Thursday, August 28, 2008

അനന്തരം അവന്‍ പുഞ്ചിരിച്ചു


ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും മരക്കുരിശില്‍ തോളിലേറ്റിയ യേശുവിന്റെ മുഖം ആദ്യം പതിഞ്ഞത്‌ ഭക്തയായ വേറോണിക്കയുടെ തൂവാലയിലായിരുന്നു. വേദനയുടെ ആഴങ്ങളിലും തനിയ്‌ക്കു വേണ്ടി വിലപിക്കുന്ന ജറുസലേം പുത്രിമാരെ ആശ്വസിപ്പിച്ചു കൊണ്ട്‌ ഗാഗുല്‍ത്താ മലയിലേക്കു നീങ്ങിയ മനുഷ്യപുത്രന്റെ നിണമണിഞ്ഞ മുഖം അവള്‍ സ്വന്തം തുവാലയില്‍ ഒപ്പിയെടുത്തു. പിന്നീട്‌ ജീവിത യാഥാര്‍ഥ്യങ്ങളുടെ നൊമ്പരം പേറുന്ന ഓരോ മനുഷ്യന്റെയും മനസില്‍ മായാതെ പതിഞ്ഞ ചിത്രമായി അത്‌. മനുഷ്യന്റെ ദൈന്യത ഏറ്റു വാങ്ങുന്ന, അവന്‌ സാന്ത്വനം പകരുന്ന ഒരു മുഖമായിരുന്നു അത്‌. എന്നാല്‍ ചിരിക്കുന്നക്രിസ്‌തു തീര്‍ത്തും നമുക്ക്‌ അപരിചിതമാണെന്നു തന്നെ പറയാം. എത്രയോ കാലങ്ങളില്‍ എത്രയോ നാടുകളില്‍ ക്രിസ്‌തുവിന്റെ മുഖം വരകളിലും വര്‍ണങ്ങളിലും പകര്‍ന്നിരിക്കുന്നു. അവിടെയൊന്നും ആ മുഖത്ത്‌ ഒരു പുഞ്ചിരി കണ്ടെത്താനായില്ലെന്നു തന്നെ കരുതാം. സ്‌നേഹത്തെക്കുറിച്ച്‌ ഇത്രയേറെ തീവ്രമായി സംസാരിക്കുകയും ഇത്രയേറെ അനുയായികളെ നേടുകയും ചെയ്‌ത ക്രിസ്‌തു ഏറെ സന്തോഷവാനായിരുന്നു എന്നു തന്നെയാണ്‌ റാസി റൊസാരിയോ എന്ന ചിത്രകാരന്റെ ഭാഷ്യം. അതു കൊണ്ടു തന്നെയാണ്‌ റാസിയുടെ മനസില്‍ പതിഞ്ഞ പുഞ്ചിരിക്കുന്ന ക്രിസ്‌തു വരകളിലേക്കു പടര്‍ന്നത്‌. മനസില്‍ പതിഞ്ഞ ഈ ദൃ ശ്യം വാക്കുകളേക്കാളധികം വരകളിലേക്കു പടര്‍ത്താനും ചിത്രകാരനെ പ്രേരിപ്പിച്ചതും ഈ തിരിച്ചറിവുകള്‍ തന്നെയാവണം. എങ്കിലും ചുരുങ്ങിയ വാക്കുകളില്‍ റാസി ചിത്രത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്‌. `ചിരിക്കുന്ന യേശുവിന്റെ ചിത്രത്തിലേക്കു നോക്കുന്ന ഒരാള്‍ക്ക്‌ ആ സന്തോഷവും സമാധാനവും പകര്‍ന്നു ലഭിക്കണമെന്ന്‌ ഞാനാഗ്രഹിക്കുന്നു, പശ്ചാത്തലത്തിലെ പച്ചനിറം ആ കാഴ്‌്‌ചകളെ തണുപ്പിക്കുക തന്നെ ചെയ്യും.`ഒടുവില്‍ ചിത്രകാരന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു, ` ദുഖവും ദുരിതവും പേറുന്നവര്‍ക്ക്‌ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍ എന്നു ചൊദിച്ചു കൊണ്ട്‌ തന്നെ നോക്കി ചിരിക്കുന്ന ക്രിസ്‌തു വലിയ ഒരാശ്വാസമായിരിക്കും.`ലാഫിംഗ്‌ ക്രൈസ്റ്റ്‌ എന്നു പേരിട്ടിരിക്കുന്ന റാസിയുടെ ചിത്രപ്രര്‍ശനം നാളെ പാലാരിവട്ടം ലെ മാര്‍സില്‍ ആരംഭികും. ചിത്ര വില്‍പനയ്‌ക്ക്‌ ഒരു സ്ഥിരം വേദിയാണ്‌ ഇവിടെ തുറക്കുന്നത്‌. 120 വ്യത്യസ്‌ത ചിത്രങ്ങളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇറ്റാലിയന്‍ ഫ്രെയിമുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങള്‍ 50 മുതല്‍ 5000 വരയെുള്ള നിരക്കുകളില്‍ ലഭ്യമാണ്‌. ആര്‍ട്ട്‌ ഗാലറികളുടെ അതിര്‍ത്തികളും കടന്ന്‌ ചിത്രങ്ങള്‍ സാധാരണക്കാരിലേക്കെത്തണമെന്ന്‌ ആഗ്രഹിക്കുന്ന റാസി ചിത്രങ്ങളുടെ പ്രത്യേക വര്‍ഗീകരണങ്ങളെയും മറികടക്കാന്‍ ആഗ്രഹിക്കുന്നു.ചിത്രകല ജനകീയമാക്കാനും ചിത്രങ്ങള്‍ ചെറിയ വിലയ്‌ക്കു ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ്‌ റാസി. അതു കൊണ്ടു തന്നെയാണ്‌ തന്റെ ചിത്രങ്ങള്‍ ജനകീയമായ സ്ഥലങ്ങളിലേക്ക്‌ കടന്നു ചെല്ലണമെന്നും ഇദ്ദേഹം ആഗ്രഹിക്കുന്നത്‌. ഷോപ്പിംഗ്‌ മാളുകളിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും ചിത്രങ്ങളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ആശയവും ഏറെ വ്യത്യസ്‌തത പുലര്‍ത്തുന്നു. ആസ്വാദകരെ ആര്‍ട്ട്‌ ഗാലറികളിലേക്കു ക്ഷണിക്കാതെ അവര്‍ സ്ഥിരമായി എത്തുന്ന ഇടങ്ങളിലേക്ക്‌ ചിത്രങ്ങളെ എത്തിക്കണം എന്ന ആശയമാണിതിന്റെ പിന്നില്‍.


Friday, August 22, 2008

"സര്‍വേശ്വരാ" ഞങ്ങള്‍ക്കീ ഗതി വന്നല്ലോ !

"സര്‍വേശ്വരാ" ഞങ്ങള്‍ക്കീ ഗതി വന്നല്ലോ !
കേരളത്തിലെ മുപ്പത്തിയഞ്ചു വയിസില്‍ താഴെയുള്ള വിവാഹിതരായ സ്‌ത്രികളില്‍ നാല്‍പത്തിയഞ്ചു ശതമാനം പേരും ഭര്‍ത്താവ്‌ വീട്ടിലിലിലാത്ത സമയത്ത്‌ വേലി ചാടുന്നവരാണ്‌. നാല്‍പതു വയസില്‍ താഴെയുള്ള ഭര്‍ത്താക്കന്‍മാരില്‍ മുപ്പത്തിയഞ്ചു ശതമാനം പേരും ബിസിനസ്‌ ടൂറിനെന്നും പറഞ്ഞ്‌ മറ്റു പലതിനുമാണ്‌ പോകുന്നത്‌. ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന എഴുപതു ശതമാനം വിദ്യാര്‍ഥിനികളും ഇരുപതു വയസിനുള്ളില്‍ തന്നെ ജീവിതത്തിന്റെ എല്ലാ രുചിഭേദങ്ങളും അറിഞ്ഞവരാണ്‌. അന്യസംസ്ഥാനങ്ങളില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന യുവതികളില്‍ ഇരുപത്തിയഞ്ചു ശതമാനം പേരും ഒന്നിലധികം തവണം ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ട്‌. പതിനഞ്ചു വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അറുപതു ശതമാനം പേരും മയക്കു മരുന്നിനോ മറ്റു ലഹരി മരുന്നിനോ അടിമകളാണ്‌.
ഇത്രയും കേട്ടാല്‍ മതിയല്ലോ മനസമാധാനമായി കഴിയുന്ന ഒരു കുടുംബത്തിന്റെ നെറുകം തലയ്‌ക്കു മുകളില്‍ വെള്ളിടി വെട്ടാന്‍. ഭാര്യയുടെ ഉറക്കം കെടും, ദൂരദേശങ്ങളിലേക്കു യാത്ര പോകുകയാണെന്നു പറഞ്ഞു വീട്ടില്‍ നിന്നും പുറപ്പെടുന്ന ഭര്‍ത്താക്കന്‍മാര്‍ അര്‍ദ്ധ രാത്രി മതിലിനു മുകളിലൂടെ സ്വന്തം വീട്ടിലേക്കു ഒളിഞ്ഞു നോക്കും. മാതാപിത്താക്കള്‍ മക്കളുടെ പള്ളിക്കൂടങ്ങളിലേക്കു എസ്‌കോര്‍ട്ടു പോയിത്തുടങ്ങും. നമ്മുടെ നാട്ടിലെ (എന്നല്ല ഒട്ടു മിക്ക നാട്ടിലെയും) ചില ലൈഫ്‌ സ്റ്റൈല്‍ മാഗസിനുകളിലെ സീസണല്‍ സര്‍വേകളാണ്‌ ഇടക്കെങ്കിലും വായനക്കാരുടെ മനസില്‍ അശാന്തിയുടെയും ആശങ്കകളുടെയും വിള്ളല്‍ വീഴ്‌ത്തുന്ന വില്ലന്‍മാര്‍. പിന്നാമ്പുറങ്ങളിലെവിടെയോ മറഞ്ഞിരിക്കുകയായിരുന്ന യാഥാര്‍ഥ്യങ്ങളെ നിര്‍ബന്ധിച്ച്‌ ഉമ്മറത്തേക്ക്‌ കൂട്ടിക്കൊണ്ടു വരുന്ന പോലെയാണ്‌ ഇത്തരം സര്‍വേകളുടെ അവതരണം. സാക്ഷികള്‍ സഹിതം ഹാജരാക്കി വിളമ്പുന്ന സര്‍വെകള്‍ എത്ര നാളായി പാവം വായനക്കാരുടെ ഉറക്കം കെടുത്തുന്നു. ഐ.ടി രംഗത്ത്‌ ജോലി ചെയ്യുന്ന സ്‌ത്രീകളില്‍ പകുതിയളധികം ശതമാനം പേരും വിവാഹേതര ലൈംഗീക ബന്ധത്തില്‍ തത്‌പരരാണെന്നായിരുന്നു അടുത്തയിടെ ഒരു സര്‍വെ ഫലത്തിന്റെ വെളിപ്പെടുത്തല്‍. ഇതു വായിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ വേറെ ജോലിക്കു പോകുമോ അതോ ജോലിക്കു പോകുന്ന ഭാര്യയുടെ പുറകെ ടാക്‌സി പിടിച്ച്‌ പിന്‍തുടരുമോ?. ഗാര്‍ഹിക ജീവിതം നയിക്കുന്ന ഭാര്യമാരുടെ ഭര്‍ത്താക്കന്‍മാരില്‍ നാല്‍പതു ശതമാനം പേര്‍ക്കും തങ്ങളുടെ ഓഫീസിലെ മറ്റ്‌ വനിതാ ജീവനക്കാരില്‍ പൊടി നോട്ടമുണ്ടെന്നു തക്കം കിട്ടിയാല്‍ വേലി ചാടാന്‍ തയാറായി നില്‍ക്കുകയുമാണെന്നായിരുന്നു മറ്റൊരു സര്‍വെ വിദ്വാന്റെ കണ്ടെത്തല്‍. ഈ ഭര്‍ത്താക്കന്‍മാരുടെ ഭാര്യമാര്‍ അടിക്കടി അവരുടെ ഓഫീസിലേക്കു ഫോണ്‍ ചെയ്യുന്നതിലും ജോലി കഴിഞ്ഞു മടങ്ങിയെത്തുന്ന ഭര്‍ത്താവിന്റെ പോ്‌ക്കറ്റില്‍ വളപ്പൊട്ടു തിരയുന്നതിലും അതിശയിക്കണോ? കേവലം കണ്‍കെട്ടല്ല മാജിക്കല്ല മന്ത്രമല്ല എന്ന മുഖവുരയോടാണ്‌ ഈ സര്‍വെകള്‍ വായനക്കരുടെ മുന്നിലേക്കു വിളമ്പുന്നതെന്നോര്‍ക്കണം. ഇതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിയാല്‍ വായനക്കരന്‌ അജീര്‍ണമല്ല മറിച്ച്‌ ഹൃദയാഘാതമാണുണ്ടാവാന്‍ സാധ്യത. സര്‍വെകളില്‍ രസകരമായ ചില ഭാവനകളുമുണ്ട്‌. കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കു പോകുന്ന ലക്ഷ്വറി ബസുകളെക്കുറിച്ചുള്ള ഒരു സര്‍വെ നോക്കാം. ഈ ബസുകളില്‍ യാത്ര ചെയ്യുന്ന കൗമാരക്കാരായ യാത്രക്കാരില്‍ എണ്‍പതു ശതമാനം പേരും ഇണയോടൊപ്പം സുരക്ഷിതമായി കഴിയുവാന്‍ ഒരിടം കണ്ടെത്താനാണത്രെ ബസില്‍ കയറുന്നത്‌. തെളിവിനായി യാത്ര തുടങ്ങുമ്പോള്‍ മുതല്‍ ഒടുങ്ങുമ്പോള്‍ വരെയുള്ള കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതിനോടൊപ്പം സര്‍വെ നടത്തുന്നയാളുടെ ഭാവനയും കൂട്ടിക്കുഴച്ച്‌ മേമ്പൊടിക്കു അല്‍പം നീലയും കലര്‍ത്തിയാണ്‌ സര്‍വേയായി വളമ്പുന്നത്‌. ഒന്നുകില്‍ കാര്യം നടത്താന്‍ വഴിയൊന്നും കാണാതെ ഉഴറി നടക്കുന്നരൊള്‍ നാളെ കോയമ്പത്തൂര്‍ക്ക്‌ വണ്ടി കയറിയെന്നും ടിക്കറ്റു നേരത്തെ ബുക്കു ചെയ്‌തിരുന്നൊരാള്‍ അത്‌ ക്യാന്‍സല്‍ ചെയ്‌തെന്നും വരാം. പിന്നെ ചില സര്‍വേകളില്‍ മുപ്പതു ശതമാനം പേര്‍ അനു കൂലിച്ചു എന്നും അറുപതു ശതമാനം പേര്‍ എതിര്‍ത്തു എന്നും പത്തു ശതമാനം പേര്‍ പ്രതികരിച്ചില്ലെന്നും കാണാം. കല്യാണത്തിനു മുന്‍പ്‌ കുട്ടിയുണ്ടാകാന്‍ താത്‌പര്യമുണ്ടോ എന്നും അങ്ങനെയെങ്കില്‍ എത്ര കുട്ടികള്‍ വരെയാകാം എന്നായിരിക്കും ഒരു പക്ഷെ സര്‍വെയുടെ വിഷയം. ചോദ്യങ്ങള്‍ത്തുരം പറയുന്നത്‌ പലപ്പോഴും കോഴിക്കോട്ടുള്ള കുഞ്ഞാമിനയും കോട്ടയത്തുള്ള കുഞ്ഞച്ചനുമായിരിക്കും. കോഴിക്കോട്‌ എത്ര കുഞ്ഞാമിനയുടണ്ടെന്നും കോട്ടയത്ത്‌ എത്ര കുഞ്ഞത്തനുണ്ടെന്നും എണ്ണി നോക്കിയാലറിയാം. ചില രോഗങ്ങളെക്കുറിച്ചുള്ള സര്‍വോകളാണ്‌ ഇതിലും രസകരം. കേരളത്തില്‍ മുപ്പതു വയസില്‍ താഴെയുള്ള അറുപത്തഞ്ചു ശതമാനം പേര്‍ക്ക്‌ മഴ നനഞ്ഞലാ# ജലദോഷമുണ്ടാകുമെന്നതും സര്‍വേ ഫലം. ഈ സര്‍വെകളെല്ലാം ദൂരവ്യാപകമായ രീതിയില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്ന എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.ഇത്യയുടെ മഹാനഗരങ്ങളില്‍ മുപ്പതു വയസില്‍ താഴെയുള്ള പുരുഷ വേശ്യകളുടെ എണ്ണം ആയിരം കവിയുമെന്നാണ്‌ മറ്റൊരു സര്‍വെ കണ്ടെത്തല്‍. തലസ്ഥാനത്തു നിന്നുള്ള ഒരു ആംഗല മാസികയാണ്‌ സര്‍വെ ചമച്ചൊരുക്കിയിരിക്കുന്നത്‌. കണക്കെടുപ്പിനായി മൂന്നു നാലു സാക്ഷികളെയും നിരത്തിയിരിക്കുന്നു. പലരും ഈ തൊഴില്‍ തുടങ്ങിയ ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ നേട്ടങ്ങളെപ്പറ്റി ആവേശത്തോടെ വിവരിക്കു്‌ന്നു. പുത്തന്‍ കാറുകള്‍, പുതു പുത്തന്‍ മൊബൈലുകള്‍, ഇടയ്‌ക്കിടെ ക്ലയന്റ്‌സിനോടൊപ്പം വിദേശ യാത്രകള്‍ അങ്ങനെ ആഗ്രഹിക്കുന്നതെന്തും വില കൊടുത്തുത്തു വാങ്ങാന്‍ കഴിയുന്ന കപ്പാസിറ്റിയെ കുറിച്ചാണ്‌ വിവരണങ്ങള്‍. ഇതു മുഴുവന്‍ വായിക്കുന്ന ഇന്ത്യയിലെ അഭ്യസ്‌തവിദ്യനായ (ഇനിയും വംശനാശം നേരിടാത്ത വര്‍ഗം) ഒരു യുവാവിനു പുതിയൊരു തൊഴിലിടത്തെക്കുറിച്ചു വെളിപാടുണ്ടായല്‍ കുറ്റം പറയണോ?
ആശ്വാസമായി ഒരു വാല്
‍കേരളത്തിലെ യുവതികളില്‍ അമ്പതു ശതമാനം പേരും ജീന്‍സും ടോപ്പും ധരിക്കാനിഷ്ടപ്പെടുന്നുവെന്നും പതിനഞ്ചു ശതമാനം പേര്‍ സാരിയുടുക്കാനും ബാക്കി പത്തു ശതമാനം പേര്‍ക്കും ഉടുക്കാനേ താത്‌പര്യമില്ലന്നുമുള്ള ആശ്വാസകരമായ സര്‍വെകളും ഉണ്ട്‌.