Thursday, June 24, 2010



ഇന്നലത്തെ ഉറക്കത്തില്‍ നിന്ന് ഇന്ന് വൈകിയേ ഉണരൂ എന്ന് വാശി പിടിച്ച് കിടന്നൊരു ദിവസം. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം ഒമ്പതരയിലെത്തി വെളുപ്പിച്ചു. ലയണല്‍ മിര്‍ച്ചിയുടെ ഹെല്ലോ.. ഈസ് ഇറ്റ് മി, യു ലുക്കിംഗ് ഫോര്‍.... മൊബൈലിന്റെ റിംഗ് ടോണ്‍ കേട്ടാണ് കണ്ണു തുറന്നത്. ബി ആണ്. 'നീ വരുന്നില്ലേ?'. അപ്പോഴാണോര്‍ത്തത് നാളെ ഗോവയിലേക്കെത്താമെന്ന് വാക്കു കൊടുത്തതാണ്. കൊച്ചിയില്‍ നിന്ന് തൃശൂരേക്കൊരു സ്ഥലം മാറ്റം. ഇടയ്ക്കൊരാഴ്ച ഇടവേളയുണ്ട്. മൂന്നാലു ദിവസം ഒരുമിച്ച് കൂടാമെന്ന് നേരത്തെ പ്ളാന്‍ ചെയ്തതാണ്. കൊച്ചിയില്‍ നിന്നും രാമന്‍, സന്ദീപ്, സുകു, ദീപന്‍ ചങ്ങാതിമാരുടെ യാത്രയയപ്പുകള്‍ മൂന്നാലു ദിവസം അരങ്ങു തകര്‍ത്തപ്പോള്‍ ഗോവ ഹാങ് ഓവറിന് പിന്നില്‍ മറവിയിലൊളിച്ചു പോയതാണ്. ഇപ്പോള്‍ ബിയുടെ (ബിജുവെന്ന പേരിനെ ഒരു പാടു കാലത്തെ സ്നേഹം കെട്ടിപ്പിടിച്ച് ബി ആക്കി മാറ്റിയാതാണ്) വിളി വന്നപ്പോഴാണോര്‍ത്തത്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല. ഉച്ചയ്ക്ക് ഒരു മണിയോടടുത്താല്‍ മംഗളയുണ്ട്. ഇപ്പോ എഴുന്നേറ്റ് പല്ലു തേച്ചു കുളിച്ചാല്‍ മംഗള പിടിക്കാം.
വേഗം തന്നെ ഫോണെടുത്ത് ബ്ളാക്കില്‍ ടിക്കറ്റ് തരപ്പെടുത്താറുള്ള രഘുവേട്ടനെ വിളിച്ചു. എന്തായാലും വാ നോക്കാം എന്നു പറഞ്ഞു. പിന്നെ യാത്ര വീട്ടില്‍ അവതരിപ്പിക്കാലായി പ്രശ്നം. ഗോവയിലേക്കാണെന്ന് പറഞ്ഞിറങ്ങിയില്‍ പൊട്ടലും ചീറ്റലും കേള്‍ക്കുമെന്നുറപ്പാണ്. വേളാങ്കണ്ണിക്കു പോകുവാണ് മൂന്ന് ദിവസം കഴിഞ്ഞേ വരൂ എന്ന് അമ്മയോടൊരു തട്ടു തട്ടി. മൊട്ടു സൂചി നിലത്തു വീണ കാര്യമാണമെങ്കിലും പണ്ടേ തന്നെ ആദ്യം നുണയേ പറയൂ എന്ന ശീലമുള്ളത് കൊണ്ട് തട്ടി മൂളിക്കാന്‍ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. തിരക്കിട്ട് ഒരു പാന്റും രണ്ട് ഷര്‍ട്ടും ബാഗില്‍ കുത്തി നിറച്ച് കുളിച്ചെന്നു വരുത്തി ബസ്റ്റോപ്പിലേക്ക് വച്ചടിച്ചു. പോകുന്ന വഴി ജയകുമാറിനെ കണ്ടു. അവനപ്പോ പണ്ട് പ്രാന്തു പിടിച്ചിരുന്നപ്പോ ഇറക്കാമെന്ന് പറഞ്ഞ ഒരു പുസ്തകത്തെക്കുറിച്ചുള്ള കാര്യം അത്യാവശ്യമായി അറിയണം. പിന്നെ പറയാം ഒരാഴ്ച കഴിയട്ടെ എന്നു പറഞ്ഞപ്പോള്‍ ലോകത്തെ ഏറ്റവും വലിയൊരു ബൂര്‍ഷ്വയോടു തോന്നാവുന്ന രൂക്ഷമായ ഒരു നോട്ടം നോക്കി. അവനെ പിന്നെക്കാണാം എന്നു വിചാരിച്ച് വന്ന വൈക്കം വണ്ടിയില്‍ ചാടിക്കയറി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തിയപ്പോള്‍ കോഴിക്കോട് ഫാസ്റ്റ് മുക്കിയും മൂളിയും എറണാകുളം വഴി ഓടാന്‍ തയാറായി നില്‍ക്കുന്നു. ഒറ്റച്ചാട്ടത്തിന് വണ്ടിയുടെ അകത്തായി. കിട്ടിയ സീറ്റിലിരുന്നു. ടിക്കറ്റിന്റെ ഭാവിയെക്കുറിച്ചറിയാന്‍ വീണ്ടും രഘുവേട്ടനെ വിളിച്ചു. ഒരു രക്ഷയുമില്ലാട്ടോ. വരുമ്പോഴേ ഒരു ജനറല്‍ ടിക്കറ്റെടുത്തോ. എന്തേലും നടക്കുമോന്ന് നോക്കാം. ജനറല്‍ ടിക്കറ്റിലായാലും പോയേക്കാം എന്നു വിചാരിച്ചു ബസിനുള്ളില്‍ കയറിയാല്‍ പതിവുള്ള ഉറക്കത്തിലേക്ക് വീണു. പുത്തന്‍കാവിലെ ഒരു കിടിലന്‍ ഗട്ടറാണ് പിന്നെയുണര്‍ത്തിയത്. അപ്പോ തന്നെ ബിയെ വിളിച്ച് ഞാന്‍ രാവിലെ എത്തിയേക്കാം എന്നു പറഞ്ഞു. പള്ളിമുക്കിലിറങ്ങി സദനം റോഡു വഴി നേരെ സ്റ്റേഷനിലെത്തി. ഹാവൂ ആശ്വാസമായി. നീണ്ട ക്യൂ കാണാനില്ല. ഒരു ജനറല്‍ ടിക്കറ്റെടുത്തിട്ട് രഘുവേട്ടനെ വീണ്ടും വിളിച്ചു. പുള്ളി ഒരു ടൈപ്പാണ്. എവിടെ നിന്നാണ് വരുന്നതെന്ന് പറയാന്‍ പറ്റൂല. ഒരു പ്രത്യക്ഷപ്പെടാലാണ് പൊടുന്നനെ. ആളു പാഞ്ഞു വന്നു. ടിക്കറ്റ് രക്ഷയില്ല. വണ്ടിയെടുക്കുന്നതിന് മുമ്പ് ഏതേലും ടി.ടി.ഇ യെ കണ്ട് ശരിയാക്കിത്തരാം എന്ന് പറഞ്ഞ് മറ്റൊരാളെ പരിചയപ്പെടുത്തി. അയാള്‍ എല്ലാം ഏറ്റ മട്ടാണ്. രഘുവേട്ടന്‍ പൊടുന്നനെ മറഞ്ഞു. വണ്ടി അരമണിക്കൂര്‍ ലേറ്റാണ്. ഓടിപ്പോയാല്‍ ഒന്നരയടിച്ച് മടങ്ങിയെത്താം. ഭക്ഷണം ട്രെയിനില്‍ നിന്നാവാം. ഒന്നു തരിപ്പിക്കാതെയെങ്ങനാ വണ്ടിയിലോട്ട് കേറുന്നത്. ടിക്കറ്റൊക്കെ ഓക്കെയായി സാധാരണ യാത്രയാണെങ്കില്‍ ഒന്നരയുടെ എണ്ണം കൂട്ടാമായിരുന്നു. എന്തായാലും കിട്ടിയ നേരം കൊണ്ട് ഒന്ന് മിന്നിച്ച് തിരിച്ചെത്തി. വണ്ടി ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ പിടിച്ചിട്ടിട്ടുണ്ട്. ടിക്കറ്റിന്റെ കാര്യം ഓക്കെയാക്കിയ ഇഷ്ടനെ തപ്പിപ്പിടിച്ചു. ആള് വിളിച്ചോണ്ടു പോയി ടി.ടി.ഇ യെ പരിചയപ്പെടുത്തി തന്നു പിന്നെ മാറ്റി നിര്‍ത്തി ചെവിയോടടുപ്പിച്ച് ഒരു തുക കൊടുത്തേക്കണം എന്നു പറഞ്ഞു. പിന്നെ എനിക്കൊരു നൂറും എന്ന അല്‍പം ഒച്ചയിലും. എല്ലാം കൂടി തേര്‍ഡ് എ.സിക്കുള്ള കാശായി. എന്റെയൊപ്പം റിസര്‍വേഷന്‍ കിട്ടാത്ത മറ്റൊരു ഹതഭാഗ്യനും കിട്ടി രഹസ്യ ഉപദേശം. വണ്ടിയെടുത്തു ടി.ടിഇയുടെ ഒപ്പം എസ് നയന്‍ കോച്ചില്‍ കയറി. അങ്ങേരെ വിടാതെ പിടിച്ച മാതിരി ഒട്ടി നിന്നു. ഒടുവില്‍ എനിക്കും മറ്റേ ഹതഭാഗ്യനും എസ് ടെന്നില്‍ കാര്യം ഓകെയായി. രണ്ടാള്‍ക്കും തിവിം വരെയെ റിസര്‍വേഷനുള്ളു എനിക്കാണെങ്കില്‍ അവിടെയാണിറങ്ങേണ്ടത്. മറ്റേ ചങ്ങാതിക്ക് മുംബയ് വരെ പോണം. തിവിം എങ്കില്‍ തിവിം എന്നു പറഞ്ഞു ഞങ്ങള്‍ രണ്ടാളും പെട്ടെന്ന് കമ്പനിയായി. വണ്ടി ആലുവ കഴിഞ്ഞു. ഒന്നരയുടെ മിന്നിക്കല്‍ ഏറെ നേരം നീണ്ടു നിക്കുമെന്ന് തോന്നുന്നില്ല. ഇനിയെന്താ വഴിയെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വെള്ളിടി പോലെ തൃശൂരിലെ സജിമോനെ ഓര്‍മ വന്നത്. അവിടെ ഓഫീസാണെങ്കില്‍ റെയില്‍വേസ്റ്റേഷനോട് ചേര്‍ന്നാണ്. അവനെ വിളിച്ച് ഒരു കുപ്പി മരുന്നു വാങ്ങിത്തരുമോ യാത്രയിലാണ് വേറെ രക്ഷയില്ല എന്നറിയിച്ചതും ഇഷ്ടന്‍ സന്നദ്ധനായിക്കഴിഞ്ഞു. ഒരു പൈന്റ് വോഡ്കയും ഒരു വീക്ക്ലിയും ഗ്ളാസും വാങ്ങിക്കോ വരുമ്പോള്‍ കാശു തരാമെന്ന് പറഞ്ഞു. എന്റെ ഒപ്പമുള്ള ചങ്ങാതി നേവിക്കാരനാണ്. ഒരു വെടി പൊട്ടിക്കാനുള്ള മരുന്ന് പുള്ളിക്കാരന്റെ പെട്ടിയിലുണ്ടത്രെ. സ്നേഹപൂര്‍മുള്ള ക്ഷണം ഒരു സാദാ ട്രെയിന്‍ യാത്രക്കാരന്റെ മുന്‍കരുതലോടെ നിരസിച്ചു. തൃശൂരെത്തുമ്പോള്‍ എന്റെ നമ്പര്‍ വരുമെന്ന ധൈര്യവുമുണ്ട്. ഇക്കാര്യത്തില്‍ സജിമോന്‍ ചതിക്കില്ല. ഇക്കാര്യത്തിലെന്നല്ല ഒരു കാര്യത്തിലും അവന്‍ ചതിക്കില്ല, അതു വേറെ കാര്യം. ചാറ്റല്‍ മഴയില്‍ തുള്ളികള്‍ക്കിടയിലൂടെ മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് തൃശിവപേരൂരിന്റെ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്ക് നിരങ്ങിയെത്തി. എസ്.ടെന്‍ കമ്പാര്‍ട്ട് മെന്റ് തപ്പി സജിമോന്‍ ഓടി വരുന്നുണ്ട്. ജനലിലൂടെ കൈ പുറത്തേക്കിട്ട് വിളിച്ചു. പാവം ഓടിക്കിതച്ചാണ് വരുന്നത്. ജനാലക്കരികിലൂടെ അവന്‍ നീട്ടിയ കവറിന് പുറത്ത് ടു, പത്രാധിപര്‍ എന്നെഴുതിയിരിക്കുന്നു. ആരോ വാര്‍ത്ത ഓഫീസില്‍ എത്തിച്ച കവറിലാണ് ഇഷ്ടന്‍ കുപ്പിയുമായി വന്നിരിക്കുന്നത്. ഒപ്പം ഒരു ഡയലോഗും, ചേട്ടാ വീക്ക്ലി കിട്ടിയില്ല. ഞാനെഴുതിയ ഒരു നോവലുണ്ട് മതിയോ.... എന്റെ സീറ്റിന്റെ എതിരെ ഇരുന്ന ആഷ്പുഷ് ചേച്ചിയെ ഓര്‍ത്ത് തികട്ടി വന്ന തെറി വിഴുങ്ങി. സജിയോട് അടുത്താഴ്ച കാണാമെന്ന് യാത്ര പറഞ്ഞപ്പോഴേക്കും മംഗള മുന്നോട്ട്. ഒരാഴ്ച കഴിഞ്ഞാല്‍ സാംസ്കാരിക നഗരിയില്‍ ഞങ്ങള്‍ സപ്രവര്‍ത്തകരും സഹ മുറിയന്‍മാരുമാണ്. വണ്ട് തൃശൂര്‍ വിട്ടപ്പോള്‍ തന്നെ വൈറ്റ് മിസ്ചീഫുമായി കമ്പനിയായി. പാതിയാക്കി ബാഗില്‍ ഭദ്രമാക്കി വച്ചു. ശാപ്പാടടിച്ച് വൈകിട്ട് ആറു വരെ സുഖ മയക്കം. ഉറക്കവും ആലസ്യവും കഴിഞ്ഞ് നിവര്‍ന്നപ്പോള്‍ വണ്ടിയെവിടെയെത്തിയെന്നറിയാനാവാത്ത വിധം മഴയും ഇരുട്ടുമായി. പിന്നെ ഒന്നുമാലോചിച്ചില്ല. ബാക്കി വീര്യവും പിടിപ്പിച്ച് പാന്‍ട്രിയിലെ ചപ്പാത്തിയുമടിച്ച് അപ്പര്‍ ബര്‍ത്തിലേക്ക് വലിഞ്ഞു കയറി. വെളുപ്പിന് നാലരയ്ക്ക് അലാം വച്ചു. ഇയര്‍ ഫോണില്‍ ബഹാരോം ഫൂല്‍ ബര്‍സാവോ.... നാലരയ്ക്ക് മൊബൈലില്‍ സുപ്രഭാതം മുഴങ്ങിയപ്പോഴാണ് കണ്ണു തുറക്കുന്നത്. ബര്‍ത്തില്‍ നിന്നും ചാടിയിറങ്ങി. മുഖം കഴുകി വാതില്‍ തുറന്ന് പുറത്തേക്ക് നോക്കി. വണ്ട് മഡ്ഗാവ് വിട്ടിട്ട് കുറച്ച് നേരമായി. തിവിമിനോടടുക്കുന്നു. ബാഗൊക്കെ ശരിയാക്കി തോളത്തിട്ട് വാതില്‍ക്കല്‍ വന്നു നിന്നു. വണ്ടി സ്റ്റേഷനോടടുക്കുമ്പോള്‍ കാണാം പ്ളാറ്റുഫോമില്‍ കൈയില്‍ ഹെല്‍മെറ്റും പിടിച്ച് ബി നില്‍പുണ്ട്. ഇനി നാലു നാള്‍ ഞങ്ങള്‍ ഗോവന്‍സ്. ബാക്കി ഫെനിയില്‍ ഉപ്പിട്ട് നാരങ്ങ പിഴിഞ്ഞ് പച്ചമൊളക് വട്ടം കീറിയിട്ട് ഹൌൌൌൌൌൌ എന്ന് ഒറ്റ വലിക്കടിച്ചിട്ടാവാം....


1 comment:

resu said...

ennodu kallam paranjuu...........