Sunday, June 26, 2016

ഓര്‍മയില്‍ ഇല്ലാത്ത ഒരിടം


നീ
കണ്ടുപിടിക്കുന്ന
ഇടങ്ങളില്‍ മാത്രം
ഒളിച്ചിരുന്ന
സാറ്റുകളി.
നിന്നെ
കെട്ടിപ്പിടിക്കാന്‍
കൊതിച്ചുള്ള
കണ്ണുകെട്ടിക്കളി.
തൊട്ടു മുട്ടിയിരിക്കാന്‍
കണ്ണന്‍ ചിരട്ടകളില്‍
കഞ്ഞിയും കറിയും
വെന്തു വിളമ്പിയ
അടുക്കളക്കളി.
കടലെന്നു
കാണിക്കാന്‍
കടലാസു വള്ളം
പുഴയെന്നു
പുഞ്ചിരിക്കാന്‍
തുമ്പപ്പൂ താറാവും
പിന്നെ
മഴവില്ലൊടിച്ചതും
കുപ്പിവള കൊണ്ടു
മുറിഞ്ഞു
കരഞ്ഞെന്നു
കാണിക്കാന്‍
നിന്റെ കണ്‍മഷി
കലങ്ങിയതും
കാര്യമില്ലാക്കളികള്‍
ഒത്തിരി കളിച്ചു
കടലാസുമാലയിട്ട
നമ്മുടെ
കല്യാണക്കളിയും
കഴിഞ്ഞെത്ര
പെട്ടെന്നാണു
കളിവീടുറങ്ങിയതും
കിളികളൊക്കെ
പറന്നു പോയതും.
മുറ്റത്തിനപ്പുറം
ചെമ്പരത്തിയും
മുള്ളുവേലിയും
കടന്ന്
ഒറ്റയ്‌ക്കൊരാള്‍
നീ പറയാതെ
പോയ വാക്കും
കടിച്ചെറിഞ്ഞ
കണ്ണിമാങ്ങയും
കിളിര്‍ത്തു
മാന്തോപ്പായി
പടര്‍ന്ന് ഉമ്മകള്‍
പൂക്കുന്നതും
മാമ്പഴം
പെയ്യുന്നതും
തെരഞ്ഞു
തെരഞ്ഞിക്കളി
തീര്‍ന്നു
പോകുന്നിടത്തേക്കു
പോയി മറയുന്നു.


No comments: