Friday, March 7, 2014

കാലാ പാനി




കൂട്ടം തെറ്റി
പുറപ്പെട്ടു വന്നൊരു കൂവല്‍
ചെവിയുടെ തൊട്ടുപിന്നാമ്പുറം വരെ
വന്നിട്ടു തിരിച്ചു പോകുന്നു.
അഭ്യാസിയെപ്പോലെ
മണല്‍ക്കാറ്റിന്റെ പൂഴിക്കടകന്‍.
മരുഭൂമികള്‍ ഉണ്ടാക്കിയത്
കണ്ടു നടക്കുന്നു
ദിക്കും ദിശാസൂചികളുമില്ലാതെ.

ഉറവകള്‍ തേടി ഉള്‍വലിഞ്ഞ
കിണറുകളുടെ മേലായിരിക്കുമോ
മീസാന്‍ കല്ലുകള്‍ പോലെ
ഈ മുള്‍ച്ചെടികള്‍.

ചക്രവാളത്തോളം പോയൊരാ
കടല്‍കുടിച്ചിട്ടും ഉഷ്‌ണേന
ശാന്തികിട്ടാത്ത മണലാഴിമേല്‍
കപ്പലുകള്‍ നടന്നു തീര്‍ക്കുന്നു
ജലമുറഞ്ഞൊരോര്‍മകള്‍
മുതുകില്‍ മാറാപ്പുമായി.

ഭൂപടങ്ങളുടെ അതിരുകളില്‍
നിന്നടര്‍ന്നു പോയെന്നൊരാ
തോന്നലിന്റെ നടുവില്‍
അക്ഷാംശ രേഖയില്‍
കാല്‍തട്ടി വീണിട്ടോ
മുഖം കുനിച്ചിരിക്കുന്നൊരുവന്‍
അടയാളങ്ങളില്‍ നിന്നിറങ്ങി
വന്നപോലെ.

അല്ല, ഇതടുക്കുന്തോറുമകലുന്ന
മറ്റൊരു മായാമരീചികയല്ല.
അത്രമേലടുത്താണ്,
ഒരുവന്‍ വിറയ്ക്കുന്ന കൈകളില്‍
പിടയ്ക്കുന്നൊരു ഹൃദയമെടുത്തു
തിന്നുന്നു, നിലവിളി കൊണ്ട്.

അറിയാതെയാണ്,
ഞെട്ടു പൊട്ടി വീണു പോകുന്നു
ഒരു ചോദ്യം.

എങ്ങനെയുണ്ട് ചങ്ങാതി ?

തേങ്ങലായിരുന്നിട്ടും
വെയില്‍ കൊണ്ടെഴുതിയ
പോലിരുന്നു മറുപടി.

ഒരുപാടു കാലം
സ്വന്തമായിരുന്നു.
എന്നിട്ടും കയ്പാണു മിത്രമേ,
കൊടും കയ്പ് !



No comments: