Wednesday, April 7, 2010

മധുരം ഗായതി ശ്രേയ


വിട പറയുകയാണോ

ചിരിയുടെ വെണ്‍പ്രാവുകള്‍

ഇരുളടയുകയാണോ

മിഴിയിണയുടെ കൂടുകള്‍...

പാട്ടു കേട്ടാല്‍ പറയുമോ ഇതൊരു ബംഗാളി പെണ്‍കുട്ടിയുടെ ശബ്ദമാണെന്ന്. മലയാളിയല്ലെങ്കിലും തന്റെ പാട്ടുകളിലെ മലയാളിത്തമാണ് ശ്രേയ ഘോഷാല്‍ എന്ന മറുനാടന്‍ പാട്ടുകാരിക്ക് ഇക്കുറി മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. സംഗീത സംവിധായകനായ അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയ ബിഗ്ബിയിലെ ഗാനങ്ങളിലൂടെയാണ് ശ്രേയ മലയാളത്തിന് ആദ്യമായി ശബ്ദം നല്‍കുന്നത്. ഒരു മലയാളിപ്പെണ്‍കുട്ടിയുടെ തനിമയോടെയുള്ള ശ്രേയയുടെ ആലാപന ശൈലി അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ്ബിയുടെ സംവിധായകന്‍ അമല്‍ നീരദ് അണിയിച്ചൊരുക്കിയ അടുത്ത ചിത്രത്തിലും ശ്രേയ പാടാനെത്തി. ഗോപീസുന്ദറിന്റെ സംഗീത സംവിധാനത്തിലായിരുന്നു ഇത്തവണ ആലാപനം. ബനാറസ് എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ ഈണത്തില്‍ 'ചാന്ത് തൊട്ടില്ലേ..., മധുരം ഗായതി മീര...', തുടങ്ങിയ ഗാനങ്ങള്‍ മികച്ച ഹിറ്റുകളായി മാറി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ജോസ് വീണ്ടും വിരിയിച്ച നീലത്താമരയിലൂടെയാണ് ശ്രേയ വീണ്ടും മലയാളികളുടെ അനുരാഗ ഗായികയായി മാറിയത്. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ വിദ്യാസാഗറിന്റെ ഈണത്തില്‍ അനുരാഗ വിലോചിതയായി അതിലേറെ മോഹിതയായി ശ്രേയ പാടിയപ്പോള്‍ മലയാളിയുടെ ഇഷ്ട സ്വരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശ്രേയയുടെ ജനനം. നാലാമത്തെ വയസു മുതല്‍ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ തുടങ്ങി. അമ്മയോടൊപ്പം ഹര്‍മോണിയത്തിലായിരുന്നു തുടക്കം. രാജസ്ഥാനിലെ കോട്ടായില്‍ നിന്നാണ് ശ്രേയ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സീ ടിവിയിലെ സരിഗമ എന്ന പരിപാടിയില്‍ വിജയിയായി. പ്രശസ്ത സംഗിത സംവിധായകനായിരുന്ന കല്യാണ്‍ജിയായിരുന്നു ഈ പരിപാടിയുടെ വിധികര്‍ത്താവ്. പിന്നീട് മുംബയിലേക്ക് താമസം മാറിയ ശ്രേയ അദ്ദേഹത്തിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. സരിഗമയില്‍ രണ്ടാം തവണ പങ്കെടുക്കുമ്പോഴാണ് ശ്രേയ സംവിധായകനായ സംഞ്ജയ്ലീലാ ബന്‍സാലിയുടെ ശ്രദ്ധയില്‍ പെടുന്നത്. അദ്ദേഹം തന്റെ ചിത്രമായ ദേവദാസില്‍ ശ്രേയയ്ക്ക് പാടാന്‍ അവസരം നല്‍കി. ഇസ്മയില്‍ ദര്‍ബാറിന്റെ സംഗീതത്തില്‍ ശ്രേയ അഞ്ച് ഗാനങ്ങളാണ് ഈ ചിത്രത്തില്‍ ആലപിച്ചത്. ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നവാഗത ഗായികക്കുള്ള അവാര്‍ഡും ശ്രേയക്ക് ലഭിച്ചു. ബായിരി പിയാ എന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. ദേവദാസിന് ശേഷം അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു ശ്രേയാ ഘോഷാല്‍ എന്ന ഗായികക്കു പുറകെ. എ.ആര്‍ റഹ്മാന്‍, അനുമാലിക്, ഹിമേഷ് റഷ്മാനിയ, മണി ശര്‍മ, നദിം ശ്രവണ്‍, ഇളയ രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവരുടെ സംഗിതത്തില്‍ ശ്രേയ നിരവധി ഹിറ്റു ഗാനങ്ങള്‍ ആലപിച്ചു. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഗായികയെന്ന പദവിയും ഒട്ടും വൈകാതെ തന്നെ ശേയയെ തേടിയെത്തി. ഇപ്പോഴിതാ മലയാളത്തിലും ശ്രേയ തന്നെ ഹിറ്റ്. ബംഗാളിയുടെ ആലാപനത്തില്‍ വീണ്ടും മലയാളിത്തമുള്ള ഈണങ്ങള്‍ക്കായി ഇനിയും കാത്തിരിക്കാം.


No comments: