Monday, May 27, 2013

പുഴയെന്ന തുറന്ന പുസ്തകത്തില്‍ മഴയുടെ കലണ്ടര്‍

പുഴയെന്ന തുറന്ന പുസ്തകത്തില്‍
മഴയുടെ കലണ്ടര്‍



മഴയുടെ തീയതികളില്‍
ജലമുറഞ്ഞതിലും നീരാവിയുടെ
മുകള്‍ സഞ്ചാരങ്ങളിലും മാത്രം
വിശ്വസിച്ച് പഴയ സമവാക്യങ്ങളെ
പുണര്‍ന്ന് നില്‍ക്കുന്നവരോട്.
മഴയുടെ ചോദ്യങ്ങള്‍ക്ക് മേലെ
കുട നിവര്‍ത്തുന്ന ശീലങ്ങളോട്.
മഴയെന്നെഴുതിയതും
നനഞ്ഞു കുതിര്‍ന്ന്
പ്രണയസന്ദേശങ്ങളടര്‍ന്ന് പോയ
താമരയിലകളോടും
കണ്ണീര് കാണാതെ തണ്ണീരില്‍
അഴലിനെയൊഴുക്കിയ മീനുകളോടും*
അരയിലരഞ്ഞാണം കെട്ടിയ
ഒരു പുഴ ഇപ്പോള്‍ പറയുന്നു,
മഴ നീളമുള്ള വിരലുകള്‍ കൊണ്ടാരാള്‍
കടലാഴങ്ങളില്‍ തൊട്ട് വരഞ്ഞ
സ്ഫടിക ചിത്രമെന്ന്.

ചിലപ്പോഴൊക്കെ
ആകാശച്ചെരിവുകളിലും
തുറന്നിട്ട ജാലകങ്ങളിലും
ഇടവഴിയിലും ഇലച്ചാര്‍ത്തുകളിലും
കണ്ടു പോയതൊക്കെ വെറും
പകര്‍ത്തിയെഴുത്തുകളാണെന്ന്
ഇതു വരെ പെയ്തതിലൊന്നും
വെറുതെ നനഞ്ഞുവെന്നല്ലാതെ
മനസിനും മരങ്ങള്‍ക്കും
ഒരു പങ്കുമില്ലെന്ന്.

അടഞ്ഞ വാതിലുകള്‍ക്കപ്പുറം
രാത്രിമഴയെ കേട്ടിരുന്നതും
ചോര്‍ച്ചപ്പുരയിലൂടെ അമ്മയുടെ
ഓട്ടപ്പാത്രങ്ങളില്‍ നിറഞ്ഞതും
പിന്നെ പകല്‍ ഇറച്ചാര്‍ത്തുകളില്‍
അടരാന്‍ മടിച്ചുനില്‍ക്കെ
കണ്ണിലുടക്കിയതും
വായിച്ചു മറക്കാന്‍
കടലാസുതോണിയിലെഴുതി
ഒഴുക്കിവിട്ട കഥകളത്രേ.

ഇനിയെങ്കിലും മാറ്റിക്കൂടെ
പുഴ കടലില്‍ കൊണ്ടിട്ടെന്നും
പിന്നെ കാര്‍മേഘങ്ങള്‍
കവര്‍ന്നെടുത്തെന്നും
പറഞ്ഞു പറഞ്ഞുറഞ്ഞു പോയ
ആ പഴയ ശിലാലിഖിതത്തെ.



2 comments:

grkaviyoor said...

ആ ചക്രവാളം കടന്നു ഇനിയും ഇനിയും പുനര്‍ജ്ജനി ആയി തുടരട്ടെ മഴ

grkaviyoor said...

ആ ചക്രവാളം കടന്നു ഇനിയും ഇനിയും പുനര്‍ജ്ജനി ആയി തുടരട്ടെ മഴ