Wednesday, October 21, 2015

ഗസല്‍, മുനയുള്ള ഒരു മൂര്‍ച്ഛയല്ല


പാടുക സാഹിബ് 
അകലങ്ങളിലേക്കെത്ര
പ്രകാശവര്‍ഷങ്ങളുണ്ടാകിലും.
വിലക്കുകള്‍ പൊത്തിയ
കാതുകളെങ്കിലും 
അലിയും ഞാനോര്‍മകളില്‍
ഇലമറക്കിപ്പുറം
മരം പെയ്യുന്ന നേരങ്ങൡ

വിലക്കിന്റെ വേലികെട്ടിയ
കൂടാരങ്ങള്‍ക്കു മീതെ
ഒരു തുണ്ടു മേഘം 
തോരാതെ പെയ്യുന്നു,
ഗുലാം അലി പാടുന്നു.
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍

ഇന്നലെകളില്‍ 
അതിരുകളില്ലാതിരിക്കെ
അലിഞ്ഞു പോയൊരീണങ്ങളില്‍
ഓര്‍ത്തു വെയ്ക്കുന്നു
മധുരിത ഗാനങ്ങളെല്ലാം

ഒരു ഗാനം പോലും
ഓര്‍മയില്‍ സൂക്ഷിക്കാനാവാത്ത
പകലുകള്‍ മരുഭൂമികള്‍ക്കു 
വഴിമാറുന്നു
മുള്‍ച്ചെടികള്‍ പോലും
പൂക്കാന്‍ മറക്കുന്നു
മണല്‍ക്കാറ്റ് കണ്ണു പൊത്തുന്നു

കനവുകളില്‍ കരിമഷിയെഴുതുന്നു
ഉടലുറഞ്ഞ രൂപങ്ങള്‍
ഉലയില്‍ വെന്ത കണ്ണുകള്‍ 
ഉടവാളേന്തിയ കൈകള്‍
കരിന്തേളുകള്‍ കരിങ്കാള സര്‍പ്പങ്ങള്‍
കറുത്ത ചക്രവാളങ്ങനെയെല്ലാമെല്ലാം
ജീവനൊഴികെ മറ്റെന്തും
വരച്ചു ചേര്‍ക്കുവാനൊക്കുന്നു
ഒറ്റവാക്കിലും മുനയിലുമൊതുക്കുന്നു
ഒടുവില്‍ ഒരു കറുത്ത ഭൂപടത്തില്‍
പുല്ലു തിന്നുന്ന പശു.

കേഴുന്ന കാലം വരും
പാടുക സാഹിബ്
വിലക്കിന്റെ വള്ളികളില്‍
ആ പുഷ്പരാഗങ്ങള്‍
ഒരു പൂക്കാലം കൂടി നിറയ്ക്കട്ടെ. 






Saturday, March 28, 2015

a city, a poeam and the foot ball




ഒരു ജെട്ടി, ഒരു മേനക

എന്റെ കൂട്ടുകാരീ,
നിന്റെ പിറന്നാള്‍ തലേന്നു
നക്ഷത്രങ്ങള്‍ നാണിച്ചു 
താഴേക്കു നോക്കുന്ന
ഒരു കൊച്ചു മൂക്കുത്തി
വാങ്ങിത്തരും ഞാന്‍
കൊലുസിന്റെ കിലുക്കമുള്ള
ജിമിക്കികള്‍ നിന്റെ
കാതുകളില്‍ ചിരിക്കുന്നതു
കേള്‍ക്കാന്‍ വേണ്ടി മാത്രം.
അന്നു വൈകുന്നേരം
ചിരിച്ചു പുഷ്പിച്ച
ഗുല്‍മോഹറുകള്‍ക്കു താഴെ
മറൈന്‍ ഡ്രൈവിലൂടെ
കപ്പലണ്ടി തിന്നു നടക്കും നമ്മള്‍
കാവ്യാ മാധവനു നിന്നേക്കാള്‍
പ്രായം തോന്നുമെന്നു കളി പറയും.
നിന്റെ തലയില്‍ നഫീസാ അലിയുടെ
വെള്ളിമുടികള്‍ പടിഞ്ഞാറു നോക്കി പറക്കും.
കൊച്ചിക്കായല്‍ കടന്നു നമ്മള്‍
ഫോര്‍ട്ടു കൊച്ചിക്കു
സന്ധ്യ കാണാന്‍ പോകും.
കടല്‍ കയറിയിറങ്ങുന്ന കരയില്‍
നിന്നു മാനത്തേക്കു ഒരു ചുവന്ന
പട്ടം പറത്തി വിടും.
ദൂരെ പൊട്ടു പോലെ കാണുന്ന
കപ്പലുകള്‍ക്കെല്ലാം
ടൈറ്റാനിക്കെന്നു പേരിടും.
തിരിച്ചു പോരുന്ന ബസിലിരിക്കുമ്പോള്‍
നീ ഒരു ജെട്ടി, ഞാനൊരു മേനക.*
വെണ്ടുരുത്തിപ്പാലം കടക്കുമ്പോള്‍
ചുംബന സമരത്തിന്റെ
പോസ്റ്റര്‍ ആടു തിന്നുന്നത്
ഞാന്‍ കാണിച്ചു തരും.
എന്റെ നില്‍പുസമരം
വിജയത്തിന്റെ വക്കിലത്തെുമ്പോള്‍
നീ അവളെക്കുറിച്ചു ചോദിക്കാന്‍ തുടങ്ങും.
കേട്ടില്ലെന്നു വെച്ചാലും നീ
പിന്നെയും പിന്നെയും ചോദിക്കും.
അപ്പോഴാണു നക്ഷത്രങ്ങള്‍ നാണിക്കുമെന്നു
കരുതിയ മുക്കുത്തിയില്‍
എന്റെ ദ്വീപുകളുടെ ഭൂപടം കാണുന്നത്.
-----------------------------------------------------------------
* എറണാകുളത്തെ രണ്ട് ബസ്റ്റോപ്പുകള്‍ frown emoticon


Thursday, November 27, 2014

ആദം എന്ന മരംകൊത്തി ഏദനില്‍



1.
ആപ്പിള്‍,
നിനക്കുമൊരു
മരമാകാമെങ്കില്‍
ഏറ്റവും കുറഞ്ഞത്
ഒരാല്‍മരമെങ്കിലും
ആകുമായിരുന്നു
അമ്മ.
എത്ര കെട്ടിപ്പിടിച്ചാലും
കൈകളെത്താത്ത വണ്ണം
ഒത്തിരി കിളിക്കൂടുള്ള
എല്ലാത്തരം പൂവും കായുമുള്ള
ഒരു വന്‍മരം.
ഏതു ബുദ്ധനും
ബോധമേകുന്നൊരു
ബോധിവൃഷം.
എല്ലാ വേനലുകള്‍ക്കും
മീതെ ചായുന്ന
മഴക്കാട്.
2.
ഇതിപ്പോ
ഇങ്ങനെ
ജനലിനും
വാതിലിനും
പുറത്തേക്കു
വളരുമ്പം
വെട്ടി വെട്ടി
വേരുകള്‍ ചടച്ചു ചടച്ച്
ഒരുമാതിരി
ചട്ടിയില്‍ നട്ട പോലെ.
അടിമുടി
വിലക്കിന്റെ
വള്ളികള്‍.
3.
ചോന്നിരിക്കണ കണ്ടില്ലേ
ഏദനില്‍
നിന്നാണു പോലും
ഫൂ,
വിലക്കിന്റെ
ആദ്യ വാക്ക്
വീട്ടു മുറ്റത്തു
കിളുക്കാത്ത
കിട്ടാക്കനി.



Saturday, July 12, 2014

ഒരു ലെസ്.ബിയന്‍ കാട്



താക്കോലുകളെ
കൂട്ടത്തോടെ വരച്ചിട്ടാണ്
വാക്കുകള്‍ കൊണ്ടു 
ഹൃദയം തുറക്കുന്നത്.
വീടുകളുടെ
ചിത്രം മായ്ച്ചു കളഞ്ഞ്
മഴയെ വരക്കാന്‍
തുടങ്ങിയപ്പോഴേക്കും
നമുക്കുള്ളിലെ കാടുകള്‍
വേലികളില്ലാതെ വളരുന്നു.
മതിലുകളുടെ
തുടര്‍ച്ചയില്‍ നിന്ന്
നിന്റെ കണ്ണുകളെ
പച്ചമരങ്ങള്‍ക്കിടയിലേക്കു
കരഞ്ഞു തീരാന്‍
പറഞ്ഞയക്കുന്നു.
എന്റെ ചെവികള്‍
ചിന്നംവിളികളോടൊപ്പം
കിളിയൊച്ചകള്‍
തേടിപ്പോകുന്നു.
തിളച്ചു മറിഞ്ഞ
നീലച്ചായത്തില്‍
ഉടലുകളെ
കടലായി വരക്കുന്നു.
ഉടുപ്പുകള്‍
കൊടുങ്കാറ്റിനു
കൂട്ടു പോകുന്നു.
എന്റെ ആകാശം
നിന്റെ ഭൂമിയിലേക്കു
ഉമ്മകള്‍ പെയ്യിക്കുന്നു.
ജനാലകളും
വാതിലുകളുമില്ലാത്ത
തുറന്ന ഇടങ്ങളിലേക്ക
പറന്നിറങ്ങി
നിന്റെ പകലുകളും
എന്റെ രാവുകളും
ചുറ്റിവരിഞ്ഞു
പൊരുതുന്നു.


Monday, June 16, 2014

നഷ്ടങ്ങളിലെ ശിഷ്ടമായിരുന്നു പുറകിലത്തെ ബെഞ്ച്

പള്ളിക്കൂടം എന്നൊന്നും ആരുമാരും
വിളിക്കാതിരുന്നേറെ നൊന്തിട്ടാണ്
പുറകിലത്തെ ബെഞ്ചുകള്‍
പണ്ടത്തോളം മിണ്ടാതെയുമുരിയാടാതെയും
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു പറഞ്ഞ്
ഇത്രത്തോളം തരംതാണു പോയത്.

പണ്ടൊക്കെ വിതച്ചതിനിരട്ടി കൊയ്യുന്ന
പുഞ്ചപ്പാടങ്ങളായിരുന്നു പുറകിലത്തെ ബെഞ്ച്.
ഏഴു ബിയില്‍ ഈച്ച പോലുമറിയാതെ
പള്ളിപ്പറമ്പീന്നു വെട്ടിയ പാളേംകോടന്റെ
ഒരു മുഴുവന്‍ കൊല ഇരുത്തിപ്പഴുപ്പിച്ചിട്ടുണ്ട്.
വീടിറങ്ങിപ്പോരുന്ന കൊട്ടടയ്ക്കാ കശുവണ്ടി
കൊക്കോക്കുരു പിന്നെ കൈയിലൊതുങ്ങിയതിനെല്ലാം
സംഭരണ ശാലയായിരുന്നു പുറകിലത്തെ ബെഞ്ച്

ഇടത്തു നിന്നു നാലാമതിരുന്നവന്റെ മടിയില്‍
നാനയുടെ നടക്കു നിന്നിളക്കിയെടുത്ത്
നാലായി മടക്കിയ സില്‍ക്കിന്റെ പോസ്റ്റര്‍
പാതിമിഴിയടച്ച് നിവര്‍ന്നു നിന്നതും
പുറകിലത്തെ ബെഞ്ചിന്റെ പുതുറിലീസായിരുന്നു.

തെറ്റിപ്പിരിഞ്ഞും കണക്കു കൂട്ടലില്‍ പിഴച്ചതും
ഉത്തരക്കടലാസുകളിലെക്കാലവും
ചുവന്നവരകളോടൊട്ടിക്കിടന്നു
സയന്‍സ് പീരിയഡില്‍ ചെമ്പരത്തിപ്പൂ
രണ്ടായിപിളര്‍ന്ന്് അണ്ഡബീജങ്ങള്‍
അടയാളപ്പെടുത്തിയപ്പോ ഇതിലെന്തുപമയെന്ന്
ഇക്കിളിച്ചിരി വിരിഞ്ഞതുമവിടെ മാത്രം.
രാസമാറ്റങ്ങളിലെ അമഌശേഷിപ്പുകള്‍ക്കു
ചാരത്തിന്റെ വില പോലും കൊടുക്കാത്ത
ഒറ്റച്ചോദ്യം പോലും തേടിവരാത്ത
സുസ്ഥിരയിടമായിരുന്നു പുറകിലെ ബെഞ്ച്

കുടയെടുക്കാത്ത മഴക്കാലങ്ങളും
ചെമ്മണ്ണു പാത ഓടിക്കേറിയ വെള്ള ഷര്‍ട്ടുകളും
നനവുണങ്ങാത്ത നിക്കറുകള്‍ ഭൂപടം വരക്കുന്നതും
ഒരുണ്ണിയപ്പം അഞ്ചായ് പകുത്തതും
പുറകിലത്തെ ബെഞ്ചില്‍ മാത്രമായിരുന്നു.

രക്ഷാകര്‍ത്താ യോഗമെന്നെന്നു കൃത്യമായ്
തീയതി തിരക്കിത്തിരക്കിയുത്സാഹത്തോടെ
അച്ഛന്‍മാര്‍ മുടങ്ങാതെയെത്തിയിരുന്നത്
ബിന്ദുവിന്റെ അമ്മയെക്കാണാനെന്നു
കണ്ടു പിടിച്ചതും പുറകിലത്തെ ബെഞ്ചായിരുന്നു.

സുജിത്തും സുരേഖയും
ആഢ്യന്‍ കട്ടകളിലൊരുമിച്ചതും
തുന്നല്‍ ടീച്ചര്‍ തയ്യല്‍ മെഷീനിലിരിക്കുന്നതും
പാട്ട് ടീച്ചര്‍ ഓടക്കുഴല്‍ വായിക്കുന്നതും
കണക്കു സാറിന്റെ ലസാഗുവും
മലയാളം ടീച്ചറിന്റെ കനകച്ചിലങ്കയും
ഹെഡ്മാഷും ചൂരലും ഭീഷണിയായും
കോമ്പസ് മുനയാല്‍ വരച്ചു നിറച്ചപ്പോള്‍
ഉണ്ണിസാറിന്റെ മുറുക്കിച്ചുവന്ന ചുണ്ടുകള്‍ മാത്രം
സ്‌നേഹത്തിന്റെ സ്‌കെച്ചു പേനകൊണ്ടായിരുന്നു
പുറകിലത്തെ ബെഞ്ച് അന്നൊരു ചിത്രശാലയായിരുന്നു.

അമ്മിണിയേടത്തി റേഷന്‍ കടയിലേക്ക് പോകുന്നതും
മണികെട്ടിയ കാളയുമായി പരമേശ്വരന്‍ മടങ്ങുന്നതും
തലയില്‍ ജമന്തിക്കാടുമായി വാസന്തിയെന്ന വസന്തം
നെറ്റിയില്‍ കളമെഴുത്തുമായി കേശുക്കണിയാന്‍
ജഡകെട്ടിയൊതുക്കിയ ഉന്‍മാദ വേഗമായി ഗോപിയാശാന്‍
കൂട്ടമണിയടിക്കുന്നതിനു തൊട്ടുമുമ്പായി
നെഞ്ചിലേക്കു സ്ഥാനക്കയറ്റം കിട്ടിയ അടിപ്പാവാടകള്‍
കുളക്കടവിന്റെ പടികളിറങ്ങുന്നതും കാണുമ്പോള്‍
പുറകിലത്തെ ബെഞ്ച് സഞ്ചരിക്കാത്ത സിനിമാ കൊട്ടകയായി.

പ്രണയലേഖനങ്ങളുടെ മൊത്തക്കച്ചവടം
ആദ്യചുംബനങ്ങള്‍ പോലെ മധുരിച്ച ബീഡിപ്പുക
യുവജനോത്സവങ്ങളിലെ ലളിതഗാനങ്ങള്‍
തീന്‍മേശയിലെ ദുരന്തമെന്നൊരു നാടകം
ചിരട്ടമുലകളില്‍ ശകുന്തളയായി പ്രച്ഛന്നവേഷം
കവിതകളില്‍ കടലാസു കത്തുന്ന തീജ്വാലകള്‍
മഴയും പുഴയും മണലുടലുകളും വരഞ്ഞ ചിത്രം
മടല്‍ ബാറ്റില്‍ പലകുറി ബൗണ്ടറി കടന്ന ഒട്ടുപാല്‍ പന്ത്
പാഠങ്ങള്‍ നീന്തിക്കടന്ന പരീക്ഷണങ്ങളും
പിന്നെ വനജയോടും ഗിരിജയോടും പറയാന്‍ മറന്നതും
ഞങ്ങളോടൊപ്പം പുറകിലെ ബെഞ്ചിലിരുന്ന്
ഇപ്പോഴും എങ്ങോട്ടോക്കെയോ കൂട്ടു പോരുന്നുണ്ട്.

പുറകിലത്തെ ബെഞ്ചിന്റെ ആധാരം ഇപ്പോഴും കൈയിലുള്ളവര്‍
---------------------------------------------------------------------------------------------
മനീഷ്. ഇ.എസ്, ജയകുമാര്‍ കെ.പി, നൈജിന്‍ വര്‍ഗീസ്, അനില്‍ കുമാര്‍, ശ്രീരാജ്, സെബി മാത്യു