Wednesday, June 8, 2016

ഓ... ലോര്‍ക, എന്റെ പ്രീയനേ


രഥവേഗങ്ങളുടെ കൂട്ടുകാരാ
നിന്റെ സ്വേദ ഗന്ധം പിടിച്ചു
ഞാനിന്നു ഗ്രാനഡായിലെ
വിമാനത്താവളത്തിലേക്കൊരു
പച്ചപ്പുല്‍ച്ചാടിയായി
ചിറകില്ലാതെ തെന്നി വീഴും.
നിന്നെക്കുറിച്ചുള്ള
ഓര്‍മകള്‍ക്കു മീതെ
ഒരു കപ്പൂച്ചിനോയുടെ
കൊടുങ്കാറ്റുകള്‍ ഊതിപ്പറപ്പിക്കും
പഌസാ ഡി സാന്റാനയിലെ
പ്രതിമയില്‍ നിന്നുയിര്‍ക്കൊണ്ടു
നിരത്തിലേക്കു നീയിറങ്ങി വരും.
ഒരു തുള്ളി മുതലെയെന്ന്
പല്ലിക്കു വിളിപ്പേരെഴുതിയ
വിരലുകളില്‍ ഞാന്‍
കൊതിച്ചു ചുംബിക്കും.
പുലരുന്നതിനു മുന്‍പേ നമ്മള്‍
കരിംപച്ച രാത്രികളിലേക്കു
തുളച്ചു കയറിയ
നാട്ടുപാട്ടിന്റെ കൂടെപ്പോകും
അന്ധന്റെ വിരല്‍ തൊട്ട
ശരമെന്നു പുലരും വരേക്കും
നനഞ്ഞു പാടും.
നിഴലിനെ മുറിച്ചീ
പഴങ്ങളില്ലാത്ത
ദുരിതകാലങ്ങളില്‍ നിന്നു
മോചനം തരണേയെന്ന്
ഒറ്റക്കായ ഓറഞ്ചു മരം
മരംവെട്ടുകാരനോടു
കേഴുന്ന കവിത കേള്‍ക്കും
അപ്പൂപ്പന്‍താടികള്‍ ഇലകളും
ഉറുമ്പുകള്‍ തത്തകളുമാകുന്ന
കിനാക്കള്‍ കാണും
പ്രക്കോഷ്യയെന്ന
ജിപ്‌സിയുടെ പാവാട പൊക്കി
നിന്റെ പുരാതന വിരലുകള്‍
ഗര്‍ഭഗേഹത്തിനരികെ
നീല റോസാപ്പൂവ്
വിരിയിക്കുന്നതു കാണും
വിശുദ്ധ ക്രിസ്റ്റഫര്‍
വിയര്‍ത്തു നമ്മെ നോക്കും.
ഉപ്പുവെള്ളത്തിലിട്ട
റോസാദളള്‍ക്കൊപ്പം
നഗ്നരാത്രികളില്‍ ലോലിതയുടെ
നീരാട്ടു കണ്ടു നില്‍ക്കും.
പിന്നെ, എനിക്കു മാത്രം
കാണാവുന്ന വിധത്തില്‍
നിന്റെ കുപ്പായക്കുടുക്കുകള്‍
തുറന്നു കാണിക്കും
ദാലിയെന്ന
തൂവല്‍ സ്പര്‍ശത്തെ,
നിന്നഗാധ പ്രണയത്തെ.
മരണകാരണമാകാത്ത
രണ്ടു വെടിയുണ്ടകള്‍
വരച്ച വേദനകള്‍ കാണും.
ദാലിക്കു നീയെഴുതിയ
സങ്കീര്‍ത്തനങ്ങളില്‍
ഉയരങ്ങളിലൊരു
പനിനീര്‍ത്തോട്ടവും
അടച്ചു പൂട്ടിയ
ഗന്ധശാലയും കാണും
നിലാവട്ടം കൈയിലേന്തിയ
പ്രുഡന്‍സിലെ കറുത്ത
ശില്‍പത്തെ നോക്കി
കരഞ്ഞു കണ്ണീരു തോരും
ഓര്‍മകളുടെ ഘടികാരങ്ങളില്‍
നീല ഞരമ്പുകളില്‍
വലിഞ്ഞു വലിഞ്ഞ്
സെക്കന്റ് സൂചികള്‍ തേങ്ങും
ഒടുവില്‍ നീയൊരു ഗിറ്റാറിനാല്‍
ഹൃദയത്തിനഞ്ചു വാളുകൊണ്ട്
കൊടിയ മുറിവുകളേറ്റു
പോയെന്നു വിലപിക്കും
ഒരേ ചുരുട്ടിലാഞ്ഞു വലിച്ചു
നമ്മള്‍ മാറിമാറി പുക തുപ്പും
ഓരോ കവിള്‍ പറങ്കി വാറ്റില്‍
എരിഞ്ഞു നെഞ്ച് നീറ്റും
ചീവിടുകളുടെ ഗ്രാമത്തിലേക്കു
ചേക്കേറുവാനായി
കൈവീശി വിടപറയവേ
ഒഴിഞ്ഞ വയലുകള്‍ക്കും
ഇടിഞ്ഞ മലനിരകള്‍ക്കും
മണല്‍ക്കാറ്റു മൂടിയ
വഴിച്ചാലുകള്‍ക്കുമപ്പുറം
പ്രീയനേ, എന്റെ ലോര്‍ക
പോപഌര്‍ മരങ്ങള്‍ക്കിടയിലൂടെ
നിഴലുപോലെ നിന്റെ
കുയില്‍പ്പാട്ട് മാത്രം പിന്നില്‍.
-------------------------------------------------------------------------------------------------
* നിനക്കും നിന്റെ ഒരുതുള്ളി മുതലയ്ക്കും (one drop of crocodile)
--------------------------------------------------------------------------------------------------
* ആധാരം.. ലോര്‍ക്കയുടെ  * The Old Lizard, * Ode To Salvador Dali, * The Song Of The Barren Orange Tree, * The Guitar-La Guitarra എന്നീ കവിതകള്‍. * When Federico García Lorca was executed by Spanish Fascists in 1936, one of the men on the death squad reportedly said that he had 'fired two bullets into his ass for being a queer.' Little is mentioned about Lorca's sexuality beyond his romanticized love for Salvador Dalí. (Apparently, Lorca was 'obsessed' with him; Dalí didn't like to be touched.)





No comments: