പകലിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അറബിക്കടലിന്റെ റാണി രാവാടയുടുത്ത് മയങ്ങുന്നു. രാത്രി പകലാക്കി അദ്ധ്വാനിക്കുന്നവരെയും എല്ലാം മറന്നുറങ്ങുന്നവരെയും ഞങ്ങള്‍ കണ്ടു. പോകും വഴി തലയുയര്‍ത്തി നില്‍ക്കുന്ന കപ്പല്‍ശാലയും തേവരപ്പാലത്തില്‍ നിന്ന് വെളിച്ചത്തില്‍ കുളിച്ച് കടലില്‍ മയങ്ങുന്ന യുദ്ധകപ്പലുകളും കണ്ടു. പിന്നെ കണ്ടത്, ഉറങ്ങുന്ന ഒരു പൊലീസ് സ്റ്റേഷനും ഉറങ്ങാത്ത കാവല്‍ക്കാരെയും ...
എം.ജി. റോഡില്‍ കെ.പി.സി.സി. ജംഗ്ഷനില്‍ നിന്നും തേവര ഭാഗത്തേക്കായിരുന്നു കഴിഞ്ഞ ദിവസത്തെ ഞങ്ങളുടെ യാത്ര. പരിസരവും കാഴ്ചകളും ആദ്യ ദിനത്തിലേതില്‍ നിന്നും തികച്ചും വ്യത്യസ്തം. അതിശയം തന്നെ, ജംഗ്ഷനിലേ ട്രാഫിക് സിഗ്നലില്‍ നിന്നും തേവര ഭാഗത്തേക്ക് നടന്നു തുടങ്ങിയതും ഞങ്ങളുടെ മുന്നില്‍ പൊലീസ് ഫ്ളയിംഗ് സ്ക്വാഡിന്റെ ജീപ്പ്. സമയം
എം.ജി. റോഡില്‍ കെ.പി.സി.സി. ജംഗ്ഷനില്‍ നിന്നും തേവര ഭാഗത്തേക്കായിരുന്നു കഴിഞ്ഞ ദിവസത്തെ ഞങ്ങളുടെ യാത്ര. പരിസരവും കാഴ്ചകളും ആദ്യ ദിനത്തിലേതില്‍ നിന്നും തികച്ചും വ്യത്യസ്തം. അതിശയം തന്നെ, ജംഗ്ഷനിലേ ട്രാഫിക് സിഗ്നലില്‍ നിന്നും തേവര ഭാഗത്തേക്ക് നടന്നു തുടങ്ങിയതും ഞങ്ങളുടെ മുന്നില്‍ പൊലീസ് ഫ്ളയിംഗ് സ്ക്വാഡിന്റെ ജീപ്പ്. സമയം
രാത്രി 12.20
ക്യാമറാ ബാഗും സ്റ്റാന്‍ഡുമെല്ലാം തൂക്കി നടക്കുന്ന ഞങ്ങളുടെയരികില്‍ അവര്‍ ജീപ്പ് നിര്‍ത്തി. നഗരത്തിന്റെ രാത്രി ജീവിതം കാണാനിറങ്ങിയതാണ് പിന്‍ സീറ്റിലിരുന്ന ഒരു പൊലീസുകാരന്‍ പരിചയഭാവം കാണിച്ചത് തുണയായി.
രാത്രി 12.40
ജോസ് ജംഗ്ഷനിലെത്തി. പകല്‍ ഇവിടെ നിന്നാല്‍ പൊടിയും പുകയും വാഹനങ്ങളുടെ ഇരമ്പവും കൊണ്ട് മനസും ശരീരവും തളര്‍ന്ന് പോകും. തിരക്കുകളൊഴിഞ്ഞ് രാവാടയുടുത്ത് വിശ്രമിക്കുന്ന എം.ജി റോഡ് ഇപ്പോള്‍ എത്ര ശാന്തം. പെട്രോള്‍ പമ്പിന് മുന്നിലുള്ള കൂറ്റന്‍ ആര്‍ച്ചില്‍ തുറമുഖത്തേക്കുള്ള ദൂരം എട്ട് കിലോമീറ്റര്‍ എന്നു കാണാം. കുറച്ചപ്പുറത്ത് പുതിയൊരു മൊബൈല്‍ കമ്പനിയുടെ കൂറ്റന്‍ പരസ്യ ചിത്രം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കുറേപ്പേര്‍. പകല്‍ത്തിരക്കില്‍ ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു ജോലി അവര്‍ രാത്രിയിലേക്ക് നീക്കിവച്ചിരിക്കുന്നു.
12.50
കയര്‍ ബോര്‍ഡിന്റെ മുന്നിലുള്ള ബസ് ഷെല്‍ട്ടറില്‍ ജോലിക്കാളെയാവശ്യമുണ്ടെന്നുള്ള പരസ്യം തൂക്കാന്‍ ശ്രമിക്കുന്ന രണ്ടു യുവാക്കള്‍. പരസ്യം കണ്ട് നിരവധി പേര്‍ വിളിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഷിപ്പ്യാര്‍ഡില്‍ നിന്നുള്ള ഒരു കൂറ്റന്‍ കണ്ടെയ്നര്‍ ഞങ്ങളെ കടന്നു പോയി.
1.00
പള്ളിമുക്കിലെ തട്ടുകടയില്‍ തിരക്കൊഴിഞ്ഞു തുടങ്ങി. ഇനി ഒരു കട്ടനടിച്ചിട്ടാവാം മുന്നോട്ടുള്ള യാത്ര എന്നു കരുതി. പാത്രങ്ങളെല്ലാമടുക്കി വച്ച് കച്ചവടം അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. കാപ്പി കുടിച്ചിരിക്കെ വളഞ്ഞമ്പലത്തു നിന്നു വന്ന ഒരു പൊലീസ് ജീപ്പ് എതിര്‍ വശത്തുള്ള കടയുടെ മുന്നില്‍ നിര്‍ത്തി. കടയ്ക്കു മുന്നില്‍ മൂന്നാലു പേര്‍ കിടന്നുറങ്ങുന്നുണ്ട്. പൊലീസ് അവരെ വിളിച്ചുണര്‍ത്തി. ഞങ്ങളും അടുത്തേക്ക് ചെന്നു. ഞങ്ങള്‍ക്കു നേരെ ചോദ്യമുയരുംമുന്നെ സ്വയം പരിചയപ്പെടുത്തി. കടയുടെ മുന്നില്‍ കിടന്നുറങ്ങിയിരുന്നവരില്‍ രണ്ടു പേര്‍ വൃദ്ധന്‍ മാരാണ്. മറ്റേയാള്‍ ഒരു ചെറുപ്പക്കാരനും. വൃദ്ധന്‍മാരെ പൊലീസ് ജീപ്പില്‍ കയറ്റി. ചെറുപ്പക്കാരന്റെ കാല് നിലത്തുറയ്ക്കുന്നില്ല. അല്‍പം ബലം പിടിക്കേണ്ടി വന്നെങ്കിലും അയാളും ജീപ്പിനുള്ളില്‍. നഗരത്തില്‍ റിപ്പര്‍ കൊലപാതകള്‍ അടിത്തിടെ കൂടി വരുന്നു. കൊല്ലപ്പെട്ടവര്‍ മുഴുവന്‍ ഇതു പോലെ കടകളുടെ മുന്നില്‍ കിടന്നുറങ്ങിയവരാണ്. കൂട്ടത്തിലൊരു പൊലീസുകാരന്റെ വിശദീകരണം. പക്ഷേ ഇപ്പോള്‍ പിടിച്ചു കൊണ്ടു പോകുന്നവരെ നാളെ എന്തു ചെയ്യുമെന്ന് ചോദിച്ചാല്‍ മറുപടി ചിരിയിലൊതുങ്ങും. അവര്‍ വീണ്ടും ഈ കടത്തിണ്ണയില്‍ തന്നെ വരുമെന്ന മറുപടി ആ ചിരിയിലുണ്ട്.
1.40
ഞങ്ങള്‍ ഇപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേരെ എതിര്‍ വശത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍. പൊലീസ് കഴിഞ്ഞാല്‍ കൊച്ചിയില്‍ കാക്കിയിട്ടവരില്‍ പ്രധാനികള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ. 24 മണിക്കൂര്‍ ഡ്യൂട്ടി നോക്കുന്നവരാണ് ഈ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍. പലരുടെയും ഓട്ടോ സ്വന്തമല്ല. വാടകയ്ക്കെടുത്ത് ഓടിക്കുന്നവരാണധികവും. കൊച്ചി സ്വദേശികളും ഇവരില്‍ കുറവ്. ചേര്‍ത്തല, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണധികവും. ചേര്‍ത്തല സ്വദേശി സഹദേവന്‍ 25 വര്‍ഷമായി ഇവിടെ വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൊച്ചിയില്‍ ഇപ്പോള്‍ അക്രമങ്ങള്‍ കുറവാണെന്ന് ഇദ്ദേഹം പറയുന്നു. നേരത്തെ രാത്രി പത്തു മണി കഴിഞ്ഞാല്‍ പല സ്ഥലങ്ങളിലേക്കും ഓട്ടം പോകാന്‍ മടിയായിരുന്നു. ഇപ്പോള്‍ സ്ഥിതി ആകെ മാറിയിരിക്കുന്നു. രാവേറെയായലും ഓട്ടം പോകാന്‍ ആര്‍ക്കും മടിയില്ല. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇവര്‍ സിറ്റി പൊലീസിന് നല്‍കുന്നു. അതു പോലെ തന്നെ എം.ജി റോഡില്‍ ഏറ്റവും കൂടുതല്‍ മോഷണവും പിടിച്ചു പറിയും നടന്നിരുന്ന സ്ഥലമായിരുന്ന പള്ളിമുക്ക് മുതല്‍ തേവരപ്പാലം വരെയുള്ള ഭാഗം. ഇപ്പോള്‍ ഇതൊക്കെ വളരെ മാറിപ്പോയിരിക്കുന്നു. രാത്രിയില്‍ ഉറക്കമൊഴിച്ച് യാത്രക്കാരെ കാത്തിരിക്കുമ്പോഴും സഹിക്കാന്‍ പറ്റാത്തതായി ഒന്നേയുള്ളൂവെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. കൊതുകു കടി. കൊച്ചിയുടെ അഭിമാന ചിഹ്നമായി കൊതുകിനെ പ്രഖ്യാപിക്കമെന്നാണ് തേവര സ്വദേശി ഷുക്കൂര്‍ പറഞ്ഞത്. കൊതുകിനെ തുരത്താനുള്ള നഗരസഭയുടെ ഫോഗിംഗ് വെറും കളിപ്പിക്കല്‍ പരിപാടിയാണത്രെ. മാലിന്യമുക്ത നഗരത്തിനുള്ള പുരസ്കാരം വാങ്ങാന്‍ ഡല്‍ഹിക്കു പോയ മേയറുടെ തൊലിക്കട്ടി അപാരം തന്നെയെന്നാണ് ചേര്‍ത്തലക്കാരന്‍ ഷാജി പറഞ്ഞത്. മടങ്ങി വരുമ്പോള്‍ കാണാമെന്ന് പറഞ്ഞ് ഓട്ടോച്ചേട്ടന്‍മാരെ വിട്ട് മുന്നോട്ട്....
2.40
ഞങ്ങള്‍ രവിപുരത്തെത്തി. റോഡില്‍ നിന്നും അല്‍പം ഉയരത്തിലുള്ള ഒരു കെട്ടിടത്തിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൌണ്ടറിനുള്ളില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മൂടിപ്പുതച്ചിരിക്കുന്നു. കൊതുകുകടി ഭയന്നാവും. ആ ഇരിപ്പു കണ്ടാല്‍ ചില്ലു കൂടിനുള്ളിലെ ഏതോ വിശുദ്ധ രൂപം പോലുണ്ട്. ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് വെളിച്ചത്തിന്റെ പരിധി മറികടന്ന് ആ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നു. റോഡിന് നടുവില്‍ ക്യാമറ സ്റ്റാന്റ് ഉറപ്പിച്ച് തുടരെയുള്ള ഷോട്ടുകള്‍. ഇനിയും നിന്നാല്‍ കൊതുക് കൊത്തിപ്പറക്കുമെന്ന് തോന്നിയപ്പോള്‍ വീണ്ടും മുന്നോട്ട്.ഇവിടം മുതല്‍ കപ്പല്‍ ശാലയുടെ പ്രവേശനകവാടത്തിന് കുറച്ചു മുന്‍പ് വരെ മറ്റ് സ്ഥലങ്ങളിലെ പോലെ അത്ര വെളിച്ചമില്ല. കപ്പല്‍ ശാലയുടെ മുന്നില്‍ ഞങ്ങള്‍ അല്‍പം ജാഗ്രതയിലായി. തന്ത്ര പ്രധാന മേഖലയാണ് ക്യാമറ പുറത്തെടുക്കരുതെന്ന് ലീഗല്‍ കറസ്പോണ്ടന്റ് പറഞ്ഞു. കവാടത്തിന്റെ മുന്നിലെത്തയപ്പോഴല്ലേ, കാവല്‍ പോയിട്ട് ഒരീച്ച പോലുമില്ല. അതീവ സുരക്ഷാമേഖലയെന്ന് രണ്ടുമൂന്നിടത്ത് ബോര്‍ഡുകള്‍ കണ്ടു. കുറച്ചപ്പുറത്ത് സൌത്ത് പൊലീസ് സ്റ്റേഷന്‍. വീണ്ടും മുന്നോട്ട്.
2.45
ഞങ്ങള്‍ ഇപ്പോള്‍ സൌത്ത് പൊലീസ്റ്റേഷന്റെ നേരെ എതിര്‍ വശത്ത്. സ്റ്റേഷന് മുന്നില്‍ റിസപ്ഷന്‍ എന്നെഴുതിയ ക്യാബിനുള്ളില്‍ ഒരു വനിതാ പൊലീസുണ്ട്.
2.50
ഇനിയല്‍പ്പം സൂക്ഷിക്കണം. തേവരപ്പാലം മുതല്‍ നേവിയുടെ നിരീക്ഷമുണ്ട്. പൊലീസ് ബീറ്റും കര്‍ശനമായിരിക്കും. കുറച്ചു നടന്നപ്പോള്‍ തന്നെ കണ്ടു അടുത്തുള്ള പെട്ടിക്കടയുടെ മുന്നില്‍ രണ്ട് കാക്കിക്കാര്‍ കട്ടനടിക്കുന്നു. അവരെ കടന്നു മുന്നോട്ടു പോയാല്‍ കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കിട കൊടുക്കേണ്ടി വരുമെന്ന് കരുതി ഞങ്ങളും ഓരോ ചായയെപ്പറ്റി ആലോചിച്ചു. ചായ കുടി കഴിഞ്ഞ് ബൈക്കില്‍ പെട്രോളിംഗ് നടത്തുന്ന പോലീസുകാര്‍ തേവരപ്പാലം കടന്ന് മുന്നോട്ടു പോയി. ഫോട്ടോഗ്രാഫര്‍ തിടുക്കം കൂട്ടിത്തുടങ്ങി വേഗം, അവര്‍ തിരികെയെത്തുന്നതിനു മുന്‍പ് പാലത്തില്‍ നിന്നുള്ള രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തണം.
3.00
ഞങ്ങള്‍ തേവരപ്പാലത്തിന്റെ കൈവരിയില്‍ ചാരി ആ സുന്ദരകാഴ്ചയിലേക്ക് മിഴി തുറന്നു. മറുകരയില്‍ നാവികസേനാ ആസ്ഥാനത്ത് രണ്ട് യുദ്ധക്കപ്പലുകള്‍ അടിമുടി ദീപാലംകൃതമായി കിടക്കുന്നു. വെളിച്ചത്തിന്റെ ഒരു കൂമ്പാരം ഒഴുകി വന്നത് പോലെ. ദൂരെ വേറെയും കപ്പലുകളും ചെറു നൌകകളും കിടക്കുന്നുണ്ട്. ദീപപ്രസാദിന്റെ ക്യാമറ ആ സുന്ദര ദൃശ്യങ്ങള്‍ പകര്‍ത്തി. 'അധികം വേണ്ട കേട്ടോ, യുദ്ധക്കപ്പലാണേ. തലയ്ക്കു മുകളിലൂടെ നേവിയുടെ ഹെലികോപ്ടര്‍ പാഞ്ഞു പോകുന്നു.അര മണിക്കൂറോളം ഞങ്ങള്‍ പാലത്തില്‍ ചിലവഴിച്ച് മടങ്ങി. കൊച്ചിയുടെ ഏറ്റവും തന്ത്രപ്രധാന മേഖലയാണിവിടം മുന്‍പേ പോയ രണ്ട് പൊലീസുകാരെയും സൌത്ത് സ്റ്റേഷനുമൊഴിച്ചാല്‍ സുരക്ഷ വട്ടപ്പൂജ്യം. 3.30
ഞങ്ങളുടെ തിരിയെനടത്തം മെഡിക്കല്‍ ട്രസ്റ്റിന് മുന്നിലെ ഓട്ടോച്ചേട്ടന്‍മാരുടെയടുത്തെത്തി. അങ്ങോട്ടു പോയപ്പോള്‍ കണ്ടവരില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ സമയം വരെ ഒരു ഓട്ടം കിട്ടിയത്. ശുഭരാത്രി പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.സമയം
3.55
ഒരു കത്തി കിട്ടിയെങ്കില്‍...
ജോസ് ജംഗ്ഷനിലെത്തിയ ഞങ്ങള്‍ ഡര്‍ബാര്‍ഹാളിന്റെ ഭാഗത്തേക്ക് തിരിഞ്ഞു. കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ ബി.ടി.എച്ചിന് മുന്നില്‍ ബൈക്കിലെത്തിയ പൊലീസുകാര്‍ ഒരു മിനി ലോറി തടഞ്ഞിട്ടിരിക്കുന്നു. കരിക്കുമായി വന്ന വണ്ടിയാണ്. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ കരിക്കു വണ്ടി വിട്ടു പോയി. പൊലീസുകാരുടെ കൈയില്‍ ഓരോ കരിക്കുകള്‍. ലോട്ടസ് ക്ളബിന്റെ അവിടെ നന്നും ബൈക്കില്‍ വന്നയാളെ പൊലീസ് കൈകാട്ടി നിര്‍ത്തി. ഹെല്‍മറ്റായിരിക്കും വില്ലന്‍ എന്നാണ് ഞങ്ങള്‍ കരുതിയത്. സംസാരം വ്യക്തമായി കേള്‍ക്കാം. എവിടെ പോകുന്നു ഈ സമയത്ത്. മറുപടിക്ക് മുന്‍പ് ബൈക്കുകാരനോട് അടുത്ത ചോദ്യം. വണ്ടിയില്‍ കത്തിയുണ്ടോ? പാവം അയാള്‍ പരിഭ്രമത്തോടെ, ''സാര്‍, ഭാര്യ ലക്ഷ്മി ആശുപത്രിയില്‍ കിടക്കുവാണ് ഞാന്‍ അവിടെ പോയി വരുവാ. വൈപ്പിനിലാ വീട്.'' പൊലീസുകാരന്‍ ശബ്ദം താഴ്ത്തി ' അതിനല്ലെടോ, ഈ കരിക്കൊന്നു മുറിക്കാനാ, ഉം പൊയ്ക്കോ. പകച്ചു പോയ ബൈക്കുകാരന്‍ ഹെല്‍മറ്റ് കൈയില്‍ തന്നെ തൂക്കിയിട്ട് മുന്നോട്ട് പോയി. ഞങ്ങള്‍ ശബ്ദം കേള്‍പ്പിക്കാതെ അവിടെ തന്നെ നിന്നു. തൊട്ടു പുറകെ വന്ന ഓട്ടോ തടഞ്ഞു നിര്‍ത്തിയായിരുന്നു നൈറ്റ് പട്രോളിംഗിന്റെ അടുത്ത കത്തിച്ചോദ്യം. അയ്യോ സാറേ ഞാന്‍ ഓട്ടത്തിലാ. പിന്നില്‍ യത്രക്കാരുണ്ടായിരുന്നത് കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഏറ്റു വാങ്ങാതെ അയാള്‍ വിട്ടു പോയി. ഒടുവില്‍ കൈയില്‍ കിട്ടിയ മുഴുവന്‍ കരിക്കുമായി പൊലീസും.
പുലര്‍ച്ചെ 4.20
നൈറ്റ് വാക്കില്‍ തുടങ്ങി മോര്‍ണിംഗ് വാക്കിലെത്തിയ ഞങ്ങളുടെ സഞ്ചാരം ഈ കത്തി വേഷങ്ങളെ കണ്ട് നിര്‍ത്തുന്നു.
No comments:
Post a Comment