Friday, September 20, 2013

ഗാഗുല്‍ത്താ മുകളില്‍ നിന്നും

ഗാഗുല്‍ത്താ മുകളില്‍ നിന്നും
-------------------------------------

മുട്ടിപ്പായും മുട്ടിലിരുന്നും
മെഴുതിരി കത്തിച്ചും
കണ്ണീരൊഴുക്കിയും ഞങ്ങള്‍
പ്രാര്‍ഥിച്ച് പ്രാര്‍ത്ഥിച്ചല്ലേ
നീയിങ്ങനെ പനപോലെ വളന്നത്.
തോളത്ത് കേറ്റിയും നടുവ് കുനിച്ചും
ശ്വാസം മുട്ടിയും ഞങ്ങളിങ്ങനെ
ചൊമന്ന് ചൊമന്നല്ലേ
നീയങ്ങനെ നിവര്‍ന്നു നിക്കണത്.
കാല്‍ച്ചോട്ടിലെ കാണിക്കപ്പെട്ടീല്
ഞങ്ങളങ്ങനെ എണ്ണിയെണ്ണിയിട്ടല്ലേ
നീയിങ്ങനെ തടിച്ച് വീര്‍ത്തത്.
ഗാഗുല്‍ത്തായില് കെടന്ന്
നെന്റെ ബാക്കിയുള്ളോര് കല്ലും മുള്ളും
ചവിട്ടണ്ടാന്ന് കരുതിയല്ലേ
ഞങ്ങള് കൊണ്ടോന്ന് നാലാള്
കൂടുന്നിടത്തും നടുക്കവലേലും
നാലുകാലോലയ്ക്ക് നടുവില്‍ നാട്ടിയത്.
കെട്ടു പൊട്ടിച്ചോടി പോവാണ്ടിരിക്കാന്‍
കുടുക്കിട്ട് കഴുത്തിലും തൂക്കിയില്ലേ.
ആണിപ്പാടഞ്ചെണ്ണം അടയാളം പോലും
കാണിക്കാതെ മായിച്ചു കളഞ്ഞില്ലേ.
ചോര പൊടിഞ്ഞോടുത്തൊക്കെ
വച്ചു കെട്ടി പൊന്നു പൊതിഞ്ഞ്
ചില്ലു കൂട്ടിലിരുത്തീലേ.
ആണ്ടോടാണ്ട് മേളപ്പെരുക്കത്തിനൊപ്പം
മുത്തുക്കൊട ചൂടിച്ച് മൂവന്തി നേരത്ത്
തോളത്തെടുത്ത് നഗരി കാണിച്ചില്ലേ.
ഇതുകൊണ്ടൊന്നും പുന്നാരം പോരാഞ്ഞ്
പെറ്റ തള്ളേനേം പെണ്ണുമ്പിള്ളേനേം അവളു
പെറ്റതുങ്ങളേം നെന്റെ പേരിട്ടു വിളിച്ചില്ലേ.
എന്നിട്ടിപ്പോഴും നെന്റെ കണ്ണ് മാനത്ത്
മൂന്നാംനാളിട്ടേച്ച് പോയവനേം
നോക്കിത്തന്നെയാണല്ലേ.
അതുകൊണ്ടൊക്കെയാരിക്കും
അന്ന് കപ്യാരങ്ങനെ പ്രാര്‍ഥിച്ചത്.
കര്‍ത്താവേ കട്ടിലേലാരുന്നേ
പെട്ടു പോയേനേന്ന് !


No comments: