Tuesday, November 3, 2009

അപ്പോള്‍ പ്രായം ഷാരൂഖിനോടു പറഞ്ഞു


'ഞാന്‍ തോറ്റു'

ഇയാള്‍ ഇനിയൊരു വട്ടം കൂടി കാമ്പസില്‍ ചുറ്റിനടന്നാലും നൂറു വട്ടം കൂടി പ്രണയിച്ചാലും എത്ര തവണ മരം ചുറ്റിയാലും ആരും ഒരു കുറ്റവും പറയില്ല. ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി നാല്‍പത്തി നാലു വയസായിട്ടും ഷാരൂഖ് തുടരുന്നത് ഈ പയ്യന്‍സ് ഇമേജ് നില നില്‍ക്കുന്നതു കൊണ്ടു തന്നെയാണ്. ഒറ്റത്തവണ പോലും പ്ളാസ്റ്റിക് സര്‍ജറി ചെയ്യാതെയാണ് രൂപ ഭാവങ്ങളില്‍ ചുളിവുകളേതുമില്ലാതെ ബോളിവുഡിന്റെ കിംഗ് ഖാന്‍ നാല്‍പ്പത്തിനാലാം വയസിലേയ്ക്ക് പടി ചവിട്ടിയത്. തളരാതെ, കിതയ്ക്കാതെ വിജയങ്ങള്‍ കീഴടക്കിപ്പായുന്ന പിന്നിലായി കീഴടക്കാന്‍ പറ്റാതെ ഓടിത്തളര്‍ന്ന് പ്രായവുമുണ്ട്. തനിക്കിപ്പോഴും ഇരുപത്തഞ്ചു വയസു കഴിഞ്ഞതായേ തോന്നുന്നുള്ളൂവെന്നാണ് ഷാരൂഖ് പറയുന്നത്. ചെറുപ്പം നില നിര്‍ത്തുന്നത് പ്ളാസ്റ്റിക് സര്‍ജറി കൊണ്ടാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ താന്‍ കൂടുതല്‍ നന്നായി ഉറങ്ങുന്ന ദിവസങ്ങളില്‍ കൂടുതല്‍ ചെറുപ്പമായും ഉറക്കമില്ലാത്ത ദിവസങ്ങളില്‍ പ്രയാക്കൂടുതല്‍ തോന്നിപ്പിക്കുന്ന പോലെയുമിരിക്കുമെന്നാണ് ഷാരൂഖ് പറയുന്നത്. ഇരുപത്തഞ്ചിന്റെ ചുറുചുറുക്ക് സിനിമയില്‍ മാത്രമല്ല വെള്ളിത്തിരയ്ക്കു പുറത്തും പ്രകടമാണ്. ഷാരൂഖ് എന്നാല്‍ പ്രേക്ഷര്‍ക്കും ആരാര്‍ധകര്‍ക്കും ജരാനരകള്‍ ബാധിക്കാത്ത പ്രീയ നടനാണ്. ഒരു ദശാബ്ദം പിന്നിട്ടിട്ടും മുംബയിലെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന സിനിമ തന്നെ പ്രേക്ഷകന്റെ താരത്തോടുള്ള ഇഷ്ടം വെളിവാക്കുന്നു. ബോളിവുഡില്‍ പ്രണയം ഫീല്‍ ചെയ്യണമെങ്കില്‍ അതില്‍ ഷാരൂഖ് വേണമെന്നും ജോഡിയായി കജോള്‍ ഉണ്ടാവണെമെന്നതും എഴുതപ്പെടാത്ത മറ്റൊരു സമവാക്യം. ഈ ജോഡികള്‍ ഒരുമിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നവെന്നത് എഴുതപ്പെട്ട സിനിമാ ചരിത്രം. ആദ്യ കാലങ്ങളില്‍ തിരഞ്ഞെടുപ്പുകളില്ലാതെ നെഗറ്റീവ് വേഷങ്ങള്‍ പോലും കൈകാര്യം ചെയ്തിരുന്ന ഷാരൂഖ് ബോളിവുഡിലെ താര രാജാവായ ശേഷം വേഷങ്ങളില്‍ വേണ്ടത്ര കൈയടക്കം കാണിച്ചു. സിനിമയ്ക്കകത്ത് ഷാരൂഖിന്റെ യൌവനത്തെ പിടിച്ചു നിര്‍ത്തിയതില്‍ പ്രധാന പങ്ക് കരണ്‍ ജോഹര്‍ എന്ന യുവസംവിധായകന് അവകാശപ്പെട്ടതാകുന്നു. ഇവരുടെ ഒത്തൊരുമിക്കല്‍ ഹിറ്റുളായി മാത്രം പുറത്തിറങ്ങിയതും അതു കൊണ്ടു തന്നെ. മാതാപിതാക്കളുടെ മരണശേഷം മുംബയില്‍ വണ്ടിയിറങ്ങിയ ഷാരൂഖിന്റെ സമ്പാദ്യം മനസു നിറയെ സ്വപ്നങ്ങളും ഗൌരിയോടുള്ള പ്രണയവും മാത്രമായിരുന്നു. അക്കാലത്ത് ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയത്തില്‍ സജീവമായിരുന്ന ഷാരൂഖ് ഖാന്‍ ഫൌജിയിലെ കേണല്‍ അഭിമന്യു റായ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി. ഏറക്കാലം മിനിസ്ക്രീനില്‍ ഒതുങ്ങി നില്‍ക്കേണ്ടി വന്നെങ്കിലും വെള്ളിത്തിരയിലേക്കുള്ള ഗംഭീര അരങ്ങേറ്റും ഷാരൂഖിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. 1992ല്‍ ദീവാനയെന്ന ചലച്ചിത്രത്തില്‍ നിന്നും ആരാധകരുടെ ആരവങ്ങളിലേക്ക് നടന്നു കയറിയ ഷാരൂഖിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ദീവാനയില്‍ തുടങ്ങി ഇടവിട്ടിടവിട്ട് അവസരങ്ങള്‍ തേടി വന്നു. ചമത്കാര്‍, രാജു ബന്‍ ഗയാ ജെന്റില്‍ മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വന്ന ധര്‍, ബാസിഗര്‍ എന്നീ ചിത്രങ്ങള്‍ ഷാരൂഖിന്ന് അവസരങ്ങളുടെ ചാകരക്കാലം തന്നെ സമ്മാനിച്ചു. അക്കാലത്ത് ഇമേജ് നോക്കാതെ നെഗറ്റീവ് വേഷങ്ങളിലും വിജയം തെളിയിച്ചതാണ് ഷാരൂഖിന്റെ വളര്‍ച്ചയ്ക്ക് വഴിമരുന്നായത്. ഇന്നും പ്രദര്‍ശനം തുടരുന്ന ദില്‍ വാലേ ദുല്‍ഹനിയാ ലേ ജായേംഗാ തന്നെ ഷാരൂഖിന്റെ അഭിനയമികവിന്റെ മകുടോദാഹരണം. ഈ ചിത്രത്തിനു ശേഷം വന്ന കുച്ച് കുച്ച് ഹോത്താഹേയും ഹിറ്റ് തന്നെ. അഭിനയമികവു തെളിയിച്ച ഷാരൂഖ് പിന്നെ നിര്‍മാണ രംഗത്തേക്ക് കടന്നു. ആദ്യം ജൂഹി ചൌളയുമായി ചേര്‍ന്നും പിന്നീട് സ്വന്തമായും രണ്ട് നിര്‍മാണ കമ്പനികള്‍ തുടങ്ങി. കഭി ഖുശി കഭി ഗം. ദേവദാസ്, ചല്‍തേ ചല്‍തേ, ഹം തുമാരെ ഹേ സനം, മേ ഹൂ നാ, ഡോണ്‍, രബ്നേ ബനാ ദി ജോഡി, ബില്ലു തുടങ്ങി അടുത്ത ഫെബ്രുവരിയില്‍ പുറത്തിറങ്ങാന്‍ പോകുന്ന മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലേക്കും എത്തി വയസിനും വിശ്രമത്തിനും കീഴടങ്ങാതെ നില്‍ക്കുന്നു ബോളിവുഡിന്റെ കിംഗ് ഖാന്‍.


Friday, October 30, 2009

ഇന്ദിരയെ ഓര്‍ക്കുമ്പോള്‍


1984 ഒക്ടോബര്‍ 31, പുലര്‍ച്ചെ 9 ഒമ്പതു മണിയോടെ ചരിത്രം കറുപ്പു പുതയ്ക്കാന്‍ പോകുന്ന നിമിഷങ്ങളിലേക്ക് ഇന്ദിരാ പ്രിയദര്‍ശിനി ഓറഞ്ച് സാരിയുടുത്തിറങ്ങിയത്. സബ് ഇന്‍സ്പെക്ടര്‍ ബിയാന്ത് സിങ്ങിന്റെ റിവോള്‍വറിലും കോണ്‍സ്റ്റബിള്‍ സത്വന്ത് സിങ്ങിന്റെ സ്റ്റെന്‍ ഗണ്ണിലും ഇന്ദിരയെ കാത്ത് പതിനാറ് വെടിയുണ്ടകള്‍. ഇന്ത്യയുടെ ഗതിമാറ്റിയ നാല്‍പത് നിമിഷങ്ങള്‍. തീ തുപ്പിയ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ ഇന്ദിരയുടെ നെഞ്ചിലും വയറിലും തുളഞ്ഞു കയറി. സൈറന്‍ മുഴക്കി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലേക്ക് പാഞ്ഞ കാറിനുള്ളില്‍ മരുമകള്‍ സോണിയ ഗാന്ധിയുടെ മടിയില്‍ കിടന്ന ഇന്ദിരയില്‍ നിന്നും അവസാന ശ്വാസം വിട്ടു പിരിഞ്ഞു. ഒരേയൊരു ഇന്ദിര ഗാന്ധി, ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ മറ്റൊരു വനിത ഇതു വരെ ഉണ്ടായിട്ടില്ല. രക്ത സാക്ഷിത്വത്തിന്റെ കാല്‍ നൂറ്റാണ്ട് തിയകയുമ്പോഴും ഇന്ദിരയെന്ന പേര് ഉച്ചരിക്കുമ്പോള്‍ ആദരവും ബഹുമാനവും അറിയാതെ കടന്നുവരും.
ഉരുക്കു വനിത
മരണം നിഴല്‍ പോലെ പിന്നാലെയുണ്ടെന്നറിയാമായിരുന്നിട്ടും തനിയ്ക്ക് മരിക്കാന്‍ ഭയമില്ലെന്ന് പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞ് ഇന്ദിരാ പ്രിയദര്‍ശിനിയെ മരണം കവര്‍ന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാന മന്ത്രിയും ഉരുക്കു വനിതയുമായിരുന്ന ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട് തികയുന്നു. അധികാരത്തിന്റെ പുരുഷ ലക്ഷണങ്ങള്‍ തിരുത്തിക്കുറിച്ച് എല്ലാവിധ വിശേഷണങ്ങളുടെയും സീമയ്ക്കു പുറത്തു നിന്ന ഇന്ദിരയുടെ കാലഘട്ടം ചരിത്രത്തില്‍ സമാനതകളില്ലാതെ തെളിഞ്ഞു കിടക്കുന്നു. രണ്ടു ദശാബ്ദക്കാലം ഇന്ത്യയുടെ അധികാരം കൈപ്പിടിയിലമര്‍ത്തിയ ഇന്ദിര കാറ്റും കോളും നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും ഭരണയന്ത്രത്തിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലൊതുക്കി. അപകടകരമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അവര്‍ക്ക് അതിനുള്ള വിലയായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. ബ്ളൂസ്റ്റാര്‍ ഓപ്പറേഷന്‍
1984 ജൂണില്‍ നടന്ന ഓപ്പറേഷന്‍ ബ്ളൂസ്റ്റാറാണ് ഇന്ദിരയുടെ മരണത്തിനു വഴിയൊരുക്കിയത്. സുവര്‍ണ ക്ഷേത്രത്തില്‍ ഒളിച്ച സിക്ക് തീവ്രവാദികളെ നേരിടാനായി നടത്തിയ ഓപ്പറേഷന്‍ ബ്ളൂസ്റ്റാറിന് ഇന്ദിര അനുമതി നല്‍കുമ്പോള്‍ പഞ്ചാബ് വിഘടനവാദത്തെ എതിര്‍ക്കുന്നതിനുള്ള മറ്റെല്ലാ വഴികളും അടഞ്ഞിരുന്നു. 83സൈനികരും 492 സിവിലിയന്‍മാരും കൊല്ലപ്പെട്ട ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ ലോകത്താകമാനമുള്ള സിക്കുകാരുടെ മനസില്‍ ഉണങ്ങാത്ത മുറിവായി. തീവ്രവാദത്തിനു നേതൃത്വം നല്‍കിയ ഭിന്ദ്രന്‍വാലയുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടെങ്കിലും സുവര്‍ണക്ഷേത്രം സൈന്യം കൈയടക്കിയെന്ന വാര്‍ത്ത സിക്കുകാരെയായകെ ചൊടിപ്പിച്ചു. നിരവധി സിക്കുകാര്‍ സൈന്യത്തില്‍ നിന്നും പിരിഞ്ഞു പോവുക വരെ ചെയ്തു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തിനായി ദിന്ദ്രന്‍വാലയെ പഞ്ചാബില്‍ വളര്‍ത്തിയത് ഇന്ദിരയായിരുന്നു. ഭസ്മാസുരന് വരം നല്‍കിയതു പോലെയായിരുന്നു ഇതെന്നത് ചരിത്രപാഠം.
അനുഭവങ്ങളുടെ ബാല്യം
1917 നവംബര്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമലാ നെഹ്റുവിന്റെയും മകളായി ജനിച്ച ഇന്ദിര പിച്ചവച്ചതും വളര്‍ന്നതും സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ട നാളുകളിലായിരുന്നു. കടുത്ത ഏകാന്തത നിറഞ്ഞ ബാല്യകാലം തന്നെയാവണം ഇന്ദിരയുടെ മനസിന് വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഉരുക്കു ചട്ടയണിയിച്ചതും. ചെറുപ്പം തൊട്ടേ രാഷ്ട്രീയം നിറഞ്ഞ അന്തരീക്ഷത്തില്‍ വളര്‍ന്ന ഇന്ദിരയുടെ ജീവിതവും അതേ വഴിക്കു തന്നെ ചലിച്ചു തുടങ്ങി. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമര രംഗത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അണി നിരത്തി 'വാനര സേന' രൂപീകരിച്ചു. മുതിര്‍ന്ന രാഷ്ട്രീയക്കാരെ പോലെ തന്നെ ഇന്ദിരയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളുമായി വാനരസേനയും സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി. സ്കൂള്‍ ബാഗുകളില്‍ നേതാക്കള്‍ക്കുള്ള ലഘുലേകള്‍ ഒളിപ്പിച്ചു കടത്തിയിരുന്നതും വാനരസേനയിലെ അംഗങ്ങളാണ്.ഇംഗ്ളണ്ടിലെ സോമര്‍വെല്ലി കോളജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ സ്വാതന്ത്യ്രസമരാനുകൂല സംഘടനയായ ഇന്ത്യാലീഗില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇന്ദിര അവിടെ നിന്നും മടങ്ങും വരെ സ്വാതന്ത്യ്രസമരത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു കൊണ്ടിരുന്നു. പതിനെട്ടു വയസായപ്പോഴേക്കും അമ്മയെ നഷ്ടപ്പെട്ട ഇന്ദിരയുടെ പിന്നീടുള്ള ജീവിതത്തിലെ നിറസാന്നിധ്യം അച്ഛന്‍ നെഹ്റുവായിരുന്നു. ഇക്കാലത്ത് അദ്ദേഹവുമായി അവര്‍ നടത്തിയിരുന്ന നീണ്ട കത്തിടപാടുകള്‍ ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ പില്‍ക്കാലത്ത് പുസ്തകമായി. അക്കാലത്തെ സ്വാതന്ത്യ്രസമര ചരിത്രത്തിന്റെ നേര്‍രേഖകള്‍ കൂടിയാണ് ഈ കത്തുകള്‍.
കുടുംബം
ബ്രിട്ടനില്‍ വെച്ചാണ് ഇന്ദിരാഗാന്ധി പാഴ്സിയായ ഫിറോസ് ഗാന്ധിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. 1942ല്‍ അച്ഛന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്ദിര ഫിറോസ് ഗാന്ധിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം കഴിച്ചു. അതിനോടകം തന്നെ സ്വാതന്ത്യ്രസമരത്തില്‍ സജീവമായിരുന്ന ഫിറോസുമൊരുമിച്ചാണ് ഇന്ദിര ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തത്. ഇന്ദിരയ്ക്കും ഫിറോസ് ഗാന്ധിക്കും രണ്ടു മക്കളായിരുന്നു. അടിയന്തരവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധി ചരിത്രവിചാരണ നേരിടുന്നത് സഞ്ജയിഗാന്ധിയുടെ ചെയ്തികളുടെ പേരിലാണ്. നിര്‍ബ്ബന്ധിത വന്ധ്യകരണത്തിലൂടെയും ഡല്‍ഹിയിലെ ചേരിനിവാസികളുടെ നെഞ്ചിലൂടെ നിര്‍ഭയം ബുള്‍ഡോസറുരുട്ടിയും സഞ്ജയ് നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ ഇന്ദിരയുടെ യശസ്സിനുമേല്‍ കുറച്ചൊന്നുമല്ല കരിപുരട്ടിയത്. ഒടുവില്‍ സഞ്ജയ് വിമാനാപകടത്തില്‍ മരിച്ചതിന്റെ ദുഃഖവും ഇന്ദിരയ്ക്ക് താങ്ങേണ്ടിവന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും ഇന്ദിരയുണ്ടാവും, ശക്തനായ പിതാവിന്റെ അതിശക്തയായ മകളായി. ബംഗ്ളാദേശിന്റെ പിറവിയിലൂടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും ഭാഗധേയം മാറ്റിയ ധീരവനിതയായി.


Friday, October 23, 2009

കടലാസ് പൂവിന്റെ വസന്തം


അമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡല്‍ഹിയിലെ റീഗല്‍ സിനിമാ ഹാളില്‍ ഒരു സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കുന്നു. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദായിരുന്നു മുഖ്യാതിഥി. സിനിമ തുടങ്ങി ഏറെക്കഴിയും മുമ്പേ അദ്ദേഹം ഹാളിനു പുറത്തേക്ക് നടന്നു. പ്രേക്ഷകരുടെ ഇടയില്‍ നിന്നും നിലയ്ക്കാതെ കൂക്കിവിളികള്‍. തിരശ്ശീലയ്ക്കു നേരെ കൂര്‍ത്ത കല്ലുകളും ചെരിപ്പുകളും ചീറിപ്പാഞ്ഞു. തിരസ്കരണത്തിന്റെ മുള്ളുകള്‍ സംവിധായകന്‍ ഗുരുദത്തിന്റെ മനസില്‍ ആഴത്തില്‍ മുറിവേല്‍പിച്ചു. കാഗസ് കെ ഫൂല്‍ എന്ന കാലം തെറ്റി വിരിഞ്ഞ കടലാസു പൂവിനെ അമ്പതുകളിലെ സിനിമാ പ്രേക്ഷകര്‍ ഇങ്ങനെയായിരുന്നു സ്വീകരിച്ചത്. പിന്നീട് അതിന്റെ പരിമളം പരന്നു തുടങ്ങിയപ്പോഴേക്കും നട്ടു നനച്ചു വളര്‍ത്തിയവന്‍ നീണ്ട നിദ്രയ്ക്കു കീഴടങ്ങി. ഗുരുദത്തിന്റെ കാഗസ് കെ ഫൂല്‍ എന്ന ലോകോത്തര ക്ളാസിക്കിന് ഈ ഒക്ടോബറില്‍ അമ്പതു വയസു തികഞ്ഞിരിക്കുന്നു. 1959 ല്‍ ഇറങ്ങിയ കാഗസ് കെ ഫൂലിനെ പ്രേക്ഷകര്‍ നിര്‍ദാക്ഷണ്യം തിരസ്കരിച്ചു. കാലനുസൃതമല്ലാത്ത പ്രമേയവുമായി അമ്പതുകളുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയ്ക്കു മുന്നില്‍ അന്നത്തെ പ്രേക്ഷകര്‍ കണ്ണടച്ചു. പ്യാസ എന്ന ചിത്രം വിജയിച്ചതിന്റെ ചുവടു പിടിച്ചാണ് ഗുരുദത്ത് കാഗസ് കെ ഫൂല്‍ ഒരുക്കുന്നത്. അമ്പതുകളുടെ ഒടുവില്‍ വരണ്ട മണ്ണില്‍ വീണു കരിഞ്ഞു പോയെങ്കിലും എണ്‍പതുകളുടെ വസന്തത്തില്‍ കാഗസ് കെ ഫൂല്‍ വീണ്ടും പൂത്തു തളിര്‍ക്കുന്നത് കാണാന്‍ ഗുരുദത്ത് ജീവിതം ബാക്കി വെച്ചില്ല. തന്റെ കടലാസു പുഷ്പം കരിഞ്ഞു വീണ ഒക്ടോബര്‍ മാസം കിടപ്പു മുറിയില്‍ മദ്യത്തില്‍ അമിതമായി ഉറക്കഗുളികകള്‍ കലര്‍ത്തി മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. 1984ല്‍ ജപ്പാനിലും ഫ്രന്‍സിലും വീണ്ടും റിലീസായ ചിത്രം കാണാന്‍ സിനിമാ പ്രേമികള്‍ ഇടിച്ചു കയറി. ലോകോത്തര ക്ളാസിക്കുകള്‍ സിനിമാ ലോകത്തിനു സമ്മാനിച്ച മഹാരഥന്‍മാരുടെ പട്ടികയിലേക്ക് ഗുരുദത്തും നടന്നു കയറി. കാഗസ് കെ ഫൂല്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയായിരുന്നു പറഞ്ഞത്. ഫ്ളാഷ്ബാക്കില്‍ കഥപറയുന്ന കാഗസ് കെ ഫൂല്‍ സുരേഷ് സിന്‍ഹയെന്ന സിനിമാ സംവിധായകന്റെ കഥയാണ്. ഭാര്യ ബീന ധനികരായ വീട്ടുകാര്‍ സിനിമാ ജീവിതത്തെ സമൂഹത്തില്‍ തീരെ വിലമതിക്കാനാവാത്ത ഒന്നായാണ് കണ്ടിരുന്നത്. തന്റെ മകള്‍ പമ്മിയെ ഒരു ബോര്‍ഡിംഗ് സ്കൂളിലയക്കാനുള്ള നീക്കത്തെ സുരേഷ് ശക്തമായെതിര്‍ക്കുന്നു. അതോടെ അയാളുടെ കൂടുംബാന്തരീക്ഷം കൂടുതല്‍ കാലുഷ്യമാകുന്നു. മഴയുള്ളൊരു രാത്രിയിലാണ് സുരേഷ് ശാന്തിയുമായി കണ്ടുമുട്ടുന്നത്. അയാള്‍ തന്റെ കോട്ട് അവള്‍ക്ക് നല്‍കുന്നു. പിന്നീട് ഈ കോട്ട് മടക്കി നല്‍കാനായി സിനിമാ സ്റ്റുഡിയോയിലെത്തുന്ന ശാന്തി അപ്രതീക്ഷതമായി ക്യാമറയില്‍ പതിയുന്നു. സുരേഷിലെ സംവിധായകന്‍ അവളുടെ ചലനങ്ങളില്‍ ഒര നല്ല നടിയെ തിരിച്ചറിയുന്നു. തന്റെ ദേവദാസ് സിനിമയില്‍ പാരോ എന്ന കഥാപാത്രമായി അവളെ തിരഞ്ഞെടുക്കുന്നു. ക്രമേണ നടയെന്ന നിലയില്‍ ശാന്തി പേരെടുക്കുകയും സുരേഷുമായുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു. എന്നാല്‍ സുരേഷിന്റെ മകള്‍ പമ്മി ശാന്തിയോട് തന്റ അച്ഛന്റെ ജീവിതത്തില്‍ നിന്ന് വഴിമാറമെന്നാവശ്യപ്പെടുന്നു. തന്റെ കരിയര്‍ ഉപേക്ഷിക്കുന്ന ശാന്തി ദൂരെയൊരു ഗ്രാമത്തില്‍ ഒരു സ്കൂള്‍ ടീച്ചറുടെ ജോലി നേടി പോകുന്നു. ശാന്തിയുടെ വേര്‍പാട് സുരേഷിനെ മദ്യപാനിയാക്കി മാറ്റി. എന്നാല്‍ മുന്‍പ് ഏര്‍പ്പെട്ടിരുന്ന ചില കരാറുകള്‍ മൂലം ശാന്തി സിനിമയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയാവുന്നു. ശന്തി സിനിമയില്‍ വീണ്ടും സജീവമാവുമ്പോഴേക്കും സുരേഷ് അവളില്‍ നിന്നും സിനിമയില്‍ നിന്നും ഏറെ ദൂരം പോയിരുന്നു. ചിത്രത്തിന്റെ അവസാന സീനില്‍ സുരേഷ് സിന്‍ഹ തന്റെ കഴിഞ്ഞുപോയ നല്ല കാലങ്ങളെയോര്‍ത്ത് ആളൊഴിഞ്ഞ സ്റ്റുഡിയോയില്‍ സംവിധായകന്റെ കസേരയിലിരുന്നു മരിക്കുന്നു. ചിത്രത്തില്‍ സുരേഷ് സിന്‍ഹയായി ഗുരുദത്തും ശാന്തിയായി വഹീദാ റഹ്മാനും വേഷമിടുന്നു. ബേബി നാസ്, മഹമ്മൂദ്, ജോണിവാക്കര്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിച്ചു. ഇത്തരമൊരു കഥയെ സ്വീകരിക്കാന്‍ അമ്പതുകളുടെ ഒടുവിലുണ്ടായിരുന്നു പ്രേക്ഷകമനസുകള്‍ പാകപ്പെട്ടിരുന്നില്ലെന്നു തന്നെ പറയാം. വിനോദമെന്ന സിനിമയുടെ അത്ഭുതങ്ങള്‍ അറിഞ്ഞു തീരുന്നതിനും മുന്നെ ഗഹനമായൊരു ഇതിവൃത്തമോര്‍ത്തു തലപുകയ്ക്കാന്‍ അന്നത്തെ പ്രേക്ഷകനു കഴിയുമായിരുന്നില്ല. ലളിതമായ കഥാപശ്ചാത്തലങ്ങളില്‍ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെയൊപ്പം കഥാചലനം മന്ദഗതിയിലായ കാഗസ് കെ ഫൂലിന് പിടിച്ചു നില്‍ക്കാനായില്ല. വിനോദത്തിനു വേണ്ടി സിനിമയുടെ സ്വഭാവിക സമവാക്യം തികയ്ക്കാന്‍ ഇടയ്ക്കിടെ തിരുകിക്കയറ്റിയ ഹാസ്യരംങ്ങള്‍ വേണ്ട വിധം ഏറ്റുമില്ല. കാഗസ് കെ ഫൂല്‍ മുറിവുകള്‍ നിറഞ്ഞതാണെന്നും വളരെ മന്ദഗതിയിലുള്ളതും പ്രേക്ഷകന്റെ തലയ്ക്കുമുകളിലൂടെ പോകുന്നതുമായ ചിത്രമാണെന്ന് ഒരു അഭിമുഖത്തില്‍ ഗുരുദത്ത് തുറന്ന് സമ്മതിച്ചിരുന്നു. പക്ഷെ ഗുരുദത്ത് പ്രതീക്ഷിച്ച പ്രേക്ഷകന്‍ രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എണ്‍പതുകളില്‍ കാഗസ് കെ ഫൂല്‍ വീണ്ടും പൂത്തപ്പോള്‍ അത് മികച്ച് പത്ത് ഹിന്ദി സിനിമകളുടെ ശാഖയില്‍ പരിമളം പടര്‍ത്തി വേറിട്ടു നിന്നു. ചിത്രത്തില്‍ കെയ്ഫി അസ്മിയുടെ വരികള്‍ക്ക് ജീവന്‍ പകര്‍ന്നത് എസ്.ഡി ബര്‍മനാണ്. വി.കെ മൂര്‍ത്തിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ ഒരു പാട്ടു സീനില്‍ രണ്ട് ചെറിയ കണ്ണാടികളുുപയോഗിച്ചാണ് അദ്ദേഹം സൂര്യപ്രാകാശത്തിന്റെ വലിയൊരു സാന്നിധ്യം ദൃശ്യമാക്കിയത്. ഈ സീന്‍ അദ്ദേഹത്തിന് 1959ലെ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. കാഗസ് കെ ഫൂല്‍ ഗുരുദത്തിന്റെ ആത്മകഥാംശമുള്ള സിനിമയാണെന്ന് പലരും പറഞ്ഞിരുന്നു. ഈ സിനിമയെടുക്കുന്ന കാലത്താണ് ഭാര്യാ ഗീതാദത്തുമായുള്ള അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ ഉലച്ചില്‍ വീഴുന്നതും നടി വഹാദാ റഹ്മാനുമായി അടുപ്പത്തിലാവുന്നതും. ചിത്രത്തിലെ നായകന്റെ ഏകാന്തതയിലുള്ള അന്ത്യത്തിനും ഗുരുദത്തിന്റെ മരണത്തിനും ഏറെ സാമ്യതകളുമുണ്ടായിരുന്നു. എന്നാല്‍ കാഗസ് കെ ഫൂല്‍ ഗുരുദത്ത് ഗുരുതുല്യനായി കണ്ടിരുന്ന ഗ്യാന്‍ മുഖര്‍ജിയുടെ കഥയാണെന്നും. ഗുരുദത്തിന്റെ പ്യാസ് എന്ന ചിത്രം സമര്‍പ്പിച്ചിരിക്കുന്നതും ഗ്യാന്‍ മുഖര്‍ജിയ്ക്കാണ്.


Saturday, October 10, 2009

ഹമേം തുംസെ പ്യാര്‍ കിത്ന...


സാഗരം എത്ര ചാരെയാണ്, എന്നിട്ടും എത്ര തവണ കേട്ടാലും ആ ഗാനങ്ങള്‍ പിനെയും മനസ്സില്‍ വല്ലാത്ത ദാഹം ഉണ്ടാക്കുന്നു. കിഷോര്‍ദായുടെ പട്ട്ടുകള്‍ അങ്ങനെയാണ് എത്ര കേട്ടാലും മതി വരില്ല. എത്ര തവണ ആ വരികള്‍ ഒഴുകി എത്തിയാലും അറിയാതെ നമ്മള്‍ മൂളിപ്പോവും ഫിര്‍ ഭി മേരാ മന്‍ പ്യാസ...വേര്‍പാടിന് 22 വര്ഷം പൂര്‍ത്തിയാവുമ്പോള്‍ നാം പിന്നെയും പിന്നെയും അറിയാതെ മൂളുന്നു ഹമേം തുംസെ പ്യാര്‍ കിത്ന...


Thursday, October 1, 2009

ഹൃദയരാഗം


കഭി കഭി മേരെ ദില്‍ മേ ...

അതെ, ഒരിക്കല്‍ മാത്രം കേട്ടാല്‍ മതി. പിന്നെ ഹൃദയത്തില്‍ നിന്ന് ഇടയ്ക്കിടെ കേള്‍ക്കാം ആ വാനംബ്ബാടിയുടെ പാട്ടുകള്‍. ആര് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാ രംഗത്ത് പടി വളര്‍ന്ന ആ വാനംബ്ബാടിയുടെ പേര് ലത്‌ മങ്കേഷ്കര്‍. 80 വയസു കഴിഞ്ഞിട്ടും ഇന്നും ഭാരതത്തിനു മാത്രം സ്വന്തമായ ആ സ്വരമാധുരി കാതുകളിളുടെ ഹൃദയത്തിലെക്കൊഴുകിയെതുന്നു. മുല്ല വള്ളിയും തേന്മാവും പോലെ ലതാജിയും സംഗീതവും ആര് പതിറ്റാണ്ടുകളായി പുണര്‍ന്നു നില്‍ക്കുന്നു. ഇന്ത്യന്‍ സിനിമാ സംഗീതത്തിനു ഇത്രയേറെ സംഭാവന നല്‍കിയ മറ്റൊരു പ്രതിഭ വേറെ ഉണ്ടാവില്ല. അത് കൊണ്ട് തന്നെയാണ് ഭാരത സബ്ദത്ത്തെ തേടി പരമോന്നത ബഹുമതിയായ ഭാരതരത്നം എത്തിയതും. അത്ഭുതത്തോടെ നോക്കി നിന്നവരും ആരാധകരും ഇത് വരെയുള്ള ലതായുഗത്തില്‍ നിറഞ്ഞു നിന്നിരുന്നു. ലതാജിയുടെ ഒരു വരിയെങ്കിലും മൂളാത്തവരില്ല . അത് കൊണ്ട് തന്നെയാണ് ടൈം മാഗസിന്‍ അവരെ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് ഒരിക്കല്‍ വിശേഷ്പ്പിച്ചത്. ലോകമെങ്ങുമുള്ള ആരാധകര് ഭാരതത്തിന്റെ വാനംബാടിക്കു പിറന്നാള്‍ ആശംസ നേരുമ്പോള്‍ അവര്‍ മുംബയിലെ വീട്ടില്‍ ലളിതമായ ചടങ്ങുകളില്‍ ഒതുങ്ങിക്കൂടി. 1942 ലാണ് ലതാജി ആദ്യമായി പിന്നണി പാടുന്നത്. ആപ്കി സെ മേം ആയിരുന്നു ആദ്യ ചിത്രം. 1950 ഓടെ അനില്‍ ബിശ്വാസ്,ശങ്കര്‍ ജയ്കിഷാന്‍, സലില്‍ ചൌധരി, എസ്.ഡി. ബര്‍മന്‍ തുടങ്ങിയവരുടെ സംഗീതത്തില്‍ ലതാജി നിരവധി ഹിറ്റുകള്‍ക്ക് ജീവന്‍ നല്‍കി. ഓസ്കാര്‍ ജേതാവ് എ.ആര്‍. രഹ്മാനു വേണ്ടിയും ലതാജി ഹിറ്റ് പാട്ടുകള്‍ പടി. ഹേമന്ദ് കുമാറിന്റെ സംഗീതത്തില്‍ കഹി ദീപ ചലേ ആയെ എന്ന ഗാനം ലതാജിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്‌ നേടിക്കൊടുത്തു. ജീവസുറ്റ ആ ശബ്ദധാരയ്ക്ക് പുറമേ ചില മറാത്തി ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനവും ലതാജി നിര്‍വഹിച്ചു. ചില ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. പദ്മഭൂഷന്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ഈ അനുഗ്രഹീത ഗായികയെ തേടിയെത്തിയിട്ടുണ്ട്.


Saturday, September 26, 2009

ഓര്‍മകളുടെ പട്ടുറുമാല്‍ പോലെ സ്മിത


മദ്രാസ്,

മനസു നിറയെ സിനിമ മോഹങ്ങളുമായി നടന്നിരുന്നവരുടെ സ്വപ്ന തീരം. സിനിമയ്ക്കകതും പുറത്തും ഒരുപാടു ജീവിതങ്ങള്‍ പച്ച പിടിച്ചതിന്റെയും പായല്‍ പുതഞ്ഞു പോയതിന്റെയും കഥ പറയും ഈ നഗരം. ആ കഥകളില്‍ ഒരു സെപ്റ്റംബര്‍ ഇരുപത്തിമൂന്നുണ്ടായിരുന്നു. ഒമ്പതാം വയസില്‍ മനസ് നിറയെ സിനിന്മ മോഹങ്ങളുമായി മദ്രാസില്‍ വണ്ടിയിറങ്ങി പത്തൊമ്പത് വര്‍ഷം തെന്നിന്ത്യന്‍ സിനിമയെ കുളിരണിയിച്ചു പതിമൂന്നു വര്‍ഷം മുന്‍പ് മരിച്ചു പോയ ഒരു നടി തന്റെ ആത്മഹത്യാ കുറിപ്പില്‍ എങ്കിലും എന്റെ ദൈവമേ നീ എന്നെ എന്തിനു സൃഷ്ടിച്ചു എന്നെഴുതിയ ദിവസം. ബന്ധുവിനോടൊപ്പം ആണ് മദ്രാസില്‍ വണ്ടിയിറങ്ങിയ വിജയലക്ഷ്മി എന്ന ആ പെണ്‍കുട്ടിയെ തെന്നിന്ത്യ മുഴുവന്‍ അറിയും. അവളുടെ ഒരു പുഞ്ചിരി കൊണ്ടും കണ്ണുകളിലെ നക്ഷത്ര തിളക്കം കൊണ്ടും സ്ത്രം ഒരു സിനിമ വിജയിച്ചിരുന്ന കാലം. ആ മന്ദസ്മിത്തിനുടമ മറ്റാരുമല്ല തമിഴിലെയും മലയാളത്തിലെയും പ്രേക്ഷകരെ ഒരു കാലത്ത് വെള്ളിത്തിരയ്ക്ക് മുന്നില്‍ ത്രസിപ്പിച്ചിരുത്തിയ സില്‍ക്ക് സ്മിത തന്നെ. ഒമ്പതാം വയസില്‍ മ്ദ്രസിലെത്തിയ വിജയലക്ഷ്മി പിന്നീട് സ്മിതയായി. 1979 ല്‍ വണ്ടിച്ചക്രം എന്ന സിനിമയില്‍ ബാര്‍ നര്‍ത്തകിയുടെ വേഷത്തിലെത്തിയ ശേഷമാണ് സ്മിത സില്‍ക്ക് സ്മിതയാവുന്നത്‌. വണ്ടിച്ചക്രത്തിനു ശേഷം പിന്നീടങ്ങോട്ട് സിനിമകളുടെ ഘോഷയാത്ര തന്നെയായിരുന്നു.മൂന്നാം പിറ്യ്, മൂന്ട്രുമുഖം, കോഴി കൂവുത്, തുടങ്ങി ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് പുറമേ മലയാളത്തിലും തമിഴിലും സ്മിതയെ തേടി നിരവധി അവസരങ്ങള്‍ എത്തി. മമ്മൂട്ടിയോടൊപ്പം അധര്‍വത്തിലും മോഹന്‍ലാലിനൊപ്പം സ്ഫടികത്തിലും സ്മിത ചെയ്ത വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മറ്റു നദികളില്‍ നിന്നും സ്മിതയെ വേറിട്ട്‌ നിര്‍ത്തിയിരുന്നത് മാദകത്വം തുളുമ്പുന്ന കണ്ണുകളായിരുന്നു. കേലവും സിനിമയും ഇന്നത്തെ പോലെയായിരുന്നില്ല. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത സധനങ്ങളുടെ പട്ടികയില്‍ സ്മിതയും അവളുടെ സിനിമകളും ഒന്നാമതായി. ഒളിഞ്ഞും മറഞ്ഞും അന്ന് കണ്ട കാഴ്ചകള്‍ ഇന്നും ഒരു തലമുറയെ കുളിരണിയിപ്പിക്കുന്നുണ്ടാവണം. പാട്ടും നൃത്തവുമായി മുന്നുറിലധികം സിനിമകളില്‍ വേഷമിട്ട സ്മിതയുടെ മലയാളത്തിലെ ശ്രദ്ധേയമായ വേഷങ്ങളിലോന്നയിരുന്നു തുളസിദാസ്‌ സംവിധാനം ചെയ്ത ലയനത്തിലെത്. വേര്‍പാടിന്റെ പതിമുന്നു വര്‍ഷം തികയുമ്പോള്‍ മലയാളം സ്മിതയെ ഓര്‍മിക്കുന്നത്‌ നിരവധി സിനികളില്‍ അവര്‍ ചെയ്ത ക്യാരക്ടര്‍ വേഷങ്ങളുടെ പെരിലയിരിക്കില്ലെന്നു ഉറപ്പിക്കാം. ഇത്തിരി ഉടുപ്പില്‍ സി ക്ലാസ് തിയേറ്ററില്‍ അവള്‍ നിറഞ്ഞാടിയ ഗ്ലാമര്‍ വേഷങ്ങളുടെ ഒര്മാകലയിരിക്കും അയ വെട്ടുന്നത്. ഈ കാണുന്നതൊന്നും ഒരു കാഴ്ചയല്ല. ഒളിഞ്ഞും മറഞ്ഞും ചെറിയ വിടവിലൂടെ നോക്കിയപ്പോള്‍ കണ്ടതാണ് കാഴ്ചകള്‍ എന്ന് പോയ കാലങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടെയിരികുന്നു. സില്‍ക്കിന്റെ ഓര്‍മകളും അത് പോലെ തന്നെ. ഒടുവില്‍ ആര്‍ക്കും ഒരു വിസദീകരണവും നല്കാതെ ഇരുട്ട് കൊണ്ടൊരു കത്തെഴുതി ആരോടും ഒന്നും പറയാതെ അവള്‍ പോയി. എന്നിട്ടും ഇപ്പോഴും ഉണ്ട് ആ ഓര്‍മകള്‍ക്ക് പട്ടിന്റെ തിളക്കം.


Saturday, October 4, 2008

ഗുല്‍മോഹര്‍ പൂക്കുമ്പോള്‍


പൂക്കുന്ന കാലത്ത്‌ ഇലകളെ മറയ്‌ക്കുന്ന ചുവപ്പാണ്‌ ഗുല്‍മോഹറിന്‌, പച്ചയുടെ കാഴ്‌ചകളെ മറയ്‌ക്കുന്ന തീഷ്‌ണമായ ചുവപ്പ്‌. ഗുല്‍മോഹര്‍ ഓര്‍മയിലെ പൂക്കാലമാണ്‌, കാത്തിരിപ്പിന്റെ നിഴലാണ്‌. അഭിനിവേശത്തിന്റെ ചുവപ്പാണ്‌. എങ്കിലും ഇല പൊഴിയും കാലം ഉണങ്ങിയ ചില്ലകള്‍ മാത്രമാകുന്നു.

വിപ്ലവകാരിയുടെ വര്‍ത്തമാനകാലത്തില്‍ നിന്നാണ്‌ ഗുല്‍മോഹറിന്റെ തുടക്കം. ഭൂതകാലത്തില്‍ ഗുല്‍മോഹറെന്ന പേര്‌ മറയാക്കിയ ഇന്ദുചൂഡന്‍ ഇന്ന്‌്‌ ഭര്‍ത്താവും രണ്ടു കുട്ടികളുടെ പിതാവും സ്‌കൂള്‍ അദ്ധ്യാപകനുമാണ്‌. ഇന്നയാളുടെ മുടിയിഴകളിലും മീശരോമങ്ങളിലും നര വീണു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു, പക്ഷെ മനസ്‌ ഇപ്പോഴും പഴയ സംഘം ചേരലുകളുടെ ചേരത്തിളപ്പില്‍ നിന്നും പിടി വിട്ടിട്ടില്ലെന്ന്‌ തിരിച്ചറിയാന്‍ കഴിയുന്നത്‌ അയാളുടെ ഇടപെടലുകളില്‍ നിന്നാണ്‌. വിപ്ലവപ്രവര്‍ത്തനങ്ങളില്‍ സഹചാരിയായിരുന്ന ചങ്ങാതിയുടെ അവിചാരിത സന്ദര്‍ശനത്തില്‍ നിന്നാണ്‌ ഇന്ദുചൂഡന്‍ പഴയകാലത്തേക്കു മടങ്ങുന്നത്‌. ഓര്‍മകളിലൂടെയുള്ള ആ സഞ്ചാരത്തിലൂടെയാണ്‌ ഗുല്‍മോഹര്‍ എന്ന സിനിമയുടെ ആഖ്യാനം തുടരുന്നത്‌. തുടക്കത്തില്‍ നല്ലൊരു പിതാവും അലിവും സ്‌നേഹവുമുള്ള അധ്യാപകനുമായി കാണുന്ന ഇന്ദുചൂഡന്റെ ഭൂതകാലത്തിലേക്കുള്ള ഭാവമാറ്റത്തിലാണ്‌ ഗുല്‍മോഹര്‍ എന്ന സിനിമ. ഈ ഭാവമാറ്റത്തിലാണ്‌ നെഞ്ചുവിരിച്ച്‌ കനലിലൂടെ നടന്നിരുന്ന ഒരു ഭൂതകാലം അയാള്‍ക്കുണ്ടായിരുന്നെന്ന്‌ നാം മനസിലാക്കുന്നത്‌.

വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോര്‍ത്തിരുന്ന്‌ ആ ഇടിമുഴക്കങ്ങളെ ഞെട്ടലില്ലാതെ ശ്രവിക്കാന്‍ കഴിയുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘം ചേരലും ഈ ഭൂതകാലത്തിലുണ്ട്‌. അനീതിയ്‌ക്കും അസമത്വത്തിനും എതിരായുള്ള അവരുടെ തുറന്ന ഇടപെടലുകളും ഗുല്‍മോഹറിലുണ്ട്‌. ഒരു കോളജ്‌ അധ്യാപകനായ ഇന്ദുചൂഡനും ഈ ഇടപെടലുകളില്‍ നേതൃത്വം വഹിക്കുകയും ശക്തമായ സന്നിധ്യമായിത്തീരുകയും ചെയ്യുന്നു. പ്രസ്ഥാനത്തിന്റെ നിര്‍ദേശപ്രകാരം വളരെ പ്രധാനപ്പെട്ടൊരു ദൗത്യത്തിനായി ആദിവാസി ഊരിലേക്കു എത്തിച്ചേരുമ്പോളാണ്‌ ഇന്ദുചൂഡന്‍ ഗുല്‍മോഹര്‍ എന്നപേരു സ്വീകരിക്കുന്നത്‌, ഒളിപ്പോരാളികളുടെ തന്ത്രം. മറ്റ്‌ സംഘാങ്ങള്‍ക്കും ഇതുപോലെ വിചിത്രമായ പേരുകളുണ്ട്‌.

ആദിവാസികളെ അടിച്ചമര്‍ത്തി ചൂഷണംചെയ്‌ത്‌ അവരുടെ സ്‌ത്രീകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ചാക്കോമുതലാളിയെന്ന വര്‍ഗശത്രുവിനെ നേരിടാനാണ്‌ ഇന്ദുചൂഡനും സംഘവും ഇവിടെയെത്തുന്നത്‌. പക്ഷെ അവരുടെ ലക്ഷ്യം പിഴച്ചു പോകുന്നു, ആസൂത്രിതമായ നീക്കങ്ങളെങ്കിലും അവര്‍ വകവരുത്തുന്നത്‌ ശത്രുവിനു പകരം മറ്റൊരാളെയാണ്‌. എഴുപതുകളില്‍ സജീവമായിരുന്ന നക്‌സല്‍ പ്രസ്ഥാനം പില്‍ക്കാലത്ത്‌ എങ്ങനെ തകര്‍ച്ചയുടെ വക്കിലേക്കു നീങ്ങി എന്നതിനു ഒരു സൂചനയായി ഈ സംഭവത്തെ വിലയിരുത്താം. നക്‌സലിസം എന്നു കേള്‍ക്കുമ്പോള്‍ ഇന്ന്‌ മനസില്‍ സ്വാഭാവികമായുണ്ടാകുന്ന എല്ലാ കാല്‍പനീക പരിവേഷങ്ങളും ഗുല്‍മോഹറിന്റെ കഥയിലുണ്ട്‌. ഋതുഭേദങ്ങളറിയാതെ പൂത്ത ഗുല്‍മോഹറിനു താഴെ കാത്തിരിക്കുന്ന പാവം പെണ്‍കുട്ടി ആ കാല്‍പനീകത്വത്തിന്റെ ഭാഗമാണ്‌. വളരെ ശക്തവും ആശയങ്ങളും സൗമ്യമായ അവതരണവും ഗുല്‍മോഹറിന്റെ തിരക്കഥയില്‍ ഒരു പോലെ കാണുവാന്‍ കഴിയും. ഒപ്പം ഒരു വിപ്ലവകാരിയുടെ ജീവിതത്തിലെ ചുവടുമാറ്റങ്ങളും. ഈ ചുവടുമാറ്റങ്ങളെയും പരിമിതികളെയും തിരക്കഥയുടെ പോരായ്‌്‌മ എന്നു വിലയിരുത്താനാവില്ലെങ്കില്‍ കൂടി ചില അപൂര്‍ണതകളുണ്ടെന്നെങ്കിലും പറയാതെ വയ്യ.

പൊതു സമൂഹമോ പുതു തലമുറയോ മറന്നു തുടങ്ങിയ ഒര പ്രസ്ഥാനത്തെയോ പ്രവര്‍ത്തനങ്ങളെയോ ബോധമണ്ഡലത്തിലേക്കെത്തിക്കുന്നു എന്നതു തന്നെ ഗുല്‍മോഹറിന്റെ നേട്ടമായി കാണവുന്നതാണ്‌. പക്ഷെ വിപ്ലവം കാലഹരണപ്പെടാനുള്ള കാരണങ്ങളും വിപ്ലകാരിയുടെ പശ്ചാത്താപങ്ങളും കടന്നു വരുന്നത്‌ തിരക്കഥയില്‍ ബോധപൂര്‍വമായി സംഭവിച്ചതാണെന്നു പറയാന്‍ വയ്യ. ഇതില്‍ ഞാന്‍ പെട്ടു പോയതല്ല, ഇതെന്റെ തീരുമാനമായിരുന്നു എന്നു പ്രസ്ഥാനത്തിലേക്കുള്ള കടന്നു വരവിനെക്കുറിച്ച്‌ പോലീസുദ്യോഗസ്ഥനോടു ദാര്‍ഷ്‌ഠ്യത്തോടെ പറയുന്ന ഇന്ദുചൂഡന്‌ ജയില്‍ ജീവിതം ഏകാന്തതയുടെയും പാപബോധത്തിന്റെയുമായിത്തീരുന്നു. അനുഭവങ്ങളുടെ ഉലയില്‍ സ്വയം ഉരുകി പാകപ്പെട്ട ആ വിപ്ലകാരിയ്‌ക്ക്‌ ഒടുവില്‍ ആശ്വാസത്തോടെ ശിഷ്ട ജീവിതത്തിലേക്കു കടക്കുവാന്‍ തുണയാകുന്നത്‌ ഒര വിധവയുടെ പൊയ്‌ക്കോളൂ കര്‍ത്താവ്‌ നിങ്ങളെ രക്ഷിക്കും എന്ന വാക്കുകളാണ്‌. അതു പോലെ തന്നെ വിപ്ലവംപോലെ പ്രണയം തീവ്രമാക്കാന്‍ കഴിയാത്ത ഒരു നായകനെ സിനിമയെന്ന മാധ്യമത്തില്‍ തീര്‍ത്തും നിര്‍വികാരതയോടെയാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. നിങ്ങളുടെ അസാന്നിധ്യം എന്റെ കുടുംബജീവിതം ഭദ്രമാക്കും എന്നൊരാള്‍ പറയുന്നിടത്ത്‌ ഇന്ദചൂഡന്‍ എന്ന കാമുകന്റെ പ്രതീക്ഷകളും കാത്തിരിപ്പുകളും ഇല്ലതാവുന്നു. ഒപ്പം സഹവാസം കൊണ്ടു കാമുകയായിത്തീര്‍ന്ന ഒരു പെണ്‍കുട്ടികളുടെ വികാരങ്ങളും നെടുവീര്‍പ്പുകളും തിരശീലയ്‌ക്കു പിന്നിലാവുന്നു. ഇനിയും സാധാരണക്കാരനായ പ്രേക്ഷകനു മുന്നില്‍ ഗുല്‍മോഹറില്‍ ഒരുപാടു ചോദ്യചിഹ്നങ്ങളുണ്ട്‌. ഇന്ദുചൂഡന്റെ കുടുംബജീവിതത്തിലേക്കുള്ള ചുവടുമാറ്റം എങ്ങിനെ എവിടെ തുടങ്ങുന്നു എന്ന ദൃശ്യങ്ങളുടെയോ സൂചനകളുടെയോ അഭാവം മറ്റൊരു സ്‌ത്രീകഥാപാത്രത്തെ ചിത്രത്തില്‍ തമസ്‌കരിക്കുന്നു. സാമൂഹിക ജീവിതത്തില്‍ വീണ്ടും സ്വാസ്ഥ്യം കെടുമ്പോള്‍ അയാള്‍ വീണ്ടും പഴയ ഗുല്‍മോഹറിലേക്കു പരകായപ്രവേശം നടത്തുന്നു. ഇവിടെ സ്വാഭാവികത എന്നു പറയാവുന്നത്‌ ഗുല്‍മോഹര്‍ രണ്ടാം വിപ്ലവത്തിന്‌ അല്ലെങ്കില്‍ ഉന്‍മൂലനത്തിനിറങ്ങുമ്പോള്‍ അത്‌ ഇന്ന്‌ നിത്യം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന തിന്‍മകള്‍ക്കും അനീതികള്‍ക്കും എതിരായാണെന്നുള്ളതാണ്‌. കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഗുല്‍മോഹര്‍ ഒരു വിജയം തന്നെയാണ്‌. തിരക്കഥാകൃത്ത്‌, സംവിധായകന്‍ എന്ന നിലയില്‍ നിന്നും നടനിലേക്ക്‌ ഒട്ടും ദൂരമില്ലെന്ന്‌ രഞ്‌ജിത്‌ തെളിയിച്ചു കഴിഞ്ഞു. ഗുല്‍മോഹര്‍ എന്ന കഥാപാത്രത്തിനാവശ്യമുള്ളതെല്ലാം ഈ നടന്റെ എടുപ്പിലും നടപ്പിലും ശബ്ദത്തില്‍ പോലുമുണ്ട്‌. ഏതാനും സീനുകളില്‍ വന്ന മീര വാസുദേവ്‌ ചാക്കോമുതലാളിയായി വേഷമിട്ട രാജാമണി, കിരിയാത്തനായി വേഷമിട്ട ഐ.എം വിജയന്‍ എന്നിവരും കഥാപാത്രങ്ങള്‍ക്കനുയോജ്യര്‍ തന്നെ. ഇടവേളയ്‌ക്കു ശേഷമുള്ള സംഗീത സംവിധായകന്‍ ജോണ്‍സന്റെ തിരിച്ചു വരവു കൂടിയാണ്‌ ഗുല്‍മോഹര്‍.

തിരക്കഥയും സംവിധാനവും സ്വപ്‌നം കാണുന്ന മലയാളി പെണ്‍ക്കുട്ടികള്‍ക്ക്‌ മാതൃകയായി മാറിയ ദീദി ദാമോദരന്‍ പ്രശസ്‌ത തിരക്കഥാകൃത്ത്‌ ടി. ദാമോദരന്റെ മകളാണ്‌. ഗുല്‍മോഹറിനു തിരക്കഥയെഴുത്തിയാണ്‌ ദീദി തന്റെ സിനിമാ ജീവിതത്തിനു തുടക്കമിടുന്നത്‌. ഒരു സ്‌ത്രീ എഴുത്തുന്ന ആദ്യ തിരക്കഥ എന്ന നിലയില്‍ഏറെ ചര്‍ച്ച ചെയപ്പെട്ട ചിത്രമാണ്‌ ഗുല്‍ മോഹര്‍. ദീദിയുടെ ആദ്യ തിരക്കഥ തന്നെ വിപ്ലവത്തിന്റെ കഥയുമായിട്ടാണ്‌ വന്നത്‌. മികച്ച തിരക്കഥയുടെ അഭാവം അനുഭവിക്കുന്ന മലയാള സിനിമയില്‍ ദീദിയുടെ വരവ്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ വേദിയായേക്കും.