Wednesday, October 21, 2015

ഗസല്‍, മുനയുള്ള ഒരു മൂര്‍ച്ഛയല്ല


പാടുക സാഹിബ് 
അകലങ്ങളിലേക്കെത്ര
പ്രകാശവര്‍ഷങ്ങളുണ്ടാകിലും.
വിലക്കുകള്‍ പൊത്തിയ
കാതുകളെങ്കിലും 
അലിയും ഞാനോര്‍മകളില്‍
ഇലമറക്കിപ്പുറം
മരം പെയ്യുന്ന നേരങ്ങൡ

വിലക്കിന്റെ വേലികെട്ടിയ
കൂടാരങ്ങള്‍ക്കു മീതെ
ഒരു തുണ്ടു മേഘം 
തോരാതെ പെയ്യുന്നു,
ഗുലാം അലി പാടുന്നു.
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍

ഇന്നലെകളില്‍ 
അതിരുകളില്ലാതിരിക്കെ
അലിഞ്ഞു പോയൊരീണങ്ങളില്‍
ഓര്‍ത്തു വെയ്ക്കുന്നു
മധുരിത ഗാനങ്ങളെല്ലാം

ഒരു ഗാനം പോലും
ഓര്‍മയില്‍ സൂക്ഷിക്കാനാവാത്ത
പകലുകള്‍ മരുഭൂമികള്‍ക്കു 
വഴിമാറുന്നു
മുള്‍ച്ചെടികള്‍ പോലും
പൂക്കാന്‍ മറക്കുന്നു
മണല്‍ക്കാറ്റ് കണ്ണു പൊത്തുന്നു

കനവുകളില്‍ കരിമഷിയെഴുതുന്നു
ഉടലുറഞ്ഞ രൂപങ്ങള്‍
ഉലയില്‍ വെന്ത കണ്ണുകള്‍ 
ഉടവാളേന്തിയ കൈകള്‍
കരിന്തേളുകള്‍ കരിങ്കാള സര്‍പ്പങ്ങള്‍
കറുത്ത ചക്രവാളങ്ങനെയെല്ലാമെല്ലാം
ജീവനൊഴികെ മറ്റെന്തും
വരച്ചു ചേര്‍ക്കുവാനൊക്കുന്നു
ഒറ്റവാക്കിലും മുനയിലുമൊതുക്കുന്നു
ഒടുവില്‍ ഒരു കറുത്ത ഭൂപടത്തില്‍
പുല്ലു തിന്നുന്ന പശു.

കേഴുന്ന കാലം വരും
പാടുക സാഹിബ്
വിലക്കിന്റെ വള്ളികളില്‍
ആ പുഷ്പരാഗങ്ങള്‍
ഒരു പൂക്കാലം കൂടി നിറയ്ക്കട്ടെ.