Thursday, September 26, 2013

കല്ലലമാരയിലെ ചില്ലുഭരണികളില്‍

കടല്‍ കണ്ട്
കൈക്കുമ്പിളില്‍
കണ്ണീരു നിറച്ച്
കരയിലൊരു പിടി
കരിമണ്ണു കുഴച്ച്
കരിനിഴലാലൊരു
കുടപിടിച്ചു.

കണ്ടപ്പോഴൊരു
കറുത്ത കഥ പറഞ്ഞു.
കനലായെരിഞ്ഞതും
കടലായുറഞ്ഞതും
ഉപ്പിലുറച്ചതും
ഉലയില്‍ വെന്തതും
ഉടല്‍ പിരിഞ്ഞതും
ഉണരാന്‍ വൈകിയതും
ഉയിരറ്റു പോയതും.

തിരയിലലിഞ്ഞതും
തിരനോക്കി മറഞ്ഞതും
തിരിയെ വരില്ലെന്നുറപ്പിച്ചു.

ഹാ, കടലമ്മേ
കള്ളീ കണ്ടോ
ഇനി ഞാന്‍
വന്നു പോകുമ്പോള്‍
വലയിട്ടു കൊണ്ടു പോരും
നീ കട്ടെടുത്തിട്ട്
ഉപ്പിലിട്ടു
വച്ചതൊക്കെയും.



അക്കല്‍ദാമയില്‍ നിന്ന് ഒരു കുപ്പായം

കുഴപ്പങ്ങളുടെ
കൂടാരമാണ്
ഈ വെള്ള ഷര്‍ട്ട്.
ഒന്നേ ഇടാനൊക്കൂ
പെട്ടെന്ന് മുഷിയും.
ഉള്ളിലെ
വിയര്‍പ്പൊഴുക്കങ്ങള്‍
ഉളുപ്പില്ലാതെ പുറത്തേക്ക്
കാണിക്കും.

കൈയ്യില്ലാത്ത ബനിയന്‍
നാണമില്ലാതെ
നിഴല്‍പാടായി
ഒളിഞ്ഞു നോക്കും.
അലക്കി വെളുപ്പിച്ചാല്‍
എനിക്കും നിനക്കും
ഇടയിലൊരു
വിരല്‍പ്പാടകലമുണ്ടാക്കും.

പെണ്ണുടുപ്പുകളുടെ
അരികത്തായി
അയകളില്‍
ആടിയുലഞ്ഞതും
അഴിഞ്ഞാടിയതും
നിളയില്‍ നീരാടിയതും
നീലയില്‍ മുങ്ങിയതും
നൂലിഴകളിലൂടെ
തോര്‍ന്നു പോകും

ചെറിയൊരു മഴ മതി
പോക്കറ്റിലെ പൊട്ടിയ
വളകളും പണയച്ചീട്ടും
തെളിഞ്ഞു വരും.
ഈ വെള്ള ഷര്‍ട്ടിനൊരു
കുഴപ്പമുണ്ട്
ഒരുമ്മ പോലും
ഒളിച്ചു വയ്ക്കാനറിയില്ല.
കൂടെക്കിടന്നാല്‍
കെട്ടിപ്പിടിച്ചാല്‍
വീട്ടില്‍ ചെന്ന്
പറഞ്ഞു കൊടുക്കും.


പാതി മാഞ്ഞ പാട്ടു നീ

പുറത്തേക്ക് മാത്രം
തുറക്കുന്ന ഒരു ജനാല.
കാറ്റാടി കുടഞ്ഞെറിഞ്ഞ
ചരടുപൊട്ടിയ കാറ്റിനെ
ചുരുട്ടി അകത്തേക്കിട്ടു.
കൈത പൂത്തതും
ശവം നാറിയതും
കുളിമുറി വിട്ടു
പുറത്തു ചാടിയ
ചന്ദ്രികാ മണവും
മൂളിപ്പറന്നു വന്ന പാട്ടും
മുറിയില്‍ കിടന്നു
വട്ടം ചുറ്റിച്ചുറ്റി
മുക്കുത്തിക്കല്ലില്‍
കാല്‍തട്ടി വീണ്
മുഖം മുറിഞ്ഞു.

എത്ര പതുക്കെയായാലും
തുറക്കുമ്പോള്‍
ഉച്ചത്തില്‍ കരഞ്ഞു.
ഇരുട്ട് വീഴുമ്പോള്‍
വിളിക്കാതെ വരുന്ന
മൂങ്ങാപ്പേടിക്കു മുന്നില്‍
കൊട്ടിയടച്ചു.
നില തെറ്റിയ
നിലവിളിയും
പാതിരാപ്പൂമണവും
പനിച്ചൂടും
വെള്ളിടി വെട്ടവും
കമ്പിളി പുതച്ച്
കാത്ത് കാത്തിരുന്ന്
കളിചിരി പറഞ്ഞ്
നേരം വെളുപ്പിച്ചു.

പ്രായം തികഞ്ഞെന്ന്
പറഞ്ഞാ കേക്കൂല
ഒന്നു കൂവുമ്പോളേക്കും
കുറ്റിയും കൊളുത്തും
തെറിപ്പിച്ച്
മലക്കെ തുറക്കാന്‍
തെറിച്ചു നിക്കുവാ
പതിനേഴു കഴിഞ്ഞിട്ടും
പാവാടയിടാത്ത
ഈ തൊട്ടാവാടി.

ഒക്കത്തിരുന്നു
മടുത്തപ്പോള്‍
പിണക്കം പറഞ്ഞ്
താഴെയിറങ്ങി
ഇപ്പോഴും പാട്ടു
കേട്ടുറങ്ങുന്നുണ്ട്.


കൊച്ചിക്കായലിലെ ടൈറ്റാനിക് അഥവാ പൊന്നാനിയില്‍ ഒരു താജ്മഹല്‍

-------------------------------------------------------------------------------
(ഒത്തിരി മൊഹബത്ത് തോന്നിയ ഒരു സിനിമയെ കെട്ടിപ്പിടിച്ചൊരുമ്മ)
--------------------------------------------------------------------------------

റസൂലേ,
നീ ഇപ്പോഴും
കടലാഴങ്ങളില്‍
കണ്ണുതുറന്ന്
അന്നയെ തെരയുവാണോ
മുങ്ങാങ്കുഴിക്കിടയില്‍
ഒരു വെള്ളിമീന്‍ പോലെ
അവള്‍ തെളിഞ്ഞു
വരുമെന്നാണോ
ഇത്രനാളും
ഒരു ചൂണ്ടക്കൊളുത്തിലും
കുരുങ്ങാതെ
നെഞ്ചിലേക്ക് പിന്നെയും
തല ചായ്ക്കുമെന്നാണോ
കുളിച്ചു മടങ്ങും വഴി
ആപ്പിള്‍ കവിളിലിനിയുമൊരുമ്മ
ബാക്കിയെന്നാണോ.

റസൂലേ,
പൊന്നാനിക്കടപ്പുറത്ത്
കരളു പറിഞ്ഞ്
പാട്ടു പാടാനൊരൊഴിവുണ്ട്
പെരുമീനുദിക്കണ നേരം വരെ
ചുമ്മാ നെഞ്ചു പൊട്ടി തേങ്ങിയാ മതി
അല്ലെങ്കി നീ കൊച്ചീലോട്ട് വാ
ക്വട്ടേഷന് ആളെക്കൂട്ടുന്നുണ്ട്
ക്‌ളോസ് റേഞ്ചില്‍
ഇരയുടെ പിടച്ചില്‍ കണ്ട്
കൈ നിറയെ കാശു വാരാം

റസൂലേ, എന്റെ മുത്തേ
എന്നിട്ടും നീയെന്തിനാ
ഈ ചാകരക്കോളു മാത്രം
കിനാവ് കാണുന്നവര്‍ക്കൊപ്പം
ഒരു അന്നയെ മാത്രം
തിരഞ്ഞ് ഇങ്ങനെ.


Friday, September 20, 2013

ഗാഗുല്‍ത്താ മുകളില്‍ നിന്നും

ഗാഗുല്‍ത്താ മുകളില്‍ നിന്നും
-------------------------------------

മുട്ടിപ്പായും മുട്ടിലിരുന്നും
മെഴുതിരി കത്തിച്ചും
കണ്ണീരൊഴുക്കിയും ഞങ്ങള്‍
പ്രാര്‍ഥിച്ച് പ്രാര്‍ത്ഥിച്ചല്ലേ
നീയിങ്ങനെ പനപോലെ വളന്നത്.
തോളത്ത് കേറ്റിയും നടുവ് കുനിച്ചും
ശ്വാസം മുട്ടിയും ഞങ്ങളിങ്ങനെ
ചൊമന്ന് ചൊമന്നല്ലേ
നീയങ്ങനെ നിവര്‍ന്നു നിക്കണത്.
കാല്‍ച്ചോട്ടിലെ കാണിക്കപ്പെട്ടീല്
ഞങ്ങളങ്ങനെ എണ്ണിയെണ്ണിയിട്ടല്ലേ
നീയിങ്ങനെ തടിച്ച് വീര്‍ത്തത്.
ഗാഗുല്‍ത്തായില് കെടന്ന്
നെന്റെ ബാക്കിയുള്ളോര് കല്ലും മുള്ളും
ചവിട്ടണ്ടാന്ന് കരുതിയല്ലേ
ഞങ്ങള് കൊണ്ടോന്ന് നാലാള്
കൂടുന്നിടത്തും നടുക്കവലേലും
നാലുകാലോലയ്ക്ക് നടുവില്‍ നാട്ടിയത്.
കെട്ടു പൊട്ടിച്ചോടി പോവാണ്ടിരിക്കാന്‍
കുടുക്കിട്ട് കഴുത്തിലും തൂക്കിയില്ലേ.
ആണിപ്പാടഞ്ചെണ്ണം അടയാളം പോലും
കാണിക്കാതെ മായിച്ചു കളഞ്ഞില്ലേ.
ചോര പൊടിഞ്ഞോടുത്തൊക്കെ
വച്ചു കെട്ടി പൊന്നു പൊതിഞ്ഞ്
ചില്ലു കൂട്ടിലിരുത്തീലേ.
ആണ്ടോടാണ്ട് മേളപ്പെരുക്കത്തിനൊപ്പം
മുത്തുക്കൊട ചൂടിച്ച് മൂവന്തി നേരത്ത്
തോളത്തെടുത്ത് നഗരി കാണിച്ചില്ലേ.
ഇതുകൊണ്ടൊന്നും പുന്നാരം പോരാഞ്ഞ്
പെറ്റ തള്ളേനേം പെണ്ണുമ്പിള്ളേനേം അവളു
പെറ്റതുങ്ങളേം നെന്റെ പേരിട്ടു വിളിച്ചില്ലേ.
എന്നിട്ടിപ്പോഴും നെന്റെ കണ്ണ് മാനത്ത്
മൂന്നാംനാളിട്ടേച്ച് പോയവനേം
നോക്കിത്തന്നെയാണല്ലേ.
അതുകൊണ്ടൊക്കെയാരിക്കും
അന്ന് കപ്യാരങ്ങനെ പ്രാര്‍ഥിച്ചത്.
കര്‍ത്താവേ കട്ടിലേലാരുന്നേ
പെട്ടു പോയേനേന്ന് !


Monday, May 27, 2013

പുഴയെന്ന തുറന്ന പുസ്തകത്തില്‍ മഴയുടെ കലണ്ടര്‍

പുഴയെന്ന തുറന്ന പുസ്തകത്തില്‍
മഴയുടെ കലണ്ടര്‍



മഴയുടെ തീയതികളില്‍
ജലമുറഞ്ഞതിലും നീരാവിയുടെ
മുകള്‍ സഞ്ചാരങ്ങളിലും മാത്രം
വിശ്വസിച്ച് പഴയ സമവാക്യങ്ങളെ
പുണര്‍ന്ന് നില്‍ക്കുന്നവരോട്.
മഴയുടെ ചോദ്യങ്ങള്‍ക്ക് മേലെ
കുട നിവര്‍ത്തുന്ന ശീലങ്ങളോട്.
മഴയെന്നെഴുതിയതും
നനഞ്ഞു കുതിര്‍ന്ന്
പ്രണയസന്ദേശങ്ങളടര്‍ന്ന് പോയ
താമരയിലകളോടും
കണ്ണീര് കാണാതെ തണ്ണീരില്‍
അഴലിനെയൊഴുക്കിയ മീനുകളോടും*
അരയിലരഞ്ഞാണം കെട്ടിയ
ഒരു പുഴ ഇപ്പോള്‍ പറയുന്നു,
മഴ നീളമുള്ള വിരലുകള്‍ കൊണ്ടാരാള്‍
കടലാഴങ്ങളില്‍ തൊട്ട് വരഞ്ഞ
സ്ഫടിക ചിത്രമെന്ന്.

ചിലപ്പോഴൊക്കെ
ആകാശച്ചെരിവുകളിലും
തുറന്നിട്ട ജാലകങ്ങളിലും
ഇടവഴിയിലും ഇലച്ചാര്‍ത്തുകളിലും
കണ്ടു പോയതൊക്കെ വെറും
പകര്‍ത്തിയെഴുത്തുകളാണെന്ന്
ഇതു വരെ പെയ്തതിലൊന്നും
വെറുതെ നനഞ്ഞുവെന്നല്ലാതെ
മനസിനും മരങ്ങള്‍ക്കും
ഒരു പങ്കുമില്ലെന്ന്.

അടഞ്ഞ വാതിലുകള്‍ക്കപ്പുറം
രാത്രിമഴയെ കേട്ടിരുന്നതും
ചോര്‍ച്ചപ്പുരയിലൂടെ അമ്മയുടെ
ഓട്ടപ്പാത്രങ്ങളില്‍ നിറഞ്ഞതും
പിന്നെ പകല്‍ ഇറച്ചാര്‍ത്തുകളില്‍
അടരാന്‍ മടിച്ചുനില്‍ക്കെ
കണ്ണിലുടക്കിയതും
വായിച്ചു മറക്കാന്‍
കടലാസുതോണിയിലെഴുതി
ഒഴുക്കിവിട്ട കഥകളത്രേ.

ഇനിയെങ്കിലും മാറ്റിക്കൂടെ
പുഴ കടലില്‍ കൊണ്ടിട്ടെന്നും
പിന്നെ കാര്‍മേഘങ്ങള്‍
കവര്‍ന്നെടുത്തെന്നും
പറഞ്ഞു പറഞ്ഞുറഞ്ഞു പോയ
ആ പഴയ ശിലാലിഖിതത്തെ.



Monday, May 20, 2013

പുനരധിവാസം ഒരിടത്തരം ഉത്തരാധുനികതയാണ്


പുനരധിവാസം  

ഒരിടത്തരം ഉത്തരാധുനികതയാണ്

1

ആശാനും ഗോപിയുമടക്കം
ഒരുപാടു പേരുണ്ട്
അരങ്ങിലല്ല, നിരത്തില്‍.
ചുട്ടി കുത്താതെ ചായം തേക്കാതെ
പക്കമേളങ്ങളുടെ അകമ്പടിയില്ലാതെ
കത്തി വേഷങ്ങളിലേക്കോടിക്കയറിയവര്‍.
ആണികളിളകിയ കുളമ്പുകള്‍
കുടഞ്ഞെറിഞ്ഞ് കടിഞ്ഞാണ്‍ പൊട്ടി
ദിക്കും ദിശയുമില്ലാതെ സമയസൂചികളുടെ
കറക്കത്തിനച്ചുതണ്ടാവാതെ
ചേക്കേറുവാനൊരു ചില്ലയുടെ ഭാരമില്ലാതെ
എല്ലാ പകലിരവുകളിലും
ഉത്സവഘോഷങ്ങള്‍ക്ക് കൊടിയേറ്റിയവര്‍.

2

കുരിശടിക്കു താഴെ ഒരു പകല്‍ മുഴുവന്‍
മെഴുതിരി പോലെ തോമാസുകുട്ടി.
പണ്ടൊരു പെരുന്നാളോര്‍മ്മയില്‍
തുരുമ്പിച്ച ക്‌ളാരിനെറ്റിന്റെ അറ്റത്ത് അലോഷി.
ഇടത്തും വലത്തും പറഞ്ഞ് പണ്ട് കാടിറങ്ങിയ
ഓര്‍മകളിലെ തോട്ടിയും വടിയും കൈവിടാതെ
ആനത്തഴമ്പ് തഴുകി പാപ്പാനച്യുതന്‍.
പിന്നൊരാള്‍ സി.ഐ.ഡി, മറ്റൊരാള്‍ ഭായി.
പാണ്ടിലോറികളുടെ പാച്ചിലിരമ്പങ്ങളില്‍
കാതു പൊത്തിയും വഴിയൊഴിഞ്ഞും
ഒറ്റക്കീറിലുടുമുണ്ടുടുത്തും
ജഡ താടികളില്‍ കാലം
കടന്നല്‍ക്കൂട് കെട്ടിയും
എങ്ങോട്ടേക്കെന്നില്ലാതെ പുറപ്പെട്ട്
പിറ്റേന്ന് പകലും ഇവിടെ നിന്ന്
തന്നെ പുറപ്പെടാനൊരുങ്ങിയും
കാരുണ്യച്ചായകള്‍ക്കും കനിവ് കത്തിച്ച
ബീഡികള്‍ക്കും കൈ കൂപ്പി നിന്നവര്‍,
നാടിന്റെ ഉന്‍മാദപ്പെരുക്കങ്ങള്‍.
വെയിലും മഴയുമേറ്റ് ഒരു തെരുവിനെ
ഉറക്കത്തിലേക്കാണ്ടു പോകാതെ
കൈ പിടിച്ചു നടത്തിയവര്‍.

3

പൊടുന്നനെ ഒരു നാള്‍
പുനരധിവാസമെന്ന പുറംകടലില്‍
ഒറ്റപ്പെട്ടു പോകുന്നു.
കണ്ടാലുടനെ വണ്ടിയില്‍ കയറ്റുന്നു
ജട താടികളില്‍ മുണ്ഡനപര്‍വ്വം
പൈപ്പ് വെള്ളത്തിലെ കുളി കഴിഞ്ഞ്
പാകമാകാത്ത ഒരു കാരുണ്യക്കുപ്പായം
നിരതെറ്റിയ ബട്ടണുകളില്‍ അയഞ്ഞു തൂങ്ങും.
മരുന്ന് കഴിക്കും മരവിച്ചിരിക്കും.

4

പിന്നെയുമെത്ര വണ്ടികളങ്ങോട്ടുമിങ്ങോട്ടും.
ഇപ്പഴീ നിരത്തുകളുറങ്ങിയ പോലെ
അതികാലേ ആറരയ്ക്കുള്ള ഫാസ്റ്റിന്
കാത്തു നിക്കുമ്പം കാണാം
കൈകളാഞ്ഞു വീശി
കുട്ടിബനിയനുള്ളില്‍ കുടവയര്‍ കുലുക്കി
പ്രമേഹ സമ്മര്‍ദ്ദങ്ങളെ വിയര്‍പ്പിലൊഴുക്കി
വെള്ളഷൂസിനുള്ളിലേറിവരും പുലര്‍കാല നടത്തക്കാര്‍.
ഓര്‍മിപ്പിക്കുന്നുണ്ട് പുഞ്ചിരിയോടെ
ആ പഴയ കത്തിവേഷക്കാരെ.