Sunday, March 31, 2013

നിതാഖത്ത് * നീ പണ്ടായിരുന്നെങ്കില്‍....




നിതാഖത്ത്,
ഇക്കുറിയെങ്കിലും
നീ കുഞ്ഞാമിനയുടെ
ഉപ്പയെ
കാട്ടിക്കൊടുക്കുമോ.
ഉമ്മച്ചിയുടെ
നിറകണ്ണുകളില്‍
വിറയ്ക്കുന്ന
കൈകളിലെ എഴുത്തിലെ
വരികള്‍ക്കിടയില്‍
ശ്വാസം മുട്ടുന്ന ഉപ്പയെ
അവള്‍ കിനാവിലെ
കണ്ടിട്ടുള്ളൂ.
ഉമ്മൂമ്മ കരളുരുകി
പറഞ്ഞതു തന്നെ
പിന്നെയും പിന്നെയും
പറഞ്ഞ് പറഞ്ഞ്
മുകളിലേക്കിരന്ന്
കണ്ണു തുടയ്ക്കുമ്പോള്‍
കുഞ്ഞാമിനയുടെ
മനസില്‍ ഉപ്പ
ഒരു വിശ്വാസം
മാത്രമായി.
നിക്കാഹ് വീടുകളില്‍
അമ്മായിമാരുടെ മൂക്കത്തെ
കഷ്ടം വെക്കലായി
അവള്‍ക്കുപ്പ.
പള്ളിക്കൂട വഴിയില്‍
അമ്പിളിക്കൂട്ടുകാരിയോട്
കിന്നാരം പറഞ്ഞപ്പോ
പാവക്കവിളത്തെ
ഉമ്മകളായിരുന്നു ഉപ്പ.

നിതാഖത്ത്,
ഒത്തിരി കരഞ്ഞിട്ടും
സുല്‍ഫത്തിന്
ഉപ്പിലിടാത്ത
ഈന്തപ്പഴമായിരുന്നു
കുഞ്ഞാമിനയുടെ ഉപ്പ.
കുപ്പിവളകിലുക്കങ്ങള്‍ക്ക്
തലയണയില്‍ മുഖമമര്‍ത്തി
ഒച്ചയില്ലാതെ കരഞ്ഞ
രാവുകളില്‍
നിലാവത്തുദിച്ച പുതിയാപ്‌ള.
അത്തറമണക്കുന്ന
കാറ്റുവീശുമ്പോഴെല്ലാം
ജനാലകള്‍ മലര്‍ക്കെ
തുറന്നിട്ട്
ആദ്യ സ്പര്‍ശങ്ങളെ
നെഞ്ചോട് ചേര്‍ത്ത
പുന്നാര ബീവി.
അടുക്കള കോലായില്‍
അമ്മായിടെ മോന്റെ
അര്‍ഥം വച്ച നോട്ടങ്ങള്‍ക്ക്
നേരെ ഷെഹര്‍സാദിന്റെ
ഉടവാളെടുത്ത്
കണ്ണില്‍ തീപ്പൊരി
ചിതറിച്ചവള്‍
കുഞ്ഞാമിനയുടെ
കുഞ്ഞുടുപ്പുകള്‍
പാകമാകാതെ വരുമ്പോള്‍
മാത്രം നെടുവീര്‍പ്പുകള്‍
മറന്ന് ദുവാ ഇരന്നു

നിതാഖത്ത്,
ഇപ്പോള്‍
കുഞ്ഞാമിനയുടെ ഉപ്പ
മണല്‍ക്കുന്നുകള്‍ക്കിടയില്‍
ഉദിച്ച ആയിരം
പെരുമീനുകളുടെ നടുവിലാണ്.
ഒട്ടകച്ചൂരു മറന്ന്
ജന്നത്തുല്‍ ഫിര്‍ദൗസ്
മണക്കുന്ന പിന്‍കഴുത്തിലേക്ക്
മടങ്ങാനൊരുങ്ങി
പെട്ടികളടുക്കുകയാണ്.
മൊഞ്ചുള്ള പാവക്കുട്ടിയെ
നെഞ്ചോടു ചേര്‍ത്ത്
ഉമ്മവയ്ക്കുന്നുണ്ട്.
ഉമ്മയ്ക്കുള്ള കമ്പിളിയില്‍
നിറകണ്ണ് തുടയ്ക്കുന്നുണ്ട്
അവൂക്കറിനുള്ള
റിക്കാഡ് പെട്ടി
ഉണ്ടെന്നുറപ്പിക്കുന്നുണ്ട്.
കല്ലായിപ്പുഴയില്‍
മുങ്ങാംകുഴിയിട്ട്
മണലുവാരിയതും
മോന്തിക്ക് മീങ്കൂട്ടാന്‍
കൂട്ടിയതും, കെട്ടിപ്പിടിച്ചതും
ഒട്ടിക്കിടന്നതുമെല്ലാം
ഉള്ളില്‍ നിറയ്ക്കുന്നുണ്ട്
നിന്നെ നോക്കിച്ചിരിക്കുന്നുമുണ്ട്.

നിതാഖത്ത്,
കുഞ്ഞാമിനക്കൊരുപാട്
നന്ദിയുണ്ട്.
ഉപ്പവിരലില്‍ തൂങ്ങി
ഉമ്മച്ചിരിയില്‍ കുതിര്‍ന്ന്
ഓത്തുപള്ളിയിലേക്കോടുമ്പം
അവള്‍
കൈ വീശിക്കാണിക്കുന്നത്

നിന്നെത്തന്നെയാണ്.


Monday, March 4, 2013

പാവകളുടെ ആശുപത്രി





പണ്ട്,
പനിക്ക് മരുന്നു തന്നപ്പോള്‍
കയ്ച്ചിട്ടിറക്കാതെ
തുപ്പിയതിന്
ഒരു രാത്രിമുഴുവന്‍
നിന്നോട്
പിണങ്ങിക്കിടന്നിട്ടുണ്ട്.

പിന്നെയും പിണങ്ങി,
ഉടുപ്പിടീക്കുമ്പം
കൈ പൊക്കാഞ്ഞിട്ട്
ഉണ്ണാനൊപ്പമിരുത്തുമ്പം
കാലു വളയ്ക്കാതെ
നീണ്ട് നിവര്‍ന്ന് കിടന്നിട്ട്
കൂടെക്കിടക്കുമ്പോള്‍
കെട്ടിപ്പിടിക്കാഞ്ഞിട്ട്
അമ്മൂമ്മക്കഥ കേട്ട്
തലയാട്ടാതിരുന്നിട്ട്
കണ്ണന്‍ ചിരട്ടയിലെ
മണ്ണപ്പം തിന്നാഞ്ഞിട്ട്
കണ്ണുപൊത്തിക്കളിക്ക്
അലമാരയിലൊളിക്കാഞ്ഞിട്ട്
കൂട്ട് വെട്ടിന് മറിച്ചു വെട്ടാഞ്ഞിട്ട്
കൂട്ടു കൂടുമ്പം
കുലുങ്ങിച്ചിരിക്കാഞ്ഞിട്ട്

എന്നിട്ടും
ഉണ്ണിപ്പിറന്നാളിന്
കൂട്ടമായി കിട്ടിയ
ഉമ്മകളിലൊരെണ്ണം
ആരും കാണാതെ
ചുണ്ടത്ത് തന്നതല്ലേ.
പിന്നെ ഒട്ടു വളര്‍ന്നപ്പോ
ഒപ്പം വളരാതിരുന്നിട്ടല്ലേ
പെട്ടന്നങ്ങ് മറന്നു കളഞ്ഞത്.

ഇപ്പോഴീ വരാന്തയില്‍
ഉഷ്ണരാത്രികളിലെ
ഓര്‍മകളില്‍
നീയെന്റെ ആദ്യത്തെ
ഉമ്മക്കവിള്‍
കിതയ്ക്കാത്ത,
വിയര്‍ക്കാത്ത പെണ്ണുടല്‍.
അവസാന പുകയെക്കാള്‍
മധുരിച്ച ആദ്യ ചുംബനം
നിന്റെ പൂക്കളുടപ്പ് പൊക്കിയല്ലേ
എന്റെ ആദ്യത്തെ നാണം.

ഒരിക്കല്‍ മാത്രം
നിന്റെ നീണ്ട മൗനങ്ങളുടെ
ആഴത്തിലേക്ക്
പൊക്കിള്‍കൊടിയോളം വണ്ണമുള്ള
ഒരു വൈക്കോല്‍ത്തുരുമ്പ്
തിരിച്ചു വിളിച്ചിരുന്നു
പിണക്കങ്ങളുടെ
പെരുക്കപ്പട്ടികയ്ക്കും
പ്‌ളാവിലപ്പാത്രത്തില്‍
പാല്‍ കുറുക്കാനും.

ഇന്ന്
ഓര്‍മകളുടെ ചുവരില്‍
നീ വെറുമൊരു
സങ്കട സ്റ്റാറ്റസ്.