ്ഞിട്ട്
അമ്മൂമ്മക്കഥ കേട്ട്
തലയാട്ടാതിരുന്നിട്ട്
കണ്ണന്‍ ചിരട്ടയിലെ
മണ്ണപ്പം തിന്നാഞ്ഞിട്ട്
കണ്ണുപൊത്തിക്കളിക്ക്
അലമാരയിലൊളിക്കാഞ്ഞിട്ട്
കൂട്ട് വെട്ടിന് മറിച്ചു വെട്ടാഞ്ഞിട്ട്
കൂട്ടു കൂടുമ്പം
കുലുങ്ങിച്ചിരിക്കാഞ്ഞിട്ട്

എന്നിട്ടും
ഉണ്ണിപ്പിറന്നാളിന്
കൂട്ടമായി കിട്ടിയ
ഉമ്മകളിലൊരെണ്ണം
ആരും കാണാതെ
ചുണ്ടത്ത് തന്നതല്ലേ.
പിന്നെ ഒട്ടു വളര്‍ന്നപ്പോ
ഒപ്പം വളരാതിരുന്നിട്ടല്ലേ
പെട്ടന്നങ്ങ് മറന്നു കളഞ്ഞത്.

ഇപ്പോഴീ വരാന്തയില്‍
ഉഷ്ണരാത്രികളിലെ
ഓര്‍മകളില്‍
നീയെന്റെ ആദ്യത്തെ
ഉമ്മക്കവിള്‍
കിതയ്ക്കാത്ത,
വിയര്‍ക്കാത്ത പെണ്ണുടല്‍.
അവസാന പുകയെക്കാള്‍
മധുരിച്ച ആദ്യ ചുംബനം
നിന്റെ പൂക്കളുടപ്പ് പൊക്കിയല്ലേ
എന്റെ ആദ്യത്തെ നാണം.

ഒരിക്കല്‍ മാത്രം
നിന്റെ നീണ്ട മൗനങ്ങളുടെ
ആഴത്തിലേക്ക്
പൊക്കിള്‍കൊടിയോളം വണ്ണമുള്ള
ഒരു വൈക്കോല്‍ത്തുരുമ്പ്
തിരിച്ചു വിളിച്ചിരുന്നു
പിണക്കങ്ങളുടെ
പെരുക്കപ്പട്ടികയ്ക്കും
പ്‌ളാവിലപ്പാത്രത്തില്‍
പാല്‍ കുറുക്കാനും.

ഇന്ന്
ഓര്‍മകളുടെ ചുവരില്‍
നീ വെറുമൊരു
സങ്കട സ്റ്റാറ്റസ്.





No comments: