Friday, January 8, 2010

നിലത്തെഴുത്ത്‌: ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍

നിലത്തെഴുത്ത്‌: ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍

ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍


പറഞ്ഞു വരുമ്പോള്‍ ചില ദേശങ്ങളുടെ കഥകളില്‍ നിന്ന് ഒഴിച്ചു കൂടാനാവാത്ത ചില കഥപാത്രങ്ങള്‍. അത്രയ്ക്കിഷ്ടമുള്ളവര്‍ക്ക് വേണമെങ്കില്‍ നായികയെന്നും വിളിക്കാം. ഇവരുടെ പേരിനു മുന്നില്‍ വന്നു പെട്ടതു കൊണ്ട് മാത്രം പേരെടുത്ത ചില ദേശങ്ങള്‍ പോലുമുണ്ട്. കാക്കനാടന്റെ കുഞ്ഞമ്മപ്പാലം പോലെ. ബസ്റ്റോപ്പുകള്‍ കവലകള്‍ അങ്ങനെ പലതും പല നാടുകളിലായി ഇവരുടെ പാവന സ്മരണയ്ക്കു മുന്നില്‍ സ്വപ്നങ്ങള്‍ ഇക്കിളിയോടെ തല കുനിക്കും. ഇതിഹാസങ്ങള്‍ക്കും ചരിത്രങ്ങള്‍ക്കും ശേഷം എഴുതപ്പെട്ട താളുകളില്‍ ഇവരുടെ വേഷം കടും ചുവപ്പ് സാരിയും വാടിയ മുല്ലപ്പൂവും മുക്കു പണ്ടങ്ങളും വാരിപ്പൂശിയ പൌഡറും വട്ടപ്പൊട്ടും... അങ്ങനെ പോകുന്നു. ക്ഷമയും വിനയവും മായത്ത പുഞ്ചിരിയും... കരഞ്ഞു കണ്ടിട്ടേയില്ല. ഇവര്‍ ഭാഗ്യവതികള്‍, എന്തെന്നാല്‍ ഇവരെക്കുറിച്ച് കൂടുതലായി ആര്‍ക്കും ഒരു ചുക്കുമറിയില്ല. കുട്ടികളോട് അമിത വാത്സല്യമാണിവര്‍ക്ക്. പത്തിരുപത് വയസു വരെയൊക്കെ എവിടെ വച്ചു കണ്ടാലും കൊച്ചേ എന്നേ വിളിക്കൂ. ചിലപ്പോള്‍ പഠിത്തത്തെക്കുറിച്ചോ പൂട്ടിയ പീടകയുടെ പിന്നാമ്പുറത്തിരുന്ന് മുറിബീഡി വലിക്കുമ്പോള്‍ അമ്മയെ കാണുമ്പോള്‍ പറഞ്ഞേക്കാം എന്ന ഭീഷണിയോ മുഴക്കും. എന്നാലുംവലിയ കാര്യമാണ്. നമുക്കും അതു പോലൊക്കെ തന്നെ. കൌതുകത്തിന്റെ നാമ്പു മുളച്ചപ്പോള്‍ തന്നെ കിനാവിന്റെ പടി തുറന്നകത്ത് കയറ്റിയതാണ്. പിന്നെയീ 'കൊച്ചേ' വിളി കേള്‍ക്കുമ്പോളാണ് ഒരു മനം പിരട്ടല്‍. ചില്ലറപ്പേടിയുമുണ്ട്. പണ്ടൊരു സന്ധ്യയ്ക്ക് ചമഞ്ഞൊരുങ്ങി പോകുമ്പോള്‍ പിന്നില്‍ നിന്ന് വെടി ശബ്ദം മുഴക്കിയപ്പോള്‍ നിന്റമ്മേടെ..... എന്നു പ്രാസമൊപ്പിച്ച് പാടിക്കേള്‍പ്പിച്ച വരികള്‍ ഇന്നും കര്‍ണപുടത്തെ കമ്പനം കൊള്ളിക്കുന്നുണ്ട്. കാലം കടലാസു പൂ പോലെ പിന്നെയും കൊഴിഞ്ഞു. മൂക്കിനു താഴെ മീശ കിളര്‍ത്തപ്പോള്‍ നാടിനെയും നാട്ടാരെയും പേടിച്ചു കണ്ടാല്‍ മിണ്ടാതായി. അല്ലങ്കില്‍ തന്നെ മിണ്ടിയും പറഞ്ഞും ചുമ്മാ നേരം കളഞ്ഞാ മതിയോ. സംതിംഗ് വാക് എന്നു വച്ചാല്‍ വല്ലതും നടക്കണ്ടേ. പറഞ്ഞിട്ടു കാര്യമില്ല. നത്തിംഗ് വാക്... എന്നു വച്ചാല്‍ ഒന്നും നടന്നിട്ടില്ല. ചെറുവാല്യക്കാരുടെ ഓര്‍മകളില്‍ നിന്ന് ഹാലിയുടെ വാല്‍നക്ഷത്രം പോലെ പാഞ്ഞു പോയ പഴയൊരു വെളിച്ചത്തെ അരിച്ചെടുത്തത് പ്രിയ സ്നേഹിതന്‍ ജയകുമാറാണ്. അവന്‍ അതൊരു കവിതയായി കുറിച്ചു തന്നു. കുന്നും പുറത്തിരുന്ന് ഞങ്ങള്‍ കണ്ടതല്ലേ. പല തവണ ആ അശ്വമേധം ആരെയോ കാത്തു നില്‍ക്കുന്നതും പിന്നെ പാഞ്ഞു പോകുന്നതും. ഇപ്പോഴും കണ്ടാല്‍ ചിരിക്കും. ഇല്ല ഇപ്പഴും ആ ചിരിയില്‍ വരുന്നോ എന്ന ചോദ്യമല്ല. പഴയ വാത്സല്യം തന്നെ. ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന നിത്യവസന്തങ്ങളുടെ കുളിരില്‍ മുങ്ങി... ജയകുമാറിന് ഒരാമുഖം... കുമാരിക്കും..
കുമാരിയുടെ കഥ - ഒരു വിലാപം
ഒന്ന്

