Monday, June 16, 2014

നഷ്ടങ്ങളിലെ ശിഷ്ടമായിരുന്നു പുറകിലത്തെ ബെഞ്ച്

പള്ളിക്കൂടം എന്നൊന്നും ആരുമാരും
വിളിക്കാതിരുന്നേറെ നൊന്തിട്ടാണ്
പുറകിലത്തെ ബെഞ്ചുകള്‍
പണ്ടത്തോളം മിണ്ടാതെയുമുരിയാടാതെയും
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു പറഞ്ഞ്
ഇത്രത്തോളം തരംതാണു പോയത്.

പണ്ടൊക്കെ വിതച്ചതിനിരട്ടി കൊയ്യുന്ന
പുഞ്ചപ്പാടങ്ങളായിരുന്നു പുറകിലത്തെ ബെഞ്ച്.
ഏഴു ബിയില്‍ ഈച്ച പോലുമറിയാതെ
പള്ളിപ്പറമ്പീന്നു വെട്ടിയ പാളേംകോടന്റെ
ഒരു മുഴുവന്‍ കൊല ഇരുത്തിപ്പഴുപ്പിച്ചിട്ടുണ്ട്.
വീടിറങ്ങിപ്പോരുന്ന കൊട്ടടയ്ക്കാ കശുവണ്ടി
കൊക്കോക്കുരു പിന്നെ കൈയിലൊതുങ്ങിയതിനെല്ലാം
സംഭരണ ശാലയായിരുന്നു പുറകിലത്തെ ബെഞ്ച്

ഇടത്തു നിന്നു നാലാമതിരുന്നവന്റെ മടിയില്‍
നാനയുടെ നടക്കു നിന്നിളക്കിയെടുത്ത്
നാലായി മടക്കിയ സില്‍ക്കിന്റെ പോസ്റ്റര്‍
പാതിമിഴിയടച്ച് നിവര്‍ന്നു നിന്നതും
പുറകിലത്തെ ബെഞ്ചിന്റെ പുതുറിലീസായിരുന്നു.

തെറ്റിപ്പിരിഞ്ഞും കണക്കു കൂട്ടലില്‍ പിഴച്ചതും
ഉത്തരക്കടലാസുകളിലെക്കാലവും
ചുവന്നവരകളോടൊട്ടിക്കിടന്നു
സയന്‍സ് പീരിയഡില്‍ ചെമ്പരത്തിപ്പൂ
രണ്ടായിപിളര്‍ന്ന്് അണ്ഡബീജങ്ങള്‍
അടയാളപ്പെടുത്തിയപ്പോ ഇതിലെന്തുപമയെന്ന്
ഇക്കിളിച്ചിരി വിരിഞ്ഞതുമവിടെ മാത്രം.
രാസമാറ്റങ്ങളിലെ അമഌശേഷിപ്പുകള്‍ക്കു
ചാരത്തിന്റെ വില പോലും കൊടുക്കാത്ത
ഒറ്റച്ചോദ്യം പോലും തേടിവരാത്ത
സുസ്ഥിരയിടമായിരുന്നു പുറകിലെ ബെഞ്ച്

കുടയെടുക്കാത്ത മഴക്കാലങ്ങളും
ചെമ്മണ്ണു പാത ഓടിക്കേറിയ വെള്ള ഷര്‍ട്ടുകളും
നനവുണങ്ങാത്ത നിക്കറുകള്‍ ഭൂപടം വരക്കുന്നതും
ഒരുണ്ണിയപ്പം അഞ്ചായ് പകുത്തതും
പുറകിലത്തെ ബെഞ്ചില്‍ മാത്രമായിരുന്നു.

രക്ഷാകര്‍ത്താ യോഗമെന്നെന്നു കൃത്യമായ്
തീയതി തിരക്കിത്തിരക്കിയുത്സാഹത്തോടെ
അച്ഛന്‍മാര്‍ മുടങ്ങാതെയെത്തിയിരുന്നത്
ബിന്ദുവിന്റെ അമ്മയെക്കാണാനെന്നു
കണ്ടു പിടിച്ചതും പുറകിലത്തെ ബെഞ്ചായിരുന്നു.

സുജിത്തും സുരേഖയും
ആഢ്യന്‍ കട്ടകളിലൊരുമിച്ചതും
തുന്നല്‍ ടീച്ചര്‍ തയ്യല്‍ മെഷീനിലിരിക്കുന്നതും
പാട്ട് ടീച്ചര്‍ ഓടക്കുഴല്‍ വായിക്കുന്നതും
കണക്കു സാറിന്റെ ലസാഗുവും
മലയാളം ടീച്ചറിന്റെ കനകച്ചിലങ്കയും
ഹെഡ്മാഷും ചൂരലും ഭീഷണിയായും
കോമ്പസ് മുനയാല്‍ വരച്ചു നിറച്ചപ്പോള്‍
ഉണ്ണിസാറിന്റെ മുറുക്കിച്ചുവന്ന ചുണ്ടുകള്‍ മാത്രം
സ്‌നേഹത്തിന്റെ സ്‌കെച്ചു പേനകൊണ്ടായിരുന്നു
പുറകിലത്തെ ബെഞ്ച് അന്നൊരു ചിത്രശാലയായിരുന്നു.

അമ്മിണിയേടത്തി റേഷന്‍ കടയിലേക്ക് പോകുന്നതും
മണികെട്ടിയ കാളയുമായി പരമേശ്വരന്‍ മടങ്ങുന്നതും
തലയില്‍ ജമന്തിക്കാടുമായി വാസന്തിയെന്ന വസന്തം
നെറ്റിയില്‍ കളമെഴുത്തുമായി കേശുക്കണിയാന്‍
ജഡകെട്ടിയൊതുക്കിയ ഉന്‍മാദ വേഗമായി ഗോപിയാശാന്‍
കൂട്ടമണിയടിക്കുന്നതിനു തൊട്ടുമുമ്പായി
നെഞ്ചിലേക്കു സ്ഥാനക്കയറ്റം കിട്ടിയ അടിപ്പാവാടകള്‍
കുളക്കടവിന്റെ പടികളിറങ്ങുന്നതും കാണുമ്പോള്‍
പുറകിലത്തെ ബെഞ്ച് സഞ്ചരിക്കാത്ത സിനിമാ കൊട്ടകയായി.

പ്രണയലേഖനങ്ങളുടെ മൊത്തക്കച്ചവടം
ആദ്യചുംബനങ്ങള്‍ പോലെ മധുരിച്ച ബീഡിപ്പുക
യുവജനോത്സവങ്ങളിലെ ലളിതഗാനങ്ങള്‍
തീന്‍മേശയിലെ ദുരന്തമെന്നൊരു നാടകം
ചിരട്ടമുലകളില്‍ ശകുന്തളയായി പ്രച്ഛന്നവേഷം
കവിതകളില്‍ കടലാസു കത്തുന്ന തീജ്വാലകള്‍
മഴയും പുഴയും മണലുടലുകളും വരഞ്ഞ ചിത്രം
മടല്‍ ബാറ്റില്‍ പലകുറി ബൗണ്ടറി കടന്ന ഒട്ടുപാല്‍ പന്ത്
പാഠങ്ങള്‍ നീന്തിക്കടന്ന പരീക്ഷണങ്ങളും
പിന്നെ വനജയോടും ഗിരിജയോടും പറയാന്‍ മറന്നതും
ഞങ്ങളോടൊപ്പം പുറകിലെ ബെഞ്ചിലിരുന്ന്
ഇപ്പോഴും എങ്ങോട്ടോക്കെയോ കൂട്ടു പോരുന്നുണ്ട്.

പുറകിലത്തെ ബെഞ്ചിന്റെ ആധാരം ഇപ്പോഴും കൈയിലുള്ളവര്‍
---------------------------------------------------------------------------------------------
മനീഷ്. ഇ.എസ്, ജയകുമാര്‍ കെ.പി, നൈജിന്‍ വര്‍ഗീസ്, അനില്‍ കുമാര്‍, ശ്രീരാജ്, സെബി മാത്യു