Wednesday, October 30, 2013

കടല്‍പ്പാലം ഒരു തിരിച്ചുവരവല്ല

അപ്പോള്‍ മുതല്‍ കണ്ണാടിയില്‍
കപ്പല്‍ച്ചേതം വന്ന ഒരു നാവികന്റെ
മുഖമായിരുന്നെനിക്ക്.

കാറ്റ് പിണങ്ങിയ പായ്മരങ്ങളും
ദിക്ക് തെറ്റിയ ദിശാസൂചികളും
കരയിലേക്കുള്ള ഭൂപടങ്ങളില്‍
പലകുറി തിരുത്തി വരഞ്ഞു.

വഴിക്കൂട്ടിനുണ്ടാവുമെന്ന് പറഞ്ഞ്
നീ വിരല്‍ച്ചൂണ്ടിക്കാണിച്ചു തന്ന
വിളക്ക് അന്നൊരുവട്ടം പോലും
ആകാശമുറ്റത്തേക്കിറങ്ങിയില്ല.

അത്രമേല്‍ നിനവുകള്‍ കൂട്ടിത്തുന്നിയ
പൊന്‍വല വീശിയല്ലേ നിനക്കായി
ഞാനാഴിയാഴങ്ങളില്‍ തിരഞ്ഞത്.

നിന്റെ മിഴിക്കോണുകളില്‍
തീരത്തോടെന്ന പോലെയും
കൊലുസിട്ട് കണങ്കാലുകളില്‍
ഇക്കിളിപോലെയും
പഞ്ചാരക്കവിളില്‍ പെരുവിരലെന്റെ
പേരെഴുതും നേരമൊരു കള്ളിത്തിര
വന്ന് മായ്ച്ചു പോകുന്നതും
കനിവില്‍ക്കണ്ടത്രനാള്‍
കാത്തിരുന്നല്ലേ കരയോടണഞ്ഞത്.

എന്നിട്ടുമെന്തേ പെണ്ണേ ഇപ്പോള്‍
ഞാന്‍ നിന്റെ കണ്ണിലൊളിപ്പിച്ച
കടലിത്രയ്ക്ക് തുളുമ്പാന്‍.
അത്രമേല്‍ അലതല്ലിയെന്നോ
അഴലിനാഴങ്ങള്‍ അലയാഴി പോലെ.


No comments: