Friday, January 8, 2010

നിലത്തെഴുത്ത്‌: ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍

നിലത്തെഴുത്ത്‌: ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍

ഓര്‍മ തന്‍ വാസന്ത നന്ദനത്തില്‍


പറഞ്ഞു വരുമ്പോള്‍ ചില ദേശങ്ങളുടെ കഥകളില്‍ നിന്ന് ഒഴിച്ചു കൂടാനാവാത്ത ചില കഥപാത്രങ്ങള്‍. അത്രയ്ക്കിഷ്ടമുള്ളവര്‍ക്ക് വേണമെങ്കില്‍ നായികയെന്നും വിളിക്കാം. ഇവരുടെ പേരിനു മുന്നില്‍ വന്നു പെട്ടതു കൊണ്ട് മാത്രം പേരെടുത്ത ചില ദേശങ്ങള്‍ പോലുമുണ്ട്. കാക്കനാടന്റെ കുഞ്ഞമ്മപ്പാലം പോലെ. ബസ്റ്റോപ്പുകള്‍ കവലകള്‍ അങ്ങനെ പലതും പല നാടുകളിലായി ഇവരുടെ പാവന സ്മരണയ്ക്കു മുന്നില്‍ സ്വപ്നങ്ങള്‍ ഇക്കിളിയോടെ തല കുനിക്കും. ഇതിഹാസങ്ങള്‍ക്കും ചരിത്രങ്ങള്‍ക്കും ശേഷം എഴുതപ്പെട്ട താളുകളില്‍ ഇവരുടെ വേഷം കടും ചുവപ്പ് സാരിയും വാടിയ മുല്ലപ്പൂവും മുക്കു പണ്ടങ്ങളും വാരിപ്പൂശിയ പൌഡറും വട്ടപ്പൊട്ടും... അങ്ങനെ പോകുന്നു. ക്ഷമയും വിനയവും മായത്ത പുഞ്ചിരിയും... കരഞ്ഞു കണ്ടിട്ടേയില്ല. ഇവര്‍ ഭാഗ്യവതികള്‍, എന്തെന്നാല്‍ ഇവരെക്കുറിച്ച് കൂടുതലായി ആര്‍ക്കും ഒരു ചുക്കുമറിയില്ല. കുട്ടികളോട് അമിത വാത്സല്യമാണിവര്‍ക്ക്. പത്തിരുപത് വയസു വരെയൊക്കെ എവിടെ വച്ചു കണ്ടാലും കൊച്ചേ എന്നേ വിളിക്കൂ. ചിലപ്പോള്‍ പഠിത്തത്തെക്കുറിച്ചോ പൂട്ടിയ പീടകയുടെ പിന്നാമ്പുറത്തിരുന്ന് മുറിബീഡി വലിക്കുമ്പോള്‍ അമ്മയെ കാണുമ്പോള്‍ പറഞ്ഞേക്കാം എന്ന ഭീഷണിയോ മുഴക്കും. എന്നാലുംവലിയ കാര്യമാണ്. നമുക്കും അതു പോലൊക്കെ തന്നെ. കൌതുകത്തിന്റെ നാമ്പു മുളച്ചപ്പോള്‍ തന്നെ കിനാവിന്റെ പടി തുറന്നകത്ത് കയറ്റിയതാണ്. പിന്നെയീ 'കൊച്ചേ' വിളി കേള്‍ക്കുമ്പോളാണ് ഒരു മനം പിരട്ടല്‍. ചില്ലറപ്പേടിയുമുണ്ട്. പണ്ടൊരു സന്ധ്യയ്ക്ക് ചമഞ്ഞൊരുങ്ങി പോകുമ്പോള്‍ പിന്നില്‍ നിന്ന് വെടി ശബ്ദം മുഴക്കിയപ്പോള്‍ നിന്റമ്മേടെ..... എന്നു പ്രാസമൊപ്പിച്ച് പാടിക്കേള്‍പ്പിച്ച വരികള്‍ ഇന്നും കര്‍ണപുടത്തെ കമ്പനം കൊള്ളിക്കുന്നുണ്ട്. കാലം കടലാസു പൂ പോലെ പിന്നെയും കൊഴിഞ്ഞു. മൂക്കിനു താഴെ മീശ കിളര്‍ത്തപ്പോള്‍ നാടിനെയും നാട്ടാരെയും പേടിച്ചു കണ്ടാല്‍ മിണ്ടാതായി. അല്ലങ്കില്‍ തന്നെ മിണ്ടിയും പറഞ്ഞും ചുമ്മാ നേരം കളഞ്ഞാ മതിയോ. സംതിംഗ് വാക് എന്നു വച്ചാല്‍ വല്ലതും നടക്കണ്ടേ. പറഞ്ഞിട്ടു കാര്യമില്ല. നത്തിംഗ് വാക്... എന്നു വച്ചാല്‍ ഒന്നും നടന്നിട്ടില്ല. ചെറുവാല്യക്കാരുടെ ഓര്‍മകളില്‍ നിന്ന് ഹാലിയുടെ വാല്‍നക്ഷത്രം പോലെ പാഞ്ഞു പോയ പഴയൊരു വെളിച്ചത്തെ അരിച്ചെടുത്തത് പ്രിയ സ്നേഹിതന്‍ ജയകുമാറാണ്. അവന്‍ അതൊരു കവിതയായി കുറിച്ചു തന്നു. കുന്നും പുറത്തിരുന്ന് ഞങ്ങള്‍ കണ്ടതല്ലേ. പല തവണ ആ അശ്വമേധം ആരെയോ കാത്തു നില്‍ക്കുന്നതും പിന്നെ പാഞ്ഞു പോകുന്നതും. ഇപ്പോഴും കണ്ടാല്‍ ചിരിക്കും. ഇല്ല ഇപ്പഴും ആ ചിരിയില്‍ വരുന്നോ എന്ന ചോദ്യമല്ല. പഴയ വാത്സല്യം തന്നെ. ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന നിത്യവസന്തങ്ങളുടെ കുളിരില്‍ മുങ്ങി... ജയകുമാറിന് ഒരാമുഖം... കുമാരിക്കും..
കുമാരിയുടെ കഥ - ഒരു വിലാപം
ഒന്ന്

എന്റെ കുമാരി,

പ്രണയദേവതേഞങ്ങള്‍ ഒരായിരം പേര്‍ വിശന്നു വന്നാലും

ഒരപ്പം കൊണ്ട് വിളമ്പിത്തരാന്‍ മടിയാത്തവളേ

വാഴ്ത്തപ്പെടാത്തവളേ

പഴയ വേദങ്ങളില്‍ എങ്ങനെയാണെന്നറിയില്ല

പക്ഷെ, പുതിയവയില്‍ നിനക്ക്

ലൈംഗിക തൊഴിലാളി എന്നു പേര്.

അറിവുമാനന്ദവും നീയെന്നറിഞ്ഞ്

നെറിയും നെറികേടും നീയെന്ന് വച്ച്

ഈശ്വര് അള്ളാ തേരീ നാം ജപിച്ച്

ഓരോ അത്താഴ പൂജയ്ക്കും

ഊഴമിട്ട് ഞങ്ങള്‍

നിന്റെ തിരുനട കയറി അങ്ങോട്ടു വന്നു

ചിലപ്പോള്‍ നീ ഇറങ്ങി ഇങ്ങോട്ടു പോന്നു.
രണ്ട്

എന്റെ കുമാരി

ഇടിവെട്ടുമ്പോള്‍

പൂരത്തിന്

ആകാശത്ത് വര്‍ണങ്ങള്‍ വാരിവിതറുമ്പോള്‍

മാലപ്പടക്കം പൊട്ടുമ്പോള്‍

വാണങ്ങള്‍ മേലോട്ടുയര്‍ന്ന്

നക്ഷത്രങ്ങള്‍ക്കയലത്ത് വച്ച്

പൊട്ടിത്തകര്‍ന്ന് വീഴുമ്പോള്‍

ഗര്‍ഭം കലക്കി തകരുമ്പോള്‍

എല്ലാം കഴിഞ്ഞ് ഒടുവില്‍ വെടിമരുന്ന്

മണക്കുമ്പോള്‍

ഭാവനാ സമ്പന്നരായ ഞങ്ങള്‍

നിന്നെയോര്‍ത്തു. പിന്നെ, നിന്നെ കാണുമ്പോള്‍

പേടിച്ച് പേടിച്ച് 'വെടി' എന്ന്

ഉറക്കെ അടക്കം പറഞ്ഞു

'ഠോ' എന്ന് ശബ്ദമുണ്ടാക്കി

മൂന്ന്

കുമാരീ

പണ്ടത്തെ ഞങ്ങടെ കിനാവിലെ

ശര്‍ക്കരയും തേങ്ങയും ഉള്ളില്‍ വച്ച

ഗോതമ്പിന്റയടേ,

ഇന്ന് പൊട്ടിയും ചീറ്റിയും

ചുമച്ചും കുരച്ചും

കിതച്ചും തുപ്പിയും

ഏന്തിവലിഞ്ഞ്

പകല്‍ വെട്ടങ്ങളില്‍ നീ നടക്കുമ്പോള്‍

ഒന്നു നോക്കുവാന്‍ നില്‍ക്കാതെ

മിണ്ടുവാന്‍ നില്‍ക്കാതെ

ഇടവഴിയിലേക്കിറങ്ങി നിന്ന്

മൂത്രമൊഴിക്കുകയാണ് ഞങ്ങള്‍.

നാല്

കുമാരി

ഞങ്ങടെ ലൈംഗികത്തൊഴിലാളീ

ഇവിടെക്കിടന്നിങ്ങനെ നീ

പൊട്ടിത്തീരാതിരിക്കാന്‍

ഫ്രീയായിട്ടൊരു മാര്‍ഗോപദേശം തരട്ടെ?

' ഒരു ലൈംഗിക മുതലാളിയുടെ ദയ

എന്നു കണ്ടാല്‍ മതിയാവും'-

എന്റെ കുമാരി

ആദ്യം നീ കോളീവുഡിലേക്ക് ചെല്ല്

പിന്നെ നീ ബോളീവുഡിലേക്ക് ചെല്ല്

ഒടുക്കം നീ ഹോളിവുഡിലേക്ക് ചെല്ല്

അവിടെ നാണം കളയണം

തുണിയുരിഞ്ഞ് നൃത്തമാടണം

അപ്പോള്‍ പുതിയൊരു താരമായി

ആകാശത്ത് നീ ഉദയം ചെയ്യും
അഞ്ച്

നക്ഷത്ര നടിയാകുമ്പോള്‍

പണവും പേരും വരുമ്പോള്‍

ആളകമ്പടിയുണ്ടാകും

അന്ന് നീ കോവളത്തെ

പഞ്ച നക്ഷത്രത്തില്‍ വരുമ്പോള്‍

'നക്ഷത്രവെടി' എന്ന്

ആള്‍ക്കൂട്ടത്തില്‍ നിന്ന് ഞാന്‍ വിളിച്ചാല്‍

കോപിക്കുമോ എന്റെ കുമാരി

അതോ

ഒരു വാണമായിരുന്നപ്പോള്‍

നക്ഷത്രങ്ങള്‍ക്കടുത്തു വരെ ചെന്ന്

പൊട്ടിത്തകര്‍ന്ന് തിരിച്ചു വന്ന

കാലമോര്‍മിക്കുമോ കുമാരി.

ആറ്

സോറി കുമാരി

ഇപ്പോഴാണോര്‍ത്തത്

നിന്റെയീ പരുക്കനിട്ട മുഖവും മുലയും

ചന്തിയുമൊന്നും

നേരത്തേ പറഞ്ഞ പരിപാടിക്ക് യോജിക്കില്ല.

അതു കൊണ്ട് വെറുതെ ആശിപ്പിച്ചതിന്

മാപ്പു തരിക നീ നിന്റെ തൊഴിലു തന്നെ

ചെയ്യുക തൊഴിലാളി

അല്ലെങ്കില്‍ തന്നെ

ശബ്ദതാരാവലിയില്‍

താരനടിയും താരവെടിയും തമ്മില്‍

ഒരുപാട് വ്യത്യാസങ്ങളുണ്ടത്രെ.


Wednesday, December 23, 2009

ഓര്‍മകളുടെ കാലം... ശങ്കരേട്ടന് മുമ്പും ശേഷവും



ഒരു തത്സമയ സംപ്രേഷണത്തിനിടെ വാക്കുകള്‍ പെട്ടെന്ന് നിലച്ചു പോവുമെന്ന പറച്ചില്‍ അറം പറ്റിയോ. വാര്‍ത്തകളുടെ ട്രാക്കിലൂടെ വാക്കുകളുടെ ചൂളംവിളിയുമായി വന്ന ജീവന്് പാളം തെറ്റിയ പോലെ...പലരുടെയും ഓര്‍മകളുടെ ട്രാക്കില്‍ ശങ്കരേട്ടന്‍ കൂകിപ്പായുന്നതാണ് പിന്നീട് കണ്ടത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ അകാല നിര്യാണത്തിനുമപ്പുറം എല്ലാവര്‍ക്കും ഓര്‍മിക്കുവാനുണ്ടായിരുന്നത് ശങ്കരനാരായണന്‍ എന്ന അടുത്ത ചങ്ങാതിയെ ആയിരുന്നു. ഓര്‍മകളുടെ ഒടുവില്‍ കൊച്ചിയില്‍ നിന്നും ഇനി വാര്‍ത്തകളുമായി സി. ശങ്കരനാരായണന്‍ ഇല്ലെന്ന വാചകം എവിടെയോ കൊളുത്തി വലിച്ചു. മലയാളത്തിലെ മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മകളില്‍ ഇന്നലെ മുതല്‍ രണ്ടു കാലങ്ങളുണ്ട്. ശങ്കരനാരായണന്റെ വേര്‍പാടിന് മുന്‍പും പിന്‍പും. ജോലിയിലിരിക്കെ മരിച്ചാല്‍ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയോടൊപ്പം ഇരുപത് പോയിന്റ് ഹെഡിംഗില്‍ ചരമപ്പേജിന്റെ ഇടത്തേയറ്റത്ത് ഒന്നാമതായി ഇരിക്കാം. ഒരു പത്രപ്രവര്‍ത്തകന് കിട്ടാവുന്ന ഔദ്യോഗിക ബഹുമതി ഇതിലൊതുങ്ങും. കമ്പനി വക റീത്തിന്റെ കാര്യം മറന്നതല്ല. മറക്കാവുന്നതുമല്ല. ഓഫീസിലെ തൂപ്പുകാരന്‍ മുതല്‍് മേലധികാരി വരെയുള്ളവരുടെ അഞ്ചും പത്തും അതിലുണ്ടല്ലോ. പക്ഷെ ഓര്‍മകളും അനുശോചനങ്ങളും ഈ റീത്തിലെ പൂക്കള്‍ വാടുന്നതിനു മുന്നേ തീര്‍ന്നു പോകും. കേരളത്തിലെ ജനങ്ങള്‍ പ്രത്യേകിച്ച് ഇന്നലെ ജയ്ഹിന്ദ് ചാനല്‍ കണ്ടവരെല്ലാം ശങ്കരേട്ടന്റെ മരണത്തില്‍ വേദനിച്ചിട്ടുണ്ട്. അവരില്‍ അദ്ദേഹത്തെ അറിയാവുന്നവരും ഒരിക്കല്‍ പോലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവരും ഉണ്ടാവും. ശങ്കരേട്ടന്റെ സഹ പ്രവര്‍ത്തകര്‍ ഓര്‍മകളുടെ ട്രാക്കില്‍ ഒരു മുഴം മുന്നെ ഓടി മാതൃക കാട്ടി. നെഞ്ചില്‍ കൈ വച്ച് പറയട്ടെ കേരളത്തിലെ മാധ്യമ സമൂഹം നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. കളങ്കമില്ലാത്ത സ്നേഹം മുതലക്കണ്ണീരില്‍ നനയ്ക്കാതെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചതിന്. വെകിട്ട് വീണ്ടും ചാനലില്‍ ഓര്‍മകള്‍ നിറഞ്ഞു. വെളിപ്പെടുത്താതെ ഉള്ളില്‍ തോന്നിയ ഒരാഗ്രഹം അടുത്തിരുന്ന മാധ്യമപ്രവര്‍ത്തകനായ മറ്റൊരു സുഹൃത്ത് പറഞ്ഞപ്പോഴേ എനിയ്ക്കും തുറന്നു പറയാന്‍ തോന്നിയുള്ളൂ, എനിക്കും ഇതു പോലെ മരിക്കണമെന്ന്... ഓര്‍മകളില്‍ നിറയണമെന്ന്.എല്ലാ മരണങ്ങളും വാര്‍ത്തയാക്കുന്ന പിന്നെ അതിന്റെ പിന്നിലെ വാര്‍ത്തയെ തിരക്കിനടക്കുന്ന മാധ്യമപ്രവര്‍ത്തകനുള്ള യാത്രമൊഴി ഇത്ര ഭാവസാന്ദ്രമാവുന്നത് ആദ്യമായി തന്നെ. എല്ലാ സന്‍മനസിനും പ്രേരണയായത് ശങ്കരേട്ടന്‍ എന്ന മനുഷ്യന്റെ മുഖത്തെ ആ പുഞ്ചിരി തന്നെയാവണം. പല തവണ പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. പക്ഷെ ഇതാണ് ശങ്കരനാരായണന്‍ എന്ന് തിരച്ചറിയുന്നത് മരണശേഷം ഇന്നലെ ചാനലുകളില്‍ വന്ന ഫോട്ടോ കണ്ടിട്ടാണ്. ഇപ്പോള്‍ ഓര്‍മിക്കുന്നു. കണ്ടപ്പോഴെല്ലാം ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നെന്ന്. തുടന്നും ഓര്‍മകള്‍ പങ്കുവെച്ചവരെല്ലാം ഒരു പോലെ പറഞ്ഞു, ചിരിക്കുന്ന ശങ്കരനാരായനെയേ അവരും കണ്ടിട്ടുള്ളൂവെന്ന്.



Friday, December 11, 2009


പകലിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അറബിക്കടലിന്റെ റാണി രാവാടയുടുത്ത് മയങ്ങുന്നു. രാത്രി പകലാക്കി അദ്ധ്വാനിക്കുന്നവരെയും എല്ലാം മറന്നുറങ്ങുന്നവരെയും ഞങ്ങള്‍ കണ്ടു. പോകും വഴി തലയുയര്‍ത്തി നില്‍ക്കുന്ന കപ്പല്‍ശാലയും തേവരപ്പാലത്തില്‍ നിന്ന് വെളിച്ചത്തില്‍ കുളിച്ച് കടലില്‍ മയങ്ങുന്ന യുദ്ധകപ്പലുകളും കണ്ടു. പിന്നെ കണ്ടത്, ഉറങ്ങുന്ന ഒരു പൊലീസ് സ്റ്റേഷനും ഉറങ്ങാത്ത കാവല്‍ക്കാരെയും ...
എം.ജി. റോഡില്‍ കെ.പി.സി.സി. ജംഗ്ഷനില്‍ നിന്നും തേവര ഭാഗത്തേക്കായിരുന്നു കഴിഞ്ഞ ദിവസത്തെ ഞങ്ങളുടെ യാത്ര. പരിസരവും കാഴ്ചകളും ആദ്യ ദിനത്തിലേതില്‍ നിന്നും തികച്ചും വ്യത്യസ്തം. അതിശയം തന്നെ, ജംഗ്ഷനിലേ ട്രാഫിക് സിഗ്നലില്‍ നിന്നും തേവര ഭാഗത്തേക്ക് നടന്നു തുടങ്ങിയതും ഞങ്ങളുടെ മുന്നില്‍ പൊലീസ് ഫ്ളയിംഗ് സ്ക്വാഡിന്റെ ജീപ്പ്. സമയം

രാത്രി 12.20

ക്യാമറാ ബാഗും സ്റ്റാന്‍ഡുമെല്ലാം തൂക്കി നടക്കുന്ന ഞങ്ങളുടെയരികില്‍ അവര്‍ ജീപ്പ് നിര്‍ത്തി. നഗരത്തിന്റെ രാത്രി ജീവിതം കാണാനിറങ്ങിയതാണ് പിന്‍ സീറ്റിലിരുന്ന ഒരു പൊലീസുകാരന്‍ പരിചയഭാവം കാണിച്ചത് തുണയായി.

രാത്രി 12.40

ജോസ് ജംഗ്ഷനിലെത്തി. പകല്‍ ഇവിടെ നിന്നാല്‍ പൊടിയും പുകയും വാഹനങ്ങളുടെ ഇരമ്പവും കൊണ്ട് മനസും ശരീരവും തളര്‍ന്ന് പോകും. തിരക്കുകളൊഴിഞ്ഞ് രാവാടയുടുത്ത് വിശ്രമിക്കുന്ന എം.ജി റോഡ് ഇപ്പോള്‍ എത്ര ശാന്തം. പെട്രോള്‍ പമ്പിന് മുന്നിലുള്ള കൂറ്റന്‍ ആര്‍ച്ചില്‍ തുറമുഖത്തേക്കുള്ള ദൂരം എട്ട് കിലോമീറ്റര്‍ എന്നു കാണാം. കുറച്ചപ്പുറത്ത് പുതിയൊരു മൊബൈല്‍ കമ്പനിയുടെ കൂറ്റന്‍ പരസ്യ ചിത്രം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കുറേപ്പേര്‍. പകല്‍ത്തിരക്കില്‍ ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു ജോലി അവര്‍ രാത്രിയിലേക്ക് നീക്കിവച്ചിരിക്കുന്നു.

12.50

കയര്‍ ബോര്‍ഡിന്റെ മുന്നിലുള്ള ബസ് ഷെല്‍ട്ടറില്‍ ജോലിക്കാളെയാവശ്യമുണ്ടെന്നുള്ള പരസ്യം തൂക്കാന്‍ ശ്രമിക്കുന്ന രണ്ടു യുവാക്കള്‍. പരസ്യം കണ്ട് നിരവധി പേര്‍ വിളിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഷിപ്പ്യാര്‍ഡില്‍ നിന്നുള്ള ഒരു കൂറ്റന്‍ കണ്ടെയ്നര്‍ ഞങ്ങളെ കടന്നു പോയി.

1.00

പള്ളിമുക്കിലെ തട്ടുകടയില്‍ തിരക്കൊഴിഞ്ഞു തുടങ്ങി. ഇനി ഒരു കട്ടനടിച്ചിട്ടാവാം മുന്നോട്ടുള്ള യാത്ര എന്നു കരുതി. പാത്രങ്ങളെല്ലാമടുക്കി വച്ച് കച്ചവടം അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. കാപ്പി കുടിച്ചിരിക്കെ വളഞ്ഞമ്പലത്തു നിന്നു വന്ന ഒരു പൊലീസ് ജീപ്പ് എതിര്‍ വശത്തുള്ള കടയുടെ മുന്നില്‍ നിര്‍ത്തി. കടയ്ക്കു മുന്നില്‍ മൂന്നാലു പേര്‍ കിടന്നുറങ്ങുന്നുണ്ട്. പൊലീസ് അവരെ വിളിച്ചുണര്‍ത്തി. ഞങ്ങളും അടുത്തേക്ക് ചെന്നു. ഞങ്ങള്‍ക്കു നേരെ ചോദ്യമുയരുംമുന്നെ സ്വയം പരിചയപ്പെടുത്തി. കടയുടെ മുന്നില്‍ കിടന്നുറങ്ങിയിരുന്നവരില്‍ രണ്ടു പേര്‍ വൃദ്ധന്‍ മാരാണ്. മറ്റേയാള്‍ ഒരു ചെറുപ്പക്കാരനും. വൃദ്ധന്‍മാരെ പൊലീസ് ജീപ്പില്‍ കയറ്റി. ചെറുപ്പക്കാരന്റെ കാല് നിലത്തുറയ്ക്കുന്നില്ല. അല്‍പം ബലം പിടിക്കേണ്ടി വന്നെങ്കിലും അയാളും ജീപ്പിനുള്ളില്‍. നഗരത്തില്‍ റിപ്പര്‍ കൊലപാതകള്‍ അടിത്തിടെ കൂടി വരുന്നു. കൊല്ലപ്പെട്ടവര്‍ മുഴുവന്‍ ഇതു പോലെ കടകളുടെ മുന്നില്‍ കിടന്നുറങ്ങിയവരാണ്. കൂട്ടത്തിലൊരു പൊലീസുകാരന്റെ വിശദീകരണം. പക്ഷേ ഇപ്പോള്‍ പിടിച്ചു കൊണ്ടു പോകുന്നവരെ നാളെ എന്തു ചെയ്യുമെന്ന് ചോദിച്ചാല്‍ മറുപടി ചിരിയിലൊതുങ്ങും. അവര്‍ വീണ്ടും ഈ കടത്തിണ്ണയില്‍ തന്നെ വരുമെന്ന മറുപടി ആ ചിരിയിലുണ്ട്.

1.40

ഞങ്ങള്‍ ഇപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേരെ എതിര്‍ വശത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍. പൊലീസ് കഴിഞ്ഞാല്‍ കൊച്ചിയില്‍ കാക്കിയിട്ടവരില്‍ പ്രധാനികള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ. 24 മണിക്കൂര്‍ ഡ്യൂട്ടി നോക്കുന്നവരാണ് ഈ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍. പലരുടെയും ഓട്ടോ സ്വന്തമല്ല. വാടകയ്ക്കെടുത്ത് ഓടിക്കുന്നവരാണധികവും. കൊച്ചി സ്വദേശികളും ഇവരില്‍ കുറവ്. ചേര്‍ത്തല, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണധികവും. ചേര്‍ത്തല സ്വദേശി സഹദേവന്‍ 25 വര്‍ഷമായി ഇവിടെ വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൊച്ചിയില്‍ ഇപ്പോള്‍ അക്രമങ്ങള്‍ കുറവാണെന്ന് ഇദ്ദേഹം പറയുന്നു. നേരത്തെ രാത്രി പത്തു മണി കഴിഞ്ഞാല്‍ പല സ്ഥലങ്ങളിലേക്കും ഓട്ടം പോകാന്‍ മടിയായിരുന്നു. ഇപ്പോള്‍ സ്ഥിതി ആകെ മാറിയിരിക്കുന്നു. രാവേറെയായലും ഓട്ടം പോകാന്‍ ആര്‍ക്കും മടിയില്ല. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇവര്‍ സിറ്റി പൊലീസിന് നല്‍കുന്നു. അതു പോലെ തന്നെ എം.ജി റോഡില്‍ ഏറ്റവും കൂടുതല്‍ മോഷണവും പിടിച്ചു പറിയും നടന്നിരുന്ന സ്ഥലമായിരുന്ന പള്ളിമുക്ക് മുതല്‍ തേവരപ്പാലം വരെയുള്ള ഭാഗം. ഇപ്പോള്‍ ഇതൊക്കെ വളരെ മാറിപ്പോയിരിക്കുന്നു. രാത്രിയില്‍ ഉറക്കമൊഴിച്ച് യാത്രക്കാരെ കാത്തിരിക്കുമ്പോഴും സഹിക്കാന്‍ പറ്റാത്തതായി ഒന്നേയുള്ളൂവെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. കൊതുകു കടി. കൊച്ചിയുടെ അഭിമാന ചിഹ്നമായി കൊതുകിനെ പ്രഖ്യാപിക്കമെന്നാണ് തേവര സ്വദേശി ഷുക്കൂര്‍ പറഞ്ഞത്. കൊതുകിനെ തുരത്താനുള്ള നഗരസഭയുടെ ഫോഗിംഗ് വെറും കളിപ്പിക്കല്‍ പരിപാടിയാണത്രെ. മാലിന്യമുക്ത നഗരത്തിനുള്ള പുരസ്കാരം വാങ്ങാന്‍ ഡല്‍ഹിക്കു പോയ മേയറുടെ തൊലിക്കട്ടി അപാരം തന്നെയെന്നാണ് ചേര്‍ത്തലക്കാരന്‍ ഷാജി പറഞ്ഞത്. മടങ്ങി വരുമ്പോള്‍ കാണാമെന്ന് പറഞ്ഞ് ഓട്ടോച്ചേട്ടന്‍മാരെ വിട്ട് മുന്നോട്ട്....

2.40

ഞങ്ങള്‍ രവിപുരത്തെത്തി. റോഡില്‍ നിന്നും അല്‍പം ഉയരത്തിലുള്ള ഒരു കെട്ടിടത്തിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൌണ്ടറിനുള്ളില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മൂടിപ്പുതച്ചിരിക്കുന്നു. കൊതുകുകടി ഭയന്നാവും. ആ ഇരിപ്പു കണ്ടാല്‍ ചില്ലു കൂടിനുള്ളിലെ ഏതോ വിശുദ്ധ രൂപം പോലുണ്ട്. ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് വെളിച്ചത്തിന്റെ പരിധി മറികടന്ന് ആ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നു. റോഡിന് നടുവില്‍ ക്യാമറ സ്റ്റാന്റ് ഉറപ്പിച്ച് തുടരെയുള്ള ഷോട്ടുകള്‍. ഇനിയും നിന്നാല്‍ കൊതുക് കൊത്തിപ്പറക്കുമെന്ന് തോന്നിയപ്പോള്‍ വീണ്ടും മുന്നോട്ട്.ഇവിടം മുതല്‍ കപ്പല്‍ ശാലയുടെ പ്രവേശനകവാടത്തിന് കുറച്ചു മുന്‍പ് വരെ മറ്റ് സ്ഥലങ്ങളിലെ പോലെ അത്ര വെളിച്ചമില്ല. കപ്പല്‍ ശാലയുടെ മുന്നില്‍ ഞങ്ങള്‍ അല്‍പം ജാഗ്രതയിലായി. തന്ത്ര പ്രധാന മേഖലയാണ് ക്യാമറ പുറത്തെടുക്കരുതെന്ന് ലീഗല്‍ കറസ്പോണ്ടന്റ് പറഞ്ഞു. കവാടത്തിന്റെ മുന്നിലെത്തയപ്പോഴല്ലേ, കാവല്‍ പോയിട്ട് ഒരീച്ച പോലുമില്ല. അതീവ സുരക്ഷാമേഖലയെന്ന് രണ്ടുമൂന്നിടത്ത് ബോര്‍ഡുകള്‍ കണ്ടു. കുറച്ചപ്പുറത്ത് സൌത്ത് പൊലീസ് സ്റ്റേഷന്‍. വീണ്ടും മുന്നോട്ട്.

2.45

ഞങ്ങള്‍ ഇപ്പോള്‍ സൌത്ത് പൊലീസ്റ്റേഷന്റെ നേരെ എതിര്‍ വശത്ത്. സ്റ്റേഷന് മുന്നില്‍ റിസപ്ഷന്‍ എന്നെഴുതിയ ക്യാബിനുള്ളില്‍ ഒരു വനിതാ പൊലീസുണ്ട്.

2.50

ഇനിയല്‍പ്പം സൂക്ഷിക്കണം. തേവരപ്പാലം മുതല്‍ നേവിയുടെ നിരീക്ഷമുണ്ട്. പൊലീസ് ബീറ്റും കര്‍ശനമായിരിക്കും. കുറച്ചു നടന്നപ്പോള്‍ തന്നെ കണ്ടു അടുത്തുള്ള പെട്ടിക്കടയുടെ മുന്നില്‍ രണ്ട് കാക്കിക്കാര്‍ കട്ടനടിക്കുന്നു. അവരെ കടന്നു മുന്നോട്ടു പോയാല്‍ കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കിട കൊടുക്കേണ്ടി വരുമെന്ന് കരുതി ഞങ്ങളും ഓരോ ചായയെപ്പറ്റി ആലോചിച്ചു. ചായ കുടി കഴിഞ്ഞ് ബൈക്കില്‍ പെട്രോളിംഗ് നടത്തുന്ന പോലീസുകാര്‍ തേവരപ്പാലം കടന്ന് മുന്നോട്ടു പോയി. ഫോട്ടോഗ്രാഫര്‍ തിടുക്കം കൂട്ടിത്തുടങ്ങി വേഗം, അവര്‍ തിരികെയെത്തുന്നതിനു മുന്‍പ് പാലത്തില്‍ നിന്നുള്ള രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തണം.

3.00

ഞങ്ങള്‍ തേവരപ്പാലത്തിന്റെ കൈവരിയില്‍ ചാരി ആ സുന്ദരകാഴ്ചയിലേക്ക് മിഴി തുറന്നു. മറുകരയില്‍ നാവികസേനാ ആസ്ഥാനത്ത് രണ്ട് യുദ്ധക്കപ്പലുകള്‍ അടിമുടി ദീപാലംകൃതമായി കിടക്കുന്നു. വെളിച്ചത്തിന്റെ ഒരു കൂമ്പാരം ഒഴുകി വന്നത് പോലെ. ദൂരെ വേറെയും കപ്പലുകളും ചെറു നൌകകളും കിടക്കുന്നുണ്ട്. ദീപപ്രസാദിന്റെ ക്യാമറ ആ സുന്ദര ദൃശ്യങ്ങള്‍ പകര്‍ത്തി. 'അധികം വേണ്ട കേട്ടോ, യുദ്ധക്കപ്പലാണേ. തലയ്ക്കു മുകളിലൂടെ നേവിയുടെ ഹെലികോപ്ടര്‍ പാഞ്ഞു പോകുന്നു.അര മണിക്കൂറോളം ഞങ്ങള്‍ പാലത്തില്‍ ചിലവഴിച്ച് മടങ്ങി. കൊച്ചിയുടെ ഏറ്റവും തന്ത്രപ്രധാന മേഖലയാണിവിടം മുന്‍പേ പോയ രണ്ട് പൊലീസുകാരെയും സൌത്ത് സ്റ്റേഷനുമൊഴിച്ചാല്‍ സുരക്ഷ വട്ടപ്പൂജ്യം. 3.30

ഞങ്ങളുടെ തിരിയെനടത്തം മെഡിക്കല്‍ ട്രസ്റ്റിന് മുന്നിലെ ഓട്ടോച്ചേട്ടന്‍മാരുടെയടുത്തെത്തി. അങ്ങോട്ടു പോയപ്പോള്‍ കണ്ടവരില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ സമയം വരെ ഒരു ഓട്ടം കിട്ടിയത്. ശുഭരാത്രി പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.സമയം

3.55


ഒരു കത്തി കിട്ടിയെങ്കില്‍...

ജോസ് ജംഗ്ഷനിലെത്തിയ ഞങ്ങള്‍ ഡര്‍ബാര്‍ഹാളിന്റെ ഭാഗത്തേക്ക് തിരിഞ്ഞു. കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ ബി.ടി.എച്ചിന് മുന്നില്‍ ബൈക്കിലെത്തിയ പൊലീസുകാര്‍ ഒരു മിനി ലോറി തടഞ്ഞിട്ടിരിക്കുന്നു. കരിക്കുമായി വന്ന വണ്ടിയാണ്. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ കരിക്കു വണ്ടി വിട്ടു പോയി. പൊലീസുകാരുടെ കൈയില്‍ ഓരോ കരിക്കുകള്‍. ലോട്ടസ് ക്ളബിന്റെ അവിടെ നന്നും ബൈക്കില്‍ വന്നയാളെ പൊലീസ് കൈകാട്ടി നിര്‍ത്തി. ഹെല്‍മറ്റായിരിക്കും വില്ലന്‍ എന്നാണ് ഞങ്ങള്‍ കരുതിയത്. സംസാരം വ്യക്തമായി കേള്‍ക്കാം. എവിടെ പോകുന്നു ഈ സമയത്ത്. മറുപടിക്ക് മുന്‍പ് ബൈക്കുകാരനോട് അടുത്ത ചോദ്യം. വണ്ടിയില്‍ കത്തിയുണ്ടോ? പാവം അയാള്‍ പരിഭ്രമത്തോടെ, ''സാര്‍, ഭാര്യ ലക്ഷ്മി ആശുപത്രിയില്‍ കിടക്കുവാണ് ഞാന്‍ അവിടെ പോയി വരുവാ. വൈപ്പിനിലാ വീട്.'' പൊലീസുകാരന്‍ ശബ്ദം താഴ്ത്തി ' അതിനല്ലെടോ, ഈ കരിക്കൊന്നു മുറിക്കാനാ, ഉം പൊയ്ക്കോ. പകച്ചു പോയ ബൈക്കുകാരന്‍ ഹെല്‍മറ്റ് കൈയില്‍ തന്നെ തൂക്കിയിട്ട് മുന്നോട്ട് പോയി. ഞങ്ങള്‍ ശബ്ദം കേള്‍പ്പിക്കാതെ അവിടെ തന്നെ നിന്നു. തൊട്ടു പുറകെ വന്ന ഓട്ടോ തടഞ്ഞു നിര്‍ത്തിയായിരുന്നു നൈറ്റ് പട്രോളിംഗിന്റെ അടുത്ത കത്തിച്ചോദ്യം. അയ്യോ സാറേ ഞാന്‍ ഓട്ടത്തിലാ. പിന്നില്‍ യത്രക്കാരുണ്ടായിരുന്നത് കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ഏറ്റു വാങ്ങാതെ അയാള്‍ വിട്ടു പോയി. ഒടുവില്‍ കൈയില്‍ കിട്ടിയ മുഴുവന്‍ കരിക്കുമായി പൊലീസും.

പുലര്‍ച്ചെ 4.20

നൈറ്റ് വാക്കില്‍ തുടങ്ങി മോര്‍ണിംഗ് വാക്കിലെത്തിയ ഞങ്ങളുടെ സഞ്ചാരം ഈ കത്തി വേഷങ്ങളെ കണ്ട് നിര്‍ത്തുന്നു.


Monday, December 7, 2009


അര്‍ദ്ധ രാത്രിയില്‍ നഗരത്തിലൂടെ നടന്ന ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നവരെയും ഉറങ്ങുന്നവരെയും കലഹിക്കുന്നവരെയും നാടോടികളെയും നിശാകുസുമങ്ങളെയും കണ്ടു. പക്ഷെ ഉറങ്ങാത്ത നഗരത്തിനായിഉറക്കമൊഴിയുന്ന കാക്കിയിട്ട ഒരു കാവലാളെപ്പോലും കണ്ടില്ല.
സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്‍ രാത്രി കൊച്ചി നഗരത്തില്‍ വന്നൊളിച്ചിരുന്നാലും സിറ്റി പൊലീസ് അറിയില്ല. അറിയണമെങ്കില്‍ അമേരിക്കയില്‍ നിന്നും രാവിലെ പ്രസിഡന്റ് ബരാക് ഒബാമ വിളിച്ചു പറയണം. തഹാവൂര്‍ ഹുസൈന്‍ റാണയെന്ന കൊടും ഭീകരന്‍ എറണാകുളം മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍ ഉണ്ടുറങ്ങി പോയത് നമ്മളറിഞ്ഞത് എഫ്.ബി.ഐ. കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയോട് പറഞ്ഞപ്പോഴാണ്. അല്ലാതെ അന്വേഷിച്ച് കണ്ടെത്തിയിട്ടൊന്നുമല്ല. കൊച്ചി നഗരത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെയും കടന്നു കൂടി എന്തു വേണമെങ്കിലും ആസൂത്രണം ചെയ്യാം. ഭീകരാക്രമണ ഭീഷണിയുടെയും ഒരു വര്‍ഷം മുന്‍പ് നടന്ന മുംബയ് ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ കൊച്ചിയില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. നഗരത്തില്‍ വന്നു പോകുന്ന അന്യദേശക്കാരുടെ കൃത്യമായ കണക്കെടുപ്പ്, മുക്കിലും മൂലയിലും കര്‍ശന പരിശോധന, രാത്രി കാലങ്ങളില്‍ പെട്രോളിംഗ്... അതീവ ജാഗ്രതയുടെ പട്ടിക ഇങ്ങ നെ നീളുന്നു.സിറ്റി പൊലീസിന്റെ രാത്രി പട്രോളിങ്ങ് നേരില്‍ കണ്ടു കളയാമെന്ന് കരുതിയാണ് കഴിഞ്ഞ രാത്രി ഞങ്ങള്‍ എം.ജി റോഡില്‍ നിന്നും മറൈന്‍ ഡ്രിൈവിലേക്ക് നടന്നത്.

രാത്രി 11.55

എറണാകുളം മഹാരാജാസ് കോളജ് ഗ്രൌണ്ടിന് സമീപത്തെ ട്രാഫിക് സിഗ്നല്‍. സാധാരണ ദിവസങ്ങളില്‍ ഇവിടെ റോംഗ്സൈഡ് കയറിവരുന്നവരെയും ഹെല്‍മറ്റില്ലാത്തവരെയും പിടിക്കാന്‍ നില്‍ക്കുന്ന പൊലീസിന്റെ ജാഗ്രത ഒന്നു കാണേണ്ടതാണ്. അര്‍ദ്ധ രാത്രിയോടടുത്ത ഈ സമയത്ത് കൊച്ചിയുടെ കോണാട്ട് പ്ളേസ് എന്നു വിശേഷിപ്പിക്കാവുന്ന എം.ജി റോഡില്‍ ഇന്നലെ പൊലീസിന്റെ പൊടി പോലുമില്ലായിരുന്നു. കുറച്ചു നേരം ഞങ്ങള്‍ കാത്തു നിന്നു. ഭീകരാക്രമണവും നുഴഞ്ഞു കയറ്റവും തടയാന്‍ ജാഗ്രതയിലായതു കൊണ്ടാവാം അപ്പോഴൊന്നും സിറ്റി പൊലീസ് എം.ജി റോഡിലേക്കെത്തി നോക്കിയതേയില്ല.

രാത്രി 12

ഗ്രൌണ്ടിന്റെ പരിസരത്തു നിന്നും ഹോസ്പിറ്റല്‍ റോഡ് വഴി ഞങ്ങള്‍ മുന്നോട്ട്. പഴയ ഡി.സി.സി ഓഫീസിനു മുന്നിലുള്ള ബസ് ഷെല്‍ട്ടറില്‍ നാലഞ്ചു പേര്‍ കൂടി നില്‍ക്കുന്നു. നഗരരാവിന്റെ മറവില്‍ നടക്കുന്ന നിരവധി കച്ചവടങ്ങളിലൊന്നാവാം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മുതിര്‍ന്നില്ല. ജനറല്‍ ആശുപത്രിയുടെ മുന്നില്‍ ഗ്യാസ് വിളക്കിന്റെ വെളിച്ചത്തില്‍ ഒരു കട്ടന്‍ കാപ്പി കുടിച്ച് തുടര്‍ന്ന യാത്ര സുഭാഷ് പാര്‍ക്കിന് മുന്നിലെത്തി. രാത്രി

12.25

സുഭാഷ് പാര്‍ക്കിന് കുറച്ചപ്പുറത്ത് എതിര്‍ വശത്തായി മഹാരാജാസ് കോളജും ഫൈന്‍ ആര്‍ട്സ് ഹാളിലേക്കുള്ള റോഡും ശാന്തം. പെട്ടെന്നാണ് പാര്‍ക്കിനുള്ളില്‍ നിന്നും പൊട്ടി മുളച്ചത് പോലെ ഒരു യുവാവ് മതില്‍ ചാടിക്കടന്ന് റോഡിലേക്കിറങ്ങിയത്. പുറത്ത് ഞങ്ങളെ കണ്ട് പരുങ്ങിയ യുവാവ് മേനക ഭാഗത്തേക്ക് ദ്രുതഗതിയില്‍ നടന്നു പോയി.

രാത്രി 12.35

സുഭാഷ് പാര്‍ക്കില്‍ നിന്ന് ജെട്ടി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിനുള്ളിലെ തകര്‍ന്ന റോഡിലൂടെ മുഖം മിനുക്കിയ പുതിയ ബോട്ട് ജെട്ടിയിലേക്ക്. വാച്ച് ടവറിലേക്കുള്ള പടികളില്‍ തണുപ്പു പുതച്ചുറങ്ങുന്നവര്‍ നിരവധി. സ്വകാര്യ ബോട്ടുകളിലെ ജീവനക്കാരോ നാടോടികളോ ആവാം. ഞങ്ങളുടെ സംസാരം കേട്ട് ഉറക്കം മുറിഞ്ഞ ഒരാളുടെ ശകാരം ഉച്ചത്തിലായപ്പോള്‍ ഞങ്ങള്‍ നേരെ മറൈന്‍ ഡ്രൈവിലേക്ക് വിട്ടു.

രാത്രി 1.10

മറൈന്‍ ഡ്രൈവിലെ മ്യൂസിക് വാക്വേയില്‍ ഇലയനക്കം പോലുമില്ല. ദൂരെ നിന്നു കേള്‍ക്കുന്ന കപ്പലുകളുടെ സൈറണ്‍ മാത്രം. ബോട്ട് ജെട്ടിവഴി ആര്‍ക്കും അനായാസേന മറൈന്‍ ഡ്രൈവിലേക്ക് കടക്കാം. മുന്നോട്ടു നടന്നു താജ് ഹോട്ടലിന്റെ പിന്നിലെത്തി. പകല്‍ സമയങ്ങളില്‍ ഷാഡോ പൊലീസും റോമിയോ പൊലീസും റോന്തു ചുറ്റുന്ന സ്ഥലമാണ്. രാത്രി കാക്കിയുടെ നിഴല്‍ പോലുമില്ല. പകല്‍ മരം ചുറ്റിയിരിക്കുന്ന കമിതാക്കളെ വിരട്ടാനും സിഗരറ്റ് വലിക്കുന്നവരെ പൊക്കാനും കാട്ടുന്നതിന്റെ പകുതി പരാക്രമം രാത്രി ഇങ്ങോട്ടൊന്നെത്തി നോക്കാന്‍ കാണിച്ചാല്‍ മതിയായിരുന്നു. കടലില്‍ നേവിയുടെ സുരക്ഷാ വലയം ഉണ്ടെന്നത് ശരി. പക്ഷേ മറ്റേതെങ്കിലും തീരത്ത് നിന്ന് ഒരു കൊതുമ്പ് വള്ളത്തിലൂടെയാണെങ്കിലും മറൈന്‍ഡ്രൈവിലെത്തുന്ന ഭീകരന് അനായസേന നഗരത്തിലേക്ക് കടക്കാം. മഴവില്‍ പാലത്തിലുറങ്ങുന്ന നാടോടികളെ ശല്യപ്പെടുത്താതെ പാലമിറങ്ങിയ ഞങ്ങള്‍ ജി.സി.ഡി.എ ഷോപ്പിംഗ് കോംപ്ളക്സിന്റെ സൈഡിലൂടെ മേനക റോഡിലെത്തി. രാത്രി 2.00

മേനകയില്‍ നിന്നും തിരികെ പ്രസ് ക്ളബ് റോഡ് വഴി ഷേണായിസ് ജംഗ്ഷനിലേക്ക്. കോണ്‍വെന്റ് ജംഗ്ഷനിലെത്തിയപ്പോള്‍ ഉറയ്ക്കാത്ത ചുവടുകളുമായി നീങ്ങുന്ന നാലഞ്ച് ചെറുപ്പക്കാര്‍. ഉച്ചത്തിലുള്ള സംസാരത്തില്‍ നിന്നും മലയാളികളല്ലെന്ന് വ്യക്തം. ഷേണായിസിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞ അവര്‍ പരിസരം വീക്ഷിച്ച ശേഷം പതുക്കെ റോഡരുകില്‍ ഒതുങ്ങിക്കൂടി. കണ്ണില്‍ പെടാതെ ഞങ്ങള്‍ പിന്‍ വലിഞ്ഞ് നിന്നു. അവര്‍ വീണ്ടും മദ്യപിക്കാനുള്ള ചിട്ടവട്ടത്തിലാണ്. രാത്രിയില്‍ നടുറോഡിലുമാകാം വെള്ളമടി, കൊച്ചിയല്ലെ! ഞങ്ങള്‍ വീണ്ടും മുന്നോട്ട്.

പുലര്‍ച്ചെ 2.30

വീണ്ടും എം.ജി റോഡിലെത്തിയ ഞങ്ങള്‍ നേരെ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിലേക്ക്. അംബേദ്കര്‍ സ്റ്റേഡിയം പിന്നിട്ട് സ്റ്റാന്‍ഡിലേക്കുള്ള റോഡിലേക്ക് തിരിയുന്നിടത്ത് രാത്രി ഇടപാട് കഴിഞ്ഞ് കൂടി നില്‍ക്കുന്ന കൊച്ചിയുടെ നിശാ കുസുമങ്ങള്‍. മുന്നോട്ട് നടക്കുമ്പോള്‍ നിയോണ്‍ വെളിച്ചത്തിനു താഴെ നിരന്നു കിടന്നുറങ്ങുന്ന ഭിക്ഷക്കാരുടെ നീണ്ട നിര. മണ്ഡല കാലമായതിനാല്‍ സ്റ്റാന്‍ഡിന്റെ പരിസരത്ത് പാതിരാ പിന്നിട്ടിട്ടും വെളിച്ചമണയാത്ത തട്ടുകടകളും അയ്യപ്പന്‍മാരുടെ തിരക്കും. ബസ്റ്റാന്‍ഡിന് മുന്‍ വശത്തും സാമാന്യം യാത്രക്കാര്‍ കാത്തിരിക്കുന്നുണ്ട്. വിശ്രമിക്കാനുള്ള ബഞ്ചുകളില്‍ ഉറക്കം തൂങ്ങിയിരിക്കുന്നവര്‍. ശബ്ദ സാന്നിധ്യമായി ഇടക്കിടെയുള്ള അനൌണ്‍സ്മെന്റും ഏതോ മദ്യപന്റെ നേരമ്പോക്കും മാത്രം. മുക്കാല്‍ മണിക്കൂറോളം ബസ്റ്റാന്‍ഡ് പരിസരത്ത് ഫ്ളാഷ് ടീം ചുറ്റിക്കറങ്ങി. ഒരു പൊലീസ് വാഹനം പോലും നൈറ്റ് പെട്രോളിംഗിനായി ആ ഭാഗത്തേക്കെത്തിയില്ല. പലതവണ ബോംബ് ഭീഷണി ഉണ്ടായിട്ടുള്ള സ്ഥലമാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ പലദേശങ്ങളില്‍ നിന്നുള്ളവര്‍ വന്നു പോകുന്ന ഇടവുമാണ്. സ്റ്റാന്‍ഡിനു ചുറ്റും ഒരു തവണ കൂടി വലം വച്ചെത്തിയ ഞങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായി മുന്‍വശത്തെ തൂണില്‍ പതിച്ച ഒരു ബോര്‍ഡ് കണ്ടു. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ശല്യമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ വിളിക്കുവാനായി കൊടുത്തിരിക്കുന്ന തേവര വനിതാ പൊലീസ് സ്റ്റേഷനിലെ ഹെല്‍പ് ലൈന്‍ നമ്പര്‍. സമയം മൂന്നു മണിയോടടുക്കുന്നു. ഫോണ്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വിളിച്ചു ചോദിക്കാന്‍ തോന്നി. പിന്നെ വേണ്ടന്നു വച്ചു. വനിതകള്‍ക്ക് വേണ്ടിയാണെങ്കിലും ആ നമ്പറിനൊപ്പം പൊലീസ് എന്നൊരു വാക്കെങ്കിലും കണ്ടല്ലോ... ഉറങ്ങാത്ത നഗരത്തിന് ഉറക്കൊമൊഴിച്ച് കാവലിരിക്കുന്നവര്‍ ഇന്നലെ ഇടയ്ക്കൊന്നു മയങ്ങിയതായിരിക്കും എന്നു ഞങ്ങള്‍ കരുതി. ഈ സമാധാനത്തോടെ കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ നഗരത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ കാക്കിയുടെ നിഴല്‍ പോലും കാണാത്ത നിരാശയില്‍ ഞങ്ങളും മടങ്ങി.

സിറ്റി പൊലീസിന്റെ ശ്രദ്ധയ്ക്ക് നാളെ ഞങ്ങള്‍ രവിപുരം വഴി തേവര ഭാഗത്തേക്കാണ്.


Monday, November 23, 2009

കൊച്ചരിപ്പല്ലു കാട്ടി ഗോലി ചിരിക്കുന്നു




തീമഴ പോലെ പെയ്യുന്ന വെടിയുണ്ടകള്‍ക്ക് നടുവിലേക്കാണ് അവള്‍ ജനിച്ചു വീണത്. അതു കൊണ്ടുതന്നെ എന്തു പേരു ചൊല്ലി വിളിക്കണമെന്ന് അച്ഛനുമമ്മയ്ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവളെ ഗോലിയെന്നു വിളിച്ചു. ഹിന്ദിയില്‍ ഗോലി എന്നാല്‍ വെടിയുണ്ട. അവളുടെ ജന്‍മദിനം ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായവും മുംബയുടെ മനസില്‍ നടുക്കത്തിന്റെ ഓര്‍മയുമുണര്‍ത്തുന്ന നവംബര്‍ 26നായിരുന്നു. ഇന്ത്യയുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച മുംബയ് ആക്രണത്തിന് ഒരു വയസ് തികയുന്നു. മുംബയ് കാമാ ആശുപത്രിയില്‍ ഭീകരര്‍ മരണം വിതച്ചു പാഞ്ഞു നടന്ന അന്നാണ് ഗോലി ചവാന്റെ ജനനം. പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബും കൂട്ടാളിയും വെടിയുണ്ടകള്‍ പായിച്ച് കാമാ ആശുപത്രിയുടെ ലേബര്‍ വാര്‍ഡിലേക്ക് കടന്നു. കഴിയുന്നത്ര ആളുകളെ വക വരുത്തണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. പുതിയ ലോകത്തിലേക്ക് കണ്ണു തുറക്കുന്നതേയുള്ളു അപ്പോള്‍ ഗോലി ചവാന്‍. താരാട്ടിന് പകരം അവളുടെ ചെവിയില്‍ ആദ്യം പതിച്ചത് വെടിയൊച്ചകളും നിലവിളികളുമാണ്. ആശുപത്രി ജീവനക്കാരുടെയും അമ്മ വിജു ചവാന്റെയും നിശ്ചയദാര്‍ഢ്യം ഒന്നു മാത്രമാണ് ഈ കുരുന്നിന്റെ ജിവന്‍ രക്ഷിച്ചത്. തേജസ്വിനി എന്ന് മറ്റൊരു പേരുണ്ടെങ്കിലും അവളെ ഗോലിയെന്നേ വിളിക്കൂവെന്ന് അച്ഛനമ്മമാര്‍ പറയുന്നു. അജ്മല്‍ കസബ് ജീവനോടെ പിടിയിലായി. ആശുപത്രിയില്‍ വെടിയുതിര്‍ന്ന കൂട്ടാളിയെ ഏറ്റുമുട്ടലില്‍ എന്‍. എസ്. ജിക്കാര്‍ വധിച്ചു.


ആ കറുത്ത രാത്രി


ഗോലിയുടെ അച്ഛന്‍ ശ്യാമു ലക്ഷ്മണ്‍ ചവാന്‍ മുംബയിലെ തുറമുഖ ജീവനക്കാരനാണ്. ഭാര്യ വിജു രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ അതൊരു പെണ്‍കുഞ്ഞായിരിക്കും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു കുടുംബാംഗങ്ങള്‍. കഴിഞ്ഞ നവംബര്‍ 26ന് രാത്രി എട്ടു മണിയായപ്പോള്‍ വിജുവിന് പ്രസവവേദന തുടങ്ങി. ഉടന്‍ തന്നെ ശ്യാമു ഭാര്യയെ നേരെ കാമാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി 8.30 ആയപ്പോള്‍ അവര്‍ ആശുപത്രിയിലെത്തി. വിജുവിനെ ലേബര്‍ വാര്‍ഡില്‍ അഡ്മിറ്റാക്കിയ ശേഷം ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നുകള്‍ വാങ്ങാനായി ശ്യാമു പുറത്തേക്കിറങ്ങി. താഴത്തെ നിലയില്‍ ഫാര്‍മസിയുടെ അരികിലെത്തിയ ശ്യാമു പരിഭ്രാന്തരായി ഓടുന്ന ആളുകളെയാണ് കണ്ടത്. ആശുപത്രി ഗാര്‍ഡ് നിലത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല. പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലെങ്കിലും ശ്യാമു പ്രസവവാര്‍ഡിലേക്കോടിയെത്തി. അപ്പോഴേക്കും ഭീകരാക്രമണമാണ് നടന്നിരിക്കുന്നതെന്ന വിവരം പരന്നു കഴിഞ്ഞു. വെടിയുതിര്‍ത്തു കൊണ്ട് കസബും കൂട്ടാളിയും ലേബര്‍ റൂമിന് തൊട്ടു പുറത്തെത്തി. വാതിലിനു പുറത്ത് വിജു മരണം ഉറപ്പിച്ചു. പ്രസവ വേദന കൊണ്ട് പുളഞ്ഞെങ്കിലും അവള്‍ ഒരു നിവിളി പോലും കേള്‍പ്പിക്കാതെ ആ നിമിഷം ഗോലിയെ പ്രസവിച്ചു. ഉടന്‍ തന്നെ നഴ്സുമാര്‍ വിജുവിനെയും കുട്ടിയെയും താഴെ ബെഡിനടിയിലേക്ക് മാറ്റി. മുറിക്കു പുറത്ത് വെടിയുതിര്‍ത്തു കൊണ്ട് അപ്പോഴും ഭീകരര്‍ പാഞ്ഞു നടന്നു. ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ രഘുനാഥ് പരബിന്റെ ധൈര്യവും ആത്മാര്‍ഥതയുമാണ് ആ വാര്‍ഡിലുണ്ടായിരുന്നവരുടെ ജീവന്‍ രക്ഷിച്ചത്. പരിഭ്രാന്തരാവാതെ എല്ലാവരോടും നിലത്തിറങ്ങിക്കിടക്കാന്‍ നിര്‍ദേശിച്ച പ്രണബ് അവിടെയുണ്ടായിരുന്ന തകര ബെഡ് വാര്‍ഡിന്റെ ജനലുകളിലും വാതിലുകളിലും ചാരി വച്ചു. നാലു മണിക്കൂറിന് ശേഷമാണ് അന്തരീക്ഷം ഏറെക്കുറെ സാധാരണ നിലയിലായത്. ഏറെ വൈകാതെ തങ്ങളുടെ കുഞ്ഞുമായി വിജുവും ശ്യാമുവും ആശുപത്രി വിട്ടു. ശ്യാമുവിനും ഭാര്യ വിജു ചവാനും ഗോലിയെക്കൂടാതെ ആറുവയസുകാരനായ ഒരു മകന്‍ കൂടിയുണ്ട്. ഗോലിക്ക് ഒരു വയസ് തികയുന്ന ദിവസം അടുത്തപ്പോള്‍ തങ്ങളുടെ നന്ദി അറിയിച്ചു കൊണ്ട് അവര്‍ അന്നു തങ്ങളെ രക്ഷിച്ച ആശുപത്രി ജീവനക്കാരന്‍ പരബിന് ഒരു കത്തെഴുതി. കര്‍ണാടകയില്‍ നിന്നും മുംബയിലേക്ക് കുടിയേറിയ ചവാന്‍ കുടുംബം കന്നഡയിലെഴുതിയ കത്ത് ഹിന്ദി മാത്രം അറിയാവുന്ന പ്രണബിന് വായിക്കാനാവുമായിരുന്നില്ല. പിന്നീടേതോ സുഹൃത്തുക്കളാണ് വായിച്ച് പരിഭാഷപ്പെടുത്തി കൊടുത്തത്. തനിക്കു കിട്ടിയൊരു സ്വര്‍ണമെഡല്‍ പോലെയാണ്് ഈ കത്തെന്നാണ് പരബ് പറയുന്നത്.ശ്യാമുവും വിജുവും മകളുടെ പിറന്നാളാഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.


Friday, November 13, 2009

ഓര്‍മകളില്‍ ജയന്‍


ജയന്‍ കാലെടുത്തു വെച്ചതും മലയാള സിനിമയിമയില്‍ അതു വരെയുണ്ടായിരുന്ന പുരുഷസങ്കല്‍പങ്ങളുടെ മസിലളവുകള്‍ മാറ്റിയെഴുതപ്പെട്ടു. നായക സങ്കല്‍പങ്ങളെ അപ്പാടെ തിരുത്തിക്കുറിച്ചാണ് എഴുപതുകളില്‍ ജയന്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. ഉപനായകനായും നായകനായും വില്ലനായും മിന്നുന്ന പ്രകടനം കാഴ്ച വച്ച ജയന്‍ പകര്‍ന്നാടിയ ഓരോ വേഷങ്ങളിലും തന്റെ കൈയൊപ്പ് ചാര്‍ത്തി. സിനിമയെയും ജീവിതത്തെയും വേറിട്ടു കാണാന്‍ ഒരിക്കലും ജയനു കഴിയുമായിരുന്നില്ല. അഭിനയത്തിന്റെ നാടകീയതയും സിനിമയുടെ നിറങ്ങളും സാഹസികതയുമെല്ലാം കൂടിച്ചേര്‍ന്ന ഒരു വ്യത്യസ്ത തിരക്കഥ തന്നെയായിരുന്നു ജയന്റെ ജീവിതവും. പുരുഷ സൌന്ദര്യത്തിന്റെ സര്‍വലക്ഷണങ്ങളും നിറഞ്ഞു നിന്ന ജയന്റെ സാന്നിധ്യം ഇല്ലാതായിട്ട് നവംബര്‍ പതിനാറിന് ഇരുപത്തൊമ്പത് വര്‍ഷം തികയുന്നു. കാലങ്ങള്‍ കഴിഞ്ഞിട്ടും ജയന്റെ മസിലും എല്‍വിസ് ബെല്‍ബോട്ടവും നീട്ടിയ ഡയലോഗും മലയാളി മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നു. താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ ശൈലിയും പൌരുഷവും നല്‍കിയ ജയന്‍ അവയ്ക്ക് പൂര്‍ണത വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയായിരുന്നു. അതു തന്നെയായിരുന്നു ഈ അതുല്യനടന്റെ ഗുണവും ദോഷവും. പൂര്‍ണതയുള്ള വേഷങ്ങള്‍ അവതരിപ്പിച്ച് ആറു വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ വെന്നിക്കൊടി പാറിച്ച ജയന്‍ അതേ പൂര്‍ണതയ്ക്ക് വേണ്ടി ജീവനും ത്യജിച്ചു. 1938 ല്‍ കൊല്ലത്ത് കൊട്ടാരം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായാണ് ജയന്റെ ജനനം. വിദ്യാഭ്യാസത്തിനു ശേഷം നാവികസേനയില്‍ ചേര്‍ന്ന ജയന്‍ ചെറുപ്പത്തിലേ കൈമുതലായിക്കിട്ടിയ അഭിനയകല അവിടെയും സജീവമാക്കി. ഒടുവില്‍ പതിനാറു വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് കയറി. ശാപമോക്ഷത്തില്‍ ഷീലയുടെ വിവാഹ സദസിലെ ഗായകനായി അഭിനയരംഗത്തേക്ക് കടന്ന ജയന്‍ മലയാള സിനിമയില്‍ പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുകയായിരുന്നു. പഞ്ചമിയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറായുള്ള അഭിനയമാണ് വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ജയന്റെ റെയ്ഞ്ച് വ്യക്തമാക്കിയ വേഷം. ആരോഗ്യവും സൌന്ദര്യവും തുളുമ്പുന്ന ശരീരം കൊണ്ടും പ്രൌഢ ഗംഭീരമായ ശബ്ദം കൊണ്ടും അതു വരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പ്പങ്ങളെ ജയന്‍ തിരുത്തിയെഴുതി. പഞ്ചമിക്കു ശേഷം മറ്റൊരു കര്‍ണന്‍, ജയിക്കാനായി ജനിച്ചവന്‍, അടവുകള്‍ 18, സൂത്രക്കാരി, ആനപ്പാച്ചന്‍, രതിമന്‍മഥന്‍, കാത്തിരുന്ന നിമിഷം, ഇതാ ഒരു മനുഷ്യന്‍, രണ്ടു ലോകം, ഈ മനോഹര തീരം, ആശിര്‍വാദം തുടങ്ങി കൈ നിറയെ ചിത്രങ്ങള്‍. പ്രേം നസീര്‍, വിന്‍സെന്റ് തുടങ്ങിയ നായകനടന്‍മാരോടൊപ്പം വില്ലനായി അഭിനയിച്ചിരുന്ന ജയന്‍ നായക വേഷത്തിലേക്ക് ചുവടുമാറ്റുന്നത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഭിക്ഷാംദേഹി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തച്ചോളി അമ്പുവിലെ ഇരട്ട വേഷം കൂടിയായപ്പോള്‍ ജയന്‍ മുന്‍നിര നായകനടന്‍മാരുടെ പട്ടികയിലിടം പിടിച്ചു. ഹരിഹരന്റെ ശരപഞ്ജരം, ഐ.വി ശശിയുടെ ചിത്രങ്ങളായ അങ്ങാടി, കാന്തവലയം, മീന്‍ തുടങ്ങിയ ചിത്രങ്ങള്‍ ജയനെ മലയാളത്തിലെ തിരക്കുള്ള നടനാക്കി. അങ്ങാടി അക്കാലത്തെ ബ്ളോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ ജയന്‍ യുഗം തന്നെയായിരുന്നു. തീനാളം, നായാട്ട്, മൂര്‍ഖന്‍, മനുഷ്യമൃഗം, ആവേശം, കരിമ്പന, ഇടിമുഴക്കം, അങ്കക്കുറി, ശക്തി, ശത്രു സംഹാരം, ഇരുമ്പഴികള്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കരപക്കി, അനുപല്ലവി, ചുവന്ന ചിറകുകള്‍, ഇവിടെ കാറ്റിനു സുഗന്ധം, മോചനം, സായുജ്യം... അങ്ങനെ നീളുന്ന ജയനെന്ന പ്രതിഭയുടെ തിളക്കം. ജയനെ ഏറെ പ്രശസ്തനാക്കിയത് കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലെ രാജശേഖരന്‍ എന്ന കഥാപാത്രമാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം ജയന്റെ ആരാധകര്‍ ഉത്സവമാക്കി മാറ്റി. കുതിരക്കാരന്റെ വേഷത്തിലെത്തിയ ജയന്‍ ഈ സിനിമയിലൂടെയാണ് പുരുഷസങ്കല്‍പത്തിന്റെ പുതിയ മസിലളവുകള്‍ വെള്ളിത്തിരയില്‍ കാണിച്ചത്.സാഹസിക രംഗങ്ങള്‍ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ അതിയായ ആത്മവിശ്വാസമുണ്ടായിരുന്ന നടനായിരുന്നു ജയന്‍. അതിസാഹസിക രംഗങ്ങളില്‍ പോലും സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ഡ്യൂപ്പുകളെ പൂര്‍ണമായും ഒഴിവാക്കി. ഈ ആവേശം തന്നെയാണ് ജയനെ മരണത്തിലേക്ക് തള്ളിയിട്ടത്. കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടക്ക് സുകുമാരന്‍ ഓടിക്കുന്ന മോട്ടോര്‍ സൈക്കിളിന് പിന്നില്‍ നിന്ന് മുകളില്‍ പറക്കുന്ന ഹെലികോപ്ടറിന്റെ ലാന്റിംഗ് സ്റ്റെപ്പില്‍ പിടിച്ച് അഭിനയിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്ടര്‍ നിലത്തിടിച്ചാണ് ജയന്റെ മരണം. സാഹസികതയും കരുത്തും ഒത്തിണങ്ങിയ ആ അഭിനയ പ്രതിഭയുടെ ജീവിതം അസ്തമിച്ചിട്ട് ഇരുപത്തൊമ്പത് വര്‍ഷം തികയുമ്പോഴും ആ സിംഹാസനം ഇന്നും ഒഴിഞ്ഞി കിടക്കുന്നു, മറ്റൊരു പകരക്കാരനില്ലാതെ.