എന്റെ കുമാരി,

പ്രണയദേവതേഞങ്ങള്‍ ഒരായിരം പേര്‍ വിശന്നു വന്നാലും

ഒരപ്പം കൊണ്ട് വിളമ്പിത്തരാന്‍ മടിയാത്തവളേ

വാഴ്ത്തപ്പെടാത്തവളേ

പഴയ വേദങ്ങളില്‍ എങ്ങനെയാണെന്നറിയില്ല

പക്ഷെ, പുതിയവയില്‍ നിനക്ക്

ലൈംഗിക തൊഴിലാളി എന്നു പേര്.

അറിവുമാനന്ദവും നീയെന്നറിഞ്ഞ്

നെറിയും നെറികേടും നീയെന്ന് വച്ച്

ഈശ്വര് അള്ളാ തേരീ നാം ജപിച്ച്

ഓരോ അത്താഴ പൂജയ്ക്കും

ഊഴമിട്ട് ഞങ്ങള്‍

നിന്റെ തിരുനട കയറി അങ്ങോട്ടു വന്നു

ചിലപ്പോള്‍ നീ ഇറങ്ങി ഇങ്ങോട്ടു പോന്നു.
രണ്ട്

എന്റെ കുമാരി

ഇടിവെട്ടുമ്പോള്‍

പൂരത്തിന്

ആകാശത്ത് വര്‍ണങ്ങള്‍ വാരിവിതറുമ്പോള്‍

മാലപ്പടക്കം പൊട്ടുമ്പോള്‍

വാണങ്ങള്‍ മേലോട്ടുയര്‍ന്ന്

നക്ഷത്രങ്ങള്‍ക്കയലത്ത് വച്ച്

പൊട്ടിത്തകര്‍ന്ന് വീഴുമ്പോള്‍

ഗര്‍ഭം കലക്കി തകരുമ്പോള്‍

എല്ലാം കഴിഞ്ഞ് ഒടുവില്‍ വെടിമരുന്ന്

മണക്കുമ്പോള്‍

ഭാവനാ സമ്പന്നരായ ഞങ്ങള്‍

നിന്നെയോര്‍ത്തു. പിന്നെ, നിന്നെ കാണുമ്പോള്‍

പേടിച്ച് പേടിച്ച് 'വെടി' എന്ന്

ഉറക്കെ അടക്കം പറഞ്ഞു

'ഠോ' എന്ന് ശബ്ദമുണ്ടാക്കി

മൂന്ന്

കുമാരീ

പണ്ടത്തെ ഞങ്ങടെ കിനാവിലെ

ശര്‍ക്കരയും തേങ്ങയും ഉള്ളില്‍ വച്ച

ഗോതമ്പിന്റയടേ,

ഇന്ന് പൊട്ടിയും ചീറ്റിയും

ചുമച്ചും കുരച്ചും

കിതച്ചും തുപ്പിയും

ഏന്തിവലിഞ്ഞ്

പകല്‍ വെട്ടങ്ങളില്‍ നീ നടക്കുമ്പോള്‍

ഒന്നു നോക്കുവാന്‍ നില്‍ക്കാതെ

മിണ്ടുവാന്‍ നില്‍ക്കാതെ

ഇടവഴിയിലേക്കിറങ്ങി നിന്ന്

മൂത്രമൊഴിക്കുകയാണ് ഞങ്ങള്‍.

നാല്

കുമാരി

ഞങ്ങടെ ലൈംഗികത്തൊഴിലാളീ

ഇവിടെക്കിടന്നിങ്ങനെ നീ

പൊട്ടിത്തീരാതിരിക്കാന്‍

ഫ്രീയായിട്ടൊരു മാര്‍ഗോപദേശം തരട്ടെ?

' ഒരു ലൈംഗിക മുതലാളിയുടെ ദയ

എന്നു കണ്ടാല്‍ മതിയാവും'-

എന്റെ കുമാരി

ആദ്യം നീ കോളീവുഡിലേക്ക് ചെല്ല്

പിന്നെ നീ ബോളീവുഡിലേക്ക് ചെല്ല്

ഒടുക്കം നീ ഹോളിവുഡിലേക്ക് ചെല്ല്

അവിടെ നാണം കളയണം

തുണിയുരിഞ്ഞ് നൃത്തമാടണം

അപ്പോള്‍ പുതിയൊരു താരമായി

ആകാശത്ത് നീ ഉദയം ചെയ്യും
അഞ്ച്

നക്ഷത്ര നടിയാകുമ്പോള്‍

പണവും പേരും വരുമ്പോള്‍

ആളകമ്പടിയുണ്ടാകും

അന്ന് നീ കോവളത്തെ

പഞ്ച നക്ഷത്രത്തില്‍ വരുമ്പോള്‍

'നക്ഷത്രവെടി' എന്ന്

ആള്‍ക്കൂട്ടത്തില്‍ നിന്ന് ഞാന്‍ വിളിച്ചാല്‍

കോപിക്കുമോ എന്റെ കുമാരി

അതോ

ഒരു വാണമായിരുന്നപ്പോള്‍

നക്ഷത്രങ്ങള്‍ക്കടുത്തു വരെ ചെന്ന്

പൊട്ടിത്തകര്‍ന്ന് തിരിച്ചു വന്ന

കാലമോര്‍മിക്കുമോ കുമാരി.

ആറ്

സോറി കുമാരി

ഇപ്പോഴാണോര്‍ത്തത്

നിന്റെയീ പരുക്കനിട്ട മുഖവും മുലയും

ചന്തിയുമൊന്നും

നേരത്തേ പറഞ്ഞ പരിപാടിക്ക് യോജിക്കില്ല.

അതു കൊണ്ട് വെറുതെ ആശിപ്പിച്ചതിന്

മാപ്പു തരിക നീ നിന്റെ തൊഴിലു തന്നെ

ചെയ്യുക തൊഴിലാളി

അല്ലെങ്കില്‍ തന്നെ

ശബ്ദതാരാവലിയില്‍

താരനടിയും താരവെടിയും തമ്മില്‍

ഒരുപാട് വ്യത്യാസങ്ങളുണ്ടത്രെ.