Saturday, March 4, 2017

മുളകരയ്ക്കുന്ന താളത്തില്‍



തലക്കറിയുടെ
കവടിപ്പിഞ്ഞാണത്തില്‍
വിരലുകള്‍ കുഴഞ്ഞിഴഞ്ഞ്
തുടങ്ങുമ്പോള്‍
നാക്കിന്റെ തുമ്പത്ത്
എരിവ് കയറ്റി വന്ന
കപ്പലുകള്‍ ചരക്കിറക്കി
പോയെന്നു തോന്നും.
മൂക്കിന്റെ തുമ്പില്‍
പാലം കടന്നെത്തുന്ന
കാറ്റ് മുളകുപാടത്തെ
വിളവെടുപ്പ് കാലം
അടയാളപ്പെടുത്തും.
പാടത്തു നിന്നും
കുളക്കോഴികള്‍
ചീനച്ചട്ടികള്‍ തിരഞ്ഞു
വരുന്ന സ്വപ്‌നത്തില്‍
തോട്ടിലേക്കൂര്‍ന്നു വീണ
കുരുമുളകു വള്ളികളില്‍
പിടിച്ച് കറിച്ചട്ടിയിലേക്ക്
തൊലിയുരിഞ്ഞിറങ്ങുന്ന
വരാലുകളെ കാണും.
ഓട്ടുരുളിയില്‍ വെളിച്ചെണ്ണ
വേലിയേറുമ്പോള്‍
കുളിക്കാനൊരുങ്ങുന്ന
പരല്‍മീനുകളെ കാണും
വറുത്തരകളുടെ
വിപ്ലവച്ചൂടിലാറാടി
പോത്തു പട്ടാളം
വരവറിയിക്കുമ്പോള്‍
തേങ്ങാക്കൊത്തിനോടൊട്ടി
വരട്ടിയ പോര്‍ക്ക്്
പ്രണയമറിയിക്കും
താളം പിടിക്കുന്ന
വിരലുകള്‍ക്ക്
ഒപ്പമെത്താനാകാതെ
രിമ് ജിം ഗിരെ സാവന്‍
തൊലഞ്ഞു
തൊലഞ്ഞ് പോകും.
ദാണ്ടെ,
ബോബ് മാര്‍ലി
വരമ്പേലിരുന്നു
ബീഡി വലിക്കും.
കുടിയേറ്റങ്ങളുടെ
മേശപ്പുറത്തവന്‍
മീഞ്ചാറില്‍ വിരല്‍ മുക്കി
ആകാശച്ചുവപ്പില്‍
ജലഗോവണിയിറങ്ങുന്ന
സൂര്യനെ വരയ്ക്കും.
പാട്ട് കേട്ടു കുലുങ്ങിയ
കുപ്പികളൊക്കെയും
മരുന്നോളം പോര
മരനീരെന്നുരഞ്ഞ്
മധുരം നിറച്ചു വെക്കും.
ഉത്തരം കറക്കുന്ന
കാഴ്ചകളില്‍ നിന്ന്
താഴോട്ടിറങ്ങി
നട്ടുച്ച വൃത്തത്തില്‍
താഴെ ഉറക്കമെന്ന
കവിതയെഴുതും.
ഷാപ്പിലെ ബെഞ്ചിലേക്കു
തല ചായ്ക്കുമ്പോഴെല്ലാം
ആടിയാടി മുളകരയ്ക്കുന്ന
താളത്തില്‍ ആരോ
താരാട്ടു പാടുന്നുണ്ട്.








Wednesday, December 28, 2016

കരച്ചില്‍ ഒരു വിളക്കാണ്


വീട്ടിലേക്കു കറന്റു വന്ന ദിവസം
തോട്ടിലേക്ക് ചാടാനാലോചിച്ച
ഒരു പാട്ട വിളക്കുണ്ടായിരുന്നു.

അപ്പനെക്കാത്ത് ഉമ്മറപ്പടിയില്‍
പെണ്ണേയെന്ന വിളിക്ക് കാതോര്‍ത്തു
കണ്ണടക്കാതിരുന്ന് കത്തുമ്പോള്‍
അമ്മേയെന്നു വിളിക്കണമെന്ന്
തോന്നിയിട്ടുണ്ട്.

ഒരുപാട് നേരം നോക്കിയിരുന്ന
ഒരു രാത്രിയിലാണ്
ഞാന്‍ നിന്റെ പകലല്ലെന്നും
എനിക്കു നിന്റെ സൂര്യനാകാന്‍
കഴിയില്ലെന്നും പറഞ്ഞൊഴിഞ്ഞത്.
ആരുമില്ലാതെയാകുന്ന നേരത്ത്
നോക്കുന്നിടത്തെല്ലാം ഇരുട്ടെന്നു
തോന്നുന്ന കാലത്ത്
ചുട്ടുപൊള്ളിക്കാതെ
കെട്ടിപ്പിടിക്കാമെന്നൊരടക്കവും
പറഞ്ഞിരുന്നു.

വീട്ടിലേക്ക് കറന്റു വന്ന ദിവസം
അമ്മയ്ക്കടുക്കളയിലെ
പുകയടുപ്പിലേക്കൊരാന്തല്‍
കുടഞ്ഞിട്ടിട്ടു കൊടുക്കാതെ
അപ്പന്റെ ബീഡിത്തുമ്പിലേക്കു
കനലെറിഞ്ഞു കൊടുക്കാതെ
അന്തിക്കത്താഴ പാത്രത്തനരികെ
വിശപ്പ് കെട്ടെണീക്കും വരെ
കൂട്ടിരിക്കാതെ
എല്ലാവരും ഉറങ്ങിയോന്ന്
ആഞ്ഞ് കത്തിത്തെളിഞ്ഞുറപ്പിക്കാതെ
ആരോടും മിണ്ടാതെ
കട്ടിലിനടിയില്‍ മൂലയിലൊതുങ്ങി
കെട്ട വിളക്കെന്നു സ്വയം പഴിച്ച്
ഉറങ്ങാതിരുന്നു കാണും.

ഇനിയുള്ള ഡിസംബറില്‍
മുറ്റത്തെ മൂവാണ്ടന്റെ മുകളറ്റത്ത്
ക്രിസ്മസിനായി കിളുത്ത കൊമ്പില്‍
ഒരു ചോപ്പ് നക്ഷത്രത്തിനുള്ളില്‍
കൂടു കൂട്ടാനാവില്ലെന്നോര്‍ത്തു
കരഞ്ഞു കാണും.
പുതുവര്‍ഷം പുലരും വരേക്കും
പള്ളി കഴിഞ്ഞെത്തുന്നത് കാത്ത്
കത്തിയെരിഞ്ഞു നിന്നതോര്‍ത്ത്
കണ്ണടച്ചു കാണും.

വീട്ടിലേക്ക് കറന്റു വന്ന ദിവസം
അകത്തു പോയുറങ്ങിയ
ഒരു വിളക്കുണ്ടായിരുന്നു
കരച്ചിലുകളെയിട്ടു വെക്കാന്‍
ഒരുതുള്ളിയെണ്ണ പോലും
ഉള്ളിലില്ലാതിരുന്നിട്ടും
എനിക്കും ചുറ്റും
എന്നുമിരുട്ടാകണേയെന്നു
കരഞ്ഞു പ്രാര്‍ഥിക്കാതെ
ള്ളിലെരിഞ്ഞു കത്തിയത്.

ഇരുട്ടിന്റെ ചിത്രവേലകളും
നിഴലിന്റെ ആഴങ്ങളും
ഇപ്പോള്‍ മണ്ണെണ്ണ മണക്കുന്ന
ഓര്‍മകള്‍ മാത്രമാണ്, എന്നിട്ടും
ചിത്രകഥകളിലെന്ന പോലെ
അത്ഭുത രാത്രികളുണ്ടാകാന്‍
ഓര്‍മയിലിടക്കിടെ
തുടച്ചെടുത്തിന്നും
തെളിച്ചു വെക്കാറുണ്ട്.



Thursday, July 21, 2016

എന്റവളേ, എന്റെ പൊന്നവളേ


എന്റവളേ
നീ വല്ലതും 
അറിയാറൊണ്ടോ
ഞാനിടക്കിടെയാ
കബറിന്റെ വാതില്‍
തുറന്നെത്തി നോക്കാറുണ്ട്
സെമിത്തേരി മതിലിന്റെ
മോളീക്കോടെ
വരമ്പിനപ്പുറം
കണ്ണുപായിക്കുമ്പം
നീ വിയര്‍ത്തൊലിച്ചു
മുറ്റമടിക്കുന്നു
മീഞ്ചട്ടി കഴുകി
തോട്ടിലേക്കൊഴിക്കുന്നു
മുണ്ട് മാടിക്കുത്തി
തുണിയലക്കുന്നു
അടുക്കളത്തിണ്ണയില്‍
ആടിയാടി മുളകരയ്ക്കുന്നു
മുട്ടുകാലില്‍ നെഞ്ചു
കുത്തിപ്പൊക്കി
ഓലമെടയുന്നു
മൂവന്തിക്കു മറപ്പെരക്കുള്ളില്‍
മുടിയഴിച്ചിട്ടു കുടം കമിഴ്ത്തുന്നു
എന്റെ പൊന്നവളേ
നിനക്കന്നു പനിച്ചു
വിറയ്ക്കുമെന്നും
കമ്പിളിക്കു കീഴെ
കെടക്കുമ്പോഴൊരു
കട്ടനിട്ടോണ്ടു വന്ന്
കെട്ടിപ്പിടിക്കാമെന്നും
വെട്ടി വിയര്‍ക്കാമെന്നും
ഞാനൊത്തിരി മോഹിച്ചിരുന്നു
എന്റവളേ
നീ വന്നു മെഴുകുതിരി
കത്തിചേച്ചു പോണ
ഞായറാഴ്ചകളെയോര്‍ത്ത്
ഞാനൊത്തിരി
ശനിയാഴ്ചകളില്‍
കബറിന്റെ കല്ലിളക്കി
വെച്ചിട്ടൊണ്ട്
നീ നടക്കുമ്പോ
ഇപ്പോഴും എന്നാ
കുലുക്കമാണെന്നോര്‍ക്കുമ്പോ
എന്റെ കൂട്ടിപ്പിടിച്ച കൈകളില്‍
പാപികളായ രണ്ട് കല്ലുകളിരുന്ന്
ഒരഞ്ഞൊരഞ്ഞ് ഇവിടൊക്കെ
തീപിടിക്കാറുണ്ട്.


Sunday, June 26, 2016

ഓര്‍മയില്‍ ഇല്ലാത്ത ഒരിടം


നീ
കണ്ടുപിടിക്കുന്ന
ഇടങ്ങളില്‍ മാത്രം
ഒളിച്ചിരുന്ന
സാറ്റുകളി.
നിന്നെ
കെട്ടിപ്പിടിക്കാന്‍
കൊതിച്ചുള്ള
കണ്ണുകെട്ടിക്കളി.
തൊട്ടു മുട്ടിയിരിക്കാന്‍
കണ്ണന്‍ ചിരട്ടകളില്‍
കഞ്ഞിയും കറിയും
വെന്തു വിളമ്പിയ
അടുക്കളക്കളി.
കടലെന്നു
കാണിക്കാന്‍
കടലാസു വള്ളം
പുഴയെന്നു
പുഞ്ചിരിക്കാന്‍
തുമ്പപ്പൂ താറാവും
പിന്നെ
മഴവില്ലൊടിച്ചതും
കുപ്പിവള കൊണ്ടു
മുറിഞ്ഞു
കരഞ്ഞെന്നു
കാണിക്കാന്‍
നിന്റെ കണ്‍മഷി
കലങ്ങിയതും
കാര്യമില്ലാക്കളികള്‍
ഒത്തിരി കളിച്ചു
കടലാസുമാലയിട്ട
നമ്മുടെ
കല്യാണക്കളിയും
കഴിഞ്ഞെത്ര
പെട്ടെന്നാണു
കളിവീടുറങ്ങിയതും
കിളികളൊക്കെ
പറന്നു പോയതും.
മുറ്റത്തിനപ്പുറം
ചെമ്പരത്തിയും
മുള്ളുവേലിയും
കടന്ന്
ഒറ്റയ്‌ക്കൊരാള്‍
നീ പറയാതെ
പോയ വാക്കും
കടിച്ചെറിഞ്ഞ
കണ്ണിമാങ്ങയും
കിളിര്‍ത്തു
മാന്തോപ്പായി
പടര്‍ന്ന് ഉമ്മകള്‍
പൂക്കുന്നതും
മാമ്പഴം
പെയ്യുന്നതും
തെരഞ്ഞു
തെരഞ്ഞിക്കളി
തീര്‍ന്നു
പോകുന്നിടത്തേക്കു
പോയി മറയുന്നു.


Friday, June 24, 2016

ലൂസിയ നിനക്കെന്തു പറ്റി


ഉച്ച വെയിലാണ്,
നമ്മള്‍ പാലം 
നടന്നിറങ്ങി വരുന്നു
താഴെ അടുക്കിയിട്ട
ആനവണ്ടികളില്‍
നമുക്കുള്ളതൊന്ന്
കിടപ്പുണ്ടാകുമെന്നുറപ്പിച്ച്
പിരിവെട്ടിയ പോലിടത്തോട്ടു
തിരിഞ്ഞൊന്നു നോക്കവേ

നിരത്തിയിട്ട
ഓട്ടോകള്‍ക്കു പിന്നില്‍
പതിവുകാരിഷ്ടക്കാരില്ലാതെ
കരഞ്ഞു കണ്‍മഷി
കലങ്ങിയ പോലെ
വെയില്‍ വാറ്റിയ
വെളിച്ചങ്ങളില്ലാതെ
പൊട്ടു മാഞ്ഞ നെറ്റിയില്‍
തട്ടം വലിച്ചിട്ട്
പഴയ ഞാനേയല്ലെന്ന
മട്ടിലെന്റെ ലൂസിയ,
എന്തൊരു നില്‍പ്പാണിത്.

നഷ്ടപ്രതാപത്തിന്റെ
നിറംമങ്ങിച്ചുളിഞ്ഞ
രാവാട ചുറ്റി
ശിഷ്ടകാലം
കുടിച്ചുപ്പ് വാറ്റി
കുപ്പിവളക്കൈയില്‍
പച്ചകുത്തിച്ചത്ത
കടുംപച്ച രാത്രികളെ
കിനാവുകളില്‍
ഉറക്കിക്കിടത്തവേ
ചൂടിയ പൂ വാടിയ മണം
കാറ്റ് കൊണ്ടു പോകവേ
എന്റെ ലൂസിയ
നിനക്കെന്തു തോന്നി.

എത്ര ദാഹക്കോപ്പകളില്‍
നീ പകര്‍ന്നൊഴിച്ച
യുദ്ധ സമാധാനങ്ങള്‍
എത്ര കണ്ണിലെരിവിറ്റിച്ച്
നീയെഴുതിയ
വറ്റല്‍മുളകിന്‍ നീറ്റല്‍
എത്ര നീരാട്ടിനോര്‍മകള്‍
പടിക്കല്ലില്‍ പായല്‍ വഴുക്കിയിട്ടും
വീഴാതെ പിടിച്ചു നിര്‍ത്തുന്നു
പാവത്തുങ്ങളുടെ
യുവറാണി,
ഞങ്ങടെ ലൂസിയ.

നിനക്കെന്തു പറ്റി,
ചഷകങ്ങളില്‍ വിരലുകള്‍
കെട്ടിപ്പിടിച്ചൊച്ച വെക്കാത്ത
രാത്രികള്‍ നിന്നെ
അത്രമേലനാഥമാക്കിയെന്നോ
കടലാസുകള്‍ക്കു പകരാതെ
നിന്നെ കേള്‍പ്പിച്ച കവിതകള്‍
ശ്വാസം പിടിച്ചൊറ്റവരി കഥകള്‍
ഗര്‍ഭഗേഹം തകര്‍ത്ത ഗീര്‍വാണങ്ങള്‍
നിരാശ നീറ്റിയ കുമ്പസാരങ്ങള്‍
പോര്‍വിളികള്‍ ഒത്തു തീര്‍പ്പുകള്‍
വിലപറഞ്ഞുറപ്പിക്കും രാത്രിക്കണക്കുകള്‍
അവാസന തുള്ളിയില്‍
അമഌ മണത്ത് വഴുതിവീണു
പൊട്ടിച്ചിരിക്കും ചില്ലു ഗ്ലാസുകള്‍
എല്ലാം നിലച്ചു നിലച്ച്
നിലത്തു വീണിഴഞ്ഞു പോയി
ലൂസിയ നിനക്കിതെന്തു പറ്റി

അടുത്ത വണ്ടിക്ക്
അവള്‍ വരേക്കും വരെ
നിന്റെ മടിയില്‍
തലചായ്ച്ചുറങ്ങാതിരുന്ന
എത്ര ഉച്ചനേരങ്ങളില്‍
നെറുകിലൊരു മറുകു
പോലുമ്മവെച്ചു തണുപ്പിച്ച്
കിതപ്പാറ്റിയുഷ്ണത്തെ
ഉഷ്‌ണേന ശാന്തിയെന്നോതി
തിളപ്പിച്ചു വെച്ചവളേ
ലൂസിയാ
നിനക്കിതെന്തു പറ്റി.

ഉച്ച വെയിലാണ്
നമുക്കൊരേ പോലെ
മനം പിരട്ടുന്നു
പഴയ സന്ധ്യകള്‍
പുളിച്ചു തികട്ടുന്നു
പാതിരാത്രികളിലേക്ക്
ആരോ വലിച്ചിറക്കുന്നു
ലൂസിയ വിളിക്കുന്നു.

* എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനടുത്തിപ്പോള്‍ ബീയര്‍ മാത്രമുള്ളവള്‍.... ഓര്‍മകളില്‍ പൂട്ടിയ ബാറാണവള്‍, ലൂസിയ.


പനിക്കുള്ള കത്തുകള്‍


എഴുതി
വച്ചിട്ടുണ്ടെരെണ്ണം
പറയാനിരുന്നതും
പറയാതെ മറന്നതും
കുനുകുനയെഴുതി
കുത്തിനിറച്ചത്.
പിന്നെ നാലായി മടക്കി
നനുത്ത കടലാസില്‍
ചോന്ന മഷിയാല്‍
നടുവേ വരഞ്ഞൊരെണ്ണം.
അവിടെയുമിവിടെയും
എല്ലാവര്‍ക്കും
സുഖമുള്ളതൊരെണ്ണം
ഓര്‍മ്മക്കിടക്കയില്‍
ഉച്ചമയക്കത്തിലുണ്ട്.
പാതിയില്‍ നിര്‍ത്തി
പറയാന്‍ മറന്നു
തൊണ്ടയിലുടക്കി
ചുക്കിച്ചുളിഞ്ഞൊരെണ്ണം
തലയിണച്ചോട്ടിലുണ്ട്.
മുന്നറിയിപ്പില്ലാതെ
മരിച്ചറിയിപ്പായി വന്നത്
പെട്ടിയിലടച്ചു വച്ചിട്ടുണ്ട്.
മറന്നേക്കാന്‍ പറഞ്ഞ്
ഒറ്റവാക്കിലൊതുക്കിയത്
മുള്ളില്‍ കോര്‍ത്തു വച്ചിട്ടുണ്ട്.
സ്‌നേഹത്തോടെ
സ്വന്തമെന്നു പറഞ്ഞ്
ഒപ്പിട്ടു നിര്‍ത്തിയൊരെണ്ണം
ഉടുപ്പിന്റെ പോക്കറ്റിലുണ്ട്.
ചോദിച്ചു ചോദിച്ചു
വഴി തെറ്റാതെ
പെരുമഴ നഞ്ഞു വന്ന്
ഈറനുണങ്ങാതെ
ഓര്‍മ്മക്കോലായുടെ
ഉമ്മറത്തിരിപ്പുണ്ട്
പൊട്ടിച്ചു വായിച്ചാല്‍
മുത്തുപൊഴിയുമൊരു
ഉമ്മക്കത്ത്.
ജനലരുകിലേക്കു
ചാഞ്ഞു തൊട്ടുരുമ്മിയ
പൂപ്പരുത്തിച്ചില്ല മഴ
കുടഞ്ഞെറിയുമ്പോള്‍
നീയെന്റെ
കമ്പിളിപ്പുതപ്പില്‍
പനിക്കുള്ള കത്തുകള്‍
തുന്നുകയായിരിക്കും.
ഒരേ സൂചികൊണ്ട്
പല നൂലുകളില്‍
ഇലകള്‍ മഞ്ഞ,
പൂക്കള്‍ പച്ച.
മുറിവുകളുടെ
താഴ്‌വര,
പൂമ്പാറ്റകളുടെ
ഖബര്‍.


Monday, June 13, 2016

മങ്ങിയൊരന്തി വെളിച്ചത്തില്‍


മരിച്ചടക്കു 
കഴിഞ്ഞ് മഴപെയ്യുന്ന
രാത്രിയില്‍ നിനക്ക്
കുന്തിരിക്കത്തിന്റെ
മണമായിരിക്കും
വിരല്‍മുട്ടുകളില്‍
ഉരുകി വീണ മെഴുക്
വേവിന്റെ വേദന
മറന്നു പോയിരിക്കും
മുടിയിഴകളില്‍ 
ചന്ദനത്തിരി
മണക്കുമായിരിക്കും
നിന്റെ കഴുത്തിനു ചുറ്റും 
കുടുക്കു വീണ പോലെ
കിടക്കും കരച്ചിലിനെ
അഴിച്ചെടുത്താല്‍
എന്റെ വിരലുകള്‍ 
വിറച്ചു പോകുമായിരിക്കും.

മരിച്ച വീടുകളിലെ 
പാട്ടുകാരി, 
നിനക്കിഷ്ടമല്ലാതിരുന്ന
പൂ റീത്തുകളിലെ
വാടാമല്ലിയും ജമന്തിയും
മഴ പെയ്യുമ്പോള്‍ 
വയലുകളിലേക്കെന്ന പോലെ
വിത്തുകളെറിയും
വെയില്‍ നിന്റെ കുഴിമാടത്തില്‍
കണ്ണുനീരുണക്കും
മഞ്ഞില്‍ മറയിലകള്‍
ഉറഞ്ഞുറഞ്ഞു പോകും
നിന്റെ നെറ്റിയില്‍
എന്റെയന്ത്യ ചുംബനത്തെ
ചിതലുകള്‍ പലതായി പിളര്‍ക്കും
നിന്റെ വെളുത്ത സാരിയില്‍
മണ്ണു കൊണ്ടവര്‍
മറവിയെന്നെഴുതിച്ചേര്‍ക്കും.

കാണാതെ പഠിച്ച 
വിലാപഗീതങ്ങളില്‍
നീയെത്ര കണ്ണീരൊഴുക്കി.
കയ്പു കുടിച്ച് 
ചിരിക്കോണിലെത്ര
കരച്ചിലിലുപ്പു വാറ്റി.
എന്നിട്ടും ആര്‍ദ്രമായി 
പാടിയതിലൊന്നു പോലും 
കണ്ണീരില്‍ നനയാതെ
വഴിപാട് വിലാപങ്ങളില്‍
മരവിച്ചു പോയല്ലോ.

നിന്റെ നെഞ്ചില്‍
തിരികെട്ടു നില്‍ക്കും
തേങ്ങലുകളെ നനച്ചിട്ടു
വെക്കുവാന്‍ ഇനിയെത്ര 
ഉമ്മകള്‍ പെയ്യണം
നീ പോകും ദിവസം
മരിച്ചടക്കു കഴിഞ്ഞ്
മഴപെയ്യുന്ന വീടിന്റെ
മുറ്റത്തിരുക്കുന്നു ഞാന്‍.
വെയില്‍ക്കീറു പോലെ
വെളുത്ത സാരി
തലയിലേക്കിട്ടു പാടുന്ന
നിന്നെ നോക്കി
നനഞ്ഞ ഈയല്‍ച്ചിറക്
ചൂടിയവളെന്നു
വിളിച്ചതോര്‍ക്കും.

നാളെ മഴ 
തോരുമായിരിക്കും
നീ നനച്ച
ചെമ്പരത്തി മൗനം
മുറിഞ്ഞ് പൂക്കും
നിന്റെയാടുകള്‍ക്ക്
പുല്ലരിഞ്ഞു കൊടുക്കണം
സന്ധ്യക്കു നിനക്കൊരു
മെഴുതിരി കൊളുത്തണം
പതിവായി നീ വരാറുള്ള 
വഴികളിലേക്കു വെറുതെ 
ടോര്‍ച്ചടിച്ചു നോക്കണം
അത്താഴം കഴിഞ്ഞ് 
ആകാശവാണി കേട്ട്
നിലാവ് കണ്ടു നമ്മളിരുന്ന
ഒറ്റയുമ്മറപ്പടിയില്‍
ഉറക്കം തൂങ്ങണം.


Wednesday, June 8, 2016

ഓ... ലോര്‍ക, എന്റെ പ്രീയനേ


രഥവേഗങ്ങളുടെ കൂട്ടുകാരാ
നിന്റെ സ്വേദ ഗന്ധം പിടിച്ചു
ഞാനിന്നു ഗ്രാനഡായിലെ
വിമാനത്താവളത്തിലേക്കൊരു
പച്ചപ്പുല്‍ച്ചാടിയായി
ചിറകില്ലാതെ തെന്നി വീഴും.
നിന്നെക്കുറിച്ചുള്ള
ഓര്‍മകള്‍ക്കു മീതെ
ഒരു കപ്പൂച്ചിനോയുടെ
കൊടുങ്കാറ്റുകള്‍ ഊതിപ്പറപ്പിക്കും
പഌസാ ഡി സാന്റാനയിലെ
പ്രതിമയില്‍ നിന്നുയിര്‍ക്കൊണ്ടു
നിരത്തിലേക്കു നീയിറങ്ങി വരും.
ഒരു തുള്ളി മുതലെയെന്ന്
പല്ലിക്കു വിളിപ്പേരെഴുതിയ
വിരലുകളില്‍ ഞാന്‍
കൊതിച്ചു ചുംബിക്കും.
പുലരുന്നതിനു മുന്‍പേ നമ്മള്‍
കരിംപച്ച രാത്രികളിലേക്കു
തുളച്ചു കയറിയ
നാട്ടുപാട്ടിന്റെ കൂടെപ്പോകും
അന്ധന്റെ വിരല്‍ തൊട്ട
ശരമെന്നു പുലരും വരേക്കും
നനഞ്ഞു പാടും.
നിഴലിനെ മുറിച്ചീ
പഴങ്ങളില്ലാത്ത
ദുരിതകാലങ്ങളില്‍ നിന്നു
മോചനം തരണേയെന്ന്
ഒറ്റക്കായ ഓറഞ്ചു മരം
മരംവെട്ടുകാരനോടു
കേഴുന്ന കവിത കേള്‍ക്കും
അപ്പൂപ്പന്‍താടികള്‍ ഇലകളും
ഉറുമ്പുകള്‍ തത്തകളുമാകുന്ന
കിനാക്കള്‍ കാണും
പ്രക്കോഷ്യയെന്ന
ജിപ്‌സിയുടെ പാവാട പൊക്കി
നിന്റെ പുരാതന വിരലുകള്‍
ഗര്‍ഭഗേഹത്തിനരികെ
നീല റോസാപ്പൂവ്
വിരിയിക്കുന്നതു കാണും
വിശുദ്ധ ക്രിസ്റ്റഫര്‍
വിയര്‍ത്തു നമ്മെ നോക്കും.
ഉപ്പുവെള്ളത്തിലിട്ട
റോസാദളള്‍ക്കൊപ്പം
നഗ്നരാത്രികളില്‍ ലോലിതയുടെ
നീരാട്ടു കണ്ടു നില്‍ക്കും.
പിന്നെ, എനിക്കു മാത്രം
കാണാവുന്ന വിധത്തില്‍
നിന്റെ കുപ്പായക്കുടുക്കുകള്‍
തുറന്നു കാണിക്കും
ദാലിയെന്ന
തൂവല്‍ സ്പര്‍ശത്തെ,
നിന്നഗാധ പ്രണയത്തെ.
മരണകാരണമാകാത്ത
രണ്ടു വെടിയുണ്ടകള്‍
വരച്ച വേദനകള്‍ കാണും.
ദാലിക്കു നീയെഴുതിയ
സങ്കീര്‍ത്തനങ്ങളില്‍
ഉയരങ്ങളിലൊരു
പനിനീര്‍ത്തോട്ടവും
അടച്ചു പൂട്ടിയ
ഗന്ധശാലയും കാണും
നിലാവട്ടം കൈയിലേന്തിയ
പ്രുഡന്‍സിലെ കറുത്ത
ശില്‍പത്തെ നോക്കി
കരഞ്ഞു കണ്ണീരു തോരും
ഓര്‍മകളുടെ ഘടികാരങ്ങളില്‍
നീല ഞരമ്പുകളില്‍
വലിഞ്ഞു വലിഞ്ഞ്
സെക്കന്റ് സൂചികള്‍ തേങ്ങും
ഒടുവില്‍ നീയൊരു ഗിറ്റാറിനാല്‍
ഹൃദയത്തിനഞ്ചു വാളുകൊണ്ട്
കൊടിയ മുറിവുകളേറ്റു
പോയെന്നു വിലപിക്കും
ഒരേ ചുരുട്ടിലാഞ്ഞു വലിച്ചു
നമ്മള്‍ മാറിമാറി പുക തുപ്പും
ഓരോ കവിള്‍ പറങ്കി വാറ്റില്‍
എരിഞ്ഞു നെഞ്ച് നീറ്റും
ചീവിടുകളുടെ ഗ്രാമത്തിലേക്കു
ചേക്കേറുവാനായി
കൈവീശി വിടപറയവേ
ഒഴിഞ്ഞ വയലുകള്‍ക്കും
ഇടിഞ്ഞ മലനിരകള്‍ക്കും
മണല്‍ക്കാറ്റു മൂടിയ
വഴിച്ചാലുകള്‍ക്കുമപ്പുറം
പ്രീയനേ, എന്റെ ലോര്‍ക
പോപഌര്‍ മരങ്ങള്‍ക്കിടയിലൂടെ
നിഴലുപോലെ നിന്റെ
കുയില്‍പ്പാട്ട് മാത്രം പിന്നില്‍.
-------------------------------------------------------------------------------------------------
* നിനക്കും നിന്റെ ഒരുതുള്ളി മുതലയ്ക്കും (one drop of crocodile)
--------------------------------------------------------------------------------------------------
* ആധാരം.. ലോര്‍ക്കയുടെ  * The Old Lizard, * Ode To Salvador Dali, * The Song Of The Barren Orange Tree, * The Guitar-La Guitarra എന്നീ കവിതകള്‍. * When Federico García Lorca was executed by Spanish Fascists in 1936, one of the men on the death squad reportedly said that he had 'fired two bullets into his ass for being a queer.' Little is mentioned about Lorca's sexuality beyond his romanticized love for Salvador Dalí. (Apparently, Lorca was 'obsessed' with him; Dalí didn't like to be touched.)





Friday, June 3, 2016

ആ കറുത്ത കരിമണ്ണുപാടം



ഒന്നിനുമല്ല,
മരിക്കുന്നതിനു മുന്‍പ്
ഒരെണ്ണം കൈപ്പറ്റി
ചില്ലിട്ടു വെക്കാന്‍
വേണ്ടി മാത്രം.
സാര്‍, ഒരു ജനന
സര്‍ട്ടിഫിക്കറ്റ് വേണം.

ഇനിയും മരിച്ചില്ലേ
എന്ന ചോദ്യം പോലെ
മേശകള്‍ക്കു പിന്നില്‍
മൂന്നു തലകള്‍
ഒരുമിച്ചുയര്‍ന്ന്
ഇതെന്തെന്ന മട്ടില്‍
തുറിച്ചു നോക്കുന്നു

ചോദ്യത്തില്‍ ഒന്നാമന്‍
തുടങ്ങുന്നു, പേരെന്താ
വളരെ പതുക്കെ
ബര്‍ണാഡ് ഷായെന്നു
കേള്‍ക്കുന്നു.
ങേ, എന്ന മട്ടില്‍ രണ്ടാമന്‍
അപ്പന്റെ പേരെന്താ
എബ്രഹാം ലിങ്കണെന്നു
ഇച്ചിരെ കൂടെ ഒച്ചയില്‍
ഇതെന്താണെന്ന മട്ടില്‍ മൂന്നാമന്‍
അപ്പാപ്പന്റെ പേരെന്താ
രബീന്ദ്ര നാഥെന്നു
പിന്നെയുമുച്ചത്തില്‍.
പിന്നെ ഉയരുമൊച്ചകളില്‍
അലിയും, അക്ബറും ഔസേപ്പും
അലക്‌സാണ്ടറും നെപ്പോളിയനും
അശോകനും ബുദ്ധനും
കടന്നു പോകുന്നു.

അവരാകെയുലഞ്ഞ്
കസേരകളില്‍
താനേ കുടഞ്ഞിരിക്കുന്നു
ആ അപ്പാപ്പന്റെ അപ്പന്‍
ആ അപ്പന്റെ അപ്പാപ്പന്‍
അങ്ങനെ ചോദിച്ചു ചോദിച്ച്
പേരില്ലാതാകുന്ന ഒരിടം വരെ
കൊണ്ടു ചെന്നെത്തിച്ച്
വംശാവലികളിലെത്ര തിരഞ്ഞിട്ടും
ഒരു കണ്ടനെയോ കോരനെയോ
ചാമനെയോ ചോതിയേയോ
കാണാനില്ലെന്നു കണ്ട്
തളര്‍ന്നു പിന്നെയും
കസേരകളിലേക്കമരുന്നു

അടിമുടി നോക്കുന്നു
പഠിപ്പിന്റെ അളവെടുക്കുന്നു
അതെന്തിനിത്രയുമെന്ന്
ആശങ്കപ്പെടുന്നു
തൊലിനിറം കറുപ്പു
തന്നെയല്ലേയെന്നു
കണ്ണുകളാഴ്ത്തി നോക്കുന്നു
കാലിലെ ചെരുപ്പില്‍ നോക്കുന്നു
കാല്‍ശറായി നോക്കുന്നു
കുപ്പായം നോക്കുന്നു
മുള്ളു കൊണ്ടെന്നു പോലെ
കണ്ണില്‍ കണ്ണില്‍ നോക്കുന്നു

ഒന്നാമന്‍ എഴുതുന്നു
രണ്ടാമന്‍ നോക്കുന്നു
മൂന്നാമന്‍ ശെരിവെക്കുന്നു
വെച്ചു നീട്ടുന്നു
കറുപ്പില്‍ വെളുപ്പോ
വെളിപ്പില്‍ കറുപ്പോ
എന്നു തിരിച്ചറിയാത്ത വിധം
ഇതില്‍ ജനിച്ചു ഇതില്‍
മരിച്ചാല്‍ മതിയെന്നൊരെണ്ണം
ഒരുജാതി സര്‍ട്ടിഫിക്കറ്റ്.

ഇതൊക്കെയിപ്പോഴും
ഇങ്ങനെയെന്നു കരുതി
തിരികെയിറങ്ങുമ്പോള്‍
ആ മൂന്നുപേരുടെയും
അമ്മയൊന്നായിരിക്കും
എന്നു വെറുതെയോര്‍ക്കുന്നു
അവര്‍ കുടിച്ച
മുലപ്പാലോര്‍ക്കുന്നു
അതിനെന്തു
കയ്പായിരിക്കുമെന്നോര്‍ക്കുന്നു
നാവിന്‍ തുമ്പിലെ
കട്ടക്കയ്പിനെ നന്നാറിയിട്ട
നാരങ്ങാ സര്‍ബത്തിലിട്ടു വെക്കുന്നു.

അപ്പോള്‍ കറുത്ത നട്ടുച്ച
പിന്നെയും വെയില്‍ പെയ്യിക്കുന്നു
ഇതെന്തു ലോകമെന്നോര്‍ത്തു
കറുത്ത കരിമ്പിന്‍ പാടം
മുറിച്ചു കടക്കവേ
കുടിച്ച മുലപ്പാലിന്റെ
മധുരം മണക്കുന്നു
കേട്ടു മറന്നൊരു താരാട്ട്
കാരിരുമ്പിലകളില്‍
താളം പിടിക്കുന്നു
പണ്ടെങ്ങോ കാല്‍ നനച്ച
ചേറിന്റെ ചൂര് കാറ്റ്
മൂക്കിന്‍ തുമ്പിലെത്തിക്കുന്നു
അപ്പന്റെ വിയര്‍പ്പുപ്പ്
നാവിലിറ്റിക്കുന്നു
അപ്പാപ്പന്റെ മുറുക്കാന്‍
വരമ്പത്തു പൂക്കളം വരയ്ക്കുന്നു

ആ കറുത്ത കരിമണ്ണുപാടം
വെയില്‍ വിരിച്ച് കാറ്റിനൊപ്പം
ആര്‍ത്തു പാടുന്നു
നീ പിറന്നതല്ലേ,
പിറന്നാളുണ്ടതല്ലേ
പിന്നെന്തിനാണാ
പുല്ലു വിലയില്ലാത്ത
കടലാസു ചീട്ടെന്ന്.



Thursday, June 2, 2016

മാനത്തു കണ്ണി



ആകാശമേ കേള്‍ക്കയെന്നു നീ
ഭൂമിയേ ചെവി തരില്ലെന്നു ഞാന്‍
--------------------------------------------------------
നീ പിണങ്ങി പിണങ്ങി
കറുപ്പിച്ച ഒരു രാത്രിയില്‍
കയറേണി പോലൊരു
കിനാവിന്റ കൈപിടിച്ചു
ഞാനാകാശത്തിലേക്കു
കയറിച്ചെല്ലും
നിന്റെ ജനാലക്കു നേരെ
ഒരമ്പിളിമാമനെ ചിരിയില്‍
മുക്കി വരയ്ക്കും
ആലിപ്പഴങ്ങള്‍ കിലുങ്ങും
മരം കുലക്കി
നിന്റെ മുറ്റം നിറയ്ക്കും
നക്ഷത്രക്കുട്ടന്‍മാരെ
മിന്നിമിന്നിച്ച് നിന്റെ
ഉറക്കം കെടുത്തും
ഇടിമിന്നലുകള്‍
ഇറുകെപ്പുണരുന്ന കണ്ട്
നിനക്കിക്കിളിയാകും
ഇടിമുഴക്കി നിന്റെ
പറമ്പതിരുകളില്‍
കുട വിടരുന്ന പോലെ
കൂണുകള്‍ കിളുപ്പിക്കും
കൈയെത്തും ദൂരെ
നീലം മുക്കി
നീ അലക്കി വിരിച്ച
ആകാശത്തുണ്ടുകളില്‍
മഴ കുലുക്കിയൊഴിക്കും
മഴവില്ലു പൊട്ടിച്ച്
നിന്റെ കൈത്തണ്ടപ്പാകത്തില്‍
കുപ്പിവളകള്‍ പണിയും
മഴ, മഞ്ഞ്, നിലാവ്,
വെയില്‍ പാത്രങ്ങളെല്ലാം
നിന്റെ പുരപ്പുറത്തേക്കു
ചെരിച്ചു പിടിക്കും
വേലിക്കപ്പുറം തോട്ടില്‍
മാനത്തുകണ്ണികള്‍
കലപില കൂട്ടും
പരല്‍മീന്‍ നീന്തും
പാതിരാപ്പാടത്ത്
മിന്നാമിനുങ്ങുകളുടെ
നിലാക്കൂട്ടം വെയില്‍ വിരിക്കും
കുറ്റിയും കൊളുത്തും വിട്ടു
നിന്റെ ജനല്‍വാതിലുകള്‍
കെട്ടുപൊട്ടിച്ചു കാറ്റിനൊപ്പം
പോകുമെന്നൊരു നേരം
പുതപ്പു കുടഞ്ഞെറിഞ്ഞ്
ആകാശമേ കേള്‍ക്കയെന്ന്
നീയാര്‍ത്തു വിളിക്കും
ഭൂമിയേ ചെവി തരില്ലെന്ന്
ഞാന്‍ കണ്ണടച്ചു കാട്ടും.
പിന്നെയും പിന്നെയും
മേലോട്ടു മേലോട്ടു
കയറിപ്പോകുന്ന പോലെ
നിനക്കു തോന്നും
പിന്നെപ്പിന്നെ പിണക്കം
പെയ്തു തോരുമെന്ന നേരം
നീ കണ്ണു തിരുമ്മുമ്പോള്‍
കട്ടില്‍ തലക്കല്‍
എന്തൊരാകാശമെന്ന മട്ടില്‍
തലയും തുവര്‍ത്തി
ഞാന്‍ നില്‍ക്കും
നിന്റെ കാല്‍ച്ചുവട്ടില്‍
ചൂരല്‍ കുട്ടകള്‍ നിറയെ
ആലിപ്പഴങ്ങളിലിട്ടു വെച്ച
ഒരു നൂറുമ്മകളും.



Wednesday, May 25, 2016

മരണക്കിണര്‍




കുലുങ്ങുന്ന
ഒരു മരണക്കിണറിന്റെ
വക്കില്‍ അയാളുടെ
പിന്‍സീറ്റിലെന്ന പോലെ
നീയെന്നെ
മുറുകെപ്പിടിച്ചിരിക്കുന്നു
കണ്ണുകളടച്ചു
രഥവേഗങ്ങളുടെ
കൂടെപ്പോകുന്നു.
കുലുങ്ങുന്ന കൂടാരത്തില്‍
ട്രപ്പീസൂഞ്ഞാലിന്റെ
തുമ്പത്താണെന്റെ നെഞ്ചിടിപ്പ്
ആകാശ ഊഞ്ഞാലിനു
താഴെ മനസിലൊരു
വലവിരിക്കുന്നു
ഓരോ കത്തിയേറിനുമൊപ്പം
കരുതലവളുടെ കഴുത്തോളും
ചെന്നു തിരിച്ചു പോരുന്നു
വലിച്ചുകെട്ടിയ ഞാണില്‍
കണ്ണുകളവളുടെ കാലിനൊപ്പം
നടന്നു പോകുന്നു
കിതച്ച് കിതച്ചു തളര്‍ന്ന
കൂടാരത്തില്‍ നിന്നും
മടങ്ങാനൊരുങ്ങവേ
നിനക്കു ഞാന്‍ പറഞ്ഞു
തരുന്ന കഥകളില്‍
തീവളയത്തിനുള്ളിലെ കടുവ
ഗാലറി വിറപ്പിച്ച സിംഹഗര്‍ജനം
കുതിരകളുടെ നൃത്തം
കരടികളുടെ കാല്‍ശറായി
ആന കളിച്ച ഫുട്‌ബോള്‍
പെരുമ്പാമ്പുകളുടെ
ഘോഷയാത്ര
കരയുന്ന തത്തയും
ഞാനെന്ന കോമാളിയും

* പണ്ടത്തെ ജെമിനി സര്‍ക്കസിലെ ഓള്‍റൗണ്ടര്‍ ശോഭേച്ചിക്ക്‌



Friday, April 1, 2016

അനന്തരം അടുക്കളയില്‍


അടുക്കി വെക്കാത്ത
ചില പുസ്തകങ്ങള്‍
ചിതറിക്കിടപ്പുണ്ട്
ചിതലരിക്കാതെ
ഓര്‍മയിലെ
അടുക്കളയലമാരയില്‍

ഒരു സമാഹാരത്തിലുമില്ലാതെ
ഒറ്റയ്ക്ക് ഓരം ചേര്‍ന്നു
കത്തിയ അടുപ്പുകളില്‍
എരിഞ്ഞതും പുളിച്ചതുമായി
ചില കവിതകളുമുണ്ടോര്‍മയില്‍

അതില്‍ മാത്രമാണ്
പുഴയറുതികളില്‍
പണ്ടു പണ്ട് ഒരു കടലെന്ന്
ഉപ്പുകുറുകിയ ഉഷ്ണത്തില്‍
ഉണക്കമീനുകള്‍
ഗദ്ഗദപ്പെടുന്നത്.
മഴയറുതികളില്‍
ഉള്ളിയും മുളകും
ഉപമയാകുന്നതും
വരണ്ടറുതികളില്‍
ചക്കക്കുരുവും മാങ്ങയും
അലങ്കാരമാകുന്നതും
ആ കവിതകളിലാണ്

ഒരു വാഴക്കൂമ്പും
താള് തകര തഴുതാമയും
കടം കൊണ്ട മോരും
കാച്ചിലും കാന്താരിയും
കടുകു പൊട്ടിച്ചാഘോഷിക്കാതെ
പ്രകാശിപ്പിച്ചതും
അവിടെ മാത്രമാണ്

ഒന്നും തൊട്ടു
നാവില്‍ വെക്കാതെ
എത്ര തുള്ളി കണ്ണീരെന്ന
കണക്കില്‍
ഉപ്പറിയുന്ന ഒരമ്മയും
അടുക്കളയിലയില്‍
മാത്രം എഴുതി വെച്ചിട്ടുള്ള
കവിതയാണ്.



Saturday, December 5, 2015

ജന്‍പഥ്



കിതപ്പുകള്‍ എന്തെന്ന്
അറിഞ്ഞിട്ടേയില്ലാത്ത
ഒരു പുതപ്പിനുള്ളില്‍
തണുത്തുറങ്ങുന്നു
മറ്റൊരു ഡല്‍ഹി

പാരതന്ത്ര്യത്തിലും
വിറച്ചിട്ടില്ല ചെങ്കോട്ട,
പാര്‍ലമെന്റിലുമുണ്ട്
താഴിട്ട വാതിലുകള്‍
സമരം കത്തിയ
തീ കാഞ്ഞ്
സമയം കളയുന്നു
ജന്ദര്‍മന്ദര്‍

ഇതിനും
അപ്പുറത്തെവിടെയോ
പണ്ടു പാതിരാവില്‍
പാരതന്ത്ര്യം പകല്‍വെളിച്ചം
മറന്ന സ്മരണയുണ്ട്
പ്രണയം പുതയ്ക്കും
കുടീരമുണ്ട്
അടക്കം പറയും
അന്തപ്പുരങ്ങളുണ്ട്
യുദ്ധം മറന്ന
കൊട്ടാരമുറ്റങ്ങളില്‍
കല്യാണ രാവിനു
കാവല്‍ നില്‍ക്കും
കുതിരയുണ്ട്

ഇവിടെയല്ലോ
പ്രാണന്‍
വെടിഞ്ഞൊരു യമുന
ശോകം കറുത്ത്
കരഞ്ഞൊഴുകുന്നു

മരിച്ചു പോകാനും
മതിയായിരിക്കുമ്പോഴാണ്
കുതിച്ചും കിതച്ചും
കരിമ്പുക തുപ്പിയ
പഴഞ്ചന്‍ വണ്ടികള്‍
കൂരകളായി മാറുന്നത്

ആറടിക്കു മീതെ
അടുങ്ങിക്കിടക്കുമ്പോള്‍
റൊട്ടി, ദാല്‍, സബ്ജി
എന്ന താളത്തില്‍
ഹൃദയമിടിക്കുന്നു
ഒരു പുക പലതായി
പകുത്ത ചുണ്ടുകളില്‍
ചുംബനങ്ങള്‍
മരിച്ചിരിക്കുന്നു

അഭയാര്‍ഥികളുടെ
സ്വപ്‌നങ്ങളിലെന്നും
മുറ്റത്തു നില്‍ക്കുന്ന
ചെമ്മരിയാടുകളാണ്

ഉണര്‍ന്നു
പോകാതിരിക്കാനാണ്
ഗുലാം അലിയോട്
പാടരുതെന്നു പറഞ്ഞത്

സത്രവാതിലുകള്‍ക്കപ്പുറം
മൗനം പുതച്ചിരിക്കുന്നു
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍.



Thursday, November 12, 2015






എന്ന
ഒറ്റക്ഷരം
മതിയെനിക്ക്.
ഒന്നു
നീട്ടി വിളിച്ചാല്‍
തുമ്പിയും നീട്ടി
കാടിറങ്ങി വരുന്ന
കൊമ്പനാകും.

എന്നു മാത്രം
മതിയെനിക്ക്
ഒത്തിരി നീട്ടാതെ
ഒന്നുമറിയില്ലെന്നു
നിന്നോടു പറയാന്‍

എന്നു കൂടി
വേണമെനിക്ക്
ഒന്നുമറിഞ്ഞില്ലെന്നു
നീ പറയുമ്പോള്‍
ആഴത്തില്‍
നിലവിളിക്കാന്‍

എന്നൊന്നില്ലെങ്കില്‍
ആരെന്ന ചോദ്യത്തിന്
അവസാനമെന്ന
ഉത്തരമെങ്ങനെയാകും.


Wednesday, October 21, 2015

ഗസല്‍, മുനയുള്ള ഒരു മൂര്‍ച്ഛയല്ല


പാടുക സാഹിബ് 
അകലങ്ങളിലേക്കെത്ര
പ്രകാശവര്‍ഷങ്ങളുണ്ടാകിലും.
വിലക്കുകള്‍ പൊത്തിയ
കാതുകളെങ്കിലും 
അലിയും ഞാനോര്‍മകളില്‍
ഇലമറക്കിപ്പുറം
മരം പെയ്യുന്ന നേരങ്ങൡ

വിലക്കിന്റെ വേലികെട്ടിയ
കൂടാരങ്ങള്‍ക്കു മീതെ
ഒരു തുണ്ടു മേഘം 
തോരാതെ പെയ്യുന്നു,
ഗുലാം അലി പാടുന്നു.
എത്ര നിശബ്ദ രാവുകള്‍
എത്ര നിശബ്ദ പകലുകള്‍

ഇന്നലെകളില്‍ 
അതിരുകളില്ലാതിരിക്കെ
അലിഞ്ഞു പോയൊരീണങ്ങളില്‍
ഓര്‍ത്തു വെയ്ക്കുന്നു
മധുരിത ഗാനങ്ങളെല്ലാം

ഒരു ഗാനം പോലും
ഓര്‍മയില്‍ സൂക്ഷിക്കാനാവാത്ത
പകലുകള്‍ മരുഭൂമികള്‍ക്കു 
വഴിമാറുന്നു
മുള്‍ച്ചെടികള്‍ പോലും
പൂക്കാന്‍ മറക്കുന്നു
മണല്‍ക്കാറ്റ് കണ്ണു പൊത്തുന്നു

കനവുകളില്‍ കരിമഷിയെഴുതുന്നു
ഉടലുറഞ്ഞ രൂപങ്ങള്‍
ഉലയില്‍ വെന്ത കണ്ണുകള്‍ 
ഉടവാളേന്തിയ കൈകള്‍
കരിന്തേളുകള്‍ കരിങ്കാള സര്‍പ്പങ്ങള്‍
കറുത്ത ചക്രവാളങ്ങനെയെല്ലാമെല്ലാം
ജീവനൊഴികെ മറ്റെന്തും
വരച്ചു ചേര്‍ക്കുവാനൊക്കുന്നു
ഒറ്റവാക്കിലും മുനയിലുമൊതുക്കുന്നു
ഒടുവില്‍ ഒരു കറുത്ത ഭൂപടത്തില്‍
പുല്ലു തിന്നുന്ന പശു.

കേഴുന്ന കാലം വരും
പാടുക സാഹിബ്
വിലക്കിന്റെ വള്ളികളില്‍
ആ പുഷ്പരാഗങ്ങള്‍
ഒരു പൂക്കാലം കൂടി നിറയ്ക്കട്ടെ. 






Saturday, March 28, 2015

a city, a poeam and the foot ball




ഒരു ജെട്ടി, ഒരു മേനക

എന്റെ കൂട്ടുകാരീ,
നിന്റെ പിറന്നാള്‍ തലേന്നു
നക്ഷത്രങ്ങള്‍ നാണിച്ചു 
താഴേക്കു നോക്കുന്ന
ഒരു കൊച്ചു മൂക്കുത്തി
വാങ്ങിത്തരും ഞാന്‍
കൊലുസിന്റെ കിലുക്കമുള്ള
ജിമിക്കികള്‍ നിന്റെ
കാതുകളില്‍ ചിരിക്കുന്നതു
കേള്‍ക്കാന്‍ വേണ്ടി മാത്രം.
അന്നു വൈകുന്നേരം
ചിരിച്ചു പുഷ്പിച്ച
ഗുല്‍മോഹറുകള്‍ക്കു താഴെ
മറൈന്‍ ഡ്രൈവിലൂടെ
കപ്പലണ്ടി തിന്നു നടക്കും നമ്മള്‍
കാവ്യാ മാധവനു നിന്നേക്കാള്‍
പ്രായം തോന്നുമെന്നു കളി പറയും.
നിന്റെ തലയില്‍ നഫീസാ അലിയുടെ
വെള്ളിമുടികള്‍ പടിഞ്ഞാറു നോക്കി പറക്കും.
കൊച്ചിക്കായല്‍ കടന്നു നമ്മള്‍
ഫോര്‍ട്ടു കൊച്ചിക്കു
സന്ധ്യ കാണാന്‍ പോകും.
കടല്‍ കയറിയിറങ്ങുന്ന കരയില്‍
നിന്നു മാനത്തേക്കു ഒരു ചുവന്ന
പട്ടം പറത്തി വിടും.
ദൂരെ പൊട്ടു പോലെ കാണുന്ന
കപ്പലുകള്‍ക്കെല്ലാം
ടൈറ്റാനിക്കെന്നു പേരിടും.
തിരിച്ചു പോരുന്ന ബസിലിരിക്കുമ്പോള്‍
നീ ഒരു ജെട്ടി, ഞാനൊരു മേനക.*
വെണ്ടുരുത്തിപ്പാലം കടക്കുമ്പോള്‍
ചുംബന സമരത്തിന്റെ
പോസ്റ്റര്‍ ആടു തിന്നുന്നത്
ഞാന്‍ കാണിച്ചു തരും.
എന്റെ നില്‍പുസമരം
വിജയത്തിന്റെ വക്കിലത്തെുമ്പോള്‍
നീ അവളെക്കുറിച്ചു ചോദിക്കാന്‍ തുടങ്ങും.
കേട്ടില്ലെന്നു വെച്ചാലും നീ
പിന്നെയും പിന്നെയും ചോദിക്കും.
അപ്പോഴാണു നക്ഷത്രങ്ങള്‍ നാണിക്കുമെന്നു
കരുതിയ മുക്കുത്തിയില്‍
എന്റെ ദ്വീപുകളുടെ ഭൂപടം കാണുന്നത്.
-----------------------------------------------------------------
* എറണാകുളത്തെ രണ്ട് ബസ്റ്റോപ്പുകള്‍ frown emoticon


Thursday, November 27, 2014

ആദം എന്ന മരംകൊത്തി ഏദനില്‍



1.
ആപ്പിള്‍,
നിനക്കുമൊരു
മരമാകാമെങ്കില്‍
ഏറ്റവും കുറഞ്ഞത്
ഒരാല്‍മരമെങ്കിലും
ആകുമായിരുന്നു
അമ്മ.
എത്ര കെട്ടിപ്പിടിച്ചാലും
കൈകളെത്താത്ത വണ്ണം
ഒത്തിരി കിളിക്കൂടുള്ള
എല്ലാത്തരം പൂവും കായുമുള്ള
ഒരു വന്‍മരം.
ഏതു ബുദ്ധനും
ബോധമേകുന്നൊരു
ബോധിവൃഷം.
എല്ലാ വേനലുകള്‍ക്കും
മീതെ ചായുന്ന
മഴക്കാട്.
2.
ഇതിപ്പോ
ഇങ്ങനെ
ജനലിനും
വാതിലിനും
പുറത്തേക്കു
വളരുമ്പം
വെട്ടി വെട്ടി
വേരുകള്‍ ചടച്ചു ചടച്ച്
ഒരുമാതിരി
ചട്ടിയില്‍ നട്ട പോലെ.
അടിമുടി
വിലക്കിന്റെ
വള്ളികള്‍.
3.
ചോന്നിരിക്കണ കണ്ടില്ലേ
ഏദനില്‍
നിന്നാണു പോലും
ഫൂ,
വിലക്കിന്റെ
ആദ്യ വാക്ക്
വീട്ടു മുറ്റത്തു
കിളുക്കാത്ത
കിട്ടാക്കനി.



Saturday, July 12, 2014

ഒരു ലെസ്.ബിയന്‍ കാട്



താക്കോലുകളെ
കൂട്ടത്തോടെ വരച്ചിട്ടാണ്
വാക്കുകള്‍ കൊണ്ടു 
ഹൃദയം തുറക്കുന്നത്.
വീടുകളുടെ
ചിത്രം മായ്ച്ചു കളഞ്ഞ്
മഴയെ വരക്കാന്‍
തുടങ്ങിയപ്പോഴേക്കും
നമുക്കുള്ളിലെ കാടുകള്‍
വേലികളില്ലാതെ വളരുന്നു.
മതിലുകളുടെ
തുടര്‍ച്ചയില്‍ നിന്ന്
നിന്റെ കണ്ണുകളെ
പച്ചമരങ്ങള്‍ക്കിടയിലേക്കു
കരഞ്ഞു തീരാന്‍
പറഞ്ഞയക്കുന്നു.
എന്റെ ചെവികള്‍
ചിന്നംവിളികളോടൊപ്പം
കിളിയൊച്ചകള്‍
തേടിപ്പോകുന്നു.
തിളച്ചു മറിഞ്ഞ
നീലച്ചായത്തില്‍
ഉടലുകളെ
കടലായി വരക്കുന്നു.
ഉടുപ്പുകള്‍
കൊടുങ്കാറ്റിനു
കൂട്ടു പോകുന്നു.
എന്റെ ആകാശം
നിന്റെ ഭൂമിയിലേക്കു
ഉമ്മകള്‍ പെയ്യിക്കുന്നു.
ജനാലകളും
വാതിലുകളുമില്ലാത്ത
തുറന്ന ഇടങ്ങളിലേക്ക
പറന്നിറങ്ങി
നിന്റെ പകലുകളും
എന്റെ രാവുകളും
ചുറ്റിവരിഞ്ഞു
പൊരുതുന്നു.