മലയാള സിനിമാ ലോകത്ത് നിന്ന് ഓര്‍മകളുടെ പട്ടികയിലേക്ക് പൊടുന്നനേ നടന്നു പോയവരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി, നടന്‍ ശ്രീനാഥ്. ഉയര്‍ന്നു വന്ന നിരവധി ചോദ്യചിഹ്നങ്ങളുടെ മുന്നില്‍ ഒരു ആശ്ചര്യ ചിഹ്നം മാത്രം ബാക്കിയാക്കി ഉത്തരങ്ങളേതുമില്ലാതെ ഒരു നടന്‍ കൂടി ഇനി ഓര്‍മക്കുറിപ്പുകളില്‍ മാത്രം ജീവിക്കും. എണ്‍പതുകള്‍ തൊട്ട് ഇങ്ങോട്ട് മലയാളി കണ്ട പല സിനിമകളിലും സൌമ്യനായ ഒരു മനുഷ്യന്റെ മുഖമായിരുന്നു ശ്രീനാഥിന്. നായകനായാണ് തുടങ്ങിയതെങ്കിലും ഉപനായകന്റേതുള്‍പ്പടെ ചെറിയ വേഷങ്ങളില്‍ പോലും ശ്രീനാഥിന്റെ കഥാപാത്രങ്ങള്‍ മലയാളിയുടെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. ശ്രീനാഥിന്റെ ഭാഗ്യം എന്തു കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങിയില്ല എന്നതിന് കൃത്യമായൊരുത്തരമില്ലെങ്കിലും അഭിനയ വഴികളില്‍ ഓര്‍മിച്ചിരിക്കാന്‍ മാത്രം ഒരു പിടി കഥാപാത്രങ്ങളെ സ്വന്തമാക്കിയാണ് അദ്ദേഹം സ്വയം മരണത്തെ വിളിച്ചു വരുത്തിയത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കണ്ണു തുറന്ന് നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടോ തനിക്കു പാകപ്പെട്ട കഥാപാത്രങ്ങള്‍ തേടി വരാത്തതു കൊണ്ടോ ശ്രീനാഥ് ബിഗ്സ്ക്രീനില്‍ നിന്നും മിനിസ്ക്രീനിലേക്ക് ചുവടുമാറ്റി. പക്ഷെ സിനിമയില്‍ കൈവിട്ടു പോയ ഭാഗ്യം സീരിയല്‍ രംഗത്ത് ശ്രീകുമാറിനോടൊപ്പം തന്നെ നിന്നു. നിരവധി സീരിയലുകളില്‍ ശ്രദ്ദേയമായ ക്യാരക്ടര്‍ വേഷങ്ങളിലെത്തിയ ശ്രീനാഥ് കുടുംബസദസുകളുടെ പ്രിയ നടനായി. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടി. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ നടന്നു കൊണ്ടിരിക്കുന്ന എന്റെ മാനസപുത്രി എന്ന സീരിയലില്‍ ശ്രീനാഥിന്റെ അച്ഛന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദ്രാസ് ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയ പഠനത്തിനുശേഷം 1970 കളുടെ അവസാനം മലയാള ചലചിത്ര രംഗത്തെത്തിയ ശ്രീനാഥ് ആദ്യകാലങ്ങളില്‍ നായകവേഷങ്ങളില്‍ സജീവമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ കടന്നു വരവോടെ ഉപനായകവേഷങ്ങളിലും പ്രതിനായകവേഷങ്ങളിലേക്ക് ചുരുങ്ങി. ഏതാനും തമിഴ്ചിത്രങ്ങളിലും നായകനായിരുന്നു. കേരളാ കഫേയാണ് അവസാനമായി പുറത്തിറങ്ങിയ ശ്രീനാഥ് അഭിനയിച്ച ചിത്രം. ആദ്യകാലങ്ങളില്‍ ശ്രദ്ധേയമായ നായകവേഷങ്ങളും കഥാപാത്രങ്ങളുമാണ് ശ്രീനാഥിനെ തേടിയെത്തിയത്. ഭരതന്‍, മോഹന്‍, പത്മരാജന്‍, വേണുനാഗവള്ളി, ശ്യാമപ്രസാദ്, കെ. മധു തുടങ്ങി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൊക്കെ ശ്രീനാഥിന് നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നു. എണ്‍പതുകളിലെ നായകന്‍ പിന്നീട് വന്ന നായകന്‍മാരുടെ തോളില്‍കൈയിട്ട് ഉപനായക വേഷങ്ങളില്‍ വന്നപ്പോഴും അവരുടെ നിഴലില്‍ മാത്രം നില്‍ക്കുന്ന വേഷങ്ങളിലെത്തിയപ്പോഴും ഒരിക്കല്‍ പോലും തിരിച്ചറിയപ്പെടാതെയിരുന്നിട്ടില്ല. കിരീടത്തിലെ മോഹന്‍ലാലിനെ നിര്‍ണായകഘട്ടത്തില്‍ സഹായിക്കാനെത്തുന്ന സുഹൃത്തും ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലെ ജോയി എന്ന മദ്യപാനിയുടെ വേഷവും ഈ തിരച്ചറിവുകള്‍ക്കുദാഹരണമാണ്. വേണുനാഗവള്ളിയുടെ സര്‍വകലാശാലയില്‍ ശ്രീനാഥ് അവതരിപ്പിച്ച ജീവന്‍ എന്ന കഥാപാത്രവും ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷിയിലെ ആദര്‍ശശാലിയായ രാഷ്ട്രീയക്കാരനെയും മറക്കാനാവില്ല. അല്പം പതിഞ്ഞതെങ്കിലും മുഴക്കമുള്ള ശബ്ദത്തിനുടമയായിരുന്നു. കാല്പനികമായ സ്വരം.സിനിമയില്‍ നിന്ന് വഴിമാറിയിട്ടും സീരിയലുകളിലൂടെ സജീവമായ ശ്രീനാഥ് നല്ലൊരു സിനിമാ പാരമ്പര്യം അവകാശപ്പെടാനുണ്ടായിട്ടും ഒരിക്കല്‍ പോലും വെള്ളിത്തിരയ്ക്ക് പുറത്തെ വിവാദങ്ങളിലോ സംഘടനകളുടെ വാഗ്വാദങ്ങളിലോ പങ്കാളിയായിട്ടില്ല. പല ചിത്രങ്ങളിലും തനിക്കൊപ്പം നായികയായി അഭിനയിച്ച പ്രശസ്ത നടി ശാന്തികൃഷ്ണയെയാണ് വിവാഹം കഴിച്ചത്. ഇത് ഞങ്ങളുടെ കഥ, മംഗളം നേരുന്നു തുടങ്ങിയവയായിരുന്നു ഇരുവരും ഒരുമിച്ച ആദ്യകാല ചിത്രങ്ങള്‍. രണ്ടു വര്‍ഷത്തെ പ്രണയജീവിതത്തിന് ശേഷം വിവാഹിതരായെങ്കിലും. ദാമ്പത്യബന്ധം വിജയമായിരുന്നില്ള. വര്‍ഷങ്ങള്‍ക്കുമുന്‍പ് ശാന്തികൃഷ്ണയുമായി വിവാഹമോചനം നേടി. തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ച ശ്രീനാഥിന് ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. തികച്ചും അന്തര്‍മുഖനായിരുന്നു ശ്രീനാഥിന്റെ രൂപമാണ് പല സഹപ്രവര്‍ത്തകരുടെയും ഓര്‍മകളില്‍ ആദ്യം തെളിവരുന്നത്. സ്വകാര്യ ജീവിതത്തിന്റെ അസ്വസ്ഥതകള്‍ ശ്രീനാഥിനെ മരണത്തിലേക്കുള്ള വഴിയില്‍ കൂടുതല്‍ അടുപ്പിച്ചിരുന്നിരിക്കണം. അഭിനയങ്ങളില്ലാത്ത യാഥാര്‍ഥ്യങ്ങള്‍ മാത്രമുള്ള മറ്റൊരു ലോകത്ത് ശ്രീനാഥ് വേദനിപ്പിക്കുന്ന ഓര്‍മയാകുന്നു.
No comments:
Post a Comment