Thursday, September 26, 2013

കൊച്ചിക്കായലിലെ ടൈറ്റാനിക് അഥവാ പൊന്നാനിയില്‍ ഒരു താജ്മഹല്‍

-------------------------------------------------------------------------------
(ഒത്തിരി മൊഹബത്ത് തോന്നിയ ഒരു സിനിമയെ കെട്ടിപ്പിടിച്ചൊരുമ്മ)
--------------------------------------------------------------------------------

റസൂലേ,
നീ ഇപ്പോഴും
കടലാഴങ്ങളില്‍
കണ്ണുതുറന്ന്
അന്നയെ തെരയുവാണോ
മുങ്ങാങ്കുഴിക്കിടയില്‍
ഒരു വെള്ളിമീന്‍ പോലെ
അവള്‍ തെളിഞ്ഞു
വരുമെന്നാണോ
ഇത്രനാളും
ഒരു ചൂണ്ടക്കൊളുത്തിലും
കുരുങ്ങാതെ
നെഞ്ചിലേക്ക് പിന്നെയും
തല ചായ്ക്കുമെന്നാണോ
കുളിച്ചു മടങ്ങും വഴി
ആപ്പിള്‍ കവിളിലിനിയുമൊരുമ്മ
ബാക്കിയെന്നാണോ.

റസൂലേ,
പൊന്നാനിക്കടപ്പുറത്ത്
കരളു പറിഞ്ഞ്
പാട്ടു പാടാനൊരൊഴിവുണ്ട്
പെരുമീനുദിക്കണ നേരം വരെ
ചുമ്മാ നെഞ്ചു പൊട്ടി തേങ്ങിയാ മതി
അല്ലെങ്കി നീ കൊച്ചീലോട്ട് വാ
ക്വട്ടേഷന് ആളെക്കൂട്ടുന്നുണ്ട്
ക്‌ളോസ് റേഞ്ചില്‍
ഇരയുടെ പിടച്ചില്‍ കണ്ട്
കൈ നിറയെ കാശു വാരാം

റസൂലേ, എന്റെ മുത്തേ
എന്നിട്ടും നീയെന്തിനാ
ഈ ചാകരക്കോളു മാത്രം
കിനാവ് കാണുന്നവര്‍ക്കൊപ്പം
ഒരു അന്നയെ മാത്രം
തിരഞ്ഞ് ഇങ്ങനെ.


No comments: