Monday, November 23, 2009

കൊച്ചരിപ്പല്ലു കാട്ടി ഗോലി ചിരിക്കുന്നു




തീമഴ പോലെ പെയ്യുന്ന വെടിയുണ്ടകള്‍ക്ക് നടുവിലേക്കാണ് അവള്‍ ജനിച്ചു വീണത്. അതു കൊണ്ടുതന്നെ എന്തു പേരു ചൊല്ലി വിളിക്കണമെന്ന് അച്ഛനുമമ്മയ്ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവളെ ഗോലിയെന്നു വിളിച്ചു. ഹിന്ദിയില്‍ ഗോലി എന്നാല്‍ വെടിയുണ്ട. അവളുടെ ജന്‍മദിനം ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത അദ്ധ്യായവും മുംബയുടെ മനസില്‍ നടുക്കത്തിന്റെ ഓര്‍മയുമുണര്‍ത്തുന്ന നവംബര്‍ 26നായിരുന്നു. ഇന്ത്യയുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച മുംബയ് ആക്രണത്തിന് ഒരു വയസ് തികയുന്നു. മുംബയ് കാമാ ആശുപത്രിയില്‍ ഭീകരര്‍ മരണം വിതച്ചു പാഞ്ഞു നടന്ന അന്നാണ് ഗോലി ചവാന്റെ ജനനം. പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബും കൂട്ടാളിയും വെടിയുണ്ടകള്‍ പായിച്ച് കാമാ ആശുപത്രിയുടെ ലേബര്‍ വാര്‍ഡിലേക്ക് കടന്നു. കഴിയുന്നത്ര ആളുകളെ വക വരുത്തണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. പുതിയ ലോകത്തിലേക്ക് കണ്ണു തുറക്കുന്നതേയുള്ളു അപ്പോള്‍ ഗോലി ചവാന്‍. താരാട്ടിന് പകരം അവളുടെ ചെവിയില്‍ ആദ്യം പതിച്ചത് വെടിയൊച്ചകളും നിലവിളികളുമാണ്. ആശുപത്രി ജീവനക്കാരുടെയും അമ്മ വിജു ചവാന്റെയും നിശ്ചയദാര്‍ഢ്യം ഒന്നു മാത്രമാണ് ഈ കുരുന്നിന്റെ ജിവന്‍ രക്ഷിച്ചത്. തേജസ്വിനി എന്ന് മറ്റൊരു പേരുണ്ടെങ്കിലും അവളെ ഗോലിയെന്നേ വിളിക്കൂവെന്ന് അച്ഛനമ്മമാര്‍ പറയുന്നു. അജ്മല്‍ കസബ് ജീവനോടെ പിടിയിലായി. ആശുപത്രിയില്‍ വെടിയുതിര്‍ന്ന കൂട്ടാളിയെ ഏറ്റുമുട്ടലില്‍ എന്‍. എസ്. ജിക്കാര്‍ വധിച്ചു.


ആ കറുത്ത രാത്രി


ഗോലിയുടെ അച്ഛന്‍ ശ്യാമു ലക്ഷ്മണ്‍ ചവാന്‍ മുംബയിലെ തുറമുഖ ജീവനക്കാരനാണ്. ഭാര്യ വിജു രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ അതൊരു പെണ്‍കുഞ്ഞായിരിക്കും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു കുടുംബാംഗങ്ങള്‍. കഴിഞ്ഞ നവംബര്‍ 26ന് രാത്രി എട്ടു മണിയായപ്പോള്‍ വിജുവിന് പ്രസവവേദന തുടങ്ങി. ഉടന്‍ തന്നെ ശ്യാമു ഭാര്യയെ നേരെ കാമാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി 8.30 ആയപ്പോള്‍ അവര്‍ ആശുപത്രിയിലെത്തി. വിജുവിനെ ലേബര്‍ വാര്‍ഡില്‍ അഡ്മിറ്റാക്കിയ ശേഷം ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നുകള്‍ വാങ്ങാനായി ശ്യാമു പുറത്തേക്കിറങ്ങി. താഴത്തെ നിലയില്‍ ഫാര്‍മസിയുടെ അരികിലെത്തിയ ശ്യാമു പരിഭ്രാന്തരായി ഓടുന്ന ആളുകളെയാണ് കണ്ടത്. ആശുപത്രി ഗാര്‍ഡ് നിലത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല. പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലെങ്കിലും ശ്യാമു പ്രസവവാര്‍ഡിലേക്കോടിയെത്തി. അപ്പോഴേക്കും ഭീകരാക്രമണമാണ് നടന്നിരിക്കുന്നതെന്ന വിവരം പരന്നു കഴിഞ്ഞു. വെടിയുതിര്‍ത്തു കൊണ്ട് കസബും കൂട്ടാളിയും ലേബര്‍ റൂമിന് തൊട്ടു പുറത്തെത്തി. വാതിലിനു പുറത്ത് വിജു മരണം ഉറപ്പിച്ചു. പ്രസവ വേദന കൊണ്ട് പുളഞ്ഞെങ്കിലും അവള്‍ ഒരു നിവിളി പോലും കേള്‍പ്പിക്കാതെ ആ നിമിഷം ഗോലിയെ പ്രസവിച്ചു. ഉടന്‍ തന്നെ നഴ്സുമാര്‍ വിജുവിനെയും കുട്ടിയെയും താഴെ ബെഡിനടിയിലേക്ക് മാറ്റി. മുറിക്കു പുറത്ത് വെടിയുതിര്‍ത്തു കൊണ്ട് അപ്പോഴും ഭീകരര്‍ പാഞ്ഞു നടന്നു. ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ രഘുനാഥ് പരബിന്റെ ധൈര്യവും ആത്മാര്‍ഥതയുമാണ് ആ വാര്‍ഡിലുണ്ടായിരുന്നവരുടെ ജീവന്‍ രക്ഷിച്ചത്. പരിഭ്രാന്തരാവാതെ എല്ലാവരോടും നിലത്തിറങ്ങിക്കിടക്കാന്‍ നിര്‍ദേശിച്ച പ്രണബ് അവിടെയുണ്ടായിരുന്ന തകര ബെഡ് വാര്‍ഡിന്റെ ജനലുകളിലും വാതിലുകളിലും ചാരി വച്ചു. നാലു മണിക്കൂറിന് ശേഷമാണ് അന്തരീക്ഷം ഏറെക്കുറെ സാധാരണ നിലയിലായത്. ഏറെ വൈകാതെ തങ്ങളുടെ കുഞ്ഞുമായി വിജുവും ശ്യാമുവും ആശുപത്രി വിട്ടു. ശ്യാമുവിനും ഭാര്യ വിജു ചവാനും ഗോലിയെക്കൂടാതെ ആറുവയസുകാരനായ ഒരു മകന്‍ കൂടിയുണ്ട്. ഗോലിക്ക് ഒരു വയസ് തികയുന്ന ദിവസം അടുത്തപ്പോള്‍ തങ്ങളുടെ നന്ദി അറിയിച്ചു കൊണ്ട് അവര്‍ അന്നു തങ്ങളെ രക്ഷിച്ച ആശുപത്രി ജീവനക്കാരന്‍ പരബിന് ഒരു കത്തെഴുതി. കര്‍ണാടകയില്‍ നിന്നും മുംബയിലേക്ക് കുടിയേറിയ ചവാന്‍ കുടുംബം കന്നഡയിലെഴുതിയ കത്ത് ഹിന്ദി മാത്രം അറിയാവുന്ന പ്രണബിന് വായിക്കാനാവുമായിരുന്നില്ല. പിന്നീടേതോ സുഹൃത്തുക്കളാണ് വായിച്ച് പരിഭാഷപ്പെടുത്തി കൊടുത്തത്. തനിക്കു കിട്ടിയൊരു സ്വര്‍ണമെഡല്‍ പോലെയാണ്് ഈ കത്തെന്നാണ് പരബ് പറയുന്നത്.ശ്യാമുവും വിജുവും മകളുടെ പിറന്നാളാഘോഷിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.


Friday, November 13, 2009

ഓര്‍മകളില്‍ ജയന്‍


ജയന്‍ കാലെടുത്തു വെച്ചതും മലയാള സിനിമയിമയില്‍ അതു വരെയുണ്ടായിരുന്ന പുരുഷസങ്കല്‍പങ്ങളുടെ മസിലളവുകള്‍ മാറ്റിയെഴുതപ്പെട്ടു. നായക സങ്കല്‍പങ്ങളെ അപ്പാടെ തിരുത്തിക്കുറിച്ചാണ് എഴുപതുകളില്‍ ജയന്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. ഉപനായകനായും നായകനായും വില്ലനായും മിന്നുന്ന പ്രകടനം കാഴ്ച വച്ച ജയന്‍ പകര്‍ന്നാടിയ ഓരോ വേഷങ്ങളിലും തന്റെ കൈയൊപ്പ് ചാര്‍ത്തി. സിനിമയെയും ജീവിതത്തെയും വേറിട്ടു കാണാന്‍ ഒരിക്കലും ജയനു കഴിയുമായിരുന്നില്ല. അഭിനയത്തിന്റെ നാടകീയതയും സിനിമയുടെ നിറങ്ങളും സാഹസികതയുമെല്ലാം കൂടിച്ചേര്‍ന്ന ഒരു വ്യത്യസ്ത തിരക്കഥ തന്നെയായിരുന്നു ജയന്റെ ജീവിതവും. പുരുഷ സൌന്ദര്യത്തിന്റെ സര്‍വലക്ഷണങ്ങളും നിറഞ്ഞു നിന്ന ജയന്റെ സാന്നിധ്യം ഇല്ലാതായിട്ട് നവംബര്‍ പതിനാറിന് ഇരുപത്തൊമ്പത് വര്‍ഷം തികയുന്നു. കാലങ്ങള്‍ കഴിഞ്ഞിട്ടും ജയന്റെ മസിലും എല്‍വിസ് ബെല്‍ബോട്ടവും നീട്ടിയ ഡയലോഗും മലയാളി മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നു. താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ ശൈലിയും പൌരുഷവും നല്‍കിയ ജയന്‍ അവയ്ക്ക് പൂര്‍ണത വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധ ബുദ്ധിയായിരുന്നു. അതു തന്നെയായിരുന്നു ഈ അതുല്യനടന്റെ ഗുണവും ദോഷവും. പൂര്‍ണതയുള്ള വേഷങ്ങള്‍ അവതരിപ്പിച്ച് ആറു വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ വെന്നിക്കൊടി പാറിച്ച ജയന്‍ അതേ പൂര്‍ണതയ്ക്ക് വേണ്ടി ജീവനും ത്യജിച്ചു. 1938 ല്‍ കൊല്ലത്ത് കൊട്ടാരം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായാണ് ജയന്റെ ജനനം. വിദ്യാഭ്യാസത്തിനു ശേഷം നാവികസേനയില്‍ ചേര്‍ന്ന ജയന്‍ ചെറുപ്പത്തിലേ കൈമുതലായിക്കിട്ടിയ അഭിനയകല അവിടെയും സജീവമാക്കി. ഒടുവില്‍ പതിനാറു വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് കയറി. ശാപമോക്ഷത്തില്‍ ഷീലയുടെ വിവാഹ സദസിലെ ഗായകനായി അഭിനയരംഗത്തേക്ക് കടന്ന ജയന്‍ മലയാള സിനിമയില്‍ പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുകയായിരുന്നു. പഞ്ചമിയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറായുള്ള അഭിനയമാണ് വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ജയന്റെ റെയ്ഞ്ച് വ്യക്തമാക്കിയ വേഷം. ആരോഗ്യവും സൌന്ദര്യവും തുളുമ്പുന്ന ശരീരം കൊണ്ടും പ്രൌഢ ഗംഭീരമായ ശബ്ദം കൊണ്ടും അതു വരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്‍പ്പങ്ങളെ ജയന്‍ തിരുത്തിയെഴുതി. പഞ്ചമിക്കു ശേഷം മറ്റൊരു കര്‍ണന്‍, ജയിക്കാനായി ജനിച്ചവന്‍, അടവുകള്‍ 18, സൂത്രക്കാരി, ആനപ്പാച്ചന്‍, രതിമന്‍മഥന്‍, കാത്തിരുന്ന നിമിഷം, ഇതാ ഒരു മനുഷ്യന്‍, രണ്ടു ലോകം, ഈ മനോഹര തീരം, ആശിര്‍വാദം തുടങ്ങി കൈ നിറയെ ചിത്രങ്ങള്‍. പ്രേം നസീര്‍, വിന്‍സെന്റ് തുടങ്ങിയ നായകനടന്‍മാരോടൊപ്പം വില്ലനായി അഭിനയിച്ചിരുന്ന ജയന്‍ നായക വേഷത്തിലേക്ക് ചുവടുമാറ്റുന്നത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഭിക്ഷാംദേഹി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തച്ചോളി അമ്പുവിലെ ഇരട്ട വേഷം കൂടിയായപ്പോള്‍ ജയന്‍ മുന്‍നിര നായകനടന്‍മാരുടെ പട്ടികയിലിടം പിടിച്ചു. ഹരിഹരന്റെ ശരപഞ്ജരം, ഐ.വി ശശിയുടെ ചിത്രങ്ങളായ അങ്ങാടി, കാന്തവലയം, മീന്‍ തുടങ്ങിയ ചിത്രങ്ങള്‍ ജയനെ മലയാളത്തിലെ തിരക്കുള്ള നടനാക്കി. അങ്ങാടി അക്കാലത്തെ ബ്ളോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ ജയന്‍ യുഗം തന്നെയായിരുന്നു. തീനാളം, നായാട്ട്, മൂര്‍ഖന്‍, മനുഷ്യമൃഗം, ആവേശം, കരിമ്പന, ഇടിമുഴക്കം, അങ്കക്കുറി, ശക്തി, ശത്രു സംഹാരം, ഇരുമ്പഴികള്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കരപക്കി, അനുപല്ലവി, ചുവന്ന ചിറകുകള്‍, ഇവിടെ കാറ്റിനു സുഗന്ധം, മോചനം, സായുജ്യം... അങ്ങനെ നീളുന്ന ജയനെന്ന പ്രതിഭയുടെ തിളക്കം. ജയനെ ഏറെ പ്രശസ്തനാക്കിയത് കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലെ രാജശേഖരന്‍ എന്ന കഥാപാത്രമാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം ജയന്റെ ആരാധകര്‍ ഉത്സവമാക്കി മാറ്റി. കുതിരക്കാരന്റെ വേഷത്തിലെത്തിയ ജയന്‍ ഈ സിനിമയിലൂടെയാണ് പുരുഷസങ്കല്‍പത്തിന്റെ പുതിയ മസിലളവുകള്‍ വെള്ളിത്തിരയില്‍ കാണിച്ചത്.സാഹസിക രംഗങ്ങള്‍ തന്‍മയത്വത്തോടെ അവതരിപ്പിക്കാന്‍ അതിയായ ആത്മവിശ്വാസമുണ്ടായിരുന്ന നടനായിരുന്നു ജയന്‍. അതിസാഹസിക രംഗങ്ങളില്‍ പോലും സ്വാഭാവികത നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ഡ്യൂപ്പുകളെ പൂര്‍ണമായും ഒഴിവാക്കി. ഈ ആവേശം തന്നെയാണ് ജയനെ മരണത്തിലേക്ക് തള്ളിയിട്ടത്. കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടക്ക് സുകുമാരന്‍ ഓടിക്കുന്ന മോട്ടോര്‍ സൈക്കിളിന് പിന്നില്‍ നിന്ന് മുകളില്‍ പറക്കുന്ന ഹെലികോപ്ടറിന്റെ ലാന്റിംഗ് സ്റ്റെപ്പില്‍ പിടിച്ച് അഭിനയിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്ടര്‍ നിലത്തിടിച്ചാണ് ജയന്റെ മരണം. സാഹസികതയും കരുത്തും ഒത്തിണങ്ങിയ ആ അഭിനയ പ്രതിഭയുടെ ജീവിതം അസ്തമിച്ചിട്ട് ഇരുപത്തൊമ്പത് വര്‍ഷം തികയുമ്പോഴും ആ സിംഹാസനം ഇന്നും ഒഴിഞ്ഞി കിടക്കുന്നു, മറ്റൊരു പകരക്കാരനില്ലാതെ.


Wednesday, November 11, 2009

അമ്മ മനസ്




ജീവിതവും വൈദ്യശാസ്ത്രവും പല വട്ടം വിലക്കി. പക്ഷെ വിധിക്കു മുന്നില്‍ കീഴടങ്ങാന്‍ അവള്‍ തയാറായില്ല. രണ്ടടി മാത്രം ഉയരമുള്ള സ്റ്റേസി ഹെറാള്‍ഡ് അഞ്ചടി ഒമ്പതിഞ്ച് ഉയരമുള്ള വില്‍ എന്ന സുന്ദരനെ പ്രണയിച്ചു. വിധിയോടുള്ള ആദ്യത്തെ വെല്ലുവിളി. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവര്‍ വിവാഹിതരായി. ഏതൊരു സ്ത്രീയെയും പോലെ താരാട്ടു പാടുവാനും താലോലിക്കുവാനും അവളുടെ മനസും കൊതിച്ചു. പക്ഷെ അവള്‍ക്കതിനു കഴിയില്ലെന്നായിരുന്നു വൈദ്യശാസ്ത്രത്തിന്റെ വിധിയെഴുത്ത്. സ്വന്തം മാതാപിതാക്കളും ഡോക്ടര്‍മാരും അവളുടെ ആഗ്രഹത്തെ മുളയിലെ നുള്ളാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അവിടെയും അവള്‍ തോറ്റില്ല. പൊക്കമില്ലാത്ത ശരീരത്തിലെ അമ്മമനസിന്റെ വലുപ്പം അവള്‍ തെളിയിച്ചു, ഒന്നല്ല മൂന്നു വട്ടം. അടുത്ത നാലാഴ്ചക്കുള്ളില്‍ 35 കാരിയായ സ്റ്റേസി തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കും. അമേരിക്കയിലെ കെന്‍ടക്കിയിലെ ഡ്രൈറിഡ്ജ് സ്വദേശിയാണ് സ്റ്റേസി ഹെറാള്‍ഡ്. ജനനവൈകല്യം മൂലം ശാരീരിക വളര്‍ച്ച മുരടിച്ചു പോയ സ്റ്റേസിക്ക് രണ്ടടി നാലിഞ്ചേ ഉയരമുള്ളൂ. പരസഹായമില്ലാതെ സ്വാകര്യ ജീവിതത്തിലെ പല കാര്യങ്ങളും ചെയ്യാന്‍ പറ്റില്ല. വീല്‍ചെയറിലാണ് വീടിനകത്തും സഞ്ചാരം. ഉയരത്തോടൊപ്പം മുരടിച്ചു പോയ സ്റ്റേസിയുടെ പ്രതീക്ഷകള്‍ക്ക് ഇതോടെ ഭര്‍ത്താവ് വില്ലാണ് ജീവന്‍ നല്‍കിയത്. ഒരു കുഞ്ഞിനെപ്പോലെ സ്റ്റേസിയെ പരിചരിക്കുന്ന വില്ലിന് അവളുടെ ഒരാഗ്രത്തിനു നേര്‍ക്കും മുഖം തിരിക്കാനായില്ല. ഒടുവില്‍ അവളുടെ ആഗ്രഹം സഫലമായി. സ്റ്റേസി ഗര്‍ഭിണിയായി. സ്റ്റേസി ഗര്‍ഭിണിയായപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ വിലക്കിയതാണ്. അവള്‍ മരിച്ചു പോകുമെന്ന് വരെ അവര്‍ പറഞ്ഞു. സ്വന്തം അമ്മ പോലും തടഞ്ഞിട്ടും തന്റെ ആഗ്രഹത്തിനും ഭര്‍ത്താവിന്റെ പിന്തുണയ്ക്കും ഒപ്പം തന്നെ സ്റ്റേസി ഉറച്ചു നിന്നു. 2006ല്‍ സ്റ്റേസി ആദ്യത്തെ കുഞ്ഞിന് ജന്‍മം നല്‍കി, കാതറി. ശസ്ത്രക്രിയയിലൂടെയാണ് ആദ്യ കുട്ടി കാതറിയുടെ ജനനം. ഡോക്ടര്‍മാരും ബന്ധുക്കളും അമ്പരന്നു. സ്റ്റേസിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മുട്ടു വളയ്ക്കാന്‍ എന്നിട്ടും വിധി തയാറായില്ല. ആദ്യത്തെ കുട്ടിക്കും സ്റ്റേസിയെപ്പോലെ തന്നെ വളര്‍ച്ചക്കുറവുണ്ടായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം സ്റ്റേസി വീണ്ടും ഗര്‍ഭിണിയായി. ഭര്‍ത്താവൊഴികെ മറ്റെല്ലാവരും അവളെ കുറ്റപ്പെടുത്തി. ഭാഗ്യം പരീക്ഷിക്കരുതെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. രണ്ടാമത്തെ ഗര്‍ഭകാലം സ്റ്റേസിക്കു കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. വയര്‍ വളരെ വലുതായിരുന്നതിനാല്‍ അവള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാതെ കട്ടിലില്‍ തന്നെ കഴിയേണ്ടി വന്നു. വീല്‍ചെയറില്‍ നിന്ന് കട്ടിലിലേക്കു ഇറങ്ങുമ്പോള്‍ നിലത്തേക്ക് വീണ് കൈയൊടിഞ്ഞു. രണ്ടാമത്തെ കുഞ്ഞിന്റെ ആരോഗ്യത്തിനായി ശസ്ത്രക്രിയ ഒഴിവാക്കാനും കഴിയുന്നിടത്തോളം അമ്മയുടെ ഉദരത്തില്‍ തന്നെ കുഞ്ഞുവളരാനും ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. അങ്ങനെ രണ്ടാമത്തെ മകള്‍ മഖായ പിറന്നു. ഉയരത്തിന്റെ കാര്യത്തില്‍ അവള്‍ ഇപ്പോള്‍ അമ്മയെക്കാള്‍ വലിയ കുട്ടിയാണ്. തന്റെ രണ്ടു മക്കളും മറ്റുള്ളവര്‍ക്ക് അതിശയമാണെങ്കിലും ദൈവത്തിന്റെ സമ്മാനമാണെന്നാണ് സ്റ്റേസി പറയുന്നത്. മൂന്നാമത്തേത് ആണ്‍കുട്ടിയാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു. എന്തായാലും കഷ്ടതയും കണ്ണീരും നിറഞ്ഞ ഗര്‍ഭകാലം നാലാം തവണ വേണ്ടെന്ന തീരുമാനത്തിലാണ് സ്റ്റേസിയും വില്ലും. ലോകത്തിലെ ഏറ്റവും ചെറിയ അമ്മയെന്ന റെക്കോഡിനുടമയാണ് സ്റ്റേസി ഹെറാള്‍ഡ്.


Sunday, November 8, 2009

ഇരട്ടകളുടെ ഗ്രാമം


ഒരു സിംഗിള്‍ ബെല്ലടിച്ചു നിര്‍ത്തിയ വണ്ടിയില്‍ നിന്നും ആദ്യമായി കൊടിഞ്ഞിയിലേക്കു കാലെടുത്തു കുത്തുന്നവന്റെ കണ്ണ് തള്ളും. പിന്നെ തലയില്‍ കൈ വയ്ക്കും. "ദൈവമേ ഇതെന്താ ഇരട്ടകളുടെ സംസ്ഥാന സമ്മേളനമോ."? ആരോടെങ്കിലും ഒന്നു ചോദിക്കാമെന്നു വച്ചാല്‍ ഒറ്റയ്ക്കു വരുന്ന ആരെയെങ്കിലും കാണണ്ടെ. നോക്കുന്നിടത്തെല്ലാം വലുതും ചെറുതുമായി ഇരട്ടകളോടിരട്ടകള്‍ തന്നെ. കൊടിഞ്ഞിയുടെ വഴികളിലൂടെ ഇരട്ടകള്‍ നടക്കുവാന്‍ തുടങ്ങിയത് മൂന്ന് തലമുറകള്‍ മുന്‍പാണ്. പിന്നെയും കാലം കുറെ കഴിഞ്ഞപ്പോള്‍ ഇരട്ടകളെ തട്ടിയിട്ടു നടക്കാന്‍ വയ്യെന്നായി. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. വൈദ്യശാസ്ത്രവും തലപുകഞ്ഞു ചിന്തിക്കുന്നു. കൊടിഞ്ഞിയില്‍ മാത്രം ഇത്രയധികം ഇരട്ടകളെങ്ങനെയുണ്ടായി. മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന ഗ്രാമം ഇന്നറിയപ്പെടുന്നതു തന്നെ ഇരട്ടക്കുട്ടികളുടെ ഗ്രാമം എന്നാണ്. കൊടിഞ്ഞിയിലെ ഏതു വഴികളിലൂടെ നടന്നാലും രണ്ട് ഇരട്ടകളെ കാണാം. ചെറുതും വലുതുമായി 220 ഇരട്ടകളാണ് ഈ ഗ്രാമത്തിലുള്ളത്. അതു കൊണ്ട് തന്നെ കൊടിഞ്ഞിയുടെ ഖ്യാതി കടലും കടന്ന് അങ്ങ് പാശ്ചാത്യ നാടുകളിലും വാര്‍ത്തയായിരിക്കുകയാണ്. ഡെയ്ലി മെയില്‍, ദി ടെലിഗ്രാഫ് തുടങ്ങി ഒട്ടേറെ പാശ്ചാത്യ മാധ്യമങ്ങള്‍ ഇരട്ടക്കുട്ടികളുടെ ഗ്രാമത്തെ വാര്‍ത്തയാക്കിക്കഴിഞ്ഞു. ഇരട്ടകളുടെ എണ്ണത്തില്‍ ലോകത്താകമാനമുള്ള ശരാശരിക്കണക്കെടുക്കുകയാണെങ്കില്‍ ഇതിന്റെ ആറിരട്ടിയാണ് കൊടിഞ്ഞിയിലെ ഇരട്ടകളുടെ എണ്ണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം 60 ജോഡി ഇരട്ടക്കുട്ടികളാണ് ഈ ഗ്രാമത്തില്‍ ജനിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 15 ജോഡി ഇരട്ടക്കുട്ടികള്‍ ജനിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കൊടിഞ്ഞിയിലെ ഇരട്ടകളുടെ എണ്ണം ഇരട്ടിയിലധികമായിട്ടുണ്ടെന്നാണ് ഇവിടത്തെ ഡോക്ടറായ ശ്രീബിജു കൃഷ്ണന്‍ പറയുന്നത്. വൈദ്യശാസ്ത്രം ഇവിടത്തെ ഇരട്ടകളെ വളരെ ഗൌരവത്തോടെയാണ് സമീപിക്കുന്നതെന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവരെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന ഡോക്ടര്‍ ശ്രീബിജു പറയുന്നത്. ജനിതകമായ പിന്‍തുടര്‍ച്ചയാണ് ഇരട്ടകളുട നിലയ്ക്കാത്ത വരവിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ജനന നിരക്കിന് 1000 ല്‍ 45 പേര്‍ എന്നതാണ് ഇവിടത്തെ ഇരട്ടകളുടെ അനുപാതം. ഏഷ്യയില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ 1000 ല്‍ നാലാണ് ഇരട്ടകളുടെ ജനനസാധ്യത എന്നിരിക്കെയാണ് കൊടിഞ്ഞിയിലെ ഇരട്ടകള്‍ ഒരു ഘോഷയാത്ര പോലെ പോകുന്നത്. സാധാരണയായി കൃത്രിമ ഗര്‍ഭധാരണം നടത്തുന്ന ദമ്പതികള്‍ക്കാണ് ഇരട്ടക്കുട്ടികളുണ്ടാവാനുള്ള സാധ്യതയേറുന്നത്. കൊടിഞ്ഞിയിലാണെങ്കില്‍ ഇത്തരത്തില്‍ ഒരു സംഭവമേയില്ല. ഇരട്ടകളുടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള എല്ലാ പ്രസവങ്ങളും സ്വാഭാവികം തന്നെ. ഇരട്ടകള്‍ക്കായി കൊടിഞ്ഞിയില്‍ ട്വിന്‍സ് ആന്റ് കിന്‍സ് അസോസിയേഷനുമുണ്ട്. കഴിഞ്ഞ ഡിസംബറില്‍ രൂപം കൊടുത്ത സംഘടനയുടെ പ്രസിഡണ്ട് ഭാസ്കരന് രണ്ടാണ്‍കുട്ടികള്‍, സംശയിക്കേണ്ട ഇരട്ടകള്‍ തന്നെ.


Tuesday, November 3, 2009

അപ്പോള്‍ പ്രായം ഷാരൂഖിനോടു പറഞ്ഞു


'ഞാന്‍ തോറ്റു'

ഇയാള്‍ ഇനിയൊരു വട്ടം കൂടി കാമ്പസില്‍ ചുറ്റിനടന്നാലും നൂറു വട്ടം കൂടി പ്രണയിച്ചാലും എത്ര തവണ മരം ചുറ്റിയാലും ആരും ഒരു കുറ്റവും പറയില്ല. ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി നാല്‍പത്തി നാലു വയസായിട്ടും ഷാരൂഖ് തുടരുന്നത് ഈ പയ്യന്‍സ് ഇമേജ് നില നില്‍ക്കുന്നതു കൊണ്ടു തന്നെയാണ്. ഒറ്റത്തവണ പോലും പ്ളാസ്റ്റിക് സര്‍ജറി ചെയ്യാതെയാണ് രൂപ ഭാവങ്ങളില്‍ ചുളിവുകളേതുമില്ലാതെ ബോളിവുഡിന്റെ കിംഗ് ഖാന്‍ നാല്‍പ്പത്തിനാലാം വയസിലേയ്ക്ക് പടി ചവിട്ടിയത്. തളരാതെ, കിതയ്ക്കാതെ വിജയങ്ങള്‍ കീഴടക്കിപ്പായുന്ന പിന്നിലായി കീഴടക്കാന്‍ പറ്റാതെ ഓടിത്തളര്‍ന്ന് പ്രായവുമുണ്ട്. തനിക്കിപ്പോഴും ഇരുപത്തഞ്ചു വയസു കഴിഞ്ഞതായേ തോന്നുന്നുള്ളൂവെന്നാണ് ഷാരൂഖ് പറയുന്നത്. ചെറുപ്പം നില നിര്‍ത്തുന്നത് പ്ളാസ്റ്റിക് സര്‍ജറി കൊണ്ടാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ താന്‍ കൂടുതല്‍ നന്നായി ഉറങ്ങുന്ന ദിവസങ്ങളില്‍ കൂടുതല്‍ ചെറുപ്പമായും ഉറക്കമില്ലാത്ത ദിവസങ്ങളില്‍ പ്രയാക്കൂടുതല്‍ തോന്നിപ്പിക്കുന്ന പോലെയുമിരിക്കുമെന്നാണ് ഷാരൂഖ് പറയുന്നത്. ഇരുപത്തഞ്ചിന്റെ ചുറുചുറുക്ക് സിനിമയില്‍ മാത്രമല്ല വെള്ളിത്തിരയ്ക്കു പുറത്തും പ്രകടമാണ്. ഷാരൂഖ് എന്നാല്‍ പ്രേക്ഷര്‍ക്കും ആരാര്‍ധകര്‍ക്കും ജരാനരകള്‍ ബാധിക്കാത്ത പ്രീയ നടനാണ്. ഒരു ദശാബ്ദം പിന്നിട്ടിട്ടും മുംബയിലെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന സിനിമ തന്നെ പ്രേക്ഷകന്റെ താരത്തോടുള്ള ഇഷ്ടം വെളിവാക്കുന്നു. ബോളിവുഡില്‍ പ്രണയം ഫീല്‍ ചെയ്യണമെങ്കില്‍ അതില്‍ ഷാരൂഖ് വേണമെന്നും ജോഡിയായി കജോള്‍ ഉണ്ടാവണെമെന്നതും എഴുതപ്പെടാത്ത മറ്റൊരു സമവാക്യം. ഈ ജോഡികള്‍ ഒരുമിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നവെന്നത് എഴുതപ്പെട്ട സിനിമാ ചരിത്രം. ആദ്യ കാലങ്ങളില്‍ തിരഞ്ഞെടുപ്പുകളില്ലാതെ നെഗറ്റീവ് വേഷങ്ങള്‍ പോലും കൈകാര്യം ചെയ്തിരുന്ന ഷാരൂഖ് ബോളിവുഡിലെ താര രാജാവായ ശേഷം വേഷങ്ങളില്‍ വേണ്ടത്ര കൈയടക്കം കാണിച്ചു. സിനിമയ്ക്കകത്ത് ഷാരൂഖിന്റെ യൌവനത്തെ പിടിച്ചു നിര്‍ത്തിയതില്‍ പ്രധാന പങ്ക് കരണ്‍ ജോഹര്‍ എന്ന യുവസംവിധായകന് അവകാശപ്പെട്ടതാകുന്നു. ഇവരുടെ ഒത്തൊരുമിക്കല്‍ ഹിറ്റുളായി മാത്രം പുറത്തിറങ്ങിയതും അതു കൊണ്ടു തന്നെ. മാതാപിതാക്കളുടെ മരണശേഷം മുംബയില്‍ വണ്ടിയിറങ്ങിയ ഷാരൂഖിന്റെ സമ്പാദ്യം മനസു നിറയെ സ്വപ്നങ്ങളും ഗൌരിയോടുള്ള പ്രണയവും മാത്രമായിരുന്നു. അക്കാലത്ത് ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയത്തില്‍ സജീവമായിരുന്ന ഷാരൂഖ് ഖാന്‍ ഫൌജിയിലെ കേണല്‍ അഭിമന്യു റായ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി. ഏറക്കാലം മിനിസ്ക്രീനില്‍ ഒതുങ്ങി നില്‍ക്കേണ്ടി വന്നെങ്കിലും വെള്ളിത്തിരയിലേക്കുള്ള ഗംഭീര അരങ്ങേറ്റും ഷാരൂഖിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. 1992ല്‍ ദീവാനയെന്ന ചലച്ചിത്രത്തില്‍ നിന്നും ആരാധകരുടെ ആരവങ്ങളിലേക്ക് നടന്നു കയറിയ ഷാരൂഖിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ദീവാനയില്‍ തുടങ്ങി ഇടവിട്ടിടവിട്ട് അവസരങ്ങള്‍ തേടി വന്നു. ചമത്കാര്‍, രാജു ബന്‍ ഗയാ ജെന്റില്‍ മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വന്ന ധര്‍, ബാസിഗര്‍ എന്നീ ചിത്രങ്ങള്‍ ഷാരൂഖിന്ന് അവസരങ്ങളുടെ ചാകരക്കാലം തന്നെ സമ്മാനിച്ചു. അക്കാലത്ത് ഇമേജ് നോക്കാതെ നെഗറ്റീവ് വേഷങ്ങളിലും വിജയം തെളിയിച്ചതാണ് ഷാരൂഖിന്റെ വളര്‍ച്ചയ്ക്ക് വഴിമരുന്നായത്. ഇന്നും പ്രദര്‍ശനം തുടരുന്ന ദില്‍ വാലേ ദുല്‍ഹനിയാ ലേ ജായേംഗാ തന്നെ ഷാരൂഖിന്റെ അഭിനയമികവിന്റെ മകുടോദാഹരണം. ഈ ചിത്രത്തിനു ശേഷം വന്ന കുച്ച് കുച്ച് ഹോത്താഹേയും ഹിറ്റ് തന്നെ. അഭിനയമികവു തെളിയിച്ച ഷാരൂഖ് പിന്നെ നിര്‍മാണ രംഗത്തേക്ക് കടന്നു. ആദ്യം ജൂഹി ചൌളയുമായി ചേര്‍ന്നും പിന്നീട് സ്വന്തമായും രണ്ട് നിര്‍മാണ കമ്പനികള്‍ തുടങ്ങി. കഭി ഖുശി കഭി ഗം. ദേവദാസ്, ചല്‍തേ ചല്‍തേ, ഹം തുമാരെ ഹേ സനം, മേ ഹൂ നാ, ഡോണ്‍, രബ്നേ ബനാ ദി ജോഡി, ബില്ലു തുടങ്ങി അടുത്ത ഫെബ്രുവരിയില്‍ പുറത്തിറങ്ങാന്‍ പോകുന്ന മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലേക്കും എത്തി വയസിനും വിശ്രമത്തിനും കീഴടങ്ങാതെ നില്‍ക്കുന്നു ബോളിവുഡിന്റെ കിംഗ് ഖാന്‍.


Friday, October 30, 2009

ഇന്ദിരയെ ഓര്‍ക്കുമ്പോള്‍


1984 ഒക്ടോബര്‍ 31, പുലര്‍ച്ചെ 9 ഒമ്പതു മണിയോടെ ചരിത്രം കറുപ്പു പുതയ്ക്കാന്‍ പോകുന്ന നിമിഷങ്ങളിലേക്ക് ഇന്ദിരാ പ്രിയദര്‍ശിനി ഓറഞ്ച് സാരിയുടുത്തിറങ്ങിയത്. സബ് ഇന്‍സ്പെക്ടര്‍ ബിയാന്ത് സിങ്ങിന്റെ റിവോള്‍വറിലും കോണ്‍സ്റ്റബിള്‍ സത്വന്ത് സിങ്ങിന്റെ സ്റ്റെന്‍ ഗണ്ണിലും ഇന്ദിരയെ കാത്ത് പതിനാറ് വെടിയുണ്ടകള്‍. ഇന്ത്യയുടെ ഗതിമാറ്റിയ നാല്‍പത് നിമിഷങ്ങള്‍. തീ തുപ്പിയ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ ഇന്ദിരയുടെ നെഞ്ചിലും വയറിലും തുളഞ്ഞു കയറി. സൈറന്‍ മുഴക്കി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലേക്ക് പാഞ്ഞ കാറിനുള്ളില്‍ മരുമകള്‍ സോണിയ ഗാന്ധിയുടെ മടിയില്‍ കിടന്ന ഇന്ദിരയില്‍ നിന്നും അവസാന ശ്വാസം വിട്ടു പിരിഞ്ഞു. ഒരേയൊരു ഇന്ദിര ഗാന്ധി, ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ മറ്റൊരു വനിത ഇതു വരെ ഉണ്ടായിട്ടില്ല. രക്ത സാക്ഷിത്വത്തിന്റെ കാല്‍ നൂറ്റാണ്ട് തിയകയുമ്പോഴും ഇന്ദിരയെന്ന പേര് ഉച്ചരിക്കുമ്പോള്‍ ആദരവും ബഹുമാനവും അറിയാതെ കടന്നുവരും.
ഉരുക്കു വനിത
മരണം നിഴല്‍ പോലെ പിന്നാലെയുണ്ടെന്നറിയാമായിരുന്നിട്ടും തനിയ്ക്ക് മരിക്കാന്‍ ഭയമില്ലെന്ന് പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞ് ഇന്ദിരാ പ്രിയദര്‍ശിനിയെ മരണം കവര്‍ന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാന മന്ത്രിയും ഉരുക്കു വനിതയുമായിരുന്ന ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു. അധികാരത്തിന്റെ പുരുഷ ലക്ഷണങ്ങള്‍ തിരുത്തിക്കുറിച്ച് എല്ലാവിധ വിശേഷണങ്ങളുടെയും സീമയ്ക്കു പുറത്തു നിന്ന ഇന്ദിരയുടെ കാലഘട്ടം ചരിത്രത്തില്‍ സമാനതകളില്ലാതെ തെളിഞ്ഞു കിടക്കുന്നു. രണ്ടു ദശാബ്ദക്കാലം ഇന്ത്യയുടെ അധികാരം കൈപ്പിടിയിലമര്‍ത്തിയ ഇന്ദിര കാറ്റും കോളും നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും ഭരണയന്ത്രത്തിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലൊതുക്കി. അപകടകരമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അവര്‍ക്ക് അതിനുള്ള വിലയായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. ബ്ളൂസ്റ്റാര്‍ ഓപ്പറേഷന്‍
1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ളൂസ്റ്റാറാണ് ഇന്ദിരയുടെ മരണത്തിനു വഴിയൊരുക്കിയത്. സുവര്‍ണ ക്ഷേത്രത്തില്‍ ഒളിച്ച സിക്ക് തീവ്രവാദികളെ നേരിടാനായി നടത്തിയ ഓപ്പറേഷന്‍ ബ്ളൂസ്റ്റാറിന് ഇന്ദിര അനുമതി നല്‍കുമ്പോള്‍ പഞ്ചാബ് വിഘടനവാദത്തെ എതിര്‍ക്കുന്നതിനുള്ള മറ്റെല്ലാ വഴികളും അടഞ്ഞിരുന്നു. 83സൈനികരും 492 സിവിലിയന്‍മാരും കൊല്ലപ്പെട്ട ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ ലോകത്താകമാനമുള്ള സിക്കുകാരുടെ മനസില്‍ ഉണങ്ങാത്ത മുറിവായി. തീവ്രവാദത്തിനു നേതൃത്വം നല്‍കിയ ഭിന്ദ്രന്‍വാലയുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടെങ്കിലും സുവര്‍ണക്ഷേത്രം സൈന്യം കൈയടക്കിയെന്ന വാര്‍ത്ത സിക്കുകാരെയായകെ ചൊടിപ്പിച്ചു. നിരവധി സിക്കുകാര്‍ സൈന്യത്തില്‍ നിന്നും പിരിഞ്ഞു പോവുക വരെ ചെയ്തു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തിനായി ദിന്ദ്രന്‍വാലയെ പഞ്ചാബില്‍ വളര്‍ത്തിയത് ഇന്ദിരയായിരുന്നു. ഭസ്മാസുരന് വരം നല്‍കിയതു പോലെയായിരുന്നു ഇതെന്നത് ചരിത്രപാഠം.
അനുഭവങ്ങളുടെ ബാല്യം
1917 നവംബര്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമലാ നെഹ്റുവിന്റെയും മകളായി ജനിച്ച ഇന്ദിര പിച്ചവച്ചതും വളര്‍ന്നതും സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ട നാളുകളിലായിരുന്നു. കടുത്ത ഏകാന്തത നിറഞ്ഞ ബാല്യകാലം തന്നെയാവണം ഇന്ദിരയുടെ മനസിന് വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഉരുക്കു ചട്ടയണിയിച്ചതും. ചെറുപ്പം തൊട്ടേ രാഷ്ട്രീയം നിറഞ്ഞ അന്തരീക്ഷത്തില്‍ വളര്‍ന്ന ഇന്ദിരയുടെ ജീവിതവും അതേ വഴിക്കു തന്നെ ചലിച്ചു തുടങ്ങി. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമര രംഗത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അണി നിരത്തി 'വാനര സേന' രൂപീകരിച്ചു. മുതിര്‍ന്ന രാഷ്ട്രീയക്കാരെ പോലെ തന്നെ ഇന്ദിരയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളുമായി വാനരസേനയും സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി. സ്കൂള്‍ ബാഗുകളില്‍ നേതാക്കള്‍ക്കുള്ള ലഘുലേകള്‍ ഒളിപ്പിച്ചു കടത്തിയിരുന്നതും വാനരസേനയിലെ അംഗങ്ങളാണ്.ഇംഗ്ളണ്ടിലെ സോമര്‍വെല്ലി കോളജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ സ്വാതന്ത്യ്രസമരാനുകൂല സംഘടനയായ ഇന്ത്യാലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇന്ദിര അവിടെ നിന്നും മടങ്ങും വരെ സ്വാതന്ത്യ്രസമരത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു കൊണ്ടിരുന്നു. പതിനെട്ടു വയസായപ്പോഴേക്കും അമ്മയെ നഷ്ടപ്പെട്ട ഇന്ദിരയുടെ പിന്നീടുള്ള ജീവിതത്തിലെ നിറസാന്നിധ്യം അച്ഛന്‍ നെഹ്റുവായിരുന്നു. ഇക്കാലത്ത് അദ്ദേഹവുമായി അവര്‍ നടത്തിയിരുന്ന നീണ്ട കത്തിടപാടുകള്‍ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പില്‍ക്കാലത്ത് പുസ്തകമായി. അക്കാലത്തെ സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ നേര്‍രേഖകള്‍ കൂടിയാണ് ഈ കത്തുകള്‍.
കുടുംബം
ബ്രിട്ടനില്‍ വെച്ചാണ് ഇന്ദിരാഗാന്ധി പാഴ്സിയായ ഫിറോസ് ഗാന്ധിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. 1942ല്‍ അച്ഛന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്ദിര ഫിറോസ് ഗാന്ധിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചു. അതിനോടകം തന്നെ സ്വാതന്ത്യ്രസമരത്തില്‍ സജീവമായിരുന്ന ഫിറോസുമൊരുമിച്ചാണ് ഇന്ദിര ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തത്. ഇന്ദിരയ്ക്കും ഫിറോസ് ഗാന്ധിക്കും രണ്ടു മക്കളായിരുന്നു. അടിയന്തരവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധി ചരിത്രവിചാരണ നേരിടുന്നത് സഞ്ജയിഗാന്ധിയുടെ ചെയ്തികളുടെ പേരിലാണ്. നിര്‍ബ്ബന്ധിത വന്ധ്യകരണത്തിലൂടെയും ഡല്‍ഹിയിലെ ചേരിനിവാസികളുടെ നെഞ്ചിലൂടെ നിര്‍ഭയം ബുള്‍ഡോസറുരുട്ടിയും സഞ്ജയ് നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ ഇന്ദിരയുടെ യശസ്സിനുമേല്‍ കുറച്ചൊന്നുമല്ല കരിപുരട്ടിയത്. ഒടുവില്‍ സഞ്ജയ് വിമാനാപകടത്തില്‍ മരിച്ചതിന്റെ ദുഃഖവും ഇന്ദിരയ്ക്ക് താങ്ങേണ്ടിവന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും ഇന്ദിരയുണ്ടാവും, ശക്തനായ പിതാവിന്റെ അതിശക്തയായ മകളായി. ബംഗ്ളാദേശിന്റെ പിറവിയിലൂടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും ഭാഗധേയം മാറ്റിയ ധീരവനിതയായി.


Friday, October 23, 2009

കടലാസ് പൂവിന്റെ വസന്തം


അമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡല്‍ഹിയിലെ റീഗല്‍ സിനിമാ ഹാളില്‍ ഒരു സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കുന്നു. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദായിരുന്നു മുഖ്യാതിഥി. സിനിമ തുടങ്ങി ഏറെക്കഴിയും മുമ്പേ അദ്ദേഹം ഹാളിനു പുറത്തേക്ക് നടന്നു. പ്രേക്ഷകരുടെ ഇടയില്‍ നിന്നും നിലയ്ക്കാതെ കൂക്കിവിളികള്‍. തിരശ്ശീലയ്ക്കു നേരെ കൂര്‍ത്ത കല്ലുകളും ചെരിപ്പുകളും ചീറിപ്പാഞ്ഞു. തിരസ്കരണത്തിന്റെ മുള്ളുകള്‍ സംവിധായകന്‍ ഗുരുദത്തിന്റെ മനസില്‍ ആഴത്തില്‍ മുറിവേല്‍പിച്ചു. കാഗസ് കെ ഫൂല്‍ എന്ന കാലം തെറ്റി വിരിഞ്ഞ കടലാസു പൂവിനെ അമ്പതുകളിലെ സിനിമാ പ്രേക്ഷകര്‍ ഇങ്ങനെയായിരുന്നു സ്വീകരിച്ചത്. പിന്നീട് അതിന്റെ പരിമളം പരന്നു തുടങ്ങിയപ്പോഴേക്കും നട്ടു നനച്ചു വളര്‍ത്തിയവന്‍ നീണ്ട നിദ്രയ്ക്കു കീഴടങ്ങി. ഗുരുദത്തിന്റെ കാഗസ് കെ ഫൂല്‍ എന്ന ലോകോത്തര ക്ളാസിക്കിന് ഈ ഒക്ടോബറില്‍ അമ്പതു വയസു തികഞ്ഞിരിക്കുന്നു. 1959 ല്‍ ഇറങ്ങിയ കാഗസ് കെ ഫൂലിനെ പ്രേക്ഷകര്‍ നിര്‍ദാക്ഷണ്യം തിരസ്കരിച്ചു. കാലനുസൃതമല്ലാത്ത പ്രമേയവുമായി അമ്പതുകളുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു മുന്നില്‍ അന്നത്തെ പ്രേക്ഷകര്‍ കണ്ണടച്ചു. പ്യാസ എന്ന ചിത്രം വിജയിച്ചതിന്റെ ചുവടു പിടിച്ചാണ് ഗുരുദത്ത് കാഗസ് കെ ഫൂല്‍ ഒരുക്കുന്നത്. അമ്പതുകളുടെ ഒടുവില്‍ വരണ്ട മണ്ണില്‍ വീണു കരിഞ്ഞു പോയെങ്കിലും എണ്‍പതുകളുടെ വസന്തത്തില്‍ കാഗസ് കെ ഫൂല്‍ വീണ്ടും പൂത്തു തളിര്‍ക്കുന്നത് കാണാന്‍ ഗുരുദത്ത് ജീവിതം ബാക്കി വെച്ചില്ല. തന്റെ കടലാസു പുഷ്പം കരിഞ്ഞു വീണ ഒക്ടോബര്‍ മാസം കിടപ്പു മുറിയില്‍ മദ്യത്തില്‍ അമിതമായി ഉറക്കഗുളികകള്‍ കലര്‍ത്തി മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. 1984ല്‍ ജപ്പാനിലും ഫ്രന്‍സിലും വീണ്ടും റിലീസായ ചിത്രം കാണാന്‍ സിനിമാ പ്രേമികള്‍ ഇടിച്ചു കയറി. ലോകോത്തര ക്ളാസിക്കുകള്‍ സിനിമാ ലോകത്തിനു സമ്മാനിച്ച മഹാരഥന്‍മാരുടെ പട്ടികയിലേക്ക് ഗുരുദത്തും നടന്നു കയറി. കാഗസ് കെ ഫൂല്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയായിരുന്നു പറഞ്ഞത്. ഫ്ളാഷ്ബാക്കില്‍ കഥപറയുന്ന കാഗസ് കെ ഫൂല്‍ സുരേഷ് സിന്‍ഹയെന്ന സിനിമാ സംവിധായകന്റെ കഥയാണ്. ഭാര്യ ബീന ധനികരായ വീട്ടുകാര്‍ സിനിമാ ജീവിതത്തെ സമൂഹത്തില്‍ തീരെ വിലമതിക്കാനാവാത്ത ഒന്നായാണ് കണ്ടിരുന്നത്. തന്റെ മകള്‍ പമ്മിയെ ഒരു ബോര്‍ഡിംഗ് സ്കൂളിലയക്കാനുള്ള നീക്കത്തെ സുരേഷ് ശക്തമായെതിര്‍ക്കുന്നു. അതോടെ അയാളുടെ കൂടുംബാന്തരീക്ഷം കൂടുതല്‍ കാലുഷ്യമാകുന്നു. മഴയുള്ളൊരു രാത്രിയിലാണ് സുരേഷ് ശാന്തിയുമായി കണ്ടുമുട്ടുന്നത്. അയാള്‍ തന്റെ കോട്ട് അവള്‍ക്ക് നല്‍കുന്നു. പിന്നീട് ഈ കോട്ട് മടക്കി നല്‍കാനായി സിനിമാ സ്റ്റുഡിയോയിലെത്തുന്ന ശാന്തി അപ്രതീക്ഷതമായി ക്യാമറയില്‍ പതിയുന്നു. സുരേഷിലെ സംവിധായകന്‍ അവളുടെ ചലനങ്ങളില്‍ ഒര നല്ല നടിയെ തിരിച്ചറിയുന്നു. തന്റെ ദേവദാസ് സിനിമയില്‍ പാരോ എന്ന കഥാപാത്രമായി അവളെ തിരഞ്ഞെടുക്കുന്നു. ക്രമേണ നടയെന്ന നിലയില്‍ ശാന്തി പേരെടുക്കുകയും സുരേഷുമായുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു. എന്നാല്‍ സുരേഷിന്റെ മകള്‍ പമ്മി ശാന്തിയോട് തന്റ അച്ഛന്റെ ജീവിതത്തില്‍ നിന്ന് വഴിമാറമെന്നാവശ്യപ്പെടുന്നു. തന്റെ കരിയര്‍ ഉപേക്ഷിക്കുന്ന ശാന്തി ദൂരെയൊരു ഗ്രാമത്തില്‍ ഒരു സ്കൂള്‍ ടീച്ചറുടെ ജോലി നേടി പോകുന്നു. ശാന്തിയുടെ വേര്‍പാട് സുരേഷിനെ മദ്യപാനിയാക്കി മാറ്റി. എന്നാല്‍ മുന്‍പ് ഏര്‍പ്പെട്ടിരുന്ന ചില കരാറുകള്‍ മൂലം ശാന്തി സിനിമയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയാവുന്നു. ശന്തി സിനിമയില്‍ വീണ്ടും സജീവമാവുമ്പോഴേക്കും സുരേഷ് അവളില്‍ നിന്നും സിനിമയില്‍ നിന്നും ഏറെ ദൂരം പോയിരുന്നു. ചിത്രത്തിന്റെ അവസാന സീനില്‍ സുരേഷ് സിന്‍ഹ തന്റെ കഴിഞ്ഞുപോയ നല്ല കാലങ്ങളെയോര്‍ത്ത് ആളൊഴിഞ്ഞ സ്റ്റുഡിയോയില്‍ സംവിധായകന്റെ കസേരയിലിരുന്നു മരിക്കുന്നു. ചിത്രത്തില്‍ സുരേഷ് സിന്‍ഹയായി ഗുരുദത്തും ശാന്തിയായി വഹീദാ റഹ്മാനും വേഷമിടുന്നു. ബേബി നാസ്, മഹമ്മൂദ്, ജോണിവാക്കര്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിച്ചു. ഇത്തരമൊരു കഥയെ സ്വീകരിക്കാന്‍ അമ്പതുകളുടെ ഒടുവിലുണ്ടായിരുന്നു പ്രേക്ഷകമനസുകള്‍ പാകപ്പെട്ടിരുന്നില്ലെന്നു തന്നെ പറയാം. വിനോദമെന്ന സിനിമയുടെ അത്ഭുതങ്ങള്‍ അറിഞ്ഞു തീരുന്നതിനും മുന്നെ ഗഹനമായൊരു ഇതിവൃത്തമോര്‍ത്തു തലപുകയ്ക്കാന്‍ അന്നത്തെ പ്രേക്ഷകനു കഴിയുമായിരുന്നില്ല. ലളിതമായ കഥാപശ്ചാത്തലങ്ങളില്‍ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെയൊപ്പം കഥാചലനം മന്ദഗതിയിലായ കാഗസ് കെ ഫൂലിന് പിടിച്ചു നില്‍ക്കാനായില്ല. വിനോദത്തിനു വേണ്ടി സിനിമയുടെ സ്വഭാവിക സമവാക്യം തികയ്ക്കാന്‍ ഇടയ്ക്കിടെ തിരുകിക്കയറ്റിയ ഹാസ്യരംങ്ങള്‍ വേണ്ട വിധം ഏറ്റുമില്ല. കാഗസ് കെ ഫൂല്‍ മുറിവുകള്‍ നിറഞ്ഞതാണെന്നും വളരെ മന്ദഗതിയിലുള്ളതും പ്രേക്ഷകന്റെ തലയ്ക്കുമുകളിലൂടെ പോകുന്നതുമായ ചിത്രമാണെന്ന് ഒരു അഭിമുഖത്തില്‍ ഗുരുദത്ത് തുറന്ന് സമ്മതിച്ചിരുന്നു. പക്ഷെ ഗുരുദത്ത് പ്രതീക്ഷിച്ച പ്രേക്ഷകന്‍ രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എണ്‍പതുകളില്‍ കാഗസ് കെ ഫൂല്‍ വീണ്ടും പൂത്തപ്പോള്‍ അത് മികച്ച് പത്ത് ഹിന്ദി സിനിമകളുടെ ശാഖയില്‍ പരിമളം പടര്‍ത്തി വേറിട്ടു നിന്നു. ചിത്രത്തില്‍ കെയ്ഫി അസ്മിയുടെ വരികള്‍ക്ക് ജീവന്‍ പകര്‍ന്നത് എസ്.ഡി ബര്‍മനാണ്. വി.കെ മൂര്‍ത്തിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ ഒരു പാട്ടു സീനില്‍ രണ്ട് ചെറിയ കണ്ണാടികളുുപയോഗിച്ചാണ് അദ്ദേഹം സൂര്യപ്രാകാശത്തിന്റെ വലിയൊരു സാന്നിധ്യം ദൃശ്യമാക്കിയത്. ഈ സീന്‍ അദ്ദേഹത്തിന് 1959ലെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. കാഗസ് കെ ഫൂല്‍ ഗുരുദത്തിന്റെ ആത്മകഥാംശമുള്ള സിനിമയാണെന്ന് പലരും പറഞ്ഞിരുന്നു. ഈ സിനിമയെടുക്കുന്ന കാലത്താണ് ഭാര്യാ ഗീതാദത്തുമായുള്ള അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ ഉലച്ചില്‍ വീഴുന്നതും നടി വഹാദാ റഹ്മാനുമായി അടുപ്പത്തിലാവുന്നതും. ചിത്രത്തിലെ നായകന്റെ ഏകാന്തതയിലുള്ള അന്ത്യത്തിനും ഗുരുദത്തിന്റെ മരണത്തിനും ഏറെ സാമ്യതകളുമുണ്ടായിരുന്നു. എന്നാല്‍ കാഗസ് കെ ഫൂല്‍ ഗുരുദത്ത് ഗുരുതുല്യനായി കണ്ടിരുന്ന ഗ്യാന്‍ മുഖര്‍ജിയുടെ കഥയാണെന്നും. ഗുരുദത്തിന്റെ പ്യാസ് എന്ന ചിത്രം സമര്‍പ്പിച്ചിരിക്കുന്നതും ഗ്യാന്‍ മുഖര്‍ജിയ്ക്കാണ്.