Thursday, July 21, 2016

എന്റവളേ, എന്റെ പൊന്നവളേ


എന്റവളേ
നീ വല്ലതും 
അറിയാറൊണ്ടോ
ഞാനിടക്കിടെയാ
കബറിന്റെ വാതില്‍
തുറന്നെത്തി നോക്കാറുണ്ട്
സെമിത്തേരി മതിലിന്റെ
മോളീക്കോടെ
വരമ്പിനപ്പുറം
കണ്ണുപായിക്കുമ്പം
നീ വിയര്‍ത്തൊലിച്ചു
മുറ്റമടിക്കുന്നു
മീഞ്ചട്ടി കഴുകി
തോട്ടിലേക്കൊഴിക്കുന്നു
മുണ്ട് മാടിക്കുത്തി
തുണിയലക്കുന്നു
അടുക്കളത്തിണ്ണയില്‍
ആടിയാടി മുളകരയ്ക്കുന്നു
മുട്ടുകാലില്‍ നെഞ്ചു
കുത്തിപ്പൊക്കി
ഓലമെടയുന്നു
മൂവന്തിക്കു മറപ്പെരക്കുള്ളില്‍
മുടിയഴിച്ചിട്ടു കുടം കമിഴ്ത്തുന്നു
എന്റെ പൊന്നവളേ
നിനക്കന്നു പനിച്ചു
വിറയ്ക്കുമെന്നും
കമ്പിളിക്കു കീഴെ
കെടക്കുമ്പോഴൊരു
കട്ടനിട്ടോണ്ടു വന്ന്
കെട്ടിപ്പിടിക്കാമെന്നും
വെട്ടി വിയര്‍ക്കാമെന്നും
ഞാനൊത്തിരി മോഹിച്ചിരുന്നു
എന്റവളേ
നീ വന്നു മെഴുകുതിരി
കത്തിചേച്ചു പോണ
ഞായറാഴ്ചകളെയോര്‍ത്ത്
ഞാനൊത്തിരി
ശനിയാഴ്ചകളില്‍
കബറിന്റെ കല്ലിളക്കി
വെച്ചിട്ടൊണ്ട്
നീ നടക്കുമ്പോ
ഇപ്പോഴും എന്നാ
കുലുക്കമാണെന്നോര്‍ക്കുമ്പോ
എന്റെ കൂട്ടിപ്പിടിച്ച കൈകളില്‍
പാപികളായ രണ്ട് കല്ലുകളിരുന്ന്
ഒരഞ്ഞൊരഞ്ഞ് ഇവിടൊക്കെ
തീപിടിക്കാറുണ്ട്.