Thursday, November 18, 2010

കുപ്പിവെള്ളം


ഒരിക്കല്‍ മാത്രം പുഴ
പുറകോട്ടൊഴുകും
വക്കു പൊട്ടിയതും
മുനയൊടിഞ്ഞതും
ചുക്കിച്ചുളിഞ്ഞതും
കെട്ടു വിട്ടതും
കൂടെപ്പോരും
കൈതക്കാട്ടിലെ
ഒളിഞ്ഞുനോട്ടവും
നീര്‍ക്കോലിപ്പേടിയും
മുങ്ങാംകുഴിക്കു മുന്നെ
ഒഴുകിയെത്തും.
മലവെള്ളപ്പാച്ചിലില്‍
അഴിഞ്ഞ മൂട് കീറിയ
ഒരു നിക്കറും
കയ്യിലൊതുങ്ങാതെ
കളിച്ചു ചാടിയ
അഞ്ഞൂറ്റൊന്നൂ സോപ്പും
കല്ലിലുടക്കി നിക്കും
കരയുന്ന കണ്ണു കാണാന്‍
വലിച്ചെറിഞ്ഞ
കണ്‍മഷിക്കുപ്പിയും വരും
ഈറന്‍ കുതിര്‍ന്ന
സില്‍ക്കിന്റെ പോസ്റ്റര്‍
നാലായി മടക്കിയത്
അര്‌യ്‌ക്കൊപ്പം വെള്ളത്തില്‍
നിവര്‍ന്നു നിക്കും
പണ്ട് പാലത്തിനടിയില്‍
വെച്ച് മീശവിറപ്പിച്ച വാള
കെട്ടു പൊട്ടിച്ചോണ്ടു പോയ
ചൂണ്ടയും വരും.
ഓടിക്കോ ഒരു പുഴ
പുറകോട്ട് വരുന്നുണ്ട്
കണ്ണുതുറിച്ചതും
തലയറ്റതും
വയറു വീര്‍ത്തതും
കാലില്‍ പിടിച്ചു വലിക്കും

1 comment:

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു ഫേബിളിന്റെ സ്പര്‍ശമുണ്ട്.