Thursday, April 14, 2011

പൂട്ടിയ മുറിയില്‍ താക്കോല്‍ തിരയുമ്പോള്‍


ഒറ്റയ്ക്കാണെന്ന് ആരാ പറഞ്ഞെ ?
ഉള്ളില്‍ പാളം തെറ്റിയ
ഒരു തീവണ്ടിയും
ശ്വാസം മുട്ടിമരിച്ച
സ്വപ്‌നങ്ങളുമില്ലേ
പിന്നെ പാറയിലിടിച്ചു
മുങ്ങിയ ഒരുകപ്പലും
മുങ്ങി മരിച്ച
ഓര്‍മകളുമില്ലേ
നടക്കാനിറങ്ങിയ
ഒരു മരണവും
ഞെട്ടിയുണര്‍ന്ന ഉറക്കവും
തിരിച്ചു വരില്ലേ
പനിച്ചൂടും നടക്കാക്കിനാവും
ഇലയില്‍ വീണ മുള്ളും
ഇടറിയ പാട്ടും
പൊട്ടിയ മഴവില്ലും
ഒരു വിളിപ്പാടകലെയുണ്ട്
ഒന്നു വിളിച്ചാലോടിയെത്തും.
നിരതെറ്റിയ പല്ലും
നിലവിളി പോലത്തെ
ചിരിയുമുള്ള ആ ഒറ്റക്കണ്ണി
കഞ്ഞിയും കറിയും കളിച്ചു വരും
പിന്നെയും ബാക്കിയുണ്ടല്ലോ
മുണ്ടു മുറുക്കിയുടുത്ത
ഒരു പാട് കിനാവുകള്‍
ഇനിയും പറയല്ലേ
ഒറ്റക്കാണെന്ന്.

വസന്തം നിന്റെ ചുണ്ടില്‍ ചെയ്യുന്നത്‌


പലവട്ടം ഞാന്‍ പറഞ്ഞിട്ടില്ലേ
നിന്റെ പുഞ്ചിരിയില്‍
ഒരു പൂ വിരിയുമെന്ന്
നിന്റെ പൊട്ടിച്ചിരിയില്‍
ഒരു പൂമഴയുണ്ടെന്ന്
നിനക്കുമുണ്ടൊരു പൂക്കാലമെന്ന്
നീയെനിക്കൊരു പൂമരമെന്ന്
നിനക്ക് ഞാനൊരു ഗന്ധര്‍വ്വനെന്ന്.

Thursday, April 7, 2011

കണ്ണാടി നന്നായാല്‍


എന്നും രാവിലെ പല്ലു തേക്കുമ്പം
മനം മറിഞ്ഞ് മഞ്ഞവെള്ളം കക്കുമ്പം
വിചാരിക്കും ഇനിയില്ല, നിര്‍ത്തിയേക്കാമെന്ന്.
പിന്നെ കുളികഴിഞ്ഞ് തല തുവര്‍ത്തുമ്പോള്‍
കലങ്ങിയ കണ്ണു തിരുമ്മി
ഒന്നൂടൊറപ്പിക്കും, ഇനി തീരേയില്ല.
എട്ടു മണിക്കു തുടങ്ങും തലവേദ,
ഒരു ചെറുതടിച്ചാല്‍ ശരിയാകുമെന്ന
തോന്നലിനെ ഉപ്പുസോഡയില്‍ മുക്കിക്കൊല്ലും.
റെയില്‍വേസ്്‌റ്റേഷനു പിന്നിലെ ചായക്കടയില്‍
ചമ്മന്തിയില്‍ കുളിച്ച ഇഡലികളില്‍ നോക്കി
അലയൊടുങ്ങിയപ്പോയ വിശപ്പിനെ
തിരിയെ വിളിച്ചു മടുക്കുമ്പോള്‍
പിന്നെയും ഉറപ്പിക്കും ഇനി ഒരിക്കലുമില്ല.
പത്തു മണിക്കു പണി തുടങ്ങി
അടഹാസവും അട്ടിമറിക്കലും
തെറിവിളിയും തോറ്റം പാട്ടും
ഇതിനെക്കെ ഇടക്കൂടെ
വീട്ടീന്നുള്ള വിളി, അവളുടെ വിളി,
മരിച്ചറിയിപ്പ്്, കല്യാണം വിളി
അങ്ങനെയങ്ങനെ മോളീന്നു മാത്രം
വിളിവരാതെ മണിയഞ്ചടിക്കുമ്പോഴേക്കും
ഉള്ളില്‍ അതിവേഗത്തില്‍ വന്ന
ഒരു തീവണ്ടി പാളം തെറ്റും
പിന്നെയാണ് ഉള്ളില്‍ നിന്നും ഒരു വിളി
ചേക്കേറുവാനായി സമയം തെറ്റാതെത്തുന്നത്
എന്നിട്ട് പതുക്കെ ഒരു ചോദ്യമുണ്ട്
അല്ലേലും വൈകിട്ടെന്തോന്നാ പരിപാടി ?
സിനിമ മടുപ്പാണ്, പാര്‍ക്കും കടപ്പുറവും
ഉപ്പുകാറ്റും പഞ്ചാരമണലും പായല്‍ പിടിച്ചു.
ചുമ്മാ നടപ്പ് ഇരുട്ടിലേക്കുള്ള ദൂരം കുറയ്ക്കും
ഒരു തുള്ളി മരണത്തിനാണേല്‍
ഈ മുടിഞ്ഞ ചൂടത്ത് തിരിഞ്ഞും
മറിഞ്ഞും കിടന്നു മടുക്കും
അങ്ങനെയങ്ങനെ കല്ലുകളിച്ചു കളിച്ച്്
ചൂടും തണുപ്പും പറഞ്ഞു പറഞ്ഞ്
ഒരു നീണ്ട നിരയുടെ പിന്നിലൊളിക്കും.
മനംപുരട്ടലും മഞ്ഞവെള്ളവും
കഴിഞ്ഞ് ഇനി നാളെ രാവിലെ
കലങ്ങിയ കണ്ണുമായി
കണ്ണാടിയില്‍ നാണിച്ചു നിക്കണം.

Tuesday, February 1, 2011

മരുഭൂമിയിലെ രാത്രി


പകല്‍ പറയാന്‍ മറന്നതെല്ലാം
രാത്രിയുടെ മണല്‍ക്കാറ്റ് മൂടിപ്പോയി
ഓര്‍ത്തെടുക്കുവാനാഞ്ഞപ്പോഴൊക്കെ
ഒരു പാതിരാക്കോഴിയുടെ കൂവല്‍
കറുത്ത നിഴലായി അടയാളങ്ങളെ
മായ്ച്ചു കൊണ്ടിരുന്നു.
ദിക്കറിയാതലഞ്ഞവരുടെയെല്ലാം
ചെരിപ്പടികളില്‍ കണ്ണിയിളകിപ്പോയ
വാക്കുകള്‍ വക്കൊടിഞ്ഞ്
തേഞ്ഞു തേഞ്ഞില്ലാതായി.
ശേഷംതുരുമ്പിച്ച വാക്കിന്‍ കഷണങ്ങള്‍
തീര്‍ഥാടകരുടെ നഗ്‌നപാദങ്ങളില്‍
ഉണങ്ങാത്ത മുറിവായി.
ഒടുവില്‍ അവസാന വാക്ക്
കല്ലില്‍ തട്ടി മുള്ളിലുരഞ്ഞ്
മരുഭൂ വിഴുങ്ങിയ പുഴ തേടിയിറങ്ങി

Wednesday, January 26, 2011

മയില്‍പ്പീലിയെക്കുറിച്ച്


പുസ്തകത്താളിനുള്ളില്‍
മാസം തികഞ്ഞിരുന്ന നിന്നെ
എത്രനാള്‍ ഞാന്‍ കാത്തു വച്ചു.
ഒടുവില്‍
കൗതുകത്തിന് കടിഞ്ഞാണ്‍
പൊട്ടിയൊരുച്ച നേരം
പേറ്റുനോവ് കീറും മുമ്പേ
ഞാന്‍ തുറന്നു വിട്ട വെളിച്ചത്തില്‍
നിന്റെ കടിഞ്ഞൂല്‍ അലസിപ്പോയി.