Friday, November 26, 2010

ഒരു മരം തണലുമായി നടക്കുന്നു


എല്ലാരും പറേണു
ആശാന് പ്രാന്താണ്.
കണ്ടാല്‍ ചിരിക്കും
തെറിയില്‍ നനയാത്ത
ഒരു പാട്ടെങ്കിലും പാടും
കൈ കൊട്ടി വിളിക്കും
വണ്ടി വരുന്നുണ്ട്
വട്ടം ചാടാതെ പോണന്ന് പറയും

എല്ലാരും പറേണ് ആശാന് പ്രാന്താണ്
പള്ളിക്കൂടം വിട്ടവഴിയില്‍
കൂവിയാര്‍ത്ത കൂട്ടത്തിലേക്ക് തിരിഞ്ഞ്
കരിയിലക്കൂട്ടം കഴുവേറികള്‍
കടന്നു പോയേന്നേ പറഞ്ഞുള്ളു.
ഗൗരീശങ്കരം ഹോട്ടലിന്റെയും
സൂപ്പര്‍മാന്‍ ഓട്ടോയുടെയും
കണ്ണാടിച്ചില്ല് തകര്‍ത്ത കരിങ്കല്‍ ചീള്
ഒറ്റമുണ്ടിന്റെ മടിക്കുത്തില്‍
ചുമ്മാതിരുന്നതേയുള്ളൂ.

എല്ലാരും പറേണ് ആശാന് പ്രാന്താണ്
മുഴുവനായൊന്നും വേണ്ട
കൂട് കണക്കേ കിട്ടിയാലും
മഞ്ഞച്ചിരി മോഹനന്റെ മുറിബീഡി മതി
മീശയുടെ കലക്കച്ചായ അരഗഌസ്
ഉടുക്കാന്‍ ഒറ്റമുണ്ടിന്റെ പാതി

എല്ലാരും പറേണ് ആശാന് പ്രാന്താണ്
കുമാരിയെ കാണുമ്പോഴൊക്കെ മുണ്ടു പൊക്കും
ശവം കുളിക്ക്യേല്ലെന്ന് കുമാരി
കായിലും മായിലും പൂവിലും മുക്കി
ആശാന്‍ കുമാരിയെ പാടിയോടിക്കും

എല്ലാരും പറേണ് ആശാന് പ്രാന്താണ്
ഉണ്ണിമിശിഹാ പള്ളിക്കു മുന്നില്‍
ഗണപതിക്ക് തേങ്ങ
കുഞ്ഞിമായീന്റെ വാങ്കു വിളിക്ക്
മുട്ടുകുത്തും കൈകൂപ്പും
ദീപാരാധന നേരം മാത്രം
ഇങ്ക്വിലാബ് വിളിക്കും.

എല്ലാരും പറേണ് ആശാന് പ്രാന്താണ്
ആറേമുക്കാലിന്റെ സെന്റ്‌ജോര്‍ജിന്
കവലയിലിറങ്ങിയ കുമാരിയോട്
ആരും കേള്‍ക്കാതെ തെറിയില്‍ നനയ്ക്കാതെ
ആശാന്‍ പതിയെപ്പറഞ്ഞു
'സൂക്ഷിച്ച് പോണൂട്ടോ
പ്രാന്തന്‍മാരുടെ നാടാ...'



No comments